
മുക്ത സ്വപ്നങ്ങളേ
പോയി വരൂ - മമ
സുപ്രഭാതങ്ങളേ
നാളെ വരൂ.
ഞെട്ടറ്റു വീണ
മനുഷ്യ സ്വപ്നങ്ങളെ
കെട്ടിപ്പിടിച്ചൊന്നു
തേങ്ങട്ടെ ഞാൻ.
ഏതോ നിയാമക
വീഥിയിൽ നക്ഷത്ര
ധൂളികൾ വാരി -
പ്പുതച്ചതീ ലീവിതം !
വേഷങ്ങളാടുവാൻ
വേണ്ടി നിരാമയ
ഛേദം വിളങ്ങുമീ
മണ്ണിൻ ചിരാതുകൾ
ഞെട്ടറ്റു വീഴാൻ
തുടിക്കുകയാണ് നാം
മൊട്ടായി വീണ്ടും
ജനിക്കുവാനാകുമോ?
നിത്യം പ്രപഞ്ച
മഹാ സാഗരത്തിലെ
മുത്തുകൾ നമ്മൾ
യുഗങ്ങളിൽ പിന്നെയും !
കെട്ടിപ്പിടിക്കട്ടെ
പൂക്കളെ ജീവിത
മൊട്ടുകൾ നാളെ
വിരിഞ്ഞില്ലയെങ്കിലോ ?
പൊട്ടിക്കരയുവാനില്ല
കാലം തന്റെ
വൃത്തം വരച്ചു
കഴിഞ്ഞൂ മടങ്ങുവാൻ !
നാളെകൾ വീണ്ടും
പിറന്നു പ്രകാശമാം
ധൂളികളായി
പിരിക്കുന്നു നമ്മളെ !
പിന്നെയും പിന്നെയും
ഗാലക്സികൾക്കുള്ളിൽ
ജന്മമെടുക്കുന്ന
രാസ വസ്തുക്കളായ് !