
കാൽവരിയിലെ കൽക്കൂമ്പരങ്ങളിൽ
കരച്ചിലിന്റെയും പല്ലുകടിയുടെയും ദീനാരവങ്ങൾ !
മരണ വേദനയുടെ മയക്കങ്ങളിൽ മനുഷ്യാവസ്ഥയുടെ വിലാപങ്ങൾ !
അപരനെ ആക്രമിച്ചു കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യവസ്ഥിതിയുടെ പടയാളികൾ
അധികാര രാഷ്ട്രീയത്തിന്റെ ആലയാണികൾ
പിടയ്ക്കുന്ന പച്ച മാംസത്തിൽ
അടിച്ചു കയറ്റി ആനന്ദിക്കുന്നു.
അവരുടെ ആരവങ്ങളിൽ ചോരയും കണ്ണീരും ചാലിച്ച്
കവിതയെഴുതി കാലം ചോദിക്കുന്നു:
ദാനമായി ജീവൻ പേറുന്ന ഭൂമിയുടെ തിരിവെട്ടമേ,
നിനക്ക് കൊളുത്താൻ കഴിയാത്ത വിളക്കണയ്ക്കുവാൻ നീയാര്?
ആര് നിനക്ക് അവകാശം തന്നു ?
കുറുനരികൾ ഉപേക്ഷിച്ചു പോയ അസ്ഥികളും തലയോടുകളും
അഭിശപ്‌ത ദുരന്തത്തിന്റെ ആവലാതികളിൽ അലറി വിളിക്കുമ്പോൾ
താഴ്‌വാരങ്ങളിലെ ഓടത്തിലകളിൽ
ശാന്തതയുടെ കാറ്റിരമ്പുന്നു :
“ ഇവരോട് ക്ഷമിക്കെണമേ ”
അത് അവനായിരുന്നു !
അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരേയും അന്വേഷിച്ചു നടന്നവൻ !
ചുങ്കം പിരിക്കുന്നവരെയും ശരീരം വിൽക്കുന്നവരെയും കുറവുകളില്ലാതെ ചേർത്തു പിടിച്ചവൻ !
കാലത്തിന്റെ കാൽവരികളിൽ
കരുണയുടെ കാറ്റിരമ്പുമ്പോൾ.
അതുവരെ ആരും കേൾക്കാത്ത അലിവിന്റെ വിപ്ലവ ഗാനം :
“ ഇവരോട് പൊറുക്കേണമേ “
അത് പാറകളെ പിളർക്കുന്നു, ഭൂമിയെ കുലുക്കുന്നു !
മാനവ ചരിത്രം രണ്ടായി വേർപിരിയുന്നു !
പല്ലിനു പല്ലെന്ന യുദ്ധത്തിൽ നിന്ന് പാപമില്ലാത്തവൻ കല്ലെറിയട്ടെ എന്ന സമാധാനത്തിലേക്ക് !
പുതിയ യുഗത്തിന്റെ ഉദയോത്സവത്തിൽ
കരുതലിന്റെ പ്രഭാതങ്ങൾ വിരിഞ്ഞിറങ്ങുന്നു !
അത് വെളിച്ചമാണ് :
‘ തമസോമാ ജ്യോതിർഗമയ: ‘
തിന്മയെ ചങ്ങലക്കിടുന്നു !
‘ അസതോമ സദ്ഗമയ ‘
ഇവിടെ ജീവിതവും മരണവും ഒരുപോലെ ആനന്ദ ദായകമാവുന്നു !
‘ മൃത്യോമാ അമൃതം ഗമയ : ‘