
പാം ബീച്ച് കൗണ്ടി, ഫ്ലോറിഡ —
പാംസ് വെസ്റ്റ് ആശുപത്രിയിലെ നഴ്‌സ് ലീലാമ്മ ലാലിനെ (67) ക്രൂരമായി ആക്രമിച്ച കേസിൽ പ്രതിക്കെതിരെ വിദ്വേഷ കുറ്റകൃത്യ ചാർജ് കൂടി (hate crime) ചുമത്തി.
അക്രമത്തിനു മുൻപ് നഴ്‌സിന്റെ വംശീയതയെപ്പറ്റി (race) അക്രമി സ്റ്റീഫൻ സ്കാൻറ്റിൽബറി (33) വിദ്വേഷ പരാമർശങ്ങൾ നടത്തിയതായി പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിന്റെ വക്താവ് പറഞ്ഞു. നഴ്സ് ഇന്ത്യാക്കാരി ആയത് അക്രമിക്ക് ഇഷ്ടപ്പെട്ടില്ല എന്നർത്ഥം.
ഇപ്പോൾ അയാൾക്ക് എതിരെ സെക്കൻഡ് ഡിഗ്രി കൊലപാതക ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. അതിനു 15 വര്ഷം വരെയാണ് ശിക്ഷ. എന്നാൽ ഹെയ്റ്റ് ക്രൈം (hate crime) കൂടി ചേർക്കുമ്പോൾ 30 വര്ഷം വരെ ശിക്ഷ ലഭിക്കാമെന്ന് ക്രിമിനൽ ഡിഫൻസ് അഭിഭാഷക തമ ബെത്ത് കുഡ്മാൻ 25 WPBF ചാനലിനോട് പറഞ്ഞു.
പക്ഷെ അക്രമി ഒരു ഭ്രാന്തനാകുമ്പോൾ കോടതി അത് എങ്ങനെ പരിഗണിക്കുമെന്നാണ് അറിയേണ്ടത്.
എന്തായാലും ഇന്ത്യാക്കാരായ എല്ലാ ആരോഗ്യ പരിരക്ഷകർക്കും ഇതൊരു സൂചനയാണ്. എപ്പോഴും ഒരു ശ്രദ്ധ വേണം.
മുഖത്തെ എല്ലുകൾ ഒടിയുകയും കാഴ്ച്ച പോലും നഷ്ടപ്പെടാമെന്ന അവസ്ഥയിലാണ് ലീലാമ്മ എങ്കിലും അവരുടെ നില മെച്ചപ്പെടുന്നതായാണ് സൂചന. അവർക്ക് വേണ്ടി സമൂഹം ഒട്ടാകെ പ്രാർത്ഥനാനിരതരായിരിക്കുന്നു. അക്രമത്തിൽ ഏവരും അമർഷം പ്രകടിപ്പിക്കുന്നു. അവരുടെ ആശുപത്രി കിടക്കയിലുള്ള ചിത്രം വാട്ട്സാപ്പിൽ പ്രചരിക്കുന്നുണ്ട് . ഏറെ ദുഃഖം തോന്നും ആ അവസ്ഥ കണ്ടാൽ.
മുഖത്തെ ഒടിവുകൾക്ക് ഡോക്ടർമാർ ഒരു കസ്റ്റം പ്ലേറ്റ് ഓർഡർ ചെയ്യുന്നുവെന്നാണ് പ്രചരിക്കുന്ന പുതിയ വിവരം. നീരുവീക്കം കുറഞ്ഞുകഴിഞ്ഞാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ശസ്ത്രക്രിയ നടത്താൻ അവർ പദ്ധതിയിടുന്നു. ശ്വസനം സുഗമമാക്കാനും നടപടി എടുക്കുന്നു.
എന്തായാലും ഈ വിഷയം ജനശ്രദ്ധയിൽ നിന്ന് മായാതെ റിപ്പോർട്ട് ചെയ്യുന്ന ചാനലും നന്ദി അര്ഹിക്കുന്നു.
https://www.wpbf.com/article/florida-hate-crime-nurse-attack-deputy/63857823
see also
മാനസികരോഗിയെ പാംസ് വെസ്റ്റ് ആശുപത്രിയിൽ എങ്ങനെ പ്രവേശിപ്പിച്ചുവെന്ന് പുത്രി
നഴ്‌സിനെ ആക്രമിച്ചതിനെ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ അപലപിച്ചു; സുരക്ഷിതത്വം ഉറപ്പാക്കണം
പാംസ് വെസ്റ്റ് ഹോസ്പിറ്റലിൽ നഴ്സിനു നേരെ ഉണ്ടായ ആക്രമണത്തെ ഫോമാ നഴ്സസ് ഫോറം ശക്തമായി അപലപിച്ചു