
ലോകകപ്പ് 2026 ന്റെ നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ 12 ഗ്രൂപ്പുകളില്‍ ഒന്നിനുപോലും മരണഗ്രൂപ്പ് എന്നു വിശേഷണമില്ല. കരുത്തരായ മൂന്നു ടീമുകളൊക്കെ ഒരേ ഗ്രൂപ്പില്‍ വരുമ്പോഴാണ് മരണഗ്രൂപ്പ് എന്ന് അതിനെ വിശേഷിപ്പിക്കുക. കാരണം സാധാരണ ഗതിയില്‍ മുന്നേറേണ്ട ഒരു ടീമെങ്കിലും ആദ്യ ഘട്ടത്തില്‍ പുറത്താകുന്ന അവസ്ഥമുണ്ടാകും. ഇക്കുറി ടീമുകള്‍ 32 ല്‍ നിന്ന് 48 ആയപ്പോള്‍ നാലു ടീമുകള്‍ വീതമുള്ള 12 ഗ്രൂപ്പിലും കരുത്തര്‍ക്ക് കനത്ത വെല്ലുവിളിയില്ല.
ഫിഫയുടെ ആദ്യ നാല് റാങ്കുകാർ (യഥാക്രമം അര്‍ജന്റീന, സ്‌പെയിന്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്) സെമിക്കു മുമ്പ് മുഖാമുഖം വരില്ലെന്ന് ഫിഫ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ആതിഥേയരായ മെക്‌സിക്കോ ഗ്രൂപ്പ് 'എ' യിലും കാനഡ 'ബി' യിലും യു.എസ്.എ. 'ഡി' യിലുമാണ്. ജൂണ്‍ 11 ന് ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോ അസ്‌റ്റെക്കാ സ്‌റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. കാനഡയുടെയും യു.എസിന്റെയും ആദ്യ മത്സരം 12 നാണ്. പാരഗ്വെയാണ് യു.എസിന്റെ ആദ്യ എതിരാളി. സിയാറ്റില്‍ ആണു വേദി. കാനഡയുടെ ആദ്യ എതിരാളികളെ മാര്‍ച്ച് 31 നേ അറിയാന്‍ കഴിയൂ. യൂറോപ്പിലെ പ്ലേ ഓഫ് 'ബി' ജേതാക്കളാകും അത്. മിക്കവാറും ഇറ്റലി ആകാനാണ് സാധ്യത.
യു.എസി.ന് ആദ്യ റൗണ്ട് എളുപ്പമാണ്. ഓസ്‌ട്രേലിയയും യുവേഫാ പ്ലേ ഓഫ് 'സി' വിജയികളുമാണ് മറ്റു രണ്ടു ടീമുകള്‍. പാരഗ്വെയെ കഴിഞ്ഞ മാസവും ഓസ്‌ട്രേലിയയെ ഒക്ടോബറിലും യു.എസ്. പരാജയപ്പെടുത്തിയതാണ്. അദ്യ റൗണ്ട് മത്സരങ്ങൾ കഴിയുമ്പോൾ 12 ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരില്‍ മികച്ച എട്ടു ടീമുകളും ആണ് 32 ടീമുകളുടെ രണ്ടാം റൗണ്ട് കളിക്കുക. റൗണ്ട് ഓഫ് 32 മുമ്പ് ഇല്ലാത്തതാണ്. കാരണം ഇതുവരെ 32 ടീമുകളായിരുന്നല്ലോ മത്സരിച്ചു പോന്നത്.
ഇക്കുറി 104 മത്സരങ്ങള്‍ ആണ് ആകെക്കുള്ളത്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നീളുന്ന ടൂര്‍ണ്ണമെന്റില്‍ ഉണ്ടാവുക. 2022 ല്‍ 64 മത്സരങ്ങള്‍ ആണ് നടന്നത്.