Image

തിരുവമ്പാടി മണ്ഡലത്തിൽ ക്രിസ്ത്യൻ സ്ഥാനാർഥി വേണമെന്ന് സിറോ മലബാര്‍ സഭ ; കോണ്‍ഗ്രസ്-ലീഗ് സീറ്റ് കൈമാറ്റത്തിൽ അനിശ്ചിതത്വം

Published on 12 February, 2026
തിരുവമ്പാടി മണ്ഡലത്തിൽ ക്രിസ്ത്യൻ സ്ഥാനാർഥി വേണമെന്ന് സിറോ മലബാര്‍ സഭ ; കോണ്‍ഗ്രസ്-ലീഗ് സീറ്റ് കൈമാറ്റത്തിൽ അനിശ്ചിതത്വം

തിരുവനന്തപുരം: തിരുവമ്പാടി മണ്ഡലത്തിന്റെ കോണ്‍ഗ്രസ്-ലീഗ് സീറ്റ് കൈമാറ്റം സംബന്ധിച്ച അനിശ്ചിതത്വം യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം സങ്കീര്‍ണ്ണമാക്കുന്നു. യുഡിഎഫിനുള്ളില്‍ ഉഭകക്ഷി ചര്‍ച്ചകള്‍ സ്തംഭിച്ചതോടെ, കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കലും വൈകി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര' അവസാനിച്ചശേഷം, മാര്‍ച്ചില്‍ പട്ടിക പുറത്തിറക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്.

കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് (ജോസഫ് ) പാര്‍ട്ടികള്‍ക്കിടയില്‍ മണ്ഡലം കൈമാറ്റം സംബന്ധിച്ച് സമവായം ഇല്ലാത്തതും സീറ്റ് വിഭജനത്തെയും സ്ഥാനാര്‍ത്ഥികളെയും കുറിച്ച് കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയയെ മന്ദഗതിയിലാക്കിയത്. മലബാറിലെ തിരുവമ്പാടി സീറ്റ് വെച്ചുമാറലും അനിശ്ചിതത്വത്തിലാണ്. മണ്ഡലം മുസ്ലിം ലീഗ് നിലനിര്‍ത്തിയേക്കുമെന്ന വാര്‍ത്തകള്‍ക്കെതിരെ ക്രിസ്ത്യന്‍ സഭകള്‍ രംഗത്തു വന്നിരിക്കുകയാണ്.

1991 മുതല്‍ മുസ്ലിം ലീഗാണ് തിരുവമ്പാടി മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഈ സീറ്റില്‍ ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നാണ് സിറോ മലബാര്‍ സഭ യുഡിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗിനായി മുസ്ലിം സ്ഥാനാര്‍ത്ഥി വീണ്ടും മത്സരിച്ചാല്‍, വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷമുള്ള ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫില്‍ നിന്നും അകന്നു പോകുമെന്നാണ് സൂചിപ്പിക്കുന്നത്.

എന്നാല്‍ ഈ വാദങ്ങളെ മുസ്ലിം ലീഗ് തള്ളുകയാണ്. തിരുവമ്പാടിയിലെ വോട്ടര്‍മാരില്‍ 45 ശതമാനവും മുസ്ലീങ്ങളാണ്. 30 ശതമാനം ഹിന്ദുക്കളുമാണ്. 20 ശതമാനം മാത്രമാണ് ക്രിസ്ത്യന്‍ വോട്ടുകളെന്നാണ് ലീഗ് പറയുന്നത്. ഇവിടെ സ്ഥാനാര്‍ത്ഥി മാറ്റം ഉണ്ടായാല്‍ മുസ്ലിം വോട്ടുകള്‍ കൂട്ടമായി യുഡിഎഫിന് എതിരായി മാറുമെന്നും ലീഗ് ചൂണ്ടിക്കാട്ടുന്നു.

പ്രാദേശിക രാഷ്ട്രീയം പരിശോധിച്ചാല്‍, തിരുവമ്പാടി മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ അഞ്ചെണ്ണം യുഡിഎഫിന്റെ കയ്യിലാണ്. ഇതില്‍ നാലെണ്ണത്തില്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ക്രിസ്ത്യാനികളാണ്. കൂടാതെ, മൂന്ന് വൈസ് പ്രസിഡന്റുമാരും രണ്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങളും ക്രിസ്ത്യാനികളാണ്. കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും കോണ്‍ഗ്രസില്‍ നിന്നുള്ളവരും, ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരുമാണ്.

സിഎംപിയെ പരിഗണിക്കുന്നതിനായി തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മലപ്പുറത്തെ തവനൂര്‍ സീറ്റാണ് മുസ്ലിം ലീഗ് പകരം ആവശ്യപ്പെട്ടിട്ടുള്ളത്. മുസ്ലിം ആധിപത്യമുള്ള ജില്ലയില്‍ സീറ്റുമാറ്റം സാമുദായിക സന്തുലിതാവസ്ഥയെ ബാധിക്കുമോയെന്നും കോണ്‍ഗ്രസ് ആശങ്കപ്പെടുന്നുണ്ട്.

പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യമിട്ട്, മുസ്ലിം ലീഗ് സംവരണ മണ്ഡലമായ വണ്ടൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജനെ വണ്ടൂരില്‍ മത്സരിപ്പിക്കാനാണ് ലീഗ് ആലോചിക്കുന്നത്. സമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് ലീഗ് നേതാക്കള്‍ വിശ്വസിക്കുന്നു. തിരുവമ്പാടി കോണ്‍ഗ്രസിന് വിട്ടുകൊടുത്താല്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ലീഗിന് ഒരു നിയമസഭാ മണ്ഡലം മാത്രമേ ഉണ്ടാകൂ എന്ന് മുസ്ലിംലീഗ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക