
ബലാത്സംഗക്കേസില്‍ പോലീസിന് പിടികൊടുക്കാതെ 7 ദിവസമായി മുങ്ങി നടക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദം പാര്‍ട്ടിയില്‍ ശക്തമായി. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും, അഡ്വ. ദീപ്തി മേരി വര്‍ഗീസും ആവശ്യപ്പെട്ടപ്പോള്‍ രാഹുല്‍ പൊതുരംഗത്തു തുടരുന്നത് നാടിനു തന്നെ അപമാനമാണെന്നാണ് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടത്. മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന രണ്ടാമത്തെ ബലാത്സംഗ പരാതിക്ക് പിന്നാലെയാണ് കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും വനിതാ നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തു വന്നത്.
രാഹുല്‍ എം.എല്‍.എ സ്ഥാനമടക്കം രാജിവയ്ക്കണമെന്നാണ് കെ.കെ രമ എം.എല്‍.എയുടെ ആവശ്യം. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ പറഞ്ഞത്. ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടി വരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജനും പ്രതികരിച്ചു. ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണണമെന്നും സജന ഫേസ്ബുക്കില്‍ കുറിച്ചു. എം.എല്‍.എ സ്ഥാനമടക്കം രാജിവച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് മാറി നില്‍ക്കണമെന്ന് നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫിലും നിലപാടെടുത്തിരുന്നു. രാഹുലിനെ 'വഞ്ചകന്‍' എന്നാണ് ദുല്‍ഖിഫില്‍ വിശേഷിപ്പിച്ചത്.
പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നുമാണ് മുരളീധരന്റെ ആക്ഷേപം. ''എം.എല്‍.എ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാര്‍ട്ടിയല്ല തീരുമാനിക്കേണ്ടത്. പുകഞ്ഞ കൊള്ളിയോട് സ്‌നേഹമുള്ളവര്‍ക്കും പുറത്ത് പോകാം. നിലപാട് കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം പാര്‍ട്ടി അവസാനിപ്പിച്ചു...'' എന്ന് മുരളീധരന്‍ തീര്‍ത്ത് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ജനങ്ങള്‍ക്ക് തൃപ്തികരമാകുന്ന രീതിയില്‍ പാര്‍ടി നടപടിയെടുക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തൊലിപ്പുറത്തെ ചികിത്സ സാധ്യമല്ല. സ്വാഭാവികമായും പാര്‍ട്ടി നടപടിയുണ്ടാകും. കോണ്‍ഗ്രസ് വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആദ്ദേഹം വ്യക്തമാക്കി.
രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ആവശ്യപ്പെട്ടു. ഒരു കോണ്‍ഗ്രസ് നേതാവിനെതിരെ ഇത്തരത്തില്‍ വ്യാപകമായി ലൈംഗിക പീഡന പരാതിയും നേകാക്കളുടെ വിമര്‍ശനങ്ങളുമുണ്ടാവുന്നത് അപൂര്‍വമായ സംഭവമാണ്. ഫലത്തില്‍ രാഹുലിനെ ഹൈക്കമാന്‍ഡും കൈവിട്ടിരിക്കുകയാണ്. കെ.പി.സി.സിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന സന്ദേശം. രാഹുലിനെതിരെ ലഭിച്ച പരാതികളില്‍ കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുന്‍ഷിയില്‍ നിന്ന് ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടിയിരുന്നു. പരാതികള്‍ ഗുരുതര സ്വഭാവമുള്ളതാണെന്ന് ദീപ ദാസ് മുന്‍ഷി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അതിനാല്‍ പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കല്‍ നടപടി വൈകില്ലെന്നാണ് കരുതുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാഹുലിനെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസ് നാണെകെടുമെന്ന് പാര്‍ട്ടിയില്‍ മാത്രമല്ല ഘടകക്ഷികള്‍ക്കും ആശങ്കയുണ്ട്. നിലവില്‍ സസ്‌പെന്‍ഷനിലാണ് രാഹുല്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും രാജി വയ്പിച്ചു. എന്നാല്‍ ഇത്തരം തൊടുന്യായങ്ങള്‍ സമ്മതിച്ചുകൊടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറല്ല. രാഹുലിനെ കോണ്‍ഗസില്‍ നിന്ന് പുറത്താക്കിയാല്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പിനെ സധൈര്യം അഭിമുഖീകരിക്കാന്‍ ഈ നടപടി അനിവാര്യമെന്നാണ് വിലയിരുത്തല്‍. രാഹുലിനെതിരെ ഇനിയുള്ള നടപടി കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി നാളെ വിധി പറയും. പരാതിക്കാരിയുടെയും രാഹുലിന്റെയും ആവശ്യ പ്രകാരം അടച്ചിട്ട കോടതി മുറിയിലാണ് ജഡ്ജി വാദം കേട്ടത്. ഒന്നര മണിക്കൂറിലധികം നീണ്ട വാദത്തിനിടെ കോടതി ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ചു.
ഇന്നലെ ബംഗളൂരു സ്വദേശിയായ 23-കാരി കെ.പി.സി.സി.ക്ക് നല്‍കിയ പരാതിയും രാഹുലിന് അഴിയാ കുരുക്കാവുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന് ഇമെയില്‍ മുഖേന യുവതി നല്‍കിയ പരാതി ഡി.ജി.പി.ക്ക് കൈമാറിയിരുന്നു. ഈ യുവതിയുടെ ശരീരത്തില്‍ പഴക്കമുള്ള മുറിവുകളുടെ പാടുകള്‍ കണ്ടെത്തിയെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ശരീരമാകെ മുറിവേല്‍പ്പിച്ചു. അതിക്രൂരമായ പീഡനത്തിനാണിരയാക്കിയത്. ശാരീരികമായും മാനസികമായും തളര്‍ന്നെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. യുവതിയുടെ മൊഴികള്‍ ശരിവെയ്ക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
പീഡനത്തിന് ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയെന്നും യുവതി ആരോപിക്കുന്നു. പത്തനംതിട്ടയില്‍ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയേയും കുറിച്ച് പരാതിയില്‍ പറയുന്നു. അയാളുടെ അറിവോട് കൂടിയാണ് പീഡനം നടന്നത്. സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നത്. ഇതിന് ശേഷം മാനസികമായും ശാരീരികമായും തകര്‍ന്നു. ഗര്‍ഭിണിയാവണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. 2023 ഡിസംബറിലാണ് പരാതിക്കിടയാക്കിയ സംഭവം. യുവതിയില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി.
ഇന്‍സ്റ്റാഗ്രാം വഴി പരിചയം പുതുക്കിയ യുവതിയുടെ മൊബൈല്‍ നിരീക്ഷണത്തിനായതിനാല്‍ ടെലഗ്രാം നമ്പര്‍ ആവശ്യപ്പെട്ടു. ടെലിഗ്രാം വഴി തുടര്‍ച്ചയായി വിവാഹ വാഗ്ദാനം നല്‍കി. വിവാഹക്കാര്യം കുടുംബത്തെയും അറിയിച്ചു. കുടുംബം ആദ്യം എതിര്‍ത്തു എങ്കിലും യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായതിന് പിന്നാലെ കുടുംബം സമ്മതിച്ചു. തുടര്‍ന്ന് ബന്ധുകളുമായി വീട്ടില്‍ എത്താമെന്ന് അറിയിച്ചു. അവധിക്ക് നാട്ടില്‍ വരുന്നതിനിടെ തനിയെ കാണണം എന്ന ആവശ്യപ്രകാരം സുഹൃത്തിന്റെ കാറില്‍ രാഹുല്‍ എത്തി. ഫെനി നൈനാന്‍ എന്നയാള്‍ ഓടിച്ച കാറിലാണ് രാഹുല്‍ എത്തിയത്. ഒറ്റപ്പെട്ട സ്ഥലത്തെ ഹോംസ്റ്റേയില്‍ എത്തിച്ചു. ബലംപ്രയോഗിച്ച് ശാരീരികബന്ധത്തിന് വിധേയയാക്കി എന്നാണ് യുവതിയുടെയും ആരോപണം.