
ടെക്സസ് സെനറ്റ് ഡിസ്‌ട്രിക്‌ട് 9ലെ സ്പെഷ്യൽ ഇലക്ഷനിൽ റിപ്പബ്ലിക്കൻ പാർട്ടി തോറ്റത് ഇന്ത്യക്കാർ മൂലമാണെന്നു ചൂണ്ടിക്കാട്ടി, ഓരോ ഇന്ത്യക്കാരനേയും നാടു കടത്താൻ മതിയായ കാരണമായെന്നു ഫ്ലോറിഡ റിപ്പബ്ലിക്കൻ നേതാവ് ചാൻഡ്‌ലർ ലാൻഗെവിൻ പ്രസ്താവിച്ചു.
ഇന്ത്യക്കാർക്കെതിരെ മടികൂടാതെ വംശീയ അധിക്ഷേപം ചൊരിയുന്ന ലാൻഗെവിൻ പറഞ്ഞു: "ഇന്ത്യൻ വോട്ടർമാർ മൂലം റിപ്പബ്ലിക്കൻ പാർട്ടി തോറ്റെങ്കിൽ അവരെ നാടുകടത്താൻ വ്യക്തമായ കാരണമായി."
ആഴ്ചകളായി നോർത്ത് ടെക്സസ് ഇന്ത്യക്കാർക്കെതിരായ വിദ്വേഷത്തിന്റെ കേന്ദ്രമായിട്ടുണ്ട്. ഇന്ത്യ ടെക്സസിനെ ഏറ്റെടുത്തെന്നു വിദ്വേഷികൾ പറയുന്നു. ടെക്സസിലെ ജോലികൾ മുഴുവൻ ഇന്ത്യക്കാർ പിടിച്ചെടുക്കുകയാണെന്നു അവർ ആരോപിക്കുന്നു.
ടെക്സസിൽ എച്-1 ബി വിസകൾ മരവിപ്പിച്ചു ഗവർണർ ഗ്രെഗ് ആബട്ട് ഉത്തരവിട്ടതും ഈ പശ്ചാത്തലത്തിലാണ്. എച്-1 ബി നിയമനങ്ങൾ നടത്തിയ മൂന്ന് ഇന്ത്യൻ കമ്പനികൾക്കെതിരെ അറ്റോണി ജനറൽ കെൻ പാക്സ്ടൺ അന്വേഷണത്തിന് ഉത്തരവിട്ടു.
ടെക്സസിൽ തന്നെ ഇന്ത്യൻ സ്വർണക്കടകൾ ഉൾപ്പെട്ട ഒരു വിവാദം ഉണ്ടായിട്ടുണ്ട്.
സ്പെഷ്യൽ ഇലക്ഷനിൽ മത്സരിച്ചു ജയിച്ച ഡെമോക്രാറ്റ് ടെയ്‌ലർ റഹ്‌മത് ഇന്ത്യക്കാരനാണെന്ന പ്രചാരണം നടത്താനും ജി ഓ പി മടിച്ചില്ല. അദ്ദേഹത്തിന്റെ വിജയത്തിനു കാരണം ഇന്ത്യൻ അമേരിക്കൻ വോട്ടുകളാണെന്നു ആരോപിക്കാനും അവർ മടിച്ചില്ല.
എന്നാൽ ഇന്ത്യൻ വോട്ടർമാർ ഈ കൗണ്ടിയിൽ 2% മാത്രമാണ് ഉണ്ടായിരുന്നതെന്നു ഇന്ത്യൻ അമേരിക്കൻ അഡ്വക്കസി കൗൺസിൽ ചൂണ്ടിക്കാട്ടുന്നു.
തെരുവിൽ ജനങ്ങളെ ഐസ് ഏജന്റുമാർ വെടിവയ്ക്കുമ്പോൾ ജി ഓ പിക്കു ജയിക്കാനുള്ള തന്ത്രമൊന്നും ഉണ്ടായിരുന്നില്ലെന്നു ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പറഞ്ഞു. ഹിന്ദു ക്ഷേത്രങ്ങൾ അടച്ചു പൂട്ടാൻ അവരുടെ നേതാക്കൾ ആഹ്വാനം ചെയ്തതും തിരിച്ചടിയായി.
'Deport Indians,' say GOP leader after Texas loss