
ദേവസ്വം ബോർഡിന്റെയും വനം വകുപ്പിന്റെയും അനുമതിയില്ലാതെ പമ്പയിൽ സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ സംവിധായകൻ അനുരാജ് മനോഹർ പ്ലാപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. പമ്പ പശ്ചാത്തലമായുള്ള സിനിമയായതിനാലാണ് അവിടെ ചിത്രീകരണം നടത്തിയതെന്നും, അനുമതി വാങ്ങാത്തത് അറിവില്ലായ്മ കൊണ്ട് പറ്റിയ അബദ്ധമാണെന്നുമാണ് സംവിധായകന്റെ വിശദീകരണം.
മുൻപ് സന്നിധാനത്ത് ചിത്രീകരണത്തിന് അനുമതി തേടിയിരുന്നെങ്കിലും തിരക്കും സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് അത് നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പമ്പ ഹിൽടോപ്പിൽ ഷൂട്ടിംഗ് നടത്തിയത്.
പെരിയാർ ടൈഗർ റിസർവിനുള്ളിൽ അനുമതിയില്ലാതെ പ്രവേശിച്ചതിനും ചിത്രീകരണം നടത്തിയതിനും വനം വകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നിയമലംഘനത്തിന് പിഴയടയ്ക്കാൻ തയ്യാറാണെന്ന് സംവിധായകൻ അറിയിച്ചിട്ടുണ്ടെങ്കിലും, കൂടുതൽ പരിശോധനകൾക്കായി ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറയും മറ്റ് അനുബന്ധ ഉപകരണങ്ങളും ഹാജരാക്കാൻ അധികൃതർ നിർദ്ദേശം നൽകി.
സന്നിധാനത്തെ മാധ്യമപ്രവർത്തകർക്കൊപ്പം നിന്നാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും മറ്റ് തടസ്സങ്ങൾ ഉണ്ടായില്ലെന്നും സംവിധായകൻ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.