Image

'പോറ്റിയേ....ഇറക്കിയേ....' (രാജു മൈലപ്രാ)

Published on 07 February, 2026
'പോറ്റിയേ....ഇറക്കിയേ....' (രാജു മൈലപ്രാ)

ശബരിമല ശ്രീഅയ്യപ്പന്റെ സന്നിധാനത്തുനിന്നും സ്വര്‍ണ്ണം അടിച്ചുമാറ്റി എന്ന കേസില്‍ ആരോപണവിധേയനായ, സര്‍വ്വാദരണീയനായ ശ്രീ ഉണ്ണികൃഷ്ണന്‍ പോറ്റി ഈ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് ജയില്‍ മോചിതനായി. ദോഷം പറയരുതല്ലോ! ആളൊന്നു മിനുങ്ങിയിട്ടുണ്ട്. നമ്മുടെ ജയില്‍ സംവിധാനം എത്ര സുഖപ്രദമായിരിക്കുന്നു എന്ന് അദ്ദേഹത്തിന്റെ മുഖത്തെ ഓജസും തേജസും കണ്ടാലറിയാം. അവിടെ വിളമ്പുന്ന മട്ടന്‍ കറിയും, വരാല്‍ വറുത്തതും കണ്ടാല്‍, ഏതു വെജിറ്റേറിയനും, നോണ്‍വെജ് ആയിപ്പോകും- പോറ്റിയെ സംബന്ധിച്ചടത്തോളം പച്ചരിച്ചോറും, വെറും പച്ച മോരും ഇനി വെറും പഴങ്കഥ.

ചുവന്ന സില്‍ക്ക് ഷര്‍ട്ടും, ചന്ദനക്കുറിയുമണിഞ്ഞ് സുസ്‌മേരവദനനായി പുറത്തേക്കു വന്ന പോറ്റിയെ സ്വീകരിക്കുവാന്‍ സന്തോഷത്തോടെ അദ്ദേഹത്തിന്റെ അന്തര്‍ജനം ജയില്‍ കവാടത്തില്‍ കാത്തുനില്‍പുണ്ടായിരുന്നു. രണ്ടുപേരും ചുവപ്പ് വസ്ത്രം തിരഞ്ഞെടുത്തത് ആകസ്മികമാകാം.

കളവുപോയ സ്വര്‍ണ്ണം വീണ്ടെടുക്കുന്നതിലൊന്നും ആര്‍ക്കും ഒരു താല്പര്യവുമില്ല. ആരൊക്കെ പോറ്റിയോടൊപ്പം നിന്നു ഫോട്ടോ പടം പിടിച്ചു എന്നതു മാത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

'കേറ്റിയത് കോണ്‍ഗ്രസാണെങ്കില്‍, ഇറക്കിയത് കമ്യൂണിസ്റ്റാണ്' എന്ന പുതിയൊരു അശരീരി അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്.

' അയ്യപ്പനെന്തിനാണ് ആഭരണം' എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അയ്യപ്പ കോപും...ശാപം- ഏതു വഴിക്കാണ് വരുന്നതെന്ന് കാത്തിരുന്ന് കാണാം.

xx

Confident Group ചെയര്‍മാനാനായിരുന്ന ബഹുമാനപ്പെട്ട ഡോ. സി.ജെ. റോയി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍, അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഞെട്ടിയത് എന്തിനാണെന്ന് അവര്‍ക്ക് മാത്രമറിയാവുന്ന ഒരു രഹസ്യമായിരിക്കാം. കോണ്‍ഫിഡന്‍സ് നഷ്ടപ്പെട്ട റോയി, സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതെന്നാണ് അവസാന നിഗമനം. അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ പേരിനു വേണ്ടിയെങ്കിലും ഒരു റീത്ത് വെയ്ക്കാനോ, സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കുവാനോ ഈ പറഞ്ഞ ഒരൊറ്റ ആത്മാര്‍ത്ഥ സുഹൃത്തുക്കളേയും ആ പരിസരത്ത് കണ്ടില്ല. അതിലൊരു ദുരൂഹതയില്ലേ?

'ആഘോഷിക്കൂ....ഓരോ നിമിഷവും....' അതായിരുന്നു ഡോ. റോയിയുടെ ജീവിത സന്ദേശം. ആഢംബരത്തിന്റെ അങ്ങേയറ്റത്തായിരുന്നു അദ്ദേഹത്തിന്റെ ജീവിതശൈലി. തന്റെ മണിമാളികകളും, വിലകൂടിയ ആഢംബര കാറുകളും മറ്റും പ്രദര്‍ശിപ്പിക്കുന്നതില്‍ അദ്ദേഹം ക്രൂരമായ ആനന്ദം അനുഭവിച്ചിരുന്നു എന്നു വേണം അനുമാനിക്കാന്‍. 'ഞാന്‍ സര്‍വതും നേടിക്കഴിഞ്ഞു- ഈ ഭൂമിയില്‍ എനിക്കിനി നേടാനൊന്നുമില്ല' എന്ന് ഇടയ്ക്കിടെ അദ്ദേഹം വീമ്പിളക്കുമായിരുന്നു. 
('നീ കഴുകനെപ്പോലെ ഉയര്‍ന്നാലും, നക്ഷത്രങ്ങളുടെ ഇടയില്‍ കൂടു വെച്ചാലും, അവിടെ നിന്ന് ഞാന്‍ നിന്നെ ഇറക്കും' എന്ന് യഹോവയുടെ അരുളപ്പാട്)

മരിച്ചവരെക്കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കില്‍, മൗനം പാലിക്കുന്നതാണ് മാന്യത എന്നറിയാമെങ്കിലും ആഢംബരത്തില്‍ ആര്‍ത്തിയോടെ അര്‍മാദിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതശൈലി കണ്ടപ്പോള്‍, അസൂയയ്ക്കുപകരം, അറപ്പാണ് തോന്നിയത്.

ഡോ. സി.ജെ. റോയിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു!

xx

പീഡിപ്പിക്കുന്നവന്, പീഡനത്തിന് ഇരയായവര്‍ പാരിതോഷികം നല്‍കുന്ന ഒരു പുതിയ സിസ്റ്റം നമ്മുടെ നാട്ടില്‍ ഉടലെടുത്തിരിക്കുന്നു. പീഡന തീവ്രതയുടെ അളവനുസരിച്ച് സമ്മാനത്തുകയും കൂടും.

പണ്ടൊക്കെ 'ഐഡിയാ സ്റ്റാര്‍സിംഗര്‍' മത്സരത്തിലൊക്കെ പങ്കെടുത്തവര്‍ക്കാണ് ഒന്നാം സമ്മാനമായി 'ഫ്‌ളാറ്റ്' ലഭിച്ചിരുന്നത്. മാന്തിപ്പറിക്കല്‍, അടി, ഇടി, തൊഴി, തുപ്പല്‍ തുടങ്ങിയ കലാപരിപാടികളോടെ നടത്തുന്ന പീഡനത്തിനാണ് 'ഗ്രാന്‍ഡ് പ്രൈസാ'യി ഫ്‌ളാറ്റ് നല്‍കുന്നത്.

'അതിജീവിത'കളുടെ മുഖത്തൊക്കെ അതിയായ സന്തോഷമാണ്. അവര്‍ പത്രസമ്മേളനവും നടത്താറുമുണ്ട്. കാലം പോയ പോക്കേ!

xx

വലിയ വാര്‍ത്തകളുടെ ഇടയില്‍ നമ്മുടെ ഇഷ്ടതാരം മണിയന്‍പിള്ള ചേട്ടനും ഈയിടെ ഇടംപിടിച്ചു. ഒരു ചെറിയ കാറപകടം. പാവം പേടിച്ചുപോയതുകൊണ്ട്, വണ്ടിനിര്‍ത്താതെ അപകടസ്ഥലത്തുനിന്നും സ്ഥലം വിട്ടു. അതേതായാലും നന്നായി. വീട്ടില്‍ വന്നയുടനെ പോലീസുകാരെ വിളിച്ച് വിവരം പറഞ്ഞു.

'സാരമില്ല ചേട്ടാ- സൗകര്യം പോലെ വന്നാല്‍ മതി. അണ്ണന്‍ മനസ്സമാധാനത്തോടെ കിടന്നുറങ്ങ്'. പോലീസുകാര്‍ അണ്ണന് താരാട്ട് പാടി: 'ഉണ്ണീ വാവാവോ- പൊന്നുണ്ണീ വാവാവോ'

മുന്തിയ ക്ലബുകളില്‍, മുന്തിയ ഇനം മദ്യവും മോന്തി ലക്ഷങ്ങള്‍ വെച്ച് ചീട്ടുകളിക്കുന്നതൊന്നും ഒരു കുറ്റമല്ല. അവര്‍ക്ക് പുറത്ത് പോലീസ് കാവലുണ്ട്.

ഏതെങ്കിലും ഓണംകേറാമൂലയില്‍, ആരും കാണാതെ പത്തു പൈസ വെച്ച് ചീട്ടുകളിച്ചാലേ പോലീസുകാര്‍ ഓടിച്ചിട്ടു പിടിക്കുകയുള്ളൂ. സ്റ്റേഷനില്‍ കൊണ്ടുപോയി പൂരത്തെറിയുടെ അകമ്പടിയോടെ അവന്റെ നട്ടും 'ബോള്‍ട്ടു'മിളക്കും.

ആ മോട്ടോര്‍ സൈക്കിളില്‍ വായു ഗുളികയ്ക്കുവേണ്ടി പാഞ്ഞുപോയ പിള്ളേരും അത്ര മെച്ചമൊന്നുമല്ല- നിഷ്പക്ഷമായി വിശകലനം ചെയ്താല്‍ രണ്ടു കൂട്ടരുടെ കൈയ്യിലും തെറ്റുണ്ടെന്നാണ് ഈയുള്ളവന്റെ ഒരു നിഷ്പക്ഷ അഭിപ്രായം.

****** ****** ****** ******

വാല്‍ക്കഷണം: രാഷ്ട്രീയ, മത മേധാവിത്വ, സിനിമാ, ലഹരി, ഗുണ്ടാ മാഫിയ തുടങ്ങി, നിയമസംവിധാനം വരെയുള്ള ഒരു അവിശുദ്ധ കൂട്ടുകെട്ടാണല്ലോ നമ്മുടെ നാട് ഭരിക്കുന്നത് എന്ന സത്യം ഭയം ഉളവാക്കുന്നു1 
 

Join WhatsApp News
Pavanayi 2026-02-07 03:00:56
അങ്ങിനെ പവനായി ശവമായി... എന്തൊക്കെ ബഹളമായിരുന്നു? മലപ്പുറം കത്തി, മെഷീൻഗൺ, ബോംബ്, ഒലക്കേടെ മൂഡ്...അങ്ങിനെ ശബരിമല സ്വർണ്ണക്കൊള്ള ആവിയായി.. നഷ്ട്ടപ്പെട്ട സ്വർണ്ണത്തിന്റെ ഒരു തരി പോലും കിട്ടിയില്ല..കിട്ടുകയുമില്ല. SIT, ED, Crime Branch, CBI- കോടതിയുടെ പ്രത്യേക മേൽനോട്ടം. പ്രതികളെല്ലാം ഒന്നിന് പിറകെ ഒന്നായി പൂർവാധികം സന്തോഷത്തോടെ പുറത്തേക്കു. കേരളത്തിലെ ജനങ്ങൾ ഇത്തരം പ്രഹസനങ്ങൾ എത്രയോ തവണ കണ്ടിരിക്കുന്നു.. കരിമണൽ, മാസപ്പടി, ബിരിയാണിച്ചെമ്പ്, ഈന്തപ്പഴം... ഉന്നതരിലേക്ക് എത്തുന്ന ഘട്ടം വരുമ്പോൾ ഒരു സഡൻ U-turn. അമ്പലങ്ങളിലെയും, പള്ളികളിലെയും കാണിക്കയുടെ കണക്കുകൾ കൃത്യമായി ആർകെങ്കിലും അറിയാമോ? ബന്ധപ്പെട്ട പൂജാരിമാരുടെയും. പുരോഹിതരുടെയും കീശയിലേക്ക് ഇവ കൃത്യമായി വീഴുന്നുണ്ട്. കണക്കു ചോദിച്ചാൽ 'കാണിക്കാൻ മനസ്സില്ല' എന്ന് പർഞ്ഞിട്ടു ഒരു ഇളിച്ച ചിരി. പൊതുജനത്തിന് പുല്ലു വിലയാണ്. ആരെങ്കിലും കൂടുതൽ ചോദിച്ചാൽ വിവരമറിയും. 'എന്റെ കേരളം, എത്ര സുന്ദരം.'
Condolences 2026-02-07 12:52:04
'zero debt' ൽ ഒരു സാമ്രാജ്യം പടുത്തുയർത്തിയ റോയിയുടെ ജീവചരിത്രം ഒരു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അവസാനിക്കുന്നു. താരരാജാക്കൻമ്മാർ ആദരാജ്ഞലികൾ അർപ്പിക്കാൻ ഓടിക്കൂടാഞ്ഞത്, റോയിയുമായുള്ള അവരുടെ പണമിടപാടുകൾ പുറത്തു വരാതിരിക്കുവാനാണ്. ഈ കുടുംബത്തിലേക്ക് പാത്തും പതുങ്ങിയും അനുശോചനം അറിയിക്കുവാൻ ആരെങ്കിലും ഒരു തവണ ചെന്നാൽ ആയി. ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേര് വരും...
Member 2026-02-07 13:32:17
'പണക്കാരെ ബഹുമാനിക്കുവാൻ പഠിക്കു' എന്ന ശ്രീനിവാസൻ ഡയലോഗ് ഓർമ്മ വരുന്നു. തലസ്ഥാനത്തെ പ്രസിദ്ധമായ ആ ക്ലബ്ബിൽ ആദ്യകാലം മെംമ്പർഷിപ് ഫീസ് അഞ്ചു ലക്ഷം ആയിരുന്നു. ഇപ്പോൾ ഓപ്പൺ മെമ്പർഷിപ് ഇല്ല എന്നറിവ്. വലിയ പണക്കാർ, കോൺട്രാക്ടർസ്, സിനിമാക്കാർ, രാഷ്ട്രീയ നേതാക്കൻമ്മാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇവരെല്ലാം ഒത്തു കൂടുന്ന ഒരു സ്ഥലമാണിത്. ഇവിടെ ഇഷ്ട്ടം പോലെ മദ്യപിക്കുന്നതിനോ, പണം വെച്ച് റെംമി കളിക്കുന്നതിനോ ഒരു തടസവുമില്ല. അത് കഴിഞ്ഞു മദ്യപിച്ചു വണ്ടിയോടിച്ചു അപകടം ഉണ്ടാക്കിയാൽ പോലീസ്‌കാർ കേസ് എടുക്കുവാൻ മടിക്കും. പണം കൂട്ടി വെച്ചത് കൊണ്ട് പ്രയോജനമില്ല. അതുകൊണ്ടു ഇഷ്ടം പോലെ അടിച്ചുപൊളിച്ചു ജീവിക്കണം. റോയിയെ അക്കാര്യത്തിൽ കുറ്റം പറയാൻ പറ്റില്ല. അദ്ദേഹം ചെയ്തിട്ടുള്ള അനേകം ചാരിറ്റി പ്രവർത്തനങ്ങൾ ജനം എന്നും ഓർത്തിരിക്കും. ഈശ്വര വിശ്വാസമില്ലാത്തവർ അമ്പലത്തിലെയോ പള്ളിയിലെയോ പണം അടിച്ചു മാറ്റുന്നത് അവരുടെ കഴിവ്. ദൈവത്തിനു പണം ആവിശ്യമില്ല. അത് സ്വന്തം കീശയിലാക്കുന്നവൻ ബുദ്ധിമാൻ. സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു.
Sunil 2026-02-07 15:40:23
The only way to avoid debt is secret partners or investors. Roy could avoid debt by forming a public company and sell its shares in the stock market. Roy opted secrecy and paid for it.
Jacob Mathew 2026-02-07 20:31:56
Mr. Roy was a good man. It is a well-known 'public secret' that many superstars in the film industry entrusted their 'black' money with him. That's why they publicize that their flop movies made crores of rupees in the first week itself, in addition to the ballooned up overseas rights, satellite rights, and OTT platforms. That is the reason they keep quiet now. It is good for them, but not good for the nation's economy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക