
ഫീനിക്‌സിലെ സെന്റ് പീറ്റേഴ്‌സ് സിറിയക് ഓർത്തഡോക്സ് ചർച്ചിൽ വലിയ നോമ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ലന്റൻ റിട്രീറ്റ് വിശ്വാസികൾക്ക് ആഴമേറിയ ആത്മീയ അനുഭവമായി മാറി. "നിങ്ങളുടെ സകല ഹൃദയത്തോടും കൂടി എന്നിലേക്ക് മടങ്ങിവരുവിൻ... വസ്ത്രങ്ങൾ അല്ല, ഹൃദയങ്ങൾ കീറുവിൻ" (യോവേൽ 2:12–13) എന്ന വചനത്തെ ആസ്പദമാക്കി നടന്ന ഈ സംഗമം, നോമ്പുകാലത്തെ കേവലമൊരു ആചാരത്തിനപ്പുറം ഹൃദയത്തിന്റെ ആഴങ്ങളിലേക്കുള്ള ഒരു തീർത്ഥാടനമാക്കി മാറ്റി. ഡാലസ് സെന്റ് ഇഗ്നേഷ്യസ് സിറിയക് ഓർത്തഡോക്സ് കത്തീഡ്രൽ അസോസിയേറ്റ് വികാരി റവ. ഫാ. മാർട്ടിൻ ബാബു ഈ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

രാവിലെ 9:30-ന് വികാരി റവ. ഫാ. സജി മാർക്കോസിന്റെ സ്വാഗത പ്രസംഗത്തോടെയും പ്രാർത്ഥനയോടെയുമാണ് റിട്രീറ്റിന് തുടക്കമായത്. തന്റെ പ്രഭാഷണത്തിൽ, വലിയ നോമ്പ് എന്നത് ശരീരത്തെ മാത്രം നിയന്ത്രിക്കുന്ന ഒന്നല്ലെന്നും, മറിച്ച് ഹൃദയവും മനസ്സും ആത്മാവും പൂർണ്ണമായി ദൈവത്തിലേക്ക് തിരികെ സമർപ്പിക്കേണ്ട ഒരു "യു-ടേൺ" ആണെന്നും റവ. ഫാ. മാർട്ടിൻ ബാബു ഓർമ്മിപ്പിച്ചു. ഇന്നത്തെ ലോകത്തെ വലിയ വെല്ലുവിളിയായ ശ്രദ്ധചിതറലുകളെ അതിജീവിച്ച്, നിശ്ശബ്ദതയിലൂടെയും പ്രാർത്ഥനയിലൂടെയും ദൈവസാന്നിധ്യത്തിൽ നിലകൊള്ളാൻ നാം പഠിക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. സുറിയാനി പിതാക്കന്മാരുടെ ദർശനമനുസരിച്ച് ഹൃദയം ഒരു ആന്തരിക മന്ദിരമാണെന്നും, മാനസാന്തരത്തിലൂടെ ആ മന്ദിരത്തിലേക്കുള്ള മടങ്ങിവരവാണ് വലിയ നോമ്പിന്റെ കാതലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആത്മീയ ഗാംഭീര്യം നിറഞ്ഞ സുറിയാനി ഭക്തിഗാനങ്ങൾ റിട്രീറ്റിന് കൂടുതൽ മിഴിവേകി. ശ്രീ. ഏബൽ ജോൺ, ശ്രീമതി സിൻസി തോമസ്, ആൻ ഫ്രാങ്ക്ലിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായകസംഘം അർപ്പിച്ച ഗീതങ്ങൾ വിശ്വാസികളെ പ്രാർത്ഥനാപൂർണ്ണമായ മറ്റൊരു ലോകത്തേക്ക് നയിച്ചു. ഇടവകയിലെ യുവജനങ്ങൾ, വനിതാ സംഘം, സൺഡേ സ്കൂൾ, സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ് എന്നീ സംഘടനകളുടെ സജീവമായ സഹകരണം റിട്രീറ്റിനെ ഐക്യത്തിന്റെയും സമർപ്പണത്തിന്റെയും ഉജ്ജ്വല സാക്ഷ്യമാക്കി മാറ്റി.

തുടർന്ന് നടന്ന വിശുദ്ധ കുമ്പസാരം വിശ്വാസികൾക്ക് ആത്മീയ ശുദ്ധീകരണത്തിനുള്ള അസുലഭ അവസരമായി. വൈസ് പ്രസിഡന്റ് ഡോ. സാജു സ്കറിയ നന്ദിപ്രസംഗം നടത്തിയ ഈ സംഗമം ഉച്ചകഴിഞ്ഞ് 3:30-ഓടെ സമാപിച്ചു. ഈ വലിയ നോമ്പുകാലത്ത് സകല ഹൃദയത്തോടും കൂടി കർത്താവിലേക്ക് മടങ്ങിവരാൻ ഓരോ വിശ്വാസിയെയും പ്രാപ്തമാക്കുന്ന ഒരു സ്മരണീയ അനുഭവമായി ഈ ദിനം ഫീനിക്‌സ് ഇടവകയുടെ ചരിത്രത്തിൽ ഇടംപിടിച്ചു.