Image

ജസ്റ്റിസ് ജെ ബി കോശി കമീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു; തീരുമാനം സ്വാഗതം ചെയ്ത് ക്രൈസ്തവ സഭകള്‍

Published on 28 February, 2026
ജസ്റ്റിസ് ജെ ബി കോശി കമീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു;  തീരുമാനം സ്വാഗതം ചെയ്ത്   ക്രൈസ്തവ സഭകള്‍

തിരുവനന്തപുരം: ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 423 പേജ് ഉള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന ക്രൈസ്തവ സമുദായ നേതാക്കന്മാരുടെ യോഗത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തീരുമാനിച്ചത്. 2023 ലാണ് ജെ ബി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഇതുവരെ നടപ്പിലാക്കിയ ശുപാര്‍ശകള്‍ യോഗത്തില്‍ വിശദീകരിച്ചു. നടപ്പിലാക്കിയ കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിച്ച വിവരങ്ങളെപ്പറ്റിയും ഇനി നടപ്പാക്കാന്‍ ഉള്ളവയെപ്പറ്റിയും സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ഒരു മേല്‍നോട്ട സമിതിയെ നിയോഗിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പറ്റി ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്ന അഭിപ്രായങ്ങളും എഴുതി തരുന്ന വിവരങ്ങളും സര്‍ക്കാര്‍ വിശദമായി പഠിച്ച ശേഷം വീണ്ടും യോഗം ചേരാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ യോഗത്തില്‍ പറഞ്ഞു. വെബ്‌സൈറ്റിലെ വിവരങ്ങള്‍ പഠിച്ച ശേഷം അഭിപ്രായം അറിയിക്കാമെന്ന് വിവിധ സഭാ മേലധ്യക്ഷന്മാരും സഭാ പ്രതിനിധികളും വ്യക്തമാക്കി.

ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ , നിയമ വകുപ്പ് മന്ത്രി പി രാജീവ് , ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് , അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ. എം എബ്രഹാം തുടങ്ങിയവരും ക്രിസ്ത്യന്‍ സഭാ മേലധ്യക്ഷന്മാരും സഭാ പ്രതിനിധികളും പങ്കെടുത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക