
മുംബൈ: മലയാളം, തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രമായി ചലച്ചിത്ര ലോകത്ത് തൻ്റേതായ ഒരിടം കണ്ടെത്താൻ ഒരുങ്ങുകയാണ് മുംബൈ മലയാളി ബിസിനസ്സുകാരൻ കൃഷ്ണനുണ്ണി മേനോൻ. മലയാളത്തിൻ്റെ പ്രശസ്ത സംവിധായകൻ പി. ചന്ദ്രകുമാറിൻ്റെ നൂറ്റി അറുപത്തിയൊമ്പതാമത്തെ ചിത്രമായ വേലോത്സവത്തിലൂടെ മലയാളത്തിലും പുത്തൻ പുതു നേരം എന്ന തമിഴ് ചിത്രത്തിലൂടെയുമാണ് കൃഷ്ണനുണ്ണി മേനോൻ സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നത്.

കൊല്ലങ്കോട്ടെ പ്രമുഖ ഭൂവുടമയായ രാജ ചന്ദ്ര മന്നാടിയാർ എന്ന ശക്തമായ കഥാപാത്രത്തിന് കരുത്തുനൽകുന്ന അനിയൻ ഉണ്ണികൃഷ്ണമന്നാടിയാരായാണ് കൃഷ്ണനുണ്ണി മേനോൻ അഭിനയിക്കുന്നത്.
കോവിഡ് കാലത്ത് രൂപീകൃതമായ ഓൺലൈൻ ക്ലബ്ബ് ഹൗസിലൂടെ ഒന്നിച്ചവരുടെ കൂട്ടായ്മയിൽ രൂപീകരിച്ച ഫേസ് ഗുരുവിൻ്റെ നേതൃത്വത്തിലാണ് ചിത്രം നിർമ്മിച്ചത്.

ദൂരദർശൻ ഉൾപ്പെടെ മലയാളത്തിലെ പല പ്രമുഖ സീരിയലുകളും പരസ്യങ്ങളും നിർമ്മിച്ചുകൊണ്ടും സീരിയലുകളുടെ മുംബൈ കേന്ദ്രമായുള്ള വിതരണ രംഗത്തും ശ്രദ്ധേയനായ കൃഷ്ണനുണ്ണി മേനോൻ കുട്ടിക്കാലത്തു തന്നെ അഭിനയം ഒരു പാഷനായി കൊണ്ടു നടന്ന വ്യക്തിത്വമാണ്. ബിസിനസ്സ് തിരക്കുകൾക്കിടയിലും ശക്തമായ കഥാപാത്രങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുമെന്ന് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയും മുംബൈയിലെ പ്രമുഖ പരസ്യ കമ്പനിയായ സൺ - എൻ-സ്റ്റാറിൻ്റെ മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണനുണ്ണി മേനോൻ പറഞ്ഞു.

മലയാളത്തിലും തമിഴിലും ഏറെ ചർച്ച ചെയ്യപ്പെടുന്ന സിനിമയിൽ ശക്തമായ ഒരു കഥാപാത്രത്തിന് ജീവൻ നൽകാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. പി.ചന്ദ്രകുമാർ എന്ന സംവിധായകനുമപ്പുറം ഒരു മികച്ച അഭിനേതാവുകൂടിയാണെന്ന് ഈ ചിത്രങ്ങൾ തെളിയിക്കും.
കൊല്ലങ്കോട് എന്ന മനോഹര ഗ്രാമത്തിൻ്റെ കഥയിലൂടെ ഈ സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന വലിയ ഒരു വിപത്തിനെ പ്രേക്ഷകർക്ക് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് ചിത്രം. വരുംതലമുറയ്ക്ക് വരാനിരിക്കുന്ന വൻ ദുരന്തത്തെക്കുറിച്ച് ഒരു ഓർമപ്പെടുത്തലുകൂടിയാണ് വേലോത്സവവും പുത്തൻ പുതു നേരവും