Image

നീറോ ചക്രവർത്തിയെ പോലും ലജ്ജിപ്പിച്ച  ഇരട്ടചങ്കൻ (പി.പി ചെറിയാൻ)

Published on 24 November, 2023
നീറോ ചക്രവർത്തിയെ പോലും ലജ്ജിപ്പിച്ച  ഇരട്ടചങ്കൻ (പി.പി ചെറിയാൻ)

റോമാ നഗരം കത്തിയെരിയുമ്പോൾ  കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്നു വീണ വായിച്ച രസിച്ച നീറോ ചക്രവർത്തിയെ കുറിച്ചുള്ള ഓർമ്മകളാണ് ഈയിടെയുണ്ടായ ചില സംഭവങ്ങൾ കേൾക്കുകയും കാണുകയും ചെയ്തപ്പോൾ  എന്നിൽ  അങ്കുരിച്ചത് .ഇരുവശങ്ങളിലും  ഊരിപ്പിടിച്ച വാളിന് ഇടയിലൂടെ കടന്നു പോകുമ്പോൾ  രണ്ട് കൈകളും കൂട്ടിയിടിച്ച് പ്രത്യേക ശബ്ദമുണ്ടാക്കി എതിരാളികളെ ഭയപ്പെടുത്തുകയും തുരത്തി ഓടിക്കുകയും ചെയ്തുവെന്ന നമ്മുടെ ഇരട്ടചങ്കന്റെ പ്രസ്താവനയായിരുന്നു അതിനു അടിസ്ഥാനം.നീറോ ചക്രവർത്തി ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹം ഒരു പക്ഷേ ഈ മഹാന്റെ മുൻപിൽ ലജ്ജിച്ചു തല താഴ്ത്തുമായിരുന്നു എന്നാണ്  എന്റെ വിശ്വാസം.


 
 രണ്ടു തവണ അധികാര സോപാനത്തിലെത്തിച്ച  മലയാളി  വോട്ടർമാരുടെ നീറുന്ന നിരവധി പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിന്  കേരളം മുഴുവൻ ഇളക്കി മറിച്ചു  നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ,മുഖ്യ മന്ത്രിയും  മന്ത്രിമാരും സഞ്ചരിച്ച ആഡംബര  ബസ്സ് കടന്നുപോകുമ്പോളാണ് സംഭവം .റോഡിനു വശത്തുള്ള നടപ്പാതയിൽ നിന്നും യൂത്ത്‌ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്  കറുത്ത കൊടിയുമായി പ്രതിഷേധ മുദ്രാവാക്യം  വിളികുന്നു.

ബസ്സിന്റെ മുൻസീറ്റിൽ ഇരുന്നിരുന്ന ഇരട്ടചങ്കൻ മുഖത്തു ഒരു ചെറു പുഞ്ചിരിയോടെ ദ്രശ്യ മാധ്യമങ്ങളുടെ മുൻപിൽ പ്രത്യക്ഷപെട്ടു ആ സംഭവത്തെക്കുറിച്ചു തുടരെത്തുടരെ നടത്തിയ പ്രതികരണമാണ് കേൾവിക്കാരെ,പ്രേക്ഷകരെ  അധ്ഭുധപെടുത്തുന്നത്  .യൂത്ത്‌ കോൺഗ്രസ് നേതാവിന്  ജീവഹാനി സംഭവിക്കാതിരിക്കുന്നതിനു ആസമയം അവിടെയുണ്ടായിരുന്ന  ഡി വൈ എഫ് ഐ പ്രവർത്തകർ (അകമ്പടി സേവിച്ചിരുന്ന പോലീസുകാരല്ല ) അദ്ദേഹത്തെ അവിടെനിന്നും തള്ളിമാറ്റുന്നതു മുൻ സീറ്റിലിരുന്ന ഞാൻ എന്റെ കണ്ണു കൊണ്ട് കാണുകയായിരുന്നു .അവസരോചിതമായ എന്ത് നല്ല ഇടപെടലാണ്  പ്രവർത്തകർ നടത്തിയത് .ഇത്തരം സാഹചര്യങ്ങളിൽ ഇതുപോലുള്ള  പ്രവർത്തികൾ തന്നെ തുടർന്നും ചെയ്യണമെന്നാണ് ഒരു മുഖ്യ മന്ത്രി എന്ന നിലയിൽ മാത്രമല്ല ,കേരളത്തിലെ ഓരോ പൗരന്മാരെയും സംരക്ഷിക്കുവാൻ  ചുമതലയുള്ള ആഭ്യന്തര വകുപ്പിണ്റ്റെ ചുമതല കൂടി  നിർവഹിക്കുന്ന എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.

ഊരിപ്പിടിച്ച വാളിനിടയിലൂടെയല്ല മറിച്ചു, ഉയർത്തി പിടിച്ച ചെടിച്ചട്ടിക്കും ഹെല്മറ്റുകൾക്കും ഇടയിലൂടെയുമാണ് യൂത്ത് കോൺഗ്രസ് നേതാവിനെ പ്രവർത്തകർ കടത്തിവിട്ടതെന്ന ഒരു വ്യത്യാസം മാത്രമേ എനിക്കിവിടെ കാണാൻ കഴിഞ്ഞുള്ളു എന്നു കൂടി ഇരട്ടചങ്കൻ കൂട്ടിച്ചേർക്കാതിരുന്നതു എന്തേ എന്നും ഞാൻ ചി ന്തിച്ചുപോയി .

''അത് ജീവൻരക്ഷാ പ്രവർത്തനമല്ലേ? ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയല്ലേ'' എന്ന മുഖ്യന്റെ ഡയലോഗ്, അക്രമം നടത്താനുള്ള ഗ്രീൻ സിഗ്‌നൽ അല്ലെങ്കിൽ മറ്റെന്താണ്? ചാനലുകളിൽ ഒരു യൂത്തു കോൺഗ്രസുകാരന്റെ തലയ്ക്ക് ചെടിച്ചട്ടിവച്ചും ഹെൽമെറ്റ് വച്ചും ഇടിച്ച് ചമ്മന്തിപ്പരുവമാക്കുന്നത് ജീവൻ രക്ഷാപ്രവർത്തനമാണെന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ പൊട്ടന്മാരാക്കലല്ലേ?

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു . കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി നികൃഷ്ടമായ ക്രിമിനല്‍ മനസിന് ഉടമയാണെന്നും രാജിവച്ച്‌ പൊതുജനത്തോട് മാപ്പ് പറയണമെന്നുമാണ്  വി.ഡി സതീശന്‍ ആലുവയില്‍ പറഞ്ഞത്..കലാപഹ്വാനം നടത്തിയ മുഖ്യമന്ത്രി ആ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണം എന്നും അതിന് മടിയുണ്ടെങ്കില്‍ ജനങ്ങളോട് പൊതുമാപ്പ് പറയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിന്റെ ധാര്‍ഷ്ട്യം മുഖ്യമന്ത്രിയെ പിടികൂടി എന്നും നികൃഷ്ട മനസാണ് മുഖ്യമന്ത്രിക്കെന്നും വി ഡി സതീശൻ വിമര്‍ശിച്ചു.ഒരു കൂട്ടം കുട്ടികളെ ഹെല്‍മറ്റും ഇരുമ്പ് വടിയും ചെടിച്ചട്ടിയും പൊലീസിന്റെ വയര്‍ലെസ് സെറ്റ് വച്ചും ഇടിച്ചിട്ട് എത്ര ഉളുപ്പില്ലാതെയാണ് രക്ഷാപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പറയുന്നത് എന്നും അദ്ദേഹം ചോദിച്ചത് എത്രയോ പ്രസക്തമാണ്.

അല്ലയോ മഹാനായ ഇരട്ട ചങ്കാ അങ്ങയുടെ  മക്കൾക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നതെങ്കിൽ  നിങ്ങൾക്കെങ്ങനെ അത് കണ്ടിരിക്കുവാൻ കഴിയും? ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന്  മലയാളികൾ ഈ സംഭവത്തെ നോക്കിക്കണ്ടത് അങ്ങയുടെയും  സാംസ്കാരിക കേരളത്തിന്റെയും പ്രശസ്തി വര്ധിപ്പിക്കുമെന്നാണോ അങ്ങ് ചിന്തിക്കുന്നത്?

ഭരണം ലഭിച്ചു ഏഴര വര്ഷം ഒന്നും ചെയ്യാതെ ഒരു മാസക്കാലം കേരള സെക്രട്ടറിയേറ്റിന് നിശ്ചലമാക്കി ഒരു ബസ്സിൽ എല്ലാ മന്ത്രിമാരും ഒരുമിച്ച് ചുറ്റിക്കറങ്ങുന്നത് എന്തിനാണ് എന്ന് കേരളത്തിലെ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ് .താലൂക്ക് വില്ലേജ് ഓഫീസർമാർക്ക് പരിഹരിക്കാൻ കഴിയുന്ന നിസ്സാര പ്രശ്നങ്ങൽ പോലും  ഇത്രയും കൊട്ടിഘോഷിച്ചു കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും  കൂടി ഓരോ ജില്ലയുടെ ആസ്ഥാനങ്ങളിൽ  വന്നിരുന്ന പരിഹരിക്കാൻ ശ്രമിക്കുന്നത് എന്ന് അറിയുമ്പോൾ എത്ര ലജ്ജാകരമാണ് നമ്മുടെ കേരളത്തിലെ ഭരണ വ്യവസ്ഥ എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

എന്റെ ദൈവമേ, ഇതെന്തൊരു നാട്? ക്ഷേമപെൻഷൻകാർ കുടിശ്ശിക കിട്ടാതെ പിച്ചച്ചട്ടിയെടുക്കുമ്പോൾ, തലയിൽ കിരീടം വച്ച് ജനങ്ങളുടെ മുമ്പിൽ കോമഡി പറയുന്ന മുഖ്യമന്ത്രിയെ വേറെ എവിടെ കാണാൻ പറ്റും? കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുമാരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഡിഫിക്കാരും ചേർന്ന് തല്ലി ഇഞ്ചിപ്പരുവമാക്കിയത് ജീവൻ രക്ഷാ പ്രവർത്തനമാണെന്ന് ഒരു മുഖ്യമന്ത്രി ഗീർവാണമടിക്കുമ്പോൾ, അതുകേട്ട് കൈയടിക്കുന്ന 'നവകേരള സദസ്സി' ലുള്ളവരെ ഏത് വിഭാഗത്തിൽ പെടുത്തും?

നവകേരള സദസ്സ് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പാർട്ടി ഫണ്ട് പിരിക്കാൻ പ്രയോജനപ്പെടുത്തുകയാണ് മുഖ്യമന്ത്രിയെന്ന് ആരോപണമുണ്ടെങ്കിലും, അക്കാര്യമെല്ലാം മറനീക്കിക്കാണിക്കാൻ തക്ക ഇച്ഛാശക്തി ഇപ്പോൾ പ്രതിപക്ഷ കക്ഷികൾക്കില്ല. ജനവിരുദ്ധ സർക്കാരിനെ ഒരു പറ്റം മാധ്യമങ്ങളും ജനങ്ങളിൽ നിന്ന് ഉയർന്നുവരുന്ന ചില പ്രതീക മനുഷ്യരും ചേർന്നാണ് ഇന്ന് നേരിടുന്നതെന്ന ഒരു ആശ്വസം മാത്രമാണുള്ളത് 

Join WhatsApp News
Philip 2023-11-24 13:25:38
പരട്ട ചങ്കൻ മഹാരാജാവ്
A.C.George 2023-11-25 19:09:03
കേരളഭരണവും നടപടികളും ഒരു മുൻവിധിയും ഇല്ലാതെ നിഷ്പക്ഷമായി നിരീക്ഷിക്കുമ്പോൾ ഒരു രീതിയിലുള്ള രാജാവിൻറെ ദുർഭരണം ആണ് നടക്കുന്നത്. കഴിവില്ലാത്ത ഈ രാജാവിനെ അവരുടെ പാർട്ടിക്കാർക്ക് മന്ത്രിമാർക്കും ഭയമാണ്. ഈ ഭരണത്തിൽ ജനാധിപത്യം എന്നേ അസ്തമിച്ചിരിക്കുന്നു. കേന്ദ്രഭരണവും മഹാ മോശം തന്നെ. കേന്ദ്രഭരണ മേധാവിയും കേരള ഭരണം മേധാവിയും തമ്മിൽ ഒരു അന്തർധാര ഒത്തു കളി ഉള്ള മാതിരി തന്നെ ഏത് കൊച്ചു കുട്ടിക്കും ഊഹിക്കാവുന്നതാണ്. അതിനാൽ പി പി ചെറിയാന്റെ അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പാണ് ഉള്ളത്. ഞാൻ എൻറെ അഭിപ്രായം എഴുതി എന്ന് മാത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക