
അവളിടങ്ങൾ
സദാ
ശബ്ദായമാനമായിരുന്നു
മെല്ലെ മെല്ലെ
ചിലപ്പോൾ
ഒരു മൗനം
വന്നു മൂടുന്ന
അവളുടെ
ദുർബലമായ
ഭ്രമണപഥങ്ങൾ
എനിക്ക്
അപ്രാപ്യവും
അപരിചിതവുമായിരുന്നു..
എങ്കിലും
ഞാൻ അവളിലേക്ക്
മധുരം നിറച്ച
ഒരു മഴവിൽ തോണി തുഴഞ്ഞു
അവൾക്കുള്ളിൽ
ഒരു ബലിക്കാക്ക
വിശന്നു ചിറകു കുടഞ്ഞപ്പോൾ
നീലനിലാവിലേക്കും
വെൺശലഭങ്ങളിലേക്കും
നക്ഷത്രങ്ങളിലേക്കും
വിരൽ ചൂണ്ടി.
ഉണങ്ങാതെ വിങ്ങിയ
ഓരോ ഹൃദയമുറിവിലേയും
ലേപനമായി
പൗര്ണമികളിൽ
നിന്ന് കടം വാങ്ങിയ
നിലാവിഴകളാൽ
അവളിലെ
അമാവാസികളിൽ
പ്രതീക്ഷകളുടെ
പൊന്നൂഞ്ഞാൽ കെട്ടി.
ബാല്യം കുടഞ്ഞിട്ട
കൊത്താങ്കല്ലുകൾ
പെറുക്കി
ആകാശം നോക്കി
അമ്മാനമാടി.
എന്നിട്ടുമവൾ
പിന്നിലേക്ക് മാത്രം
നടന്നു കൊണ്ടേയിരുന്നു
ഓരോ കാൽച്ചുവടിലും
പരിചിതമായിരുന്ന
പടിക്കെട്ടുകൾ
മാത്രം തിരഞ്ഞു.
കാലം ചേർത്തടച്ച
പടിവാതിൽ തേടി
കരയുന്ന
കാറ്റായലഞ്ഞു
ഒടുവിലൊരു മഞ്ഞു മൂടിയ
വഴിയുടെ പാതിയിൽ വെച്ചു
നിലച്ച യാത്രയിൽ
എനിക്കും അവൾക്കുമിടയിലെ
നൊമ്പരനൂൽ
അറ്റു വീണു.
എന്നിട്ടും
ആർക്കും ചേർത്തടയ്ക്കാൻ
ആകാത്ത വിധം
അവൾ തുറന്നിട്ടു പോയ
സ്മൃതിയുടെ ജാലകങ്ങൾ
ഇപ്പോഴും തുറന്ന് കിടക്കുന്നു.
അവളിലേക്ക് തന്നെ
ഞാൻ പോലുമറിയാതെ
എന്റെ ഓർമ്മകൾ
പിന്നെയും ഇറങ്ങി
നടക്കാൻ
തുടങ്ങിയിരിക്കുന്നു ..