
2003-ൽ ലോകാരോഗ്യ സംഘടന സ്ഥാപിച്ച, സ്ത്രീ ജനനേന്ദ്രിയ ഛേദനത്തോടുള്ള അന്താരാഷ്ട്ര അസഹിഷ്ണുത ദിനം, ഫെബ്രുഅവരി മാസം ആറാം തീയതി ആഘോഷിച്ചു. "ഒരുമിച്ചു നിന്ന്, നമുക്ക് ഈ അനീതി എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ സാധിക്കണമെന്നു" യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു. അഞ്ച് വയസ്സിന് താഴെയുള്ള 2 ദശലക്ഷത്തിലധികം പേർ ഉൾപ്പെടെ, 230 ദശലക്ഷത്തിലധികം പെൺകുട്ടികളും സ്ത്രീകളും ഈ ഹീന പ്രവൃത്തിക്ക് വിധേയരായിട്ടുണ്ടെന്നാണ്, ഐക്യരാഷ്ട്ര സഭ വെളിപ്പെടുത്തുന്നത്.
ഇത് മനുഷ്യാവകാശങ്ങളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും, ചിതമായ നടപടി ത്വരിതപ്പെടുത്തിയില്ലെങ്കിൽ അടുത്ത നാല് വർഷത്തിനുള്ളിൽ 22.7 ദശലക്ഷം പെൺകുട്ടികൾ കൂടി ഇതേ ഹീനകൃത്യത്തിനു വിധേയരാകുമെന്നും പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. "2030-ഓടെ സ്ത്രീ ജനനേന്ദ്രിയ ഛേദനം അവസാനിപ്പിക്കുക"എന്നതാണ് ലക്ഷ്യമെന്നും, അതിനായി ആഗോളതലത്തിലും പ്രാദേശികമായും പ്രോത്സാഹജനകമായ സൂചനകൾ ഉണ്ടെന്നും ഐക്യരാഷ്ട്ര സഭയുടെ വിവിധ സംഘടനകൾ എടുത്തു പറയുന്നു.
ഈ ഛേദന പ്രക്രിയ, അണുബാധകൾ, ആഴത്തിലുള്ള മുറിവുകൾ, രക്തസ്രാവങ്ങൾ, ചില സന്ദർഭങ്ങളിൽ മരണത്തിലേക്ക് പോലും നയിക്കുന്നുവെന്നും, ഗർഭകാലത്തും പ്രസവസമയത്തും ഉണ്ടാകുന്ന തകരാറുകളും ബുദ്ധിമുട്ടുകളും വർധിപ്പിക്കുന്നുവെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് മാനസികമായ ബുദ്ധിമുട്ടുകളും സ്ത്രീകളിൽ സൃഷ്ടിക്കുന്നുവെന്നു ആരോഗ്യസംഘടന ചൂണ്ടിക്കാണിക്കുന്നു.