
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന് കെ എസ് യു ആക്രമണത്തിൽ പരുക്കേറ്റെന്ന ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ എസ് യു പ്രവർത്തകരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ആരും മന്ത്രിയുടെ അടുത്തേക്ക് പോയിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. മൂന്നോ നാലോ പ്രതിഷേധക്കാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ആരെയെങ്കിലും ആക്രമിക്കുക എന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ്. പ്രാഥമിക അന്വേഷണത്തിലും ദൃശ്യങ്ങളിലും അത്തരമൊരു അക്രമം നടന്നതായി കാണുന്നില്ല. പ്രവർത്തകർ മന്ത്രിയുടെ അടുത്തേക്ക് നീങ്ങുന്ന ദൃശ്യങ്ങൾ പോലും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കെ എസ് യു പ്രവർത്തകർ അക്രമം ചെയ്യാനുള്ള യാതൊരു സാധ്യതയുമില്ല. അക്രമത്തിലേക്ക് പോകാൻ പാടില്ലെന്ന് അവർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എങ്കിലും സംഭവത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.