Image

വി ഡി സതീശന്റെ മുഖം കണ്ട് എല്ലാവരും വോട്ട് ചെയ്യുമെന്ന് കരുതരുത്, മുസ്ലീങ്ങളില്‍ നല്ലൊരുവിഭാഗം പിണറായിക്കൊപ്പമുണ്ടാകും ; മുസ്ലീം ലീഗിനല്ല അല്ല മുസ്ലീങ്ങളുടെ കുത്തകയെന്ന് വെള്ളാപ്പള്ളി നടേശൻ

Published on 24 February, 2026
വി ഡി സതീശന്റെ മുഖം കണ്ട് എല്ലാവരും വോട്ട് ചെയ്യുമെന്ന് കരുതരുത്, മുസ്ലീങ്ങളില്‍ നല്ലൊരുവിഭാഗം പിണറായിക്കൊപ്പമുണ്ടാകും ; മുസ്ലീം ലീഗിനല്ല അല്ല മുസ്ലീങ്ങളുടെ കുത്തകയെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കരുതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി. അതിനെ വേണ്ട രീതിയില്‍ പ്രതിരോധിക്കാന്‍ ഭരണപക്ഷത്തിന് കഴിഞ്ഞില്ല. ശബരിമല വിഷയത്തിലെ മാര്‍ക്കറ്റിങ് പ്രചരണത്തില്‍ യുഡിഎഫ് മുന്നിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തില്‍ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രി ആകാവുന്ന സ്ഥിതിയാണ് ഉള്ളത്. എഴുതി തള്ളാവുന്ന നിലയില്‍ അല്ല സിപിഎം. മുസ്ലീങ്ങളില്‍ നല്ലൊരുവിഭാഗം പിണറായിക്കൊപ്പമുണ്ടാകും. യഥാര്‍ഥമായി രാജ്യത്തെ സ്‌നേഹിക്കുന്ന മുസ്ലീങ്ങള്‍ പിണറായിയുടെ കൂടെയാണ്. മുസ്ലീം ലീഗിനല്ല അല്ല മുസ്ലീങ്ങളുടെ കുത്തകയെന്നും അദ്ദേഹം പറഞ്ഞു.

വിഡി സതീശന്റെ മുഖം കണ്ട് എല്ലാവരും വോട്ട് ചെയ്യുമെന്ന് കരുതരുത്. ആ മുഖത്തിന്റെ പിറകില്‍ യഥാര്‍ഥത്തില്‍ നിയന്ത്രിക്കുന്ന മുഖമുണ്ട്. അതൊക്കെ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രതിപക്ഷ നേതാവിന്റെ വല്യ ചിരിക്കുന്ന മുഖം കണ്ടാല്‍ വിജയിക്കണമെന്നില്ല. വേണുഗോപാലിന്റെ ഇടപെടലും സാമ്പത്തിക സഹായങ്ങളും ഉള്ളതുകൊണ്ടാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ചെന്നിത്തല ഉള്‍പ്പടെയുള്ള പ്രായോഗിക ബുദ്ധിയുള്ള ആളുകളാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. സതീശനെ തറ പറ പറയാന്‍ മുന്‍പില്‍ നിര്‍ത്തിയതാണെന്നും വെള്ളിപ്പള്ളി പറഞ്ഞു.

എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. താന്‍ വീണ്ടും മത്സരിക്കും, വിജയിക്കുകയും ചെയ്യും. മത്സരിക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ട്. ആരോപണം ഉന്നയിക്കാന്‍ എല്ലാവര്‍ക്കും കഴിയും, പക്ഷേ തെളിവ് എവിടെയെന്ന് കൂടി പറയണം. തനിക്കെതിരെ കല്ലുവെച്ച പച്ചക്കള്ളം പറയുന്നുവെന്നും മൈക്രോ ഫിനാന്‍സ് കേസില്‍ താന്‍ തെറ്റുകാരന്‍ അല്ലെന്ന് പൂര്‍ണ്ണ ആത്മവിശ്വാസം ഉണ്ടെന്നും വിഎസ് പരാതി നല്‍കിയതുകൊണ്ടാണ് അതിന് ശ്രദ്ധലഭിച്ചതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക