
രാവേറെ ചെന്നിട്ടും വ്യക്തമായ് കേൾക്കുമാ-
രാക്കിളിപ്പാട്ടൊരു സാന്ത്വനമോ ?
അനിശ്ചിതമാകുമീ ജീവിതപ്പാതയിൽ
കേൾക്കാൻ കൊതിക്കും രാഗാലാപനമോ?
നീണ്ട നാളായി കൊതിച്ചിട്ടും കാണാത്ത
പകൽ വെളിച്ചത്തെ സ്വപ്‌നം കണ്ടും
വന്നുചേരാത്തൊരിണക്കിളിയെ കാത്തും
രാക്കിളിയെപ്പോഴും പാടിടുന്നു.
പൊന്നൊളിച്ചന്ദ്രിക ചാലിച്ച രാവിൻറെ
നീലിമപുല്കും ചക്രവാളത്തിനുള്ളിൽ
പറന്നും കളിച്ചും മൂളിയും പിന്നിട്ട
ബാല്യകാലം കിളിയോർത്തിടുന്നു.
മക്കൾ ചോരിവാപിളർത്തി കരയവേ
അമ്മ ചുണ്ടിൽ നൽകും മാധുര്യങ്ങൾ
മത്സരിച്ചാഹ്‌ളാദത്തിമിർപ്പിൽ പാടിയ
ഗാനത്തിൻതാളം മറന്നിടുമോ?
വാഴ്കയിൽ വന്നെത്തും കുളിരും ചൂടും
താങ്ങുവാൻ വയ്യാതെ തനിച്ചിരുന്നും
കൂട്ടുകാർ ചൊല്ലും പ്രഭാതഭംഗി
കാണുവാൻ രാക്കിളിക്കാശയായി.
കളകളം പാടുന്ന പുഴയും കാറ്റും
വിടർന്നുനിന്നാടുന്ന പൂക്കതിരും
പച്ചപ്പട്ടു വിരിച്ചുള്ള പാടവും
കാണുവാൻ രാക്കിളിക്കാർത്തിയേറി.
ചെന്തീകണക്കെയുയരുമരുണൻറെ
സഹസ്രാoശു കാട്ടുമൊരത്ഭുതങ്ങൾ
ദിനകരബിംബമണയുന്ന ശോഭയും
രാക്കിളിക്കിപ്പോഴുംമന്യമല്ലോ.
സ്വപ്നങ്ങളുള്ളിൽ മെനഞ്ഞുകൊണ്ടും
പകലിൻ ഭംഗി മനസ്സാൽ മുകർന്നും
അസ്വസ്ഥനാം കിളി ഒരു നാളറിഞ്ഞു
*പകലിൽ തൻറെ കണ്ണന്ധമല്ലോ?
താനറിഞ്ഞുള്ളോരി സത്യവുമായ്ക്കിളി
പൊരുത്തപ്പെടാതെ മനസ്സിടിഞ്ഞു
തിരിച്ചറിവുള്ള മർത്ത്യനുപോലും
യാഥാർഥ്യം കേൾക്കുവതനിഷ്ടമല്ലോ
തൻ ദുഖഃമുള്ളിൽ ഘനീഭവിച്ചാക്കിളി
പാടാതെ പലകാലമിരുന്നുപോയി
ഒടുവിൽ തന്നുള്ളിൽ ജ്വലിച്ച സത്യം
വേദന വിങ്ങുന്ന പാട്ടുകളായ്.
തകർന്ന തൻ സ്വപ്നത്തെയോർത്തുംകൊണ്ടും
ഉള്ളിലെ ദുഃഖമൊഴുക്കിക്കൊണ്ടും
കദനം നിറഞ്ഞതൻ രാഗ്ഗീതങ്ങൾ
രാക്കിളിപാടുന്നുണ്ടീ രാവിലും
മാനവചേതനയിൽ കൊരുത്ത
തകർന്ന കനവിന്നുടയോർകളും
രാക്കിളിപ്പാട്ടിനായ് ചെവികൊടുത്തീ
യിരവിൻ നടുവിലും ഉണർന്നിരിപ്പൂ
__________________________________________________________
*സൂര്യപ്രകാശത്തിൽ രാക്കിളിക്ക് കണ്ണുകാണുകയില്ല
മലയാളം സൊസൈറ്റിയുടെ 2026 ഫെബ്രുവരി മാസ
സൂം മീറ്റിങ്ങിൽ അവതരിപ്പിച്ച കവിത