
താൻ ഒരു കാർക്കശ്യക്കാരനായ നേതാവാണെന്ന വിളിപ്പേര് വലതുപക്ഷ മാധ്യമങ്ങളുടെ ബോധപൂർവ്വമായ ബ്രാൻഡിംഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം നേതാക്കൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണെന്ന് വരുത്തിത്തീർക്കാനാണ് ചിലരുടെ ശ്രമം. മനുഷ്യസഹജമായ പല ഭാവങ്ങൾ തനിക്കുണ്ടെങ്കിലും തന്റെ ക്ഷോഭിച്ച ഭാവങ്ങൾ മാത്രം വാർത്തകളിൽ നൽകാനാണ് മാധ്യമങ്ങൾക്ക് താൽപ്പര്യമെന്നും, സമാധാനപരമായ മറ്റ് ഭാവങ്ങളെ അവർ ബോധപൂർവ്വം ഒഴിവാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളത്തിൻറെ പ്രിയതാരം മോഹൻലാലുമായി നടത്തിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി മനസ് തുറന്നത്. ഒരുമണിക്കൂർ ദൈർഘ്യമുള്ള കണ്ടും മിണ്ടിയും ഇരുവർ എന്ന അഭിമുഖം ഇന്ന് വൈകി ട്ട് ആറു മണിക്കാണ് റിലീസ് ചെയ്തത്.
മുഖ്യമന്ത്രിയുമായുള്ള വ്യക്തിബന്ധം ചൂണ്ടിക്കാട്ടിയാണ് മോഹൻലാൽ അഭിമുഖം തുടങ്ങുന്നത്. തനിക്ക് മുഖ്യമന്ത്രിയുമായി 30 വർഷത്തോളം ബന്ധമുണ്ടെന്ന് നടൻ പറയുന്നു. ഒരു പാട്ടിലൂടെയാണ് മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖത്തിലേക്ക് ക്ഷണിക്കുന്നത്.
ചെറുപ്രായത്തിലെ അനുഭവങ്ങളാണ് മുഖ്യമന്ത്രി അഭിമുഖത്തിൽ ആദ്യം പങ്കുവയ്ക്കുന്നത്. എനിക്ക് രണ്ട് സഹോദരമാണ് ഉണ്ടായിരുന്നത്, പക്ഷേ 14ാമത്തെ മകനായാണ് താൻ ജനിക്കുന്നത്, ബാക്കിയുള്ളവരൊക്കെ മരണപ്പെട്ടു. അമ്മ വലിയ വിശ്വാസിയായിരുന്നുവെന്നും, അച്ഛനും വിശ്വാസിയാണെന്നും, എന്നാൽ അമ്മയെപ്പോലെ അത്ര ഇല്ലെന്നും അമ്മയെ തനിക്ക് വലിയ ഇഷ്ടമാണെന്നും ആദ്യകാല അനുഭവങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി പറയുന്നു.
ഒരു തെറ്റും ചെയ്തതായി ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല, അതിനാൽ തന്നെ ആരോപണങ്ങൾ ഉയരുമ്പോൾ ചിരിയോട് നേരിടാൻ കഴിയും. പാർട്ടിയല്ലാതെ ഒന്നിനെയും ഭയമില്ല. എതിർക്കുന്നവരോട് തനിക്ക് വിദ്വേഷമില്ല. കണിശക്കാരനെന്നത് ചിലർ ബ്രാൻഡ് ചെയ്തതാണെന്നും മുഖ്യമന്ത്രി അഭിമുഖത്തിൽ പറയുന്നു.
തന്നെക്കുറിച്ച് വരുന്ന വാർത്തകളിൽ താൻ ഒരിക്കലും വ്യാകുലപ്പെടാറില്ലെന്നും അത് സ്വാഭാവികമായ ഒന്നായി മാത്രമേ കാണുന്നുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയോടുള്ള രാഷ്ട്രീയ എതിർപ്പാണ് തനിക്കെതിരെ വാർത്തകളായി വരുന്നത്. അത്തരം വാർത്തകൾ നൽകുന്നവരോട് തനിക്ക് യാതൊരു ഈർഷ്യയുമില്ല. വാർത്തകളുടെ പേരിൽ ഇതുവരെ ഒരു മാധ്യമ മാനേജ്മെന്റിനെയും താൻ തിരുത്താൻ വിളിച്ചിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ ഓർമ്മിപ്പിച്ചു.
വിവാദമായ സിംഗപ്പൂർ യാത്രയെക്കുറിച്ചും മുഖ്യമന്ത്രി മനസ്സ് തുറന്നു. ലാവലിൻ വിവാദങ്ങൾക്കിടയിൽ വൈദ്യുതി മന്ത്രിസ്ഥാനം രാജിവച്ച ശേഷമായിരുന്നു കുടുംബത്തോടൊപ്പം ആ യാത്ര നടത്തിയത്. താൻ ഏറെ ആസ്വദിച്ച ആ യാത്രയെക്കുറിച്ച് പിന്നീട് വലിയ കഥകൾ പ്രചരിച്ചുവെങ്കിലും അന്നും ഇന്നും അതിൽ തനിക്ക് വിഷമമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, തന്റെ ആത്മകഥ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായും പിണറായി വിജയൻ അഭിമുഖത്തിൽ വെളിപ്പെടുത്തി.