Image

"തുടർ ഭരണത്തെ കുറിച്ചുള്ള വിഷയത്തിൽ ഇനി പ്രതികരിക്കാനില്ല, കുറെ പേര്‍ക്ക് ഉപജീവനം ആകാന്‍ കഴിഞ്ഞതില്‍ സന്തോഷം" ; കവി സച്ചിദാനന്ദൻ

Published on 12 February, 2026
"തുടർ ഭരണത്തെ കുറിച്ചുള്ള വിഷയത്തിൽ ഇനി പ്രതികരിക്കാനില്ല, കുറെ പേര്‍ക്ക് ഉപജീവനം ആകാന്‍ കഴിഞ്ഞതില്‍ സന്തോഷം" ; കവി സച്ചിദാനന്ദൻ

കൊച്ചി: കേരളത്തിലെ 'തുടര്‍ ഭരണത്തെ'ക്കുറിച്ചുള്ള വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്‍. 'ക്ഷമിക്കുക, അല്‍പ്പം സമയമേയുള്ളൂ. ജല്‍പ്പനങ്ങള്‍ക്ക് പ്രതികരിച്ച് അത് കളയാനുമില്ല. ഒരു പൊതുതത്വത്തെപ്പോലും ഇവിടത്തെ പാര്‍ട്ടിയുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്ന അല്‍പ്പ ബുദ്ധികള്‍ ഞാന്‍ നിരന്തരം വലതുപക്ഷത്തെ വിമര്‍ശിച്ചു പോസ്റ്റുഇടുന്നത് കാണുന്നുപോലുമില്ല. ഏതായാലും കുറെ പേര്‍ക്ക് ഉപജീവനം ആകാന്‍ കഴിഞ്ഞതില്‍ സന്തോഷം' സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഭരണത്തുടര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ദുരബലമാക്കുമെന്നുമെന്നായിരുന്നു സച്ചിദാനന്ദന്റെ പ്രതികരം. തുടര്‍ഭരണം നല്ലതല്ല. രണ്ടുതവണ ഭരിച്ചു കഴിഞ്ഞാല്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണ്. പ്രതിപക്ഷത്ത് ഇരിക്കുന്നത് ശക്തി കൂട്ടാനുള്ള വഴിയാണ്. തുടര്‍ച്ചയായി ഭരണത്തില്‍ ഇരിക്കുന്നത് അഴിമതിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. അവസരവാദികള്‍ ഒപ്പം കൂടും. ബംഗാളിലെ അനുഭവം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോയിട്ടില്ല. എന്നാല്‍ വീണ്ടും ഭരണം കിട്ടിയാല്‍ അങ്ങനെ പോകാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായ ഭരണത്തിലൂടെ അധികാരമോഹികള്‍ പാര്‍ട്ടിയില്‍ വന്നുചേരും. അത് പാര്‍ട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുകയാണ് ചെയ്യുക... തുടങ്ങിയ കാര്യങ്ങളാണ് സച്ചിദാന്‍ പറഞ്ഞത്.

പ്രതികരണം വിവാദമായതിന് പിന്നാലെ താന്‍ തന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മാര്‍ക്‌സിസ്റ്റ് തത്വചിന്തകന്‍ പറഞ്ഞ കാര്യങ്ങള്‍ സൈബര്‍ക്കൂട്ടങ്ങള്‍ ആഴത്തില്‍ മനസിലാക്കിയിട്ടില്ലെന്നുമായിരുന്നു സച്ചിദാനന്ദന്റെ ഈ വിഷയത്തിലുള്ള മറുപടി. മാര്‍ക്‌സിസ്റ്റ് തത്വചിന്തകന്‍ ജാക് റാന്‍സിയര്‍ ജനാധിപത്രം മരിക്കുന്നതിനെക്കുറിച്ച് പുസ്തമെഴുതിയിരുന്നു. അതിലെ, ചിന്തകളാണ് മാധ്യമങ്ങളോട് പങ്കുവച്ചത്. കാണപ്പെടാത്തവരെ കാണണം. കേള്‍ക്കപ്പെടാത്തവര്‍ക്കു ശബ്ദം നല്‍കണം. ഇതാകണം മാര്‍ക്‌സിസം. പകരം നടക്കുന്നതോ, ദരിദ്രരരെ കൂടുതല്‍ ദരിദ്രമാക്കുന്നു. പാര്‍ശ്വവത്കരിക്കരപ്പെട്ടവരെ കൂടുതല്‍ അകറ്റുന്നു. മേല്‍മധ്യ വര്‍ഗത്തെ തൃപ്തിപ്പെടുത്തുന്നത് മാര്‍ക്‌സിസത്തിന് ചേരില്ലെന്നും സച്ചിദാനന്ദന്‍ കുറ്റപ്പെടുത്തി. വെര്‍ച്വല്‍ മൂഢസ്വര്‍ഗമെന്ന് സൈബര്‍ലോകത്തെ വിശേഷിപ്പിച്ചു. വാക്കുകളുടെ കാളയുദ്ധം മാത്രമാണിവിടെ നടക്കുന്നതെന്നുമായിരുന്നു സച്ചിദാനന്ദന്റെ മറുപടി. അതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇനി ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് സച്ചിദാനന്ദന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

സച്ചിദാനന്ദന്റെ കുറിപ്പ്

ഇടതുപക്ഷത്തു നിന്നാണ് ഇടതുപക്ഷത്തിന്റെ വീഴ്ചകളെ വിമര്‍ശിക്കുന്നതെന്നും കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ ഏതു പാര്‍ട്ടി ഭരിച്ചാലും സ്വയം വിമര്‍ശനം ഇല്ലെങ്കില്‍ അപ്രമാദിത്വം തോന്നാമെന്നും ഞാന്‍ എത്രയോ കുറി പറഞ്ഞതിനെ എന്തെല്ലാ മായാണ് ഇവിടെയും പൊതുമാധ്യമങ്ങളിലും വ്യാഖ്യാനിക്കുന്നത് എന്ന് തമാശയോടെ കാണുന്നു. പ്രതികരണങ്ങള്‍ കാണുമ്പോള്‍ ചില സുഹൃത്തുക്കള്‍ക്ക് വേദനിച്ചു എന്നുകണ്ട് പോസ്റ്റില്‍ ഒരുവാക്കു തിരുത്തിയാല്‍ പോലും വാര്‍ത്തയാണ്. ഇതിനെയും നമ്മുടെ സമൂഹം എഴുത്തുകാര്‍ക്ക് നല്‍കുന്ന പ്രാധാന്യമായി വ്യാഖ്യാനിച്ച് അഭിമാനം കൊള്ളാം. ഒരു പൊതുതത്വത്തെപ്പോലും ഇവിടത്തെ പാര്‍ട്ടിയുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്ന അല്‍പ്പ ബുദ്ധികള്‍ ഞാന്‍ നിരന്തരം വലതുപക്ഷത്തെ വിമര്‍ശിച്ചു പോസ്റ്റുഇടുന്നത് കാണുന്നുപോലുമില്ല. ഏതായാലും കുറെ പേര്‍ക്ക് ഉപജീവനം ആകാന്‍ കഴിഞ്ഞതില്‍ സന്തോഷം

ഇനി ഈ വിഷയത്തില്‍ പ്രതികരണം ഇല്ല. ക്ഷമിക്കുക, അല്‍പ്പം സമയമേയുള്ളൂ. ജല്‍പ്പനങ്ങള്‍ക്ക് പ്രതികരിച്ച് അത് കളയാനുമില്ല. ഇതും ഉദ്ധരിക്കാം. നാളെയ്ക്കുള്ള വഴി ആയല്ലോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക