
ഉൾക്കടൽ മനസ്സെന്നും-
അതിൻ തിരച്ചിത്രമേ
പുറത്തുള്ളുവെന്നാകിലും
എത്രയേറെ തരംഗങ്ങൾ
കാഴ്ചക്കുമപ്പുറം കനം-
കൂടും ജലാശയം!
വന്ന് പോകുന്നവർ
വരയ്ക്കുന്നുണ്ട്
അന്ന് കാണുന്ന ചിത്രം,
തുടിക്കുന്ന കണ്ണ് പോലത്-
ഉൾക്കാഴ്ചയില്ലാതെ-
പിന്നെയും കോറിവയ്ക്കും-
കഥകൾക്കൊരന്തരമില്ല
ഏകമേകാന്തമെന്നൊരാൾ,
കൂട്ടത്തിലോടിനീങ്ങും-
തിരയെന്ന് മറ്റൊരാൾ,
ഉപ്പുനീരെന്ന് മറ്റൊരാൾ
ഭൂമിതൻ വറ്റിടാത്ത-
കണ്ണീരെന്ന് മറ്റൊരാൾ,
അന്ധർ കാണും കടലത്-
ചിന്തയിൽ എന്തുമോർക്കാം-
എഴുതാം, വരച്ചിടാം..
അന്ധകാരത്തിൽ മുക്കിയെഴുത്തുകൾ
എന്നുമുണ്ടാകുമോരോ വിധത്തിലായ്
എത്രയേറെയതിലേക്കെറിയുന്നു
നിത്യമക്ഷരം കൊണ്ട് ചുരുക്കുന്നു
ചിത്രമുണ്ടസ്ത്രമെല്ലാമൊളിപ്പിച്ച്
മുഗ്ദ്ധമാം പൂക്കൾ കൊണ്ട് പൊതിഞ്ഞത്
സ്നിഗ്ദ്ധമെന്ന് പറഞ്ഞെഴുത്തോലയിൽ
അത്ര സൂക്ഷ്മം പകർത്തിയെടുത്തത്
എത്രയേറെയേകാന്തമെന്നാകിലും
എത്രമാത്രമലകൾ തിമിർക്കിലും
ചുറ്റിലും ശബ്ദഘോഷമുണ്ടെങ്കിലും
സത്യമൊന്ന് നിശ്ശബ്ദമുണ്ടുള്ളിലായ്
ദു:ഖമോ, സുഖമെന്നോയറിയാതെ
അക്കടലുണ്ടതുള്ളിൽ നിഗൂഢമായ്