Image

ബിജു മേനോൻ പ്രൊമോഷന് വന്നില്ല, നിര്‍മാതാവിന് നഷ്ടം 25 ലക്ഷം; വിമർശനവുമായി ബി. ഉണ്ണികൃഷ്‍ണൻ

Published on 09 February, 2026
ബിജു മേനോൻ പ്രൊമോഷന് വന്നില്ല, നിര്‍മാതാവിന് നഷ്ടം  25 ലക്ഷം; വിമർശനവുമായി ബി. ഉണ്ണികൃഷ്‍ണൻ

നടൻ ബിജു മേനോനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണൻ. കരാറിൽ ഒപ്പിട്ടശേഷം താരങ്ങൾ സിനിമ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാതിരിക്കുന്നത് നിർമാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നടൻ ബിജു മേനോൻ കരാർ പ്രകാരം പ്രൊമോഷന് പങ്കെടുക്കാത്തതിനെ തുടർന്ന് 25 ലക്ഷം രൂപ നിർമാതാവിന് നഷ്ടമായെന്ന് ബി. ഉണ്ണികൃഷ്ണന്‍ ആരോപിച്ചു.

'മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട നടൻ പ്രമോഷന് ചെല്ലാത്തതുകൊണ്ട് ഒരു സംവിധായകൻ കൂടിയായ നിര്‍മാതാവിന് 25 ലക്ഷം രൂപയാണ് ചാനലില്‍ നിന്ന് കിട്ടാനുള്ള തുകയില്‍ നിന്ന് കുറഞ്ഞത്. അതേ നടൻ ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രൊമോഷന് പോയിട്ടില്ലല്ലോ? ഞാൻ ബിജു മേനോനെ കുറിച്ചാണ് പറയുന്നത്. എനിക്ക് പേരു പറയാൻ മടിയില്ല. അദ്ദേഹം പ്രൊമോഷന് പോയിട്ടില്ല,' ഉണ്ണികൃഷ്ണന്‍ പറഞ്ഞു

'പ്രൊമോഷൻ എന്നത് പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമല്ലേ? അത് പാലിക്കപ്പെടാതെ പോകുമ്പോൾ, വേതനവ്യവസ്ഥയിൽ കാട്ടുന്ന കർക്കശ്യത്തിന്റെ പത്ത് ശതമാനമെങ്കിലും അവിടെ കാണിക്കൂ. ഒരു സിനിമ പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന കരാറിൽ എഴുതി ഒപ്പിട്ട ശേഷം, പോകാതിരിക്കുക. അതിനുമേൽ ആ നിർമാതാവിന് 25 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിക്കുക. ഇത്തരം കാര്യങ്ങൾ ശരിയാക്കൂ. എങ്കിൽ, അടുത്തവർഷം, ചർച്ചയ്ക്കിരിക്കുമ്പോൾ, നിർമാതാക്കൾ സ്വമനസാലെ ഒരു 50 ശതമാനം കൂട്ടികൊടുക്കും,' ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. 

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന വലതുവശത്തെ കള്ളനാണ് ബിജു മേനോന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ജോജു ജോർജാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക