
നാഗാലാൻഡ് സന്ദർശിക്കാൻ പ്രമുഖ അമേരിക്കൻ ഇവാഞ്ചലിസ്റ്റ് റെവറൻഡ് ഫ്രാങ്ക്‌ളിൻ ഗ്രേയമിനു ഇന്ത്യാ ഗവൺമെന്റ് വിസ നിഷേധിച്ചതിൽ ക്രിസ്ത്യൻ ഗ്രൂപ്പുകളും പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം ഉയർത്തി. നാഗാ തലസ്ഥാനമായ കൊഹിമയിൽ നവംബർ 30നു ഒരു ക്രിസ്തീയ വിശ്വാസ ചടങ്ങിൽ പ്രസംഗിക്കാനാണ് ഗ്രേയം നവംബർ 30നു എത്തേണ്ടിയിരുന്നതെന്നു സംഘാടകരായ കൊഹിമ ബാപ്റ്റിസ്റ്റ് പാസ്റ്റേഴ്‌സ് ഫെലോഷിപ് (കെ ബി പി എഫ്) പറഞ്ഞു.
അദ്ദേഹം എത്തിച്ചേരാതിരുന്നത് ക്രിസ്തു മതവിശ്വാസികളെ നിരാശരാക്കി. എന്നാൽ 'Nagaland United: A Gathering of Faith, Hope and Revival' എന്ന പരിപാടി നടത്തപ്പെട്ടു. “എല്ലാ ഗോത്രവർഗങ്ങളിൽ നിന്നും ദരിദ്രരും സമ്പന്നരും യുവാക്കളും പ്രായം ചെന്നവരും ഒന്നു പോലെ എത്തി പ്രാർഥനയിലും ദൈവത്തെ വാഴ്ത്തുന്നതിലും പങ്കാളികളായി.”
കാരണമൊന്നും പറഞ്ഞില്ല
ഗ്രേയമിനു വിസ നിഷേധിച്ചതിനു ഗവൺമെന്റ് കാരണമൊന്നും പറഞ്ഞില്ല. മത പരിവർത്തനത്തിൽ ഏർപ്പെടുന്ന സമാരിറ്റൻസ് പഴ്സ് എന്ന ചാരിറ്റിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഉൾപ്പെടെ മുൻകാല പ്രവർത്തനങ്ങളിലുള്ള എതിർപ്പാണ് കാരണമെന്നു കരുതപ്പെടുന്നു.
അടുത്ത കാലത്തായി കേന്ദ്ര ഗവൺമെന്റ് ക്രിസ്ത്യാനികളോട് എതിർപ്പാണ് കാട്ടുന്നതെന്നു കൊഹിമ ഇടവക ചാൻസലർ ഫാദർ ജേക്കബ് ചരളേൽ പറഞ്ഞു. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ നാഗാലാൻഡിൽ മത പരിവർത്തനത്തിനു സാധ്യത തന്നെയില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് പാർട്ടിയുടെ നാഗാലാൻഡ് ഘടകം എൻ പി സി സി കേന്ദ്ര നടപടി വിവേചനപരവും ക്രിസ്ത്യൻ സമൂഹത്തോടുള്ള അവഹേളനവും ആണെന്നു പറഞ്ഞു. നാഗാലാൻഡ് ഗ്രേയമിനെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ്. "ഇത് ബി ജെ പിയുടെയും ആർ എസ് എസിന്റെയും അസഹിഷ്ണുതയാണ് കാട്ടുന്നത്. ന്യൂനപക്ഷങ്ങളെ അടിച്ചമർത്താനുള്ള വ്യഗ്രതയും."
ലോക പ്രശസ്ത ഇവാൻജെലിസ്റ്റ് ബില്ലി ഗ്രേയമിന്റെ പുത്രനാണ് ഫ്രാങ്ക്‌ളിൻ ഗ്രേയം. ബില്ലി ഗ്രേയം ഇവാൻജെലിസ്റ്റിക് അസോസിയേഷൻ നയിക്കുന്ന ഗ്രേയം മിഷനറിയും എഴുത്തുകാരനും കൂടിയാണ്.
നാഗാലാൻഡിൽ 87% ക്രിസ്തുമത വിശ്വാസികളുണ്ട്. അമേരിക്കൻ മിഷനറിമാരാണ് അവിടെ ക്രിസ്തുമതം പ്രചരിപ്പിച്ചത്.
India flayed for denying visa to Rev. Franklin Graham