
വത്തിക്കാൻ സിറ്റി: 2026 ഫെബ്രുവരി 7 ന്, ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ 37-ാമത് ജനറൽ ബോഡി യോഗത്തിൽ ഹൈദരാബാദ് മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ കർദ്ദിനാൾ ആന്റണി പൂളയെ, മെത്രാൻ സമിതിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. 1961 നവംബർ 15 ന് കർണൂൽ രൂപതയിലെ പോളൂരുവിലാണ് കർദ്ദിനാൾ ആന്റണി പൂള ജനിച്ചത്. 1992 ഫെബ്രുവരി 20 ന് പൗരോഹിത്യം സ്വീകരിച്ച് കടപ്പ രൂപതയിൽ അദ്ദേഹം സേവനം ആരംഭിച്ചു. ഷിക്കാഗോയിലെ ലയോള സർവകലാശാലയിൽ അജപാലന ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.
കടപ്പ രൂപതയിൽ രൂപത കൺസൾട്ടർ, വിദ്യാഭ്യാസ സെക്രട്ടറി, രൂപത സ്കൂളുകളുടെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ തുടങ്ങി നിരവധി പ്രധാന ഉത്തരവാദിത്തങ്ങളും അദ്ദേഹം വഹിച്ചു. 2008 ഫെബ്രുവരി 8 ന് അദ്ദേഹം കർണൂലിന്റെ ബിഷപ്പായി നിയമിതനായി. തുടർന്ന്, 2020 നവംബർ 19 ന് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ ഹൈദരാബാദിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പായി നിയമിച്ചു. 2022 ഓഗസ്റ്റ് 27 ന് കർദിനാൾ പദവിയും അദ്ദേഹത്തിന് നൽകപ്പെട്ടു.
പതിറ്റാണ്ടുകളുടെ അജപാലന പരിചയവും, ഭരണനേതൃത്വവും, വിശ്വാസം, നീതി, മാനുഷിക അന്തസ്സ് എന്നിവയ്ക്കായി സഭയുടെ ദൗത്യത്തോടുള്ള ശക്തമായ പ്രതിബദ്ധതയും കൈമുതലാക്കിയ കർദിനാൾ ആന്റണി പൂള, മെത്രാൻ സമിതിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോൾ, ഭാരതത്തിൽ കത്തോലിക്കാ സഭയുടെ ക്രിസ്തുസാക്ഷ്യം കൂടുതൽ ഉജ്ജ്വലമാകും.
ഭാരതത്തിൽ നിന്നുള്ള ആദ്യ ദളിത് കർദിനാൾ എന്നനിലയിൽ, "കഴിയുന്നത്ര ദരിദ്രരായ കുട്ടികളെ സഹായിക്കുക" എന്നതാണ് തന്റെ പ്രധാന ദൗത്യമെന്നു വത്തിക്കാൻ മീഡിയയോട് അദ്ദേഹം പങ്കുവച്ചിരുന്നു. സാമൂഹിക പദവിയിൽ വളരെ താഴ്ന്ന നിലയിലുള്ളവരെയാണ് ദളിതർ എന്ന് പുരാതനകാലത്ത് വിളിച്ചിരുന്നത്. ഇവർ വളരെയധികം ചൂഷണം ചെയ്യപ്പെടുകയും അതിക്രമങ്ങൾക്ക് വിധേയരാകുകയും ചെയ്തിട്ടുണ്ട്. സാങ്കേതികമായി നിർത്തലാക്കപ്പെട്ടാലും ജാതിവ്യവസ്ഥയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇന്ത്യയിൽ നിലനിൽക്കുന്നു എന്ന വേദനാജനകമായ വസ്തുതയും തദവസരത്തിൽ അദ്ദേഹം പങ്കുവച്ചിരുന്നു.