
തിരുവനന്തപുരം: 5-ാം ലോക കേരളസഭയിൽ ഫൊക്കാന ടീം ഇന്റഗ്രിറ്റി പ്രതിനിധികൾ സജീവമായി പങ്കെടുത്തു.കേരള സർക്കാരിന്റെ പ്രവാസി നയങ്ങൾക്കും പദ്ധതികൾക്കും ദിശാനിർദ്ദേശം നൽകുന്ന പ്രധാന ഉപദേശക വേദിയാണ് ലോക കേരള സഭ. സോണി അംബൂക്കൻ, മില്ലി ഫിലിപ്പ്, അജു എബ്രഹാം, ജോയ് ഇട്ടൻ, ഡോ. ലത മേനോൻ എന്നിവരാണ് ഫൊക്കാന ടീം ഇന്റഗ്രിറ്റിയെ പ്രതിനിധീകരിച്ചത്. പ്രത്യേക വിദ്യാഭ്യാസ പദ്ധതികൾ കേരളത്തിൽ ഫലപ്രദമായി നടപ്പാക്കാനുള്ള മാർഗങ്ങളെക്കുറിച്ച് മില്ലി ഫിലിപ്പ് സഭയിൽ സംസാരിക്കുകയും നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു.
ഫൊക്കാന ടീം ഇന്റഗ്രിറ്റിയുടെ അഭ്യുദയകാംക്ഷികളായ പോൾ കറുകപ്പിള്ളിൽ, നോഹ ജോർജ്, അനീഷ് ജെയിംസ് എന്നിവരും ലോക കേരളസഭയുടെ നടപടികളിൽ പങ്കാളികളായി.

ലോക കേരളസഭ പ്രവാസി മലയാളികളുടെ ആശങ്കകളും നിർദേശങ്ങളും നേരിട്ട് സംസ്ഥാന ഭരണകൂടത്തോട് പങ്കുവെക്കാനുള്ള തന്ത്രപ്രധാന വേദിയാണെന്നും, പ്രത്യേകിച്ച് പ്രവാസി വിഷയങ്ങളിൽ സർക്കാർ നയരൂപീകരണത്തെ സ്വാധീനിക്കാൻ കഴിയുന്ന പ്ലാറ്റ്‌ഫോമാണ് ഇതെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
പ്രധാനമായി ഉന്നയിച്ച വിഷയങ്ങൾ
1) ഗ്ലോബൽ കേരള പ്രൊഫഷണലുകളെയും സംസ്ഥാനത്തിന്റെ നോളജ് ഇക്കോസിസ്റ്റവുമായി ബന്ധിപ്പിക്കൽ
കേരളം അറിവ് ആസ്പദമാക്കിയ സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുമ്പോഴും, ബിരുദധാരികളിലും തൊഴിൽ അന്വേഷകരിലും ആഗോള പരിചയക്കുറവ് വലിയ പോരായ്മയായി നിൽക്കുന്നു. വിദേശത്ത് സാങ്കേതികവിദ്യ, മെഡിസിൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികൾ കേരളം സ്ഥിരമായി സന്ദർശിക്കുന്ന സാഹചര്യത്തിൽ, ‘അഡ്ജങ്ക്റ്റ് പ്രൊഫസർഷിപ്പ്’ മാതൃകയിൽ ഒരു ക്രമബദ്ധ സംവിധാനമൊരുക്കി അവരുടെ അറിവ് വിദ്യാർത്ഥികളുമായി ബന്ധിപ്പിക്കാമെന്ന നിർദേശം ഉന്നയിച്ചു. ഇതിന് നോർക്കയോ സർവകലാശാലകളോ ഏകോപനം വഹിക്കാമെന്ന ആശയവും മുന്നോട്ടുവച്ചു.
2) എച്ച്-1ബി അനിശ്ചിതത്വത്തെ കേരളത്തിന്റെ നവോത്ഥാന സമ്പദ്‌വ്യവസ്ഥയ്ക്ക് അവസരമാക്കുക
അമേരിക്കയിലെ എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിരവധി പ്രൊഫഷണലുകളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിദേശത്ത് ഉയർന്ന തസ്തികകളിൽ പ്രവർത്തിക്കുന്ന മലയാളി പ്രൊഫഷണലുകളെ കേരളത്തിന്റെ ഐ.ടി. മേഖലയിലേക്കും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്കും ആകർഷിക്കാൻ പ്രത്യേക പദ്ധതി രൂപീകരിക്കാമെന്ന നിർദേശം മുന്നോട്ടുവച്ചു.
3) പ്രവാസികളുടെ പ്രായമായ മാതാപിതാക്കൾക്കായി റാപിഡ് റെസ്പോൺസ് സംവിധാനം
വിദേശത്ത് താമസിക്കുന്ന പ്രവാസികളുടെ പ്രായമായ മാതാപിതാക്കൾ കേരളത്തിൽ ഒറ്റയ്ക്ക് കഴിയുന്ന സാഹചര്യം സാധാരണമാണ്. അടിയന്തരാവസ്ഥകളിലും സുരക്ഷാ പ്രശ്നങ്ങളിലുമുള്ള ആശങ്കകൾ പരിഹരിക്കാൻ, പോലീസ്, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളുടെ സഹകരണത്തോടെ ‘വെരിഫൈഡ് ഹോം വിസിറ്റ്’ ഉൾപ്പെടുന്ന വേഗത്തിലുള്ള പ്രതികരണ സംവിധാനം ഒരുക്കുക എന്ന ആവശ്യവും ഉന്നയിച്ചു. ഇത് ഫീസോടെ ലഭ്യമാക്കാവുന്ന സേവനമായോ ഏകോപിത സർക്കാർ സംവിധാനമായോ ആക്കാമെന്ന നിർദേശവും അവതരിപ്പിച്ചു.