Image

‘സൗത്ത് ഏഷ്യൻ’ എന്ന പദം ഇന്ത്യയെ മായ്ച്ചുകളയുന്നതായി പരാതി

Published on 20 February, 2026
 ‘സൗത്ത് ഏഷ്യൻ’ എന്ന പദം ഇന്ത്യയെ   മായ്ച്ചുകളയുന്നതായി പരാതി

അമേരിക്കയിൽ ഉയരുന്ന ഇന്ത്യൻ വിരുദ്ധ വികാരങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ സൗത്ത് ഏഷ്യൻ എന്ന പദപ്രയോഗം ഉപയോഗിച്ചതിനെതിരെ ഇന്ത്യൻ-അമേരിക്കൻ അധ്യാപികയായ ഇന്ദു വിശ്വനാഥൻ  രംഗത്തെത്തി. ഇത് ഭാഷാപരമായ തിരിച്ചറിവ് മായ്ച്ചുകളയൽ ആണെന്ന് ആരോപിച്ചാണ് അവർ ന്യൂയോർക്ക് ടൈംസിലെ തലക്കെട്ടിനെ വിമർശിച്ചത്. ദക്ഷിണേഷ്യയിലെ എല്ലാ രാജ്യക്കാരും ഒരുപോലെ ബാധിക്കപ്പെടുന്നുവെന്ന തോന്നൽ നൽകുന്നതാണ് ആ തലക്കെട്ട്. എന്നാൽ യാഥാർത്ഥ്യം അങ്ങനെ അല്ല എന്നാണ് അവരുടെ നിഗമനം.

ഫെബ്രുവരി 16-ന് എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ, ഇന്ത്യൻ വിരുദ്ധ വികാരങ്ങളെക്കുറിച്ചുള്ള ലേഖനത്തിൽ  'സൗത്ത് ഏഷ്യൻ' എന്ന വിശേഷണം ഉപയോഗിച്ചതിനെയാണ് ഇന്ദു വിശ്വനാഥൻ ചോദ്യംചെയ്തത്.  ഹിന്ദുക്കൾ ഉൾപ്പെടുന്ന ഇന്ത്യൻ എന്നുള്ള തിരിച്ചറിവിനെതിരെ ഈ പദം തുടർച്ചയായി ആയുധമാക്കപ്പെടുന്നു എന്നും അവർ ആരോപിച്ചു. അതുകൊണ്ടുതന്നെ പല ഇന്ത്യൻ വംശജരും നോൺ-റെസിഡന്റ് ഇന്ത്യൻ സമൂഹവും ഈ വിഭാഗീകരണം നിരസിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

വംശീയവാദികളായ ആളുകൾ പലപ്പോഴും വിവേചനത്തിൽ വ്യത്യാസം കാണിക്കാറില്ല എന്ന കാര്യവും അവർ അംഗീകരിച്ചു. എന്നാൽ, 9/11 ശേഷമുള്ള പൊതുവായ ‘ആന്റി-ബ്രൗൺ’ വികാരങ്ങളെക്കുറിച്ചല്ല ന്യൂയോർക്ക് ടൈംസ് ലേഖനം; മറിച്ച് അമേരിക്കയിൽ ഉയർന്നുവരുന്ന കുടിയേറ്റ നയ ചർച്ചകളെ, പ്രത്യേകിച്ച് എച്ച് 1 ബി വിസയെ ചുറ്റിപ്പറ്റിയുള്ള പ്രതികരണങ്ങളെയാണ് അത് കേന്ദ്രീകരിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടി.

അതേസമയം, ചില ഇന്ത്യൻ കുടിയേറ്റക്കാർ സ്വീകരിക്കുന്ന പ്രതിരോധപരമായ സമീപനത്തെയും അവർ വിമർശിച്ചു.

ഇന്ത്യൻ സമൂഹത്തിന്റെ ഉയർന്നുവരുന്ന ദൃശ്യപ്രാധാന്യവും വിവാദത്തിന് കാരണമാകുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. ടെക്‌നോളജി കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരായി, ദേശീയ രാഷ്ട്രീയ നേതാക്കളായി, വിനോദമേഖലയിലെ പ്രമുഖരായി ഇന്ത്യക്കാർ കൂടുതൽ പ്രത്യക്ഷപ്പെടുന്നുവെന്നും, അവർ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ സജീവ പങ്കാളികളാണെന്നും വിശ്വനാഥൻ അഭിപ്രായപ്പെട്ടു.

വിശ്വനാഥന്റെ കുറിപ്പുകൾ എക്‌സ് പ്ലാറ്റ്‌ഫോമിൽ വ്യാപകമായ ചര്‍ച്ചയ്ക്കും പ്രതികരണങ്ങൾക്കും വഴിവച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക