Image

ഹൃദയം അറുത്തെടുത്ത ആത്മാവ്: (കവിത : ദേവൻ തറപ്പിൽ)

Published on 22 February, 2026
ഹൃദയം അറുത്തെടുത്ത ആത്മാവ്: (കവിത : ദേവൻ തറപ്പിൽ)

കനലുകൾ പൂക്കുന്ന ഹൃദയത്തിൽ ഇന്നും 
കവിതയായ് വിരിയുന്ന് നിന്നോർമ്മകൾ ,
ഓർമ്മിക്കുവാനായി ഹൃദയം പകുത്തന്നു 
വിരഹത്തിലും നീ പകർന്നില്ലയോ?

നീ എന്റെ ജീവിത പാതിയായ് വേഷത്തിൽ 
ആടിത്തിമർത്ത് മടങ്ങിതല്ലേ,
ഓർമ്മതൻ ചിത്രങ്ങൾ മങ്ങി- പ്പോയെങ്കിലും 
ശൂന്യമാം ക്യാൻവാസിൽ നിന്റ ചിത്രം.

പട്ടട വെന്തൊരു ചാരം തീർന്നാലും 
കൊട്ടിപ്പൊളിച്ച മൺ കുടമല്ലോ നീ,
ചുറ്റും കരിമൂർഖൻ ആഞ്ഞു കൊത്തീടുമ്പോൾ-
ഒറ്റയ്ക്ക് പാതിരാക്കാറ്റിൽ ഞാനും?

ചട്ടുകം നെഞ്ചിൽ പഴുപ്പിച്ച നേരത്ത് -
കട്ടപിടിച്ചോരാ ചോര ഗന്ധം,
വിട്ടു പിരിയാത്ത നോവിന്റെ ഗർത്തത്തിൽ-
എട്ടടി മൂർഖനായ് വിധി ഇഴഞ്ഞ്?

കൂമനായ് നിലവിളിച്ചെത്തുന്ന യാമത്തിൽ-
തീമഴയായെന്റ സ്വപ്നവും പൊയ്പൊയ്,
കാറ്റിലുലയുന്ന പാതിരിപ്പൂവുകൾ-
പാതിവഴിയിട്ടീ പടുതിരി നാളവും.
അസ്ഥി കരിയുന്ന ചുടുചൂടിൽ വെന്തെന്റെ-
രക്തം കിനിയുന്ന ഹൃദയത്തിൻ നാളവും..

ഭ്രാന്തമായ് അലയടിച്ചുയ രുന്ന ചുഴികളിൽ-
ജീവനായ് കേഴുന്നു ദിക്കുമാ- റുച്ചത്തിൽ 
പൊന്നിൻ തിളക്കത്തിലാ ത്മാവ് വിങ്ങുമ്പോൾ-
മണ്ണും മണക്കുന്ന് മൺകുടത്തിൽ,
കണ്ണിമ വെട്ടാതെ നോക്കി നിൽക്കേ എന്റെ-
നെഞ്ചും പിളർന്നിറ്റു വീഴും നിണം?

കായലിൽ പെയ്യുന്ന ചോരതൻ മഴയത്ത്-
ദിശതെറ്റിയാലയുന്ന 
വഞ്ചിയെപ്പോൾ ,
ഓർമ്മ തൻ തിരകളിൽ ആണ്ടുപോയീടുമ്പോൾ-
ഗ്രാമയോരത്ത് ഞാൻ കരിനീലമായ്...

കണ്ണീരിൽ മുങ്ങുമാ അക്ഷയ പാത്രത്തിൽ -
തട്ടിത്തകർന്നാ മണ്ണിൽ പതിയവേ,
ആത്മാവ് തുന്നിയാ പ്രണയത്തിൻ മുദ്രകൾ -
മണ്ണിലും മൂടിയ പ്രാണന്റെ ശവദാഹം.

കാട്ടുനരികൾ കുരയ്ക്കുന്ന കുന്നിലും -
വറ്റി ഊറ്റിയെടുക്കും നിണ- തുള്ളികൾ,
ചീറ്റുന്ന പാമ്പിന്റെ പത്തീലന്നു നീ-
കാറ്റത്തുലയുന്ന തിരിപോലെ നിന്നില്ലേ?

വെട്ടുകത്തിയുടെ മൂർച്ചയിൽ കോർത്തൊരു-
കട്ടപിടിച്ചോരാ പ്രണയ കിനാവുകൾ,
പട്ടടച്ചുടു കാട്ടിൽ ചുടുഭസ്മക്കാറ്റിലും -
കുറ്റിക്കാടായി നീ ഉയുരുകിയില്ലേ?

മൺ കൂനക്കിടയിൽ ചിതറി- ത്തെറിച്ചൊരു-
കൺകാണാ നൊമ്പരപ്പുകയായി മാറി, 
നെഞ്ചിൽ കിളിർത്തൊരു വിഷമുള്ള് മാന്തവേ-
പിച്ചിച്ചീന്തിയന്ന് ഉയിർ എടുത്തില്ലയോ?

പഴകിയ കല്ലറച്ചുമരിലീയോ- ർമ്മകൾ-
എഴുതിയക്രൂര വിലാപ ഗാനം ,
പുഴുക്കൾ കരളുന്ന ജീവിതപ്പായലിൽ-
തൊഴുതു കരഞ്ഞ മൃത ബിംബമല്ലേ?

കൂരിരുൾ മൂടിക്കയത്തിലെ ചുഴിയിലും -
ഏറെ പിടഞ്ഞൊരു വാളമീനെപ്പോലെ,
നീറുന്ന കണ്ണിലെ കടൽവെള്ളം പായവേ-
മാറിലെ തീക്കനൽ പുകയുന്നതില്ലയൊ?

ശൈത്യം ഉറഞ്ഞ കഠാരയാൽ നീയെന്റെ-
തൈലവർണ്ണത്തിൻ മൃതുവായ് ഇറക്കി ,
തള്ളിക്കയറിയ നിൻ കൂരമ്പേറ്റു ഞാൻ -
തുള്ളിപ്പിടഞ്ഞപ്പോൾ അംബേറ്റ പക്ഷിപോൽ?

ധനഗന്ധമില്ലാ പടികളി-
ന്നെത്തിയ 
സന്ധ്യയിൽ വിരലുകൾ
അറുത്തുമാറ്റി..

മണ്ണെണ്ണ കത്തുന്ന തിരിനാള- മായെന്റെ
കണ്മുന്നിലൊരു ചിതി ആളുന്ന നേരത്ത്,
കണ്ണീരു വറ്റിയൊരു കായലിൽ പോലെ-
മണ്ണിൽ മൂടുന്നു നിൻ മരിച്ചെന്റെ ഓർമ്മയെ.!
ഇന്ന്.., മണ്ണിൽ മൂടുന്നു ഞാൻ മരിച്ചെന്റ ഓർമ്മയെ.!

Join WhatsApp News
Ushachandran 2026-02-22 03:44:04
വിഷാദഭരിതമെങ്കിലും കവിത നന്നായിരിക്കുന്നു.
Devan Tharapil 2026-02-22 03:51:35
എന്റെ നാടൻ കവിതയാണ്. ആർക്കും ചൊല്ലാനോ പാടാനോ പറ്റുന്ന കവിത.
Sudhir Panikkaveetil 2026-02-22 14:48:20
കാവ്യാത്മകമായി എന്ത് ആവിഷ്‌കരിക്കുമ്പോഴും അതിൽ വരുന്ന ബിംബങ്ങളാണ് കവിതയെ ശക്തമാക്കുന്നത്. ശ്രീ ദേവൻ തറപ്പി ലിന്റെ തീഷ്ണമായ, തീപ്പൊരി പറക്കുന്ന ലേഖനങ്ങൾ വായിച്ചിട്ടുള്ള എനിക്ക് അദ്ദേഹത്തിന്റെ കവിത ആദ്യമായാണ് വായിക്കാൻ അവസരം ലഭിച്ചത്. ഈ കവിതയിലെ ആദ്യത്തെ വരികളിൽ തന്നെ അദ്ദേഹം പറയുന്നുണ്ട് കനലുകൾ പൂക്കുന്ന, അപ്പോൾ തന്നെ നമുക്ക് ഊഹിക്കാം അവിസ്മരണീയമായ ഏതോ ഭൂതകാലത്തിലേക്ക് കവി സഞ്ചരിക്കുന്നു. ചാരം മൂടി കിടക്കുന്ന കനലിനെ പൂക്കുന്നതായി ഉപമിക്കുമ്പോൾ വിരിയുന്ന പൂവിനെപോലെ വീണ്ടും ഓർമ്മകൾ സജീവമാകുന്നു എന്നനുമാനിക്കാം. പിന്നീട് വേദനിപ്പിക്കുന്ന ഓർമ്മകളുടെ വിവരണമാണ്. യാഥാർഥ്യത്തിന്റെ കടും ചായം തേച്ച ബിംബങ്ങൾ. എല്ലാറ്റിലും ഒടുവിൽ കണ്ണീരു മുഴുവൻ വറ്റിപോയെന്നറിഞ്ഞു ആ മണ്ണിൽ എല്ലാ ഓർമ്മകളെയും കുഴിച്ചു മൂടുന്നു. ഓർമ്മകൾ ഇല്ലെങ്കിൽ പിന്നെ എവിടെ വേദന എവിടെ വിരഹം?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക