Image

പടമെവിടെ, ആളെവിടെ? (നർമ്മവീക്ഷണം : സുധീർ പണിക്കവീട്ടിൽ)

Published on 02 February, 2026
പടമെവിടെ, ആളെവിടെ? (നർമ്മവീക്ഷണം : സുധീർ പണിക്കവീട്ടിൽ)

പത്രമാധ്യമങ്ങളിൽ ഈയിടെയായി വർത്തകളേക്കാൾ കൂടുതൽ പടങ്ങളല്ലേ എന്നൊരു ശങ്ക ചിലപ്പോഴൊക്കെ തോന്നാറുണ്ട്. പണ്ടൊക്കെ വലിയവലിയ ആളുകളുടെ കൊച്ചുകൊച്ചു പടങ്ങൾ മാത്രം വന്നുകൊണ്ടിരുന്നത് അന്ന് ഇന്നത്തെപ്പോലെ പടമെടുക്കാനും പത്രത്തിൽ കൊടുക്കാനുമായുള്ള ബുദ്ധി മുട്ടുകൊണ്ടായിരിന്നിരിക്കാം. ഇന്നിപ്പോൾ കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് സ്വന്തം ചിത്രമെടുത്ത് എത്തിക്കേണ്ടിടത്ത് നിമിഷങ്ങൾക്കുള്ളിൽ എത്തിക്കാം. പടം കൊടുക്കാനാണെങ്കിൽ നിരവധി സന്ദർഭങ്ങൾ  ജീവിതത്തിൽ പ്രതിദിനം ഉണ്ടാകുന്നുമുണ്ട്. കയ്യിൽ ദ്രവ്യം വേണമെന്ന വസ്തുത വേറെ കാര്യം. പടങ്ങളുടെ തലക്കെട്ടായി കാണുന്നത് പരീക്ഷയിൽ വിജയം പ്രതീക്ഷിച്ചില്ലെന്നു തോന്നുമാറ് അതിന്റെ വിളംബരം, ഒരു സ്ത്രീയുമായി ഇരുപത്തിയഞ്ച് വർഷം  ജീവിതം പൂർത്തിയാക്കിയ അത്ഭുതവാർത്ത, സമൂഹത്തിൽ വരിച്ച നേട്ടങ്ങൾ, സംഘടനാനേതൃത്വപദവികൾ, പിന്നെ മരണവൃത്താന്തങ്ങൾ. വിവാഹവാർഷികത്തിന്റെ പടത്തിനു താഴെ പത്രക്കാർക്ക് ഇപ്രകാരം കുറിക്കാവുന്നതാണ്. ഇരുപത്തിയഞ്ച് വർഷം  ദാമ്പത്യജീവിതം പൂർത്തിയാക്കിയവർ,  രഹസ്യം, ഞങ്ങളുടെ പ്രസിദ്ധീകരണം! വായിക്കുക, വരിക്കാരാവുക.

അങ്ങനെ ധാരാളം പടങ്ങൾ ഇറങ്ങിക്കൊണ്ടിരുന്ന കാലത്ത്, പ്രശസ്തനാകാൻ താൽപ്പര്യമില്ലാത്ത ഒരാൾ (അയാളെ വ്യക്തി എന്ന് വിളിക്കുക) തനിക്ക് ആരാധകരുടെ ശല്യമില്ലല്ലോ എന്നാലോചിച്ച് സന്തോഷിച്ചുവരികയായിരുന്നു. എന്നാൽ, ഒരു ദിവസം വഴിയിൽ വച്ച് ഒരാൾ അദ്ദേഹത്തെ എതിരേറ്റു. അയാൾ അമേരിക്കൻ സ്റ്റെയിലിൽ പച്ചമലയാളത്തിൽ പറഞ്ഞു. "കണ്ടുമുട്ടിയതിൽ സന്തോഷം, പടം പത്രത്തിൽ കണ്ടു നന്നായിട്ടുണ്ട്," 
വ്യക്തി- എന്റെ പടമോ?  ഞാൻ പടമെടുക്കാറില്ല  . ആർക്കും കൊടുക്കാറുമില്ല.

ആൾ: ഈയ്യിടെ ഒരു മലയാളപത്രത്തിൽ താങ്കളുടെ പടം കണ്ടല്ലോ?

വ്യക്തി: എന്റെ പടം  പത്രത്തിൽ വരാൻ ഞാൻ ഒരു വിശേഷാൽ പ്രതിയൊന്നുമല്ലല്ലോ?

ആൾ: (ചൂണ്ടുവിരൽ താടിയിൽ ഫിറ്റുചെയ്തു ശിരസ്സുയർത്തി നോക്കി - വ്യക്തിക്ക്  നല്ല ഉയരമുണ്ടായിരുന്നു). ഓ ഓർമ്മിക്കുന്നു ഏതോ ഒരു ചരമകോളത്തിലോ മറ്റോ ആണെന്ന് തോന്നുന്നു. 
വ്യക്തി: (ഞെട്ടലോടെ, സിനിമയിൽ ഇന്നസെന്റ് ചോദിക്കുമ്പോലെ) ചരമകോളത്തിലോ?? എന്നിട്ട് ആത്മസംയമനം പാലിച്ച് ചരമം എന്ന് പറഞ്ഞാൽ താങ്കൾക്ക് അർത്ഥം  അറിയുമോ? 
ആൾ: എന്തോന്ന് അർത്ഥം ? സുഹൃത്തുക്കൾ സിഗരറ്റ് വലിക്കുമ്പോൾ ഞാൻ അവരിൽ നിന്ന് ഓരോന്ന് ഓസാറുണ്ട്. അവർ ചോദിക്കും,  എന്താഹേ,പലമാതിരി സിഗരറ്റ് വലിക്കാൻ അസുഖം തോന്നുന്നില്ലേ? ഞാൻ പറയും, എന്തായാലും പുക പോണം. അത്ര തന്നെ അതുപോലെ പത്രം കണ്ടാൽ ഒന്ന് മറിച്ചുനോക്കും. തലക്കെട്ട് വായിക്കും. അതിന്റെ അർത്ഥവും അനർത്ഥവുമൊക്കെ ആലോചിക്കാൻ എവിടെ നേരം? 
വ്യക്തി: എന്നാലറിയുക, ചരമം എന്നു  പറഞ്ഞാൽ മരണം എന്നർത്ഥം. ചരമകോളത്തിൽ താൻ കണ്ട പടം മരിച്ചുപോയ ആരുടെയോ ആണ്. 
എന്റമ്മോ! എന്നു വിളിച്ച് ഭയവിഹ്വലനായി ആൾ ഓടിമറഞ്ഞു. പ്രേതത്തിനെ മുന്നിൽ കണ്ടു എന്ന ധാരണയിൽ, തിരിഞ്ഞുനോക്കാതെ അയാൾ ഓടി.
(ആധാരം: അമേരിക്കൻ മലയാളികൾ പ്രസിദ്ധീകരണങ്ങൾ കണ്ടാൽ പൂർണ്ണമായി വായിക്കുകയോ അഥവാ, വായിച്ചാൽത്തന്നെ ഒന്നും മുഴുവനായി മനസ്സിലാക്കുകയോ ചെയ്യുന്നില്ല എന്ന് ശ്രുതി.)

 

Join WhatsApp News
പരേതൻ മത്തായി 2026-02-02 13:30:13
ഈ ലോകത്ത് എത്ര നാൾ ജീവിച്ചിരിക്കുമെന്ന് ആർക്കറിയാം സ്നേഹിതന്മാരെ. ജീവിച്ചിരുന്നപ്പോൾ ഒരു പടംപോലും പ്രസിദ്ധീകരിക്കാതെ ചരമം അടഞ്ഞ ഒരാളാണ് ഞാൻ. അപ്പോൾ ആരെങ്കിലും സെൽഫി എടുത്തു എന്തെങ്കിലും ചെയ്യട്ടെ. പ്രതികരണകോളത്തിൽ എന്തെങ്കിലും എഴുതാമെന്ന് വച്ചാൽ അവിടെ സ്ഥലമില്ല. ഇമലയാളി അത് രജിസ് നെടുങ്ങാപ്പള്ളിക്ക് പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. ഒരു കഥയോ കവിതയോ എഴുതാം എന്ന് വച്ചാൽ സുധീർ സാർ. മതത്തിന്റ കാര്യം പറഞ്ഞാൽ യേശു മാത്തുള്ള. ജീവിച്ചിരിക്കുന്നവരെ ജീവിക്കാൻ അനുവദിക്കുക. എന്തായാലും ഈ ചാരമ കോളത്തിൽ ഇരുന്നു ചിരിക്കാൻ തോന്നുന്നു.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-02 11:42:13
വായനക്കാരേക്കാൾ കൂടുതൽ എഴുത്തുകാർ, വാർത്തകളേക്കാൾ കൂടുതൽ ഫോട്ടോപടങ്ങൾ, ജനങ്ങളേക്കാൾ കൂടുതൽ വാഹനങ്ങൾ, വാഹനങ്ങളേക്കാൾ കൂടുതൽ വഴികൾ, ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ ശമ്പളം, മനുഷ്യരേക്കാൾ കൂടുതൽ വീടുകൾ, അപ്പനമ്മമാരേ ക്കാൾ മിടുക്കും സമർത്യവും ഉള്ള മക്കൾ അങ്ങനെ ഈ രാജ്യത്ത് മാത്രം കാണപ്പെടുന്ന വിചിത്ര പ്രതിഭാസങ്ങൾ. പണ്ടൊക്കെ കേരളത്തിൽ പത്രങ്ങളിൽ പടം വരാൻ ഒന്നുകിൽ റാങ്ക് കിട്ടണമായിരുന്നു, അല്ലെങ്കിൽ ഇപ്പറഞ്ഞതു പോലെ മരിക്കണമായിരുന്നു ; അല്ലെങ്കിൽ, "ഉപരിപഠനാർത്ഥം അമേരിക്കയിലേക്ക് " എന്ന paid പടം കൊടുക്കാമായിരുന്നു. അതൊക്കെ ഒരു കാലം. 🤣🤣🤣🤣. ഇന്നത്തെ കാലത്ത് , "ഉച്ചയ്ക്ക് ചോറിനു മോര് കൂടുതൽ ഒഴിച്ച അമ്മയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ" എന്ന് print അടിച്ച് കവലയിൽ അമ്മയുടെ full ഫിഗർ flex വയ്ക്കും. ഇതാണ് അവസ്ഥ. Faceബുക്കന്മാർക്ക് , അവരുടെയും, അവർ മഹാരഥൻമാരുടെ തോളിൽ കയ്യിട്ടു നിൽക്കുന്നതിന്റെയും, അവരുടെ ചുറ്റുമുള്ളവരുടെയും, അവരുടെ പട്ടിയുടെയും പൂച്ചയുടെയും ചൂടുചൂട് പടങ്ങൾ ഞൊടിയിട കൊണ്ട് ഇന്ന് അന്റാർട്ടിക്ക വരെ എത്തിക്കാം. കഥയും കവിതയും എഴുതി തീരും മുൻപേ പ്രപഞ്ചം മുഴുവൻ ചൂടോടെ അറിയിക്കാൻ പറ്റുന്ന അവസ്ഥ.... ശ്രീ. സുധീറിനെ പോലെ പടത്തിൽ പെടാതിരിക്കാനും, പടമാകാതിരിക്കാനും നന്നായി പാട് പെടേണ്ടിയ അവസ്ഥയുണ്ടിന്ന്.... ഒരു ഇത്തിരി കുഞ്ഞൻ ചിപ്പിന് നിമിഷ നേരം കൊണ്ട് എന്തൊക്കെ ലോകം മുഴുവൻ പരത്താം, പടർത്താം.... "എന്നെ ഒന്ന് കാണോ, എന്റേത് ഒന്ന് കാണോ" എന്ന് ലോകത്തോട് വിളിച്ചു പറയാൻ ആർക്കാണ് ശ്രീ. പണിക്കവീട്ടിലേ ആഗ്രഹമില്ലാത്തത്, ചുരുക്കം, വളരെ ചുരുക്കം ചിലരൊഴികെ.??? ഒരു നയാ പൈസാ ചിലവില്ലാതെ നമുക്ക് നമ്മെ നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ പ്രസിദ്ധപ്പെടുത്താൻ കണ്ടു പിടിത്തങ്ങൾ നമ്മെ സഹായിക്കുന്നു , ഒരു പ്രസാധകന്റെയും സഹായം കൂടാതെ... ആളുകളെ നേരിൽ കാണുന്നതിലും എത്രയോ മെച്ചമായിട്ടാണ് digital പടത്തിൽ കാണപ്പെടുന്നത്. ഉന്തു ന്തു ന്തു ന്തു ആളെ ഉന്ത് അതാണ് ശ്രീമാൻ.സുധീറേ ഇന്നത്തെകാലത്തെ 'കുറിവാക്യം'. അതാണ് new നോർമൽസി ശ്രീ. സുധീറേ...... Rejice .
Jayan varghese 2026-02-02 13:46:18
വളരെ വിദഗ്ദമായി മുഖം മൂടിയണിഞ്ഞു മാന്യന്മാരായി നിൽക്കുന്ന നിരൂപകരുണ്ട്. തങ്ങളുടെയോ തങ്ങളുടെ ആശ്രിതരുടെയോ എഴുത്തുകൾ പ്രമോട്ട് ചെയ്യുക എന്നത് മാത്രമാണ് അവരുടെ ഹിജൻ അജണ്ട. നിലവാരമില്ലാത്ത എഴുത്തുകൾ വന്നാൽ അതിനെ വിശ്വ സാഹിത്യവുമായി താരതന്യപ്പെടുത്തി മഹത്തരം എന്ന് വാഴ്ത്തുക. ഇടയ്ക്കെങ്ങാൻ നിലവാരമുള്ളതു വന്നാൽ വായിൽ പഴം തള്ളി മിണ്ടാതിരിക്കുക. അഥവാ മിണ്ടിയാലും അതിനെ സാധാരണവൽക്കരിച്ചു തമസ്ക്കരിക്കുക. ഇതാണ് തന്ത്രം. ഇതിലൂടെ അമേരിക്കയിലെ മലയാള സാഹിത്യം ചവറാണ് എന്ന്‌ വരുത്തിത്തീർത്ത്‌ നാട്ടു സാഹിത്യകാരന്മാരുടെ എടുത്തു കൊടുപ്പുകാരായി നിന്ന് വല്ലതുമൊക്കെ ഞണ്ണുകയാണ് ലക്‌ഷ്യം. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക