
ഇന്ത്യയിൽ മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും അതിരൂക്ഷമായി അടിച്ചമർത്തുകയാണെന്നു ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ (ഐ എ എം സി) ആരോപിച്ചു. 2025ൽ സ്ഥിതിവിശേഷം വളരെ വഷളായെന്നു ചൂണ്ടിക്കാണിക്കുന്ന 2026 വാർഷിക റിപ്പോർട്ട് സംഘടന പ്രസിദ്ധീകരിച്ചു.
രാഷ്ട്രീയ സംഘങ്ങൾ അഴിച്ചു വിടുന്ന അക്രമം , ആൾക്കൂട്ട കൊലപാതകങ്ങൾ, കെട്ടിടങ്ങൾ ഇടിച്ചു നിരത്തൽ, ജനാധിപത്യ സ്ഥാപനങ്ങളുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മേലുള്ള കടന്നുകയറ്റം, രാജ്യത്തിൻറെ അതിർത്തി കടന്നുള്ള അടിച്ചമർത്തൽ ഇവയൊക്കെ പതിവായി തന്നെ തുടരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. മുസ്ലിംകൾ, ക്രിസ്ത്യാനികൾ, ദളിതർ, ആദിവാസികൾ എന്നിവർ ആസൂത്രിതമായ ആക്രമണത്തിന് ഇരകളാവുന്നു.
ഹിന്ദു ദേശീയതയുമായി പൊരുത്തപ്പെടാത്ത മത വിഭാഗങ്ങളെ അടിച്ചൊതുക്കാൻ 2025ൽ ഉടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബി ജെ പി സായുധ സംഘങ്ങളുടെ സഹായത്തോടെ ശ്രമം നടത്തിയെന്നു റിപ്പോർട്ടിൽ തുടർന്നു പറയുന്നു. ഭീഷണിപ്പെടുത്തുക, വോട്ടവകാശം എടുത്തുകളയുക എന്നിങ്ങനെയുള്ള നടപടികൾ ഉണ്ടായി.
"നിരന്തരമായ വിദ്വേഷ പ്രസംഗങ്ങൾ മൂലം രാജ്യത്തിൻറെ പല ഭാഗത്തും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടു. ബലാത്സംഗം ഉൾപ്പെടെയുള്ള അക്രമങ്ങൾ പതിവായി. ഹൈവേകളിൽ സംഘപരിവാർ നടത്തുന്ന ആൾക്കൂട്ട കൊലകൾ അരങ്ങേറി.
"നൂറു കണക്കിന് ന്യൂനപക്ഷ ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടു. ഇന്ത്യ ഒരു മിശ്രിത സമഗ്രാധിപത്യ രാജ്യമാണെന്നു ന്യൂ യോർക്ക് ആസ്ഥാനമായ ഹ്യൂമൻ റൈറ്സ് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.
ഐ എ എം സി പ്രസിഡന്റ് മുഹമ്മദ് ജവാദ് പറഞ്ഞു: "അർഥവത്തായ അന്താരാഷ്ട്ര നിരീക്ഷണം ഇല്ലാത്തതിനാൽ ഇന്ത്യയിൽ ഈ മനുഷ്യാവകാശ ലംഘനവും മതസ്വാതന്ത്ര്യ നശീകരണവും കൂടുതൽ അഗാധമാവും. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപിനെ തന്നെ ബാധിക്കുന്നതാണ്."
IAMC report cites widespread violations in India