Image

അവസാന നിമിഷവും മകളെ കാണാന്‍ കാത്തിരുന്നു; നീറുന്ന മനസുമായി അഖില ഹാദിയയുടെ അമ്മ പൊന്നമ്മ യാത്രയായി

Published on 05 December, 2025
അവസാന നിമിഷവും മകളെ കാണാന്‍ കാത്തിരുന്നു; നീറുന്ന മനസുമായി അഖില ഹാദിയയുടെ അമ്മ പൊന്നമ്മ യാത്രയായി

കോട്ടയം: സംസ്ഥാനത്ത്  വലിയ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസിലെ നായിക ഹാദിയ(അഖില അശോകന്‍)യുടെ അമ്മ പൊന്നമ്മ അന്തരിച്ചു. ഹിന്ദു മതത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ച മകള്‍ തിരികെ വരുമെന്നായിരുന്നു അവസാന നിമിഷം വരെ പൊന്നമ്മയുടേയും ഭര്‍ത്താവ് അശോകന്റെയും പ്രതീക്ഷ. ഈ ആഗ്രഹം പൂര്‍ത്തിയാകാതെയാണ് പൊന്നമ്മ യാത്രയായത്. ഹൃദയസ്തംഭനമാണ് മരണ കാരണം..

ഹാദിയയായി മാറിയ ഏകമകളെ ഓർത്ത് ദുഃഖിച്ചും അവൾ തിരിച്ചെത്തുമെന്ന പ്രതീക്ഷിച്ചുമായിരുന്നു പൊന്നമ്മയുടെ ജീവിതം.

ടി വി പുരത്തെ വീട്ടുവളപ്പിൽ വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ നടന്ന സംസ്ക്കാര ചടങ്ങുകളിലും  മകൾ   പങ്കെടുത്തില്ല. ഇവർ വ്യാഴാഴ്ച വീട്ടിൽ എത്തുമെന്ന് സൂചനയുണ്ടായിരുന്നു എങ്കിലും അവസാന നിമിഷം വരവ് റദ്ദാക്കി

കോട്ടയം ജില്ലയില്‍ വൈക്കം സ്വദേശികളായ അശോകന്‍, പൊന്നമ്മ ദമ്പതികളുടെ ഏകമകളായ അഖില ഹോമിയോ ഡോക്ടറാകാന്‍ പഠിക്കുന്നതിനിടെ ഇസ്ലാമിലേക്ക് മതം മാറിയാണ് ഹാദിയയായത്. പിന്നാലെ ഹാദിയ കൊല്ലം സ്വദേശിയായ ഷെഫീന്‍ ജഹാനെ വിവാഹം കഴിച്ചു. എന്നാല്‍ ഇരുവരുടേയും വിവാഹത്തിന് എതിരെ ഹാദിയയുടെ അച്ഛന്‍ അശോകന്‍ ഹൈക്കോടതിയെ സമീപിച്ചതോടു കൂടിയാണ് ഹാദിയ കേസ് വലിയ കോളിളക്കങ്ങളിലേക്ക് നീങ്ങിയത്.  25 കാരിയായ മകൾ സ്വതന്ത്ര ഇച്ഛാശക്തിയിൽ പ്രവർത്തിക്കുന്നതല്ലെന്നും ആരുടേയെോ പ്രേരണയാൽ മതം മാറിയതാണെന്നുമായിരുന്നു അശോകനും പൊന്നമ്മയും കോടതിയിൽ ബോധിപ്പിച്ചത്.

2016 ഡിസംബർ 21 ന് അഖില കോടതിയിൽ ഹാജരാവുകയും ഡിസംബർ 19 ന് ഇസ്ലാം മത നിയമപ്രകാരം ഷഫിൻ ജഹാനെ വിവാഹം കഴിച്ചതായി കോടതിയെ അറിയിക്കുകയും ചെയ്തു. വിവാഹത്തിന്റെ കാര്യം നേരത്തേ കോടതിയെ ബോധ്യപ്പെടുത്താതെയിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഡിസംബർ 19 ന് കോടതിയിൽ കേസിന്റെ വിചാരണ നടന്ന അതേ ദിവസം തന്നെയാണ് വിവാഹം നടന്നിരിക്കുന്നതെന്നു കോടതിക്കു ബോധ്യപ്പെട്ടു.കേരള ഹൈക്കോടതി 2017 മെയ് മാസം 24 ന് അഖിലയ്ക്കു തന്റെ ഇഷ്ടപ്രകാരമുള്ള ജീവിതം നയിക്കാൻ അനുവദിക്കുകയും എന്നാൽ അവരുടെ വിവാഹം ഒരു തട്ടിപ്പാണെന്ന് അഭിപ്രയപ്പെടുകയും ചെയ്തു.ഒരു വിവാഹ ചടങ്ങിലൂടെ കടന്നു പോകാനുള്ള വേഷം മാത്രം ചെയ്യാൻ നിയോഗിക്കപ്പെട്ട ഒരു പിണിയാൾ മാത്രമാണ് ജഹാനെന്ന്  പറഞ്ഞ കോടതി വിവാഹം റദ്ദാക്കുകയും അഖിലയെ മാതാപിതാക്കൾക്കൊപ്പം പോകാൻ നിർദേശിക്കുകയും ചെയ്തു.

വിവാഹം റദ്ദു ചെയ്ത ഹൈക്കോടതി വിധിക്കെതിരെ രണ്ടു മാസത്തിനു ശേഷം  ഷെഫിൻ സുപ്രീം കോടതിയെ സമീപിച്ചു. കപിൽ സിബൽ, ഇന്ദിരാ ജെയ്സിങ് എന്നിവർ ഷെഫിൻ ജഹാനുവേണ്ടി സുപ്രീംകോടതിയിൽ വാദിച്ചു.

സുപ്രീം കോടതി 2018 മാർച്ച് 8 ന് പുറപ്പെടുവിച്ച ഇടക്കാലവിധിയിൽ ഹൈക്കോടതി വിധി റദ്ദാക്കി ഹാദിയ-ഷഫിൻ വിവാഹം നിയമപരമാണെന്നും മറ്റ് ആരോപണങ്ങൾ  അന്വേഷിക്കാമെന്നും വ്യക്തമാക്കി.  പിന്നീട് ഈ വിവാഹ ബന്ധം ഹാദിയ വേര്‍പെടുത്തിയിരുന്നു.

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഖാലിദ് ദസ്തഗീര്‍ എന്ന പേരുള്ള ഒരു മുസ്ലിം യുവാവിനെ ഹാദിയ രണ്ടാമത് വിവാഹം കഴിച്ചു. അതീവ രഹസ്യമായാണ് വിവാഹം നടന്നത്. അമ്മയെ അവസാനമായി വന്ന് കാണണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും കാണാന്‍ മകള്‍ എത്തിയില്ലെന്നാണ് വിവരം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക