
ആചാരങ്ങളുടെ കാർക്കശ്യം തരണം ചെയ്യുന്നതിൽ ഇതുവരെയും വിജയിച്ചിട്ടില്ലാത്തൊരു ക്ഷേത്രകലയാണ് സോപാന സംഗീതം. ശ്രീകോവിലിലേയ്ക്കു പ്രവേശിക്കാനുള്ള സോപാനപ്പടിയുടെ സമീപത്തു നിന്നുകൊണ്ട് പുരുഷന്മാരാണ് ഇടയ്ക്ക കൊട്ടി സംഗീതം ആലപിക്കുന്നത്. എന്നാൽ പുതിയ കാലത്ത് അപൂർവമായി സ്ത്രീകളും ഈ കല അഭ്യസിച്ചു തുടങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ തരംഗം തീർത്തുകൊണ്ടിരിക്കുന്നൊരു പ്രതിഭയാണ് തീർത്ഥാഞ്ജലി കൃഷ്ണ. മലയാളം സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയതിനു ശേഷം, കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ PhD-യ്ക്കു പഠിയ്ക്കുന്ന ഈ കലാകാരി സോപാന സംഗീതത്തിൽ പാടവം തെളിയിച്ചുകൊണ്ടിരിക്കുന്നു.
മുന്നെ നടന്ന ദർശനത്തിനു ശേഷം അടച്ച ക്ഷേത്രനട അടുത്ത ദർശനത്തിന് തുറക്കുന്നതുവരെ സോപാനപ്പടിയുടെ വലതു ഭാഗത്ത് നിന്നു കൊണ്ട് ഇടയ്ക്ക കൊട്ടി സ്തുതികൾ ആലപിക്കുന്നതാണ് കീഴ്വഴക്കം. കേരളത്തിലെ പരമ്പരാഗത മേള ഉപകരണങ്ങളിൽ ഏറ്റവും ആദരണീയമായതെന്ന് കരുതപ്പെടുന്നത് ഇടയ്ക്കയാണ്. 'നിലത്തുവെയ്ക്കാത്ത' ദേവവാദ്യ ഉപകരണമായതിനാൽ, ഇടയ്ക്കയോട് ഇടപെടുന്നത് ഏറെ ആദരവോടെയും.

അഭിമുഖത്തിൽ നിന്ന്:
image.png കലയിലെന്തിന് തരം തിരിവ്?
ഒരു ക്ഷേത്രാചാരം എന്ന നിലയിൽ പുരുഷന്മാരാണ് സോപാന സംഗീതം ആലപിച്ചുകൊണ്ടിരിക്കുന്നത്. ഈ അനുഷ്ഠാനം കാലാകാലങ്ങളായി ഒരു പുരുഷ കലാമേഖല. കൈമാറിക്കിട്ടിയ ഈ വ്യവസ്ഥ പിന്തുടർന്ന് പോരുന്നുവെന്നതും ശരിയാണ്. എന്നാൽ, സോപാന സംഗീതം പോലെയുള്ളൊരു ക്ഷേത്രകല പുരുഷന്മാരെപ്പോലെത്തന്നെ സ്ത്രീകൾക്കും അവതരിപ്പിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. കലയിലെന്തിന് തരം തിരിവ്? ഭാരം കൂടിയ ചെണ്ട ചുമലിൽ തൂക്കി, ഇരു കൈകൾ കൊണ്ടും തകൃതിയായി കൊട്ടുന്നത്രയും ക്ലേശം, ചെറിയ ഉപകരണമായ ഇടയ്ക്ക വായനയ്ക്കും ഒപ്പമുള്ള വായ്പ്പാട്ടിനുമില്ലല്ലൊ. ഇടയ്ക്കയുടെ ഒരു വട്ടത്തിൽ മാത്രമേ കൊട്ടുന്നുള്ളൂ. അഭിരുചിയുള്ളവർക്ക്, സ്ത്രീ-പുരുഷ ഭേദമന്യേ, നന്നായി പാടാൻ കഴിയും. അർത്ഥം മനസ്സിലാക്കി പാടുമ്പോഴും, അതിനൊത്ത് താളത്തിൽ കൊട്ടുമ്പോഴുമാണ് സോപാന സംഗീതത്തിന് ചേതന ലഭിയ്ക്കുന്നത്.

image.png വിമർശിക്കപ്പെട്ടില്ല
സോപാന സംഗീതം സ്ത്രീ അനുഷ്ഠിക്കുന്നതിനാൽ വിവേചന പരമായ വിമർശനങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. അല്ലങ്കിൽ, ഇതുവരെയും അത്തരം ആക്ഷേപങ്ങളൊന്നും ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇക്കാലങ്ങളിൽ ഗുരുക്കന്മാർ പെൺകുട്ടികളെയും ഇടയ്ക്ക വാദനം അഭ്യസിപ്പിക്കുന്നുണ്ട്. എൻ്റെ ഇടയ്ക്ക വായനയിലോ, കീർത്തന ആലാപനത്തിലോ, പിഴവുകളുള്ളതായി ആരും ചൂണ്ടിക്കാട്ടിയിട്ടുമില്ല. അറിയാം, ഞാൻ ഒരു തുടക്കക്കാരിയാണ്. പക്ഷെ, പരിശീലനം ലഭിച്ചാൽ ഇടയ്ക്ക മനോഹരമായി ആർക്കും കൊട്ടാവുന്നതേയുള്ളൂ. അഭ്യാസം പതിവായുണ്ടെങ്കിൽ കൂടുതൽ മികവോടുകൂടി അനുഷ്ഠിക്കാൻ കഴിയുകയും ചെയ്യും. ഏതു കലയും അങ്ങിനെയല്ലേ! സാധകവും, കൈവഴക്കവുമാണ് നിർണ്ണായകമാകുന്നത്. ഈ സംഗീതാർച്ചനയുടെ മെച്ചപ്പെട്ട അവതരണങ്ങൾ സാധ്യമാകണമെങ്കിൽ പാട്ടിലും കൊട്ടിലും നിരന്തരമായ ഗൃഹപാഠങ്ങൾ അനിവാര്യമാണ്. ആൺ-പെൺ വ്യത്യാസമില്ലാത്തൊരു യാഥാർത്ഥ്യമല്ലേ, ഇത്?
image.png ജയദേവരുടെ അഷ്ടപദി ശ്ലോകങ്ങൾ
ക്ഷേത്ര നടയിൽ നിന്നുകൊണ്ട് ആലപിക്കുന്ന സോപാന സംഗീതം ഹാർദ്ധവമായൊരു നാദോപാസനയാണ്. കർണ്ണാടക സംഗീതം കേരളത്തിൽ പ്രചാരം നേടുന്നതിനു മുമ്പു തന്നെ ഇടയ്ക്കയിൽ താളമിട്ടു പാടുന്ന ഈ കീർത്തന രൂപം ഇവിടെ നിലവിലുണ്ടായിരുന്നു. ആരംഭ കാലങ്ങളിൽ ഈ അവതരണത്തെ കൊട്ടിപ്പാട്ടുസേവ എന്നും വിളിച്ചിരുന്നു. മഹാകവി ജയദേവരുടെ അഷ്ടപദി ശ്ലോകങ്ങളായിരുന്നു ആലപിച്ചിരുന്നത്. എനിയ്ക്ക് ഇടയ്ക്കയോട് തോന്നിയ ഇഷ്ടം വീട്ടുകാർ നിരുത്സാഹപ്പെടുത്താതിരുന്നതിനാലാണ് ഞാൻ ഈ വാദ്യം പഠിച്ചത്. ചില ചെറിയ ക്ഷേത്രങ്ങളിൽ മാത്രമാണ്, അവിടത്തെ ഭാരവാഹികളുടെ അനുമതി നേടി സോപാനത്തിനരികെ നിന്നുകൊണ്ട് ഞാൻ ഇടയ്ക്ക കൊട്ടിപ്പാടിയത്. ക്ഷേത്ര പരിസരങ്ങളിലെ ആഘോഷങ്ങളിലും, പൊതുവേദികളിലും, ദൃശ്യമാധ്യമങ്ങളിലും, സോഷ്യൽ മീഡിയ പരിപാടികളിലുമാണ് ഞാൻ പതിവായി ഇടയ്ക്ക കൊട്ടി പാടുന്നത്. ഒരു സ്ത്രീ കൊട്ടുന്ന ഇടയ്ക്ക നാദം കേട്ടു ശ്രീകോവിൽ നട തുറക്കുന്നതു കാണാൻ ഇനിയുമെത്രയോ കാത്തിരിക്കണമെന്നു തോന്നുന്നു.

image.png ഇടയ്ക്കയോട് ആരാധന
കുട്ടിക്കാലത്ത് അച്ഛനമ്മമാരുമൊത്ത് ക്ഷേത്രങ്ങളിൽ പോകുമ്പോഴൊക്കെ ശ്രദ്ധിച്ചിരുന്നത് ഇടയ്ക്ക കലാകാരനെയായിരുന്നു. ഈ വാദ്യം പഠിക്കണമെന്ന മോഹം അക്കാലങ്ങളിൽ തന്നെ ഉള്ളിൽ നാമ്പിട്ടിരുന്നു. ഇടയ്ക്കയുടെ മനോഹരമായ രൂപവും, അതിൽ തൂക്കിയിട്ടിരിക്കുന്ന വിവിധ വർണ്ണങ്ങളിലുള്ള പൊടിപ്പുകളും എന്നെ വല്ലാതെ ആകർഷിച്ചു. നൂലുകൊണ്ടുണ്ടാക്കിയ 64 പൊടിപ്പുകളുടെ കുലകൾ ഇടയ്ക്കയെ ഏറെ മനോഹരമാക്കുന്നു. ഓരോ പൊടിപ്പും ഓരോ കലയെ പ്രതിനിധാനം ചെയ്യുന്നതാണ്. ഭാരതീയ സിദ്ധാന്തമനുസരിച്ച്, കലകളെ 64 വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഗീതം, വാദ്യം, നൃത്യം, നാട്യം തുടങ്ങി അതങ്ങനെ പോകുന്നു. ഇതെല്ലാം പിന്നീടാണ് അറിഞ്ഞത്. ചെറുപ്പത്തിൽ തോന്നിയത് കൗതുകം മാത്രമായിരുന്നു.
image.png പരിശീലനം
കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ സോപാന സംഗീതം അഭ്യസിച്ചുവരുന്നു. പ്രശസ്ത സോപാന സംഗീതജ്ഞൻ ശ്രീ. ഏലൂർ ബിജുവാണ് എൻ്റെ ഗുരു. ആദ്യമായി ആശാൻ്റെ അടുതെത്തുമ്പോൾ സംഗീതമെന്നത് എനിക്കൊട്ടും അറിയാത്തൊരു മേഖലയായിരുന്നു. ആശാൻ ഒരു വരി പാടിതന്നത് ഏറ്റുപാടാൻ കഴിയാതെ അദ്ദേഹത്തെ നോക്കി ഇരുന്നിട്ടുള്ള നിമിഷങ്ങൾ ആരംഭകാലത്ത് ധാരാളം ഉണ്ടായിട്ടുണ്ട്. തുടർന്ന് ആശാൻ്റെ നിർദ്ദേശപ്രകാരം കർണ്ണാടക സംഗീതം മൂന്ന് വർഷം പഠിച്ചു. അങ്ങനെ ഇടയ്ക്ക വാദനത്തോടൊപ്പം കീർത്തനങ്ങളുടെ ആലാപനവും വഴങ്ങിത്തുടങ്ങി. എറണാകുളം ജില്ലയിലെ ചേരാനെല്ലൂർ ഭഗവതി ക്ഷേത്രത്തിലാണ് പരിശീലനം ആദ്യം തുടങ്ങിയതെങ്കിലും, പിന്നീടത് പറവൂരിലുള്ള ആശാൻ്റെ ഭവനത്തിലേയ്ക്കു മാറ്റി. സാധകം പൂർണ്ണതയിലെത്തിയപ്പോൾ സ്വന്തമായൊരു ഇടയ്ക്ക വാങ്ങി, കൂടെ പാടേണ്ട ഗീതികകൾ ഗുരുവിൻ്റെ ഉപദേശം മാനിച്ചുകൊണ്ടു തിരഞ്ഞെടുത്തു. ഇടയ്ക്കയുടെ മഹനീയത പാലിച്ചുകൊണ്ടുള്ള വരികളേ സോപാന സംഗീതത്തിനായി തിരഞ്ഞെടുക്കാവൂയെന്ന ഒരു നിർദ്ദേശം ഗുരു മുന്നോട്ടു വച്ചിരുന്നു. ആലാപന കല മുറപ്രകാരം പഠിച്ചപ്പോൾ, ഗീതികകൾ തിരഞ്ഞെടുക്കുന്നതും, വായ്ത്താരികൾ രൂപപ്പെടുത്തി അവ പാടി അനർഗളമാക്കുന്നതും, ഉചിതമായ ഇടയ്ക്ക വാദനവുമെല്ലാം അനായാസമായിത്തുടങ്ങി.

image.png അരങ്ങേറ്റം
കഴിഞ്ഞ വർഷം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ച് അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം തൃശ്ശൂരിലെ വടക്കുംനാഥൻ ക്ഷേത്രമുൾപ്പെടെയുള്ള പല പ്രശസ്ത സന്നിധാനങ്ങളിലും സോപാന സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഞാനിപ്പോഴും സോപാന സംഗീതത്തിൻ്റെ ഒരു അധ്യോതാവ് മാത്രമാണ്. ഇടയ്ക്ക വായനയുടെ വ്യാപ്തിയും, സോപാന സംഗീതത്തിൻ്റെ അർത്ഥങ്ങളുമറിയാൻ കാതങ്ങൾ എത്രയോ ഇനിയും താണ്ടേണ്ടതുണ്ട്.
image.png അനുഭവങ്ങൾ
പോകുന്നിടത്തെല്ലാം പലരും എന്നെ തിരിച്ചറിയുകയും, അവതരണങ്ങളെ വിലയിരുത്തി സംസാരിക്കുകയും, സന്തോഷമറിയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. തുടർച്ചയായ അവതരണങ്ങൾ ഈ ആവിഷ്കാരത്തെ കൂടുതൽ ജനകീയമാക്കിക്കൊണ്ടിരിക്കുന്നതിനാൽ, സോപാന സംഗീത കലാ മേഖലയിൽ വളർന്നു വരുന്നവർക്ക് സ്വീകാര്യത ഏറിവരുന്നതായും അവരിൽനിന്നു തന്നെ അറിയാൻ കഴിഞ്ഞിട്ടുണ്ട്. സഹൃദയർ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മോശമായ ഒരനുഭവവും ഇതുവരെ ഉണ്ടായിട്ടില്ലയെന്നതും സന്തോഷം നൽകുന്നു. സോപാന സംഗീതത്തെ കുറേ സാധാരണ പ്രേക്ഷകരിലേയ്ക്ക് എത്തിയ്ക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടമായി കരുതുന്നത്.

image.png ഇടയ്ക്കയും നൃത്തവും
സോപാന സംഗീതത്തോടൊപ്പം ഭരതനാട്യവും, മോഹിനിയാട്ടവും എനിയ്ക്കു പ്രിയപ്പെട്ട കലാരൂപങ്ങളാണ്. ഗുരുവായൂരിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രണ്ടു നൃത്തശാഖകളും അരങ്ങേറിയിട്ടുമുണ്ട്. വേദിയിൽ സോപാനസംഗീതം അവതരിപ്പിക്കുമ്പോൾ ആലപിക്കുന്ന കീർത്തനത്തിലെ സാഹിത്യത്തിനു യോജിച്ച മുദ്രങ്ങൾ പലപ്പോഴും ചിന്തയിൽ തെളിഞ്ഞു നിൽക്കും. ഇക്കാരണത്താൽ, നൃത്തവും സോപാന സംഗീതവും സമന്വയിപ്പിയ്ക്കുന്നൊരു സംഗതിയ്ക്കു രൂപം നൽകി. എൻ്റെ യൂട്യൂബ് ചാനൽ വഴി പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ പുറത്തിറക്കിയ 'ചെമ്പൊന്നാട്ടം' ഏറെ ജനപ്രിയമാകുകയും ചെയ്തു. എൻ്റെ നൃത്തഭാഷ്യത്തിന് ഏലൂർ ബിജു സംഗീത സംവിധാനവും, ആലാപനവും നിർവഹിച്ചു. തിരുവമ്പാടി വിനോദ് മാരാരുടെ ഇടയ്ക്ക വാദനം 'ചെമ്പൊന്നാട്ട'ത്തെ വേറിട്ടൊരു അനുഭവമാക്കി. പുതിയൊരു ഇടയ്ക്ക-നൃത്തം ചിട്ടപ്പെടുത്താനുള്ള മോഹമാണ് ഉള്ളു നിറയെ. അതിൻ്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

കുടുംബ പശ്ചാത്തലം
തെക്കൻ തൃശ്ശൂരിലെ കല്ലൂരിൽ നെല്ലിക്കൽ വീട്ടിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ മോഹനനും, മിനിയുമാണ് അച്ഛനമ്മമാർ. ഇടയ്ക്ക അവതരണങ്ങളും ഡോക്റ്റൊറൽ പഠനവും ഒരുമിച്ചു കൊണ്ടുപോകുന്നു.