Image

റോഷി അഗസ്റ്റിന് പൂട്ടിടാൻ യുഡിഎഫ് ; ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജെ ജോസഫിനെ മത്സരിപ്പിച്ചേക്കും

Published on 22 February, 2026
റോഷി അഗസ്റ്റിന് പൂട്ടിടാൻ യുഡിഎഫ് ; ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജെ ജോസഫിനെ മത്സരിപ്പിച്ചേക്കും

തിരുവനന്തപുരം: ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ മന്ത്രി റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിനെ മത്സരിപ്പിക്കാന്‍ നീക്കവുമായി യുഡിഎഫ് . റോഷിക്കെതിരെ തന്ത്രപരമായ നീക്കം എന്ന നിലയിലാണ് കോണ്‍ഗ്രസില്‍ ഈ ആലോചന. കേരള കോണ്‍ഗ്രസ് (എം) നേതാവായ റോഷി അഗസ്റ്റിനെതിരെ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

യുഡിഎഫിലേക്ക് മടങ്ങിവരാന്‍ കേരള കോണ്‍ഗ്രസ് ( എം) നേതാക്കളില്‍ ഒരു വിഭാഗം ശ്രമം നടത്തിയരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റോഷി അഗസ്റ്റിന്റെ കര്‍ക്കശ നിലപാടാണ് മുന്നണി മാറ്റ നീക്കം തകര്‍ത്തത്. തുടര്‍ന്നാണ് റോഷിയെ തളയ്ക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇടുക്കി അടക്കമുള്ള സീറ്റുകളില്‍ ജയിക്കേണ്ടത് അനിവാര്യമാണെന്നും, പി ജെ ജോസഫിനോട് മത്സരിക്കാനുമാണ് നിര്‍ദേശിച്ചത്.

എന്നാല്‍ ഇടുക്കിയില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം പിജെ ജോസഫ് നിരസിച്ചതായാണ് സൂചന. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അത് സ്വന്തം തട്ടകമായ തൊടുപുഴയില്‍ മാത്രമായിരിക്കുമെന്ന് പി ജെ ജോസഫ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ കാര്യമായ പുരോഗതി കൈവരിക്കാത്ത സമയത്താണ് ഇത്തരമൊരു ആശയവിനിമയം നടന്നത്.

ഇടുക്കി, കോതമംഗലം, ഇരിഞ്ഞാലക്കുട എന്നീ പ്രധാന മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ത്രികോണ പോരാട്ടം രൂക്ഷമായാല്‍ ശക്തമായ മത്സരം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ഭയപ്പെടുന്നത്.

ആദ്യ റൗണ്ട് ഉഭയകക്ഷി ചര്‍ച്ചകളില്‍, ഈ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കുട്ടനാട് മണ്ഡലം ഏറ്റെടുക്കാനോ അവിടെ തങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനോ കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നെങ്കിലും, കേരള കോണ്‍ഗ്രസ് നേതൃത്വം ആ ആവശ്യം പൂര്‍ണ്ണമായും നിരസിച്ചു. അതേസമയം, ഇടുക്കി, കോതമംഗലം, ഇരിഞ്ഞാലക്കുട മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

'ഇടുക്കി സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ അതിനെ എതിര്‍ത്തു. ഇപ്പോള്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.' ഒരു കേരള കോണ്‍ഗ്രസ് നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഘടകകക്ഷിയുടെ നിരുത്തരവാദിത്ത സമീപനം മൂലം യുഡിഎഫിന് അധികാരം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനു പുറമേ, ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ ഉപയോഗിച്ച് റോഷി അഗസ്റ്റിനെ നേരിടാനും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ റോഷി അഗസ്റ്റിനാണ് ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

'2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ റോഷി അഗസ്റ്റിന്‍ വിജയിച്ചത്. 5573 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. കോണ്‍ഗ്രസിന് സീറ്റ് ലഭിച്ചാല്‍ ഇത്തവണ ഞങ്ങള്‍ തീര്‍ച്ചയായും അവിടെ വിജയിക്കും. അല്ലെങ്കില്‍ റോഷിയുടെ വിജയക്കുതിപ്പ് അവസാനിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് പിജെ ജോസഫിനെപ്പോലെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം. അത്തരം ഒരു ഫോര്‍മുലയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. റോഷിയുടെ തോല്‍വി ഒരു സന്ദേശമാകും. ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക