
എന്റെ ജീവന്റെ കനലായവൾക്ക്..,
ഇത് എഴുതുമ്പോൾ എന്റെ അക്ഷരങ്ങൾ വിറയ്ക്കുന്നത് നീയറിയുന്നുണ്ടോ? എന്റെ ഓരോ വാക്കിലും നിന്റെ ഓർമ്മകൾ ചുട്ടുപഴുത്ത ഈയം പോലെ വീണുടയുകയാണ്. നിനക്കറിയുമോ, പ്രണയം എനിക്ക് വെറുമൊരു വാക്കല്ല; അത് എന്റെ കരളിൽ നീ കൊത്തിവെച്ച മരിക്കാത്ത ഒരു മുറിവാണ്. ആ മുറിവിൽ നിന്ന് ഒഴുകുന്ന പുഴയ്ക്ക് നിന്റെ പേരാണ്, നിന്റെ മണമാണ്, നിന്റെ കയ്പ്പാണ്.
ഓർമ്മകളുടെ ഈ തടവറയിൽ ഞാൻ ശ്വാസം മുട്ടുകയാണ്. നിന്റെ മിഴികളിലെ ആ കറുത്ത കടൽ എന്നെ വിഴുങ്ങുമ്പോൾ, ഞാൻ എന്നെത്തന്നെ തിരയാറുണ്ട്. നമ്മുടെ പഴയ പ്രണയ സല്ലാപങ്ങൾ ഇന്ന് എന്റെ ഉള്ളിൽ കനലായി തിളയ്ക്കുന്നു. നിന്റെ മറുമിഴികൾ എന്നെ നോക്കാതെ കടന്നുപോകുമ്പോൾ, എന്റെ പ്രപഞ്ചം തകർന്നു വീഴുന്ന ഒച്ച നീ കേട്ടിട്ടുണ്ടോ?
"നീയെന്ന കനലിൽ ഞാൻ വെന്തുരുകുമ്പോഴും,
നിന്റെ ഓർമ്മ തൻ ശവദാഹമായി മാറുന്നു ഞാൻ...
കണ്ണുനീർ പുഴയല്ല, കരളിലെ രക്തമാണീ-
മണ്ണിൽ പടരുന്ന പ്രണയ സങ്കീർത്തനം."
എന്റെ നെഞ്ചിനുള്ളിൽ നീയൊരു പാട്ടായിട്ടല്ല, ഒരു വിങ്ങലായിട്ടാണ് കുടിയേറിയത്. നിന്റെ ഓരോ നിശ്വാസവും എന്റെ ആത്മാവിൽ ഒരു കാട്ടുതീയായി പടരുന്നു. നിന്നെ ഓർക്കുമ്പോഴൊക്കെയും എന്റെ ഉള്ളിൽ പെയ്യുന്ന ഈ മഴയ്ക്ക് ലവണാംശമേറെയാണ്; അത് എന്റെ കണ്ണുകളിൽ നിന്നല്ല, എന്റെ കരളിലെ നീറ്റലിൽ നിന്ന് ഉതിരുന്നതാണ്.
എന്നിട്ടും... എന്നിട്ടും എനിക്ക് നിന്നോട് ദേഷ്യമില്ല. കാരണം, ഈ നൊമ്പരമാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം. നിനക്ക് വേണ്ടി കാത്തിരുന്ന് തളരുന്ന ഈ നിമിഷങ്ങൾക്കാണ് പ്രപഞ്ചത്തിലെ മറ്റേതൊരു ആനന്ദത്തെക്കാളും മധുരമുള്ളത്. ആ പുഴ ഒഴുകി ഒഴുകി അവസാനം നിന്റെ പാദങ്ങളിൽ വന്ന് നിൽക്കുമ്പോൾ, അവിടെ വെച്ച് നമുക്ക് ഒന്നാകണം.
ആ സംഗമത്തിൽ നമ്മുടെ നൊമ്പരങ്ങളെല്ലാം മാഞ്ഞുപോകും.
നീയില്ലാത്ത ഓരോ നിമിഷവും ഞാൻ മരണത്തെ ചുംബിക്കുന്നുണ്ട്. പക്ഷേ നിന്റെ ഒരു നോട്ടം മതി, എനിക്ക് ആയിരം ജന്മങ്ങൾ ജീവിക്കാൻ. ഈ കത്ത് നിന്റെ കൈകളിൽ ഇരിക്കുമ്പോൾ, ഇതിലെ ഓരോ അക്ഷരവും നിന്നെ തൊടുന്നത് എന്റെ ഹൃദയമിടിപ്പ് കൊണ്ടാണ്.
നമുക്ക് ഇനിയും ഒന്നാകാം...
വേദനയുടെ ഈ കടൽ നീന്തിക്കടന്ന് സ്നേഹത്തിന്റെ അനന്തമായ തീരത്ത്.
എന്നും നിന്റെ ആത്മാവിന്റെ പാതിയായി,
(സഖേ.. നിന്റ കൂട്ടുകാരൻ)