Image

ഈ ആക്രമണങ്ങള്‍ മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമോ..? ബാബ വാംഗയുടെ പ്രവചനം വലിയ ചര്‍ച്ചയാകുന്നു (എ.എസ് ശ്രീകുമാര്‍)

Published on 01 March, 2026
ഈ ആക്രമണങ്ങള്‍ മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമോ..? ബാബ വാംഗയുടെ പ്രവചനം വലിയ ചര്‍ച്ചയാകുന്നു (എ.എസ് ശ്രീകുമാര്‍)

ഇറാന്റെ പരമോന്നത നേതാവ്  ആയത്തുള്ള അലി ഖമീനിയെ വധിച്ച് ആ രാജ്യത്തിനുമേല്‍ മിസൈല്‍ വര്‍ഷം നടത്തി പശ്ചിമേഷ്യയുടെ സമാധാനം കെടുത്തുന്ന ഇസ്രയേല്‍-യു.എസ് സംയുക്ത വ്യോമാക്രമണം ഒരു മൂന്നാം ലേക യുദ്ധത്തിന്റെ തുടക്കമാണോ..? ഫ്രഞ്ച് ജ്യോതിശാസ്ത്രകാരനായ നോസ്ട്രഡാമസ് മുതല്‍ ബാബ വംഗ വരെയുള്ളവരുടെ പ്രവചനങ്ങള്‍ മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നയാണ്. ഇറാന്‍ മുതല്‍ ഉക്രെയ്ന്‍ വരെയുള്ള രാജ്യങ്ങളിലെ നിലവിലുള്ള സാഹചര്യങ്ങള്‍ ഈ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ അത് ആണവായുധം ഉപയോഗിച്ചുള്ളതായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല.

മൂന്നാം ലോക മഹായുദ്ധം നടക്കുമെന്ന് ഇന്ത്യന്‍ വേദിക് ജ്യോതിഷിയായ കുശാല്‍ കുമാര്‍ നടത്തിയ പ്രവചനവും വൈറലായിരിരുന്നു. 1996-ല്‍ അന്തരിച്ച ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയുടെ പ്രവചനങ്ങള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. മരിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായിട്ടും അവരുടെ പ്രവചനങ്ങള്‍ ഇപ്പോപോഴും വിശ്വസനീയതയോടെ നിലനില്‍ക്കുന്നതാണ്. ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ പതനം, ജോസഫ് സ്റ്റാലിന്റെ അന്ത്യദിനം, റഷ്യന്‍ മുങ്ങിക്കപ്പലായ കുര്‍സ്‌ക് കെ-41 നശിക്കാനിടയായ സംഭവം, 2022-ല്‍ ബ്രിട്ടനിലുണ്ടായ  വെള്ളപ്പൊക്കം എന്നിവയെല്ലാം ബാബ വംഗ കൃത്യമായി പ്രവചിച്ചിട്ടുണ്ട്. 9/11 ഭീകരാക്രമണം ബാബ വംഗ പ്രവചിച്ചതാണെന്ന് പറയപ്പെടുന്നു. നോസ്ട്രഡാമസുമായിട്ടാണ് ബാബ വംഗയെ പലപ്പോഴും താരതമ്യം ചെയ്യാറുള്ളത്.

ഇക്കൊല്ലം ആദ്യം കിഴക്കുനിന്നും ഒരു 'മഹായുദ്ധം' ആരംഭിക്കുമെന്ന് വംഗ പ്രവചിച്ചിരുന്നതായി അവരുടെ അനുയായികള്‍ അവകാശപ്പെടുന്നു. ഇതിനെ ഏറ്റുപിടിച്ച് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. വംഗ, 2026-ന്റെ തുടക്കത്തില്‍ ലോകത്തെ പിടിച്ചുകുലുക്കുന്ന ഒരു വലിയ യുദ്ധം ഉണ്ടാകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നതായും ആ യുദ്ധത്തിനാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത് എന്ന തരത്തിലുമാണ് സാമൂഹിക മാധ്യമങ്ങളിലെ കൊണ്ടുപിടിച്ച ചര്‍ച്ച. പ്രവചനമനുസരിച്ച് ഈ യുദ്ധം യൂറോപ്പിനെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും അവിടുത്തെ ഭൂമി പാഴ്‌നിലമായി മാറുമെന്നും വംഗ പ്രവചിച്ചിരുന്നു.

ഈ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ റഷ്യ ലോകത്തെ പ്രധാന ശക്തിയായി മാറുമെന്നും പ്രവചനത്തിലുണ്ട്. സംഘര്‍ഷം ക്രമേണ ലോകമെമ്പാടും പടരാന്‍ സാധ്യതയുണ്ടെന്ന് വംഗയുടെ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. ആഗോള ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുമെന്നും, ചൈന തായ്‌വാന്‍ പിടിച്ചെടുക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അവരുടെ പ്രവചനത്തില്‍ പറയുന്നു.  2026-ല്‍ റഷ്യയും അമേരിക്കയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഉണ്ടാകും, മൂന്നാം ലോകമഹായുദ്ധം ഇവിടുന്ന് ആരംഭിക്കും എന്നും പ്രവചിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ബാബ വംഗയുടെ യഥാര്‍ത്ഥ പേര് വാംഗേലിയ പാണ്ഡേവ ദിമിട്രോവ എന്നാണ്. 1911-ല്‍ ഇന്നത്തെ വടക്കന്‍ മാസിഡോണിയയിലാണ് അവര്‍ ജനിച്ചത്. 12-ാം വയസ്സില്‍ ഒരു കൊടുങ്കാറ്റില്‍ പെട്ട് അവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ഇത് ഭാവി കാണാനുള്ള ശക്തി അവര്‍ക്ക് നല്‍കിയെന്ന് അവരുടെ അനുയായികള്‍ വിശ്വസിക്കുന്നു. ബാബ വംഗ സന്യാസിനിയും, അതീന്ദ്രിയജ്ഞാനം അഥവാ ദിവ്യദൃഷ്ടിയുണ്ടെന്നു കരുതിവന്ന ഒരു പ്രകൃതി ചികിത്സകയുമായിരുന്നു. മാസിഡോണിയയില്‍ നിന്നുള്ള അവര്‍ തന്റെ ജീവിതത്തിന്റെ കൂടുതല്‍ കാലവും ബള്‍ഗേറിയയിലെ കൊസൂഹ് മലകളിലെ റൂപിതെ എന്നപ്രദേശത്തു കഴിച്ചു കൂട്ടി. 30 വയസ്സായപ്പോഴേക്കും ബാബ വാംഗ തന്റെ പ്രവചനങ്ങള്‍ക്കും രോഗശാന്തികള്‍ക്കും പേരുകേട്ടവളായി മാറിയിരുന്നു, സാധാരണക്കാര്‍ മാത്രമല്ല, ബള്‍ഗേറിയയിലെ രാജാവ് ബോറിസ് മൂന്നാമന്‍, സോവിയറ്റ് നേതാവ് ലിയോണിഡ് ബ്രെഷ്‌നെവ് തുടങ്ങിയ പ്രമുഖരും അവരുടെ ഉപദേശം തേടി. 84-ാം വയസ്സില്‍ അവര്‍ മരിച്ചു. ബള്‍ഗേറിയയിലെ പെട്രിച്ചില്‍ അവര്‍ താമസിച്ചിരുന്ന വീട് ഇപ്പോള്‍ ഒരു മ്യൂസിയമാണ്.

ലോകത്തിലെ ദശലക്ഷക്കണക്കിനു വരുന്ന വിശ്വാസികള്‍ ഇന്നും ബാബ വംഗക്ക് അമാനുഷികവും അതീന്ദ്രിയവുമായ കഴിവുകള്‍ ഉണ്ടായിരുന്നു എന്നു വിശ്വസിക്കുന്നു. ബാള്‍കിന്റെ നോസ്ട്രഡാമസ് എന്ന അപരനാമത്തിലും അവര്‍ അറിയെപ്പെട്ടിരുന്നു. ബാബ വംഗയുടെ ഏറ്റവും വലിയ പ്രവചനങ്ങളിലൊന്ന് ലോകാവസാനത്തെ കുറിച്ചാണ്. ഇതിന് കൃത്യമായ വര്‍ഷവും അവര്‍ നല്‍കിയിട്ടുണ്ട്. ലോകാവസാനത്തിന് മുമ്പ് വലിയ കാര്യങ്ങള്‍ സംഭവിക്കുമെന്ന് അവര്‍ നേരത്തെ പ്രവചിച്ചിട്ടുണ്ട്. ലോകാവസാനം 5079-ല്‍ ആയിരിക്കും സംഭവിക്കുകയെന്നാണവര്‍ പ്രവചിക്കുന്നത്.

ഈ വര്‍ഷം തന്നെ വിവിധ ദുരന്തങ്ങള്‍ ഭൂമിയിലുണ്ടാവുമെന്ന് ബാബ വംഗ നേരത്തെ പ്രവചിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തേത് കാലാവസ്ഥാ വ്യതിയാനമാണ്. ഉഷ്ണ തരംഗങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നതിലൂടെ ബാബ വംഗയുടെ പ്രവചനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. സൈബര്‍ ആക്രമണങ്ങളാണ് ബാബ വംഗയുടെ പ്രവചനത്തിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഈ പ്രവചനം 1996-ല്‍  നടത്തിയ പ്രവചനങ്ങളിലൊന്നാണിത്. ആ സമയം ഇന്റര്‍നെറ്റ് എന്നത് അതിന്റെ പ്രാഥമിക ഘട്ടത്തിലായിരുന്നു. അധികമാരും അതിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് ചിന്തിച്ച് പോലും തുടങ്ങിയിരുന്നില്ല. പക്ഷേ ബാബ ആ സമയം സൈബര്‍ ആക്രണങ്ങളെ കുറിച്ച് തിരിച്ചറിഞ്ഞിരുന്നുവത്രേ. ഇന്ന് ആഗോള തലത്തില്‍ തന്നെ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന കാര്യമാണ് സൈബര്‍ ആക്രമണങ്ങള്‍. ആപ്പിള്‍, മെറ്റ, എക്‌സ് തുടങ്ങിയ സോഷ്യല്‍ മീഡിയകളെല്ലാം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

ആഗോള സമ്പദ് ശക്തികളില്‍ മാറ്റം വരുമെന്നും രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നും അവരുടെ പ്രവചനത്തിലുണ്ട്. 2024-ല്‍ അമേരിക്കയിലുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി വംഗ പ്രവചിച്ചതാണ്. 2023-ല്‍ ഏറ്റവും വലിയ സമ്പദ് ഘടന യു.എസ്സായിരുന്നു. എന്നാല്‍ വളര്‍ച്ചയുടെ വേഗം 2024-ല്‍ കുറയുകയുണ്ടായി. ജപ്പാനിലും യു.കെയിലും സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ഉപഭോഗം കുറഞ്ഞതും, കുറഞ്ഞ ഉല്‍പ്പാദനവുമെല്ലാം ഈ രാജ്യങ്ങളെയും ബാധിച്ചതു. ചൈനയും ഇതില്‍ വരും. ബാബ വംഗയുടെ മൂന്നാം ലോകയുദ്ധ പ്രവചനവും  യാഥാര്‍ത്ഥ്യമാമാവുമോയെന്നാണ് ഇപ്പോള്‍ ഏവരും ആശങ്കപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക