
ഷിക്കാഗോ/ഇല്ലിനോയി: ഇല്ലിനോയിയിലെ സ്കോക്കിയിലെ 7 സ്പൈസസ് റെസ്റ്റോറന്റിൽ ഫെബ്രുവരി 8, 2026 ന് ബുഷ്‌റ അമിവാലയുടെ കോൺഗ്രസ് പ്രചാരണ യോഗം നടന്നു. ഇല്ലിനോയിയുടെ 9-ാം കോൺഗ്രസ് ഡിസ്ട്രിക്ടിൽ മത്സരിക്കുന്ന ബുഷ്‌റ അമിവാലയ്ക്ക് പിന്തുണ പ്രഖ്യാപിക്കാൻ ദക്ഷിണേഷ്യൻ അമേരിക്കൻ സമൂഹ നേതാക്കളും നാട്ടുകാരും പങ്കെടുത്തു.യോഗത്തിന് സാമൂഹിക പ്രവർത്തകനും ലിങ്കൺവുഡ് നിവാസിയുമായ ഇഫ്തെഖർ ഷരീഫ് നേതൃത്വം നൽകി.
9-ാം ഡിസ്ട്രിക്ടിൽ നിലവിൽ ജാൻ ഷാകൗസ്കിയാണ് പ്രതിനിധീകരിക്കുന്നത്. മാർച്ച് 17, 2026 ന് ഡെമോക്രാറ്റിക് പ്രൈമറി നടക്കും. നിരവധി സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്.
28 കാരിയായ ബുഷ്‌റ അമിവാല ദക്ഷിണേഷ്യൻ കുടിയേറ്റക്കാരുടെ മകളാണ്. ചിക്കാഗോയിൽ ജനിച്ച് റോജേഴ്‌സ് പാർക്ക്, സ്കോക്കി, ഇവാൻസ്റ്റൺ, ലിങ്കൺവുഡ്, മോർട്ടൺ ഗ്രോവ്, നൈൽസ് എന്നിവിടങ്ങളിലായി വളർന്നു.2019 ൽ 21-ാം വയസ്സിൽ സ്കോക്കി സ്കൂൾ ഡിസ്ട്രിക്റ്റ് 73.5 ബോർഡ് ഓഫ് എഡ്യൂക്കേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അമേരിക്കയിൽ ജെൻ സി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥയായി അവർ ശ്രദ്ധ നേടി. ഏഴ് വർഷമായി വിദ്യാഭ്യാസ മേഖലയിൽ സേവനം തുടരുന്നു. ബജറ്റ്, വിദ്യാഭ്യാസ സമത്വം, പ്രവേശന സൗകര്യം എന്നിവയിൽ പ്രവർത്തിച്ചു.

കോൺഗ്രസ് മത്സരത്തിന് മുമ്പ് അവർ ഗൂഗിളിൽ അഞ്ച് വർഷം സൊല്യൂഷൻസ് കൺസൾട്ടന്റായി ജോലി ചെയ്തു. അതോടൊപ്പം നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി കെലോഗ്ഗ് സ്‌കൂൾ ഓഫ് മാനേജ്‍മെന്റിൽ നിന്ന് എംബിഎ പഠിച്ചു. 19-ാം വയസ്സിൽ കുക്ക് കൗണ്ടി കമ്മീഷണർ സ്ഥാനത്തേക്ക് മത്സരിക്കുകയും ഏകദേശം 14,000 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
മുൻ ട്രസ്റ്റി സ്ഥാനാർത്ഥി അഹ്‌സാൻ ഖാജ ബുഷ്‌റയെ “നമ്മുടെ സമൂഹത്തിന്റെ മകൾ” എന്ന് വിശേഷിപ്പിച്ചു. കമ്മ്യൂണിറ്റി പ്രവർത്തകൻ അഹമ്മദ് ഖാൻ ദക്ഷിണേഷ്യൻ സമൂഹത്തിന്റെ രാഷ്ട്രീയ മുന്നേറ്റം എടുത്തുകാട്ടി. അമിവാലയുടെ വിദ്യാഭ്യാസം, കോർപ്പറേറ്റ് അനുഭവം, സാമൂഹിക പ്രവർത്തനം എന്നിവയെ അദ്ദേഹം പ്രശംസിച്ചു.
അമിവാല തന്റെ പ്രസംഗത്തിൽ പൊതുജനാരോഗ്യം, കുടിയേറ്റ പരിഷ്കാരം, പൊതുവിദ്യാഭ്യാസ ഫണ്ടിംഗ് വർധന എന്നിവ പ്രധാന ലക്ഷ്യങ്ങളായി വ്യക്തമാക്കി. സർക്കാർ സഹായം കൈമാറ്റമല്ല, കൈനീട്ടമാകണം എന്നായിരുന്നു സന്ദേശം. പ്രൈമറിയിൽ പത്തിലധികം സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. അമിവാലയുടെ പ്രചാരണം തദ്ദേശീയ പിന്തുണയും യുവ നേത്യത്വവും മുൻനിർത്തിയാണ് മുന്നേറുന്നത്. വോട്ടെടുപ്പ് ഉടൻ ആരംഭിക്കും. നേരത്തെ വോട്ട് ചെയ്യാൻ പിന്തുണക്കാർ ആഹ്വാനം ചെയ്തു.