
കേരള സർക്കാർ ഈയിടെ വനമിത്ര പുരസ്കാരം നൽകി ആദരിച്ച ഐ. ബി. മനോജിനെപ്പോലെ മറ്റൊരു പ്രകൃതിസ്നേഹി സംസ്ഥാനത്തോ, രാജ്യത്തു തന്നെയോ ഉണ്ടാകാൻ സാധ്യതയില്ല!
തൃശ്ശൂർ ഗവർമെൻ്റ് എൻജിനീയറിങ് കോളേജിൽ നിന്ന് 1991-ൽ ഇലക്ട്രിക്കൽ എൻജിനീയറിങിൽ ഒന്നാം ക്ലാസ്സോടെ ബിരുദമെടുത്ത മനോജ്, കോളേജ് കേമ്പസ്സിൽനിന്ന് നേരെ പോയത് എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലുള്ള ഇടവനക്കാട് ഗ്രാമത്തിലേയ്ക്കാണ്. അവിടെ തങ്ങൾക്ക് സ്വന്തമായുള്ള ഒന്നര ഏക്കർ മണ്ണിലെ അൽപം സ്ഥലത്ത് ഒരു കൊച്ചു കാട് സൃഷ്ടിക്കാൻ.
കേരളത്തിൻ്റെ പരിസ്ഥിതി ആചാര്യനായ പ്രൊഫസ്സർ ജോൺസി ജേക്കബിൻ്റെ പ്രകൃതി സംരക്ഷണ ലേഖനങ്ങൾ മനോജിനെ വല്ലാതെ ആകർഷിച്ചിരുന്നു. സൊസൈറ്റി ഫോർ എൻവിറോൺമെൻ്റെൽ എജ്യുകേഷൻ ഇൻ കേരള (SEEK)-യുടെ സ്ഥാപകനും കൂടിയായ ജോൺസി ആരംഭിച്ച മലയാളത്തിലെ ആദ്യത്തെ പാരിസ്ഥിതിക കാലികമായ ‘മൈന’യും, പിന്നീട് പ്രസിദ്ധീകരണം തുടങ്ങിയ 'സൂചിമുഖി'യും, 'പ്രസാദ'വും, സാങ്കേതിക വിദ്യാസംബന്ധമായ പുസ്തകങ്ങളോട് ചേർത്തുപിടിച്ചു വായിച്ചപ്പോൾ, പ്രകൃതിയാണ് അടിസ്ഥാന യാഥാർത്ഥ്യമെന്ന് മനോജ് തിരിച്ചറിഞ്ഞു.

മനുഷ്യൻ പ്രകൃതിയുടെ മേലാധികാരിയെന്ന് കരുതുന്നതാണ് ഏറ്റവും അപകടകരമായ ആശയമെന്നു വിശ്വസിച്ച അമേരിക്കൻ പരിസ്ഥിതി ചിന്തകൻ ഡാനിയേൽ ക്വിൻ രചിച്ച 'ഇഷ്മായേൽ', 'മൈ ഇഷ്മായേൽ' എന്നീ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഏറെ ഗൗരവമായാണ് മനോജ് തൻ്റെ ഉള്ളിലേക്കാവാഹിക്കുന്നത്.
"തങ്ങൾക്കു ഫലം തരുന്ന ചെടികളെയും വൃക്ഷങ്ങളെയും മാത്രം തിരഞ്ഞെടുത്ത് കൃഷി ചെയ്യുന്നതാണ് മനുഷ്യൻ ചെയ്യുന്ന ഏറ്റവും ഹീനമായ പ്രകൃതിവിരുദ്ധ പ്രവർത്തനം," മനോജ് വ്യക്തമാക്കുന്നു.
"ഫലവൃക്ഷങ്ങളെപ്പോലെ മഴമരങ്ങളും തണൽവൃക്ഷങ്ങളും ഈ ഭൂവിനത്യാവശ്യമാണ്. തുമ്പിയും ചിത്രശലഭവും പാർക്കുന്ന സസ്യങ്ങളും, ഓന്തു മുതൽ ഉടുമ്പു വരെ വിശ്രമിക്കുന്ന പടുമരങ്ങളും, ഒരു പ്രയോജനവുമില്ലെന്ന് നാം ഇപ്പോൾ കരുതുന്ന പേരറിയാത്ത ചെറുമരങ്ങളും മാമരങ്ങളും വരെ ചേർന്നതാണ് നമ്മുടെ ആവാസ വ്യവസ്ഥ. എല്ലാം ജൈവ വൈവിധ്യത്തിൻറെ അവിഭാജ്യ ഘടകങ്ങൾ."
പാഴ്മരങ്ങളെന്ന് നാം മുദ്ര ചാർത്തുന്ന പാല, പീലിവാക, പുന്ന, പൂവരശ്ശ്, കാഞ്ഞിരം, കലശ്, കരിങ്ങോട്ട, മുൾമുരിക്ക്, ആനപ്പന, അരണമരം, തല്ലിമരം മുതലായവയാണ് കഠിന കാലാവസ്ഥയെ അതിജീവിച്ചു വളർന്നുനിന്ന്, സർവ്വവിനാശകരമായ ആഗോളതാപനത്തിൽ നിന്ന് മനുഷ്യരാശിയെ സംരക്ഷിക്കാൻ പ്രാപ്തിയുള്ളവയെന്നും മനോജ് ഓർമ്മപ്പെടുത്തുമ്പോൾ, പുരയിടത്തിലെ ഒരു മരവും മുറിച്ചുമാറ്റാൻ നമുക്കു കഴിയില്ല!
"ഇതുവരെ വെട്ടിവീഴ്ത്തിയതിൽ പശ്ചാത്തപിച്ചുകൊണ്ട് നാം പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കണം. കുട്ടിക്കാടുകൾ വലിയ പ്രതീക്ഷയാണ്," മനോജിൻ്റെ ശബ്ദത്തിൽ ശുഭാപ്‌തി വിശ്വാസം.

പരിസ്ഥിതിയുടെ പൂർവസ്ഥിതി തിരിച്ചുപിടിക്കുന്നതിൻ്റെ ഭാഗമായി മനോജ് ആദ്യം ചെയ്തത് തൻ്റെ പുരയിടത്തിലെ പത്തു സെൻ്റു ഭൂമിയ്ക്കു പുതയിടലാണ് (Mulching). സ്ഥലത്തെ ഈർപ്പം കാത്തുസൂക്ഷിക്കാനും, വളക്കൂർ വർദ്ധിപ്പിച്ച് മണ്ണിനെ ഓജസ്സുള്ളതാക്കി മാറ്റാനുമാണിത്. പറമ്പിൻ്റെ മറ്റു ഭാഗങ്ങളിൽ വീണുകിടന്നിരുന്ന തെങ്ങിൻ്റെയും കവുങ്ങിൻ്റെയും പട്ടകളും, വാഴയുടെ ഉണങ്ങിയ തണ്ടും ഇലയും മറ്റും ആ ഇടത്ത് പരത്തിയിട്ടു. അല്ലെങ്കിൽ കത്തിച്ചു കളയുന്ന സാധനങ്ങളാണ് ഇവയെല്ലാം. ഒന്നര വർഷത്തെ ഋതുഭേദങ്ങൾക്കൊടുവിൽ ആ പത്തുസെൻ്റു മണ്ണിൻ്റെ ബാഹ്യരൂപവും ഗുണവും മെച്ചപ്പെട്ടെന്ന് മനോജ് നിരീക്ഷിച്ചു.
തുടർന്ന്, മാങ്ങാണ്ടിയും, കശുവണ്ടിയും, ചക്കക്കുരുവും, പുളിങ്കുരുവും, കേടുവന്ന ആഞ്ഞിലിച്ചക്കയും, കുടംപുളിയും, പേരക്കയും, പച്ചക്കറികളും മുതൽ കയ്യിൽ കിട്ടിയ സകല നാടൻ കായകളും കുരുകളും നവീകരിക്കപ്പെട്ട ആ മണ്ണിലേക്കെറിഞ്ഞു. തൻ്റെ ഭാവനയിലെ പ്രഥമ കുട്ടിക്കാടിന് മനോജ് ബീജാവാപം ചെയ്യുകയായിരുന്നു.

പലവകയായ വിത്തുകളെല്ലാം അവിടെക്കിടന്ന്, യാതൊരു ശുശ്രൂഷയുമില്ലാതെ, സ്വാഭാവികമായ സാഹചര്യത്തിൽ മുളച്ചുവളർന്നു. ഇത്തിരി ഇടത്തിൽ ഇരുനൂറിൽപരം പ്ലാവുകളും അത്രതന്നെ ആഞ്ഞിലികളും ഉൾപ്പെടുന്ന നാനാതരം മരങ്ങൾ ഇടതൂർന്നു ഉയർന്നുവന്നു.
പച്ചപ്പിനെ ഇഷ്ടപ്പെടുന്ന കൊച്ചുകൊച്ചു ജീവജാലങ്ങളും പക്ഷികളും മനോജിൻ്റെ തൊടി തേടിയെത്തി. അതാ, സയലൻ്റ് വാലിയിലും മറ്റും കാണുന്ന തരത്തിലുള്ള കന്യാവനങ്ങളുടെ ഒരു കൊച്ചു മാതൃക ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപായ വൈപ്പിനിൽ!
പത്തുമുപ്പതു വർഷം കൊണ്ട് സ്കൂളുകളിലും, കോളേജുകളിലും, കടൽ തീരങ്ങളിലും, ബിസിനസ്സ് സംരംഭങ്ങളിലും, പൊതുസേവന സ്ഥാപനങ്ങളിലും, സ്വകാര്യ ഇടങ്ങളിലുമായി ഇരുനൂറോളം തോട്ടങ്ങൾക്കോ ശലഭോദ്യാനങ്ങൾക്കോ രൂപം നൽകിയതിനു ശേഷം, മനോജ് ഇന്നും ഒരു സൈക്കിളും ചവിട്ടി ഊരുചുറ്റുന്നു. കൂടെ നാലോ അഞ്ചോ തുണിസഞ്ചികളുമുണ്ടാകും. പൊതുവഴികളിലും മറ്റുള്ളവരുടെ പുരയിടങ്ങളിലും വീണുകിടക്കുന്നതോ ഉപേക്ഷിക്കപ്പെട്ടതോ ആയ സകല പഴങ്ങളും കായകളും, കുരുകളും, അണ്ടികളും മനോജ് സംഭരിക്കുന്നു.

നാടൻ വിത്തുകൾ അന്വേഷിച്ചുള്ള ഈ എൻജിനീയറിങ് ബിരുദധാരിയുടെ യാത്രകൾ വനമഹോത്സവത്തിൻ്റെയന്നോ, പരിസ്ഥിതി ദിനത്തിലോ, ലോക ഭൗമ ദിനത്തിലോ മാത്രമല്ല, മിക്കവാറും എല്ലാദിവസങ്ങളിലുമുണ്ടിത്! പ്രതിമാസം അഞ്ഞൂറു വൃക്ഷത്തൈകളെങ്കിലും ഉൽപാദിപ്പിക്കുക എന്നതാണ് മനോജിൻറെ ലക്ഷ്യം.
ഫലവൃക്ഷ തൈകൾക്കോ, വനവൃക്ഷ തൈകൾക്കോ, തൻ്റെ പ്രയത്നത്തിനോ ഒരു രൂപ പോലും വിലയായോ പ്രതിഫലമായോ സ്വീകരിക്കാത്ത ഈ പ്രകൃതിസ്നേഹി, ആകെ ആവശ്യപ്പെടുന്നത് തൻ്റെ കൂടെ നിന്ന് ജോലിചെയ്യാൻ കുറച്ചു പേരെ മാത്രമാണ്.
"ആയിരം വിദ്യാർത്ഥികളുള്ള ഒരു സ്കൂളിൽ നാലഞ്ചു കുട്ടികളെങ്കിലും മണ്ണിൽ പണിയെടുക്കാൻ താൽപര്യമുള്ളവരാണെങ്കിൽ, ആ വിദ്യാലയത്തിന് ഞാനൊരു കൊച്ചു ഹരിതലോകം ഒരുക്കിക്കൊടുക്കും," മനോജിൻ്റെ വാക്കുകളിൽ നൈതികമായ ആത്മാർപ്പണം.
കോമ്പൗണ്ടുകളിലേക്ക് തൈകളും മറ്റു സാധനങ്ങളും എത്തിക്കുന്നതിനുള്ള ഗതാഗത ചിലവു പോലും മനോജ് സ്വയം വഹിക്കുകയാണ്. ഇടവേളകളിൽ ചെയ്യുന്ന കമ്പ്യൂട്ടർ ഡാറ്റാ റിക്കവറി തൊഴിലിൽ നിന്നു ലഭിയ്ക്കുന്ന വരുമാനമാണ് ഇതിനെല്ലാമായി ഉപയോഗിക്കുന്നത്.
"വൃക്ഷങ്ങളെ സ്നേഹിക്കുന്നവരെ എൻ്റെ സമീപനങ്ങൾ പ്രചോദിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം എടുത്തുപറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പച്ചത്തുരുത്തുകൾ നിർമ്മിക്കുന്നതിനായി കേരള സർക്കാറിൻ്റെ ഹരിത കേരള മിഷൻ പതിവായി വിജ്ഞാപനങ്ങൾ അയക്കുന്നുണ്ട്. "പക്ഷെ, ഇതെങ്ങനെ പ്രാവർത്തികമാക്കണമെന്ന് അറിയാത്തതിനാൽ, നിഷ്‌ക്രിയത്വമാണ് പൊതുവെ കാണുന്നത്. അതിനാൽ, വെറുതേ തൈകൾ കൈമാറ്റം ചെയ്തു പോരാതെ, കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി, അവയെ നടുകയും, കാർഷിക സ്വാശ്രയത്വം, പ്രകൃതി സംരക്ഷണം, ജൈവവൈവിധ്യ പാലനം, മണ്ണ് പോഷണം, മാലിന്യ സംസ്‌കരണം, മുതലായ വിഷയങ്ങളിൽ മനോജ് ബോധവൽക്കരണ ക്ലാസ്സുകളുമെടുത്തു കൊടുക്കുന്നു," മനോജ് തൻ്റെ കർമ്മരീതികൾ വിവരിച്ചു.
ഗാന്ധിജി വിഭാവനം ചെയ്ത രീതിയിൽ ഗ്രാമങ്ങളിൽ തൈകൾ നട്ടുപിടിപ്പിക്കുന്ന വൃക്ഷയജ്ഞം, 'ഫ്റൂട്ട്ഫുൾ ഫ്യൂച്ചർ' പദ്ധതികളായ വീടിനു ചുറ്റും പഴത്തോട്ടം, വീട്ടുമുറ്റത്ത് പച്ചക്കറിത്തോട്ടം, സ്വച്ച് ഭാരത് മിഷൻ്റെ ചേതന ഉൾക്കൊണ്ടുള്ള ശുചിത്വബോധയജ്ഞം മുതലായവയിൽ സംസ്ഥാനത്തുടനീളം മനോജിൻ്റെ സന്നദ്ധ സേവനം വളരെ പ്രശംസനീയമാണ്.
2018-ലെ കേരള സംസ്ഥാന അക്ഷയ ഊർജ്ജ പുരസ്കാര ജേതാവായ ഫാദർ ഡോ. ജോർജ് പീറ്റർ പിറ്റാപ്പിള്ളിൽ നയിക്കുന്ന റിന്യൂവബ്ൾ എനർജി സെൻ്റർ വർഷംതോറും 12 എൻജിനീയറിങ് കോളേജുകളിൽ പ്രകൃതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഈ യത്നത്തിലെ മുഖ്യ പ്രഭാഷകൻ സ്വാഭാവികമായും മനോജു തന്നെ.

അൽപം വിഭിന്നമായ അനുഭവമായിരുന്നു മനോജിന് ഒരു ഡോക്യുമെൻ്ററി ചലച്ചിത്രത്തിൻ്റെ സാക്ഷാൽകാരം. തൃശ്ശൂരിൽ പ്രവർത്തിക്കുന്ന കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ (KFRI) നടന്നുവരുന്ന മുള വളർത്തലും പരിപാലനവും കൂടുതൽ ജനങ്ങളിൽ എത്തിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ലോക മുള ദിനം സെപ്തംബർ 18-ന് ആയിരുന്നുവല്ലൊ.
"പരിസ്ഥിതി പ്രവർത്തകയും എറണാകുളത്തെ SBOA സ്കൂളിലെ അധ്യാപികയുമായ സിസിയും, KFRI മുൻ സയ്ൻ്റിസ്റ്റ് ഡോ. സീതാലക്ഷ്മിയുമാണ് മുളയെന്ന അത്ഭുതസസ്യത്തെക്കുറിച്ചു വിശദീകരിക്കുന്നത്. സുജിതും രഞ്ജിതയും ചേർന്നു ഛായാഗ്രഹണം നിർവഹിച്ച 'KFRI Bambusetum' കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നവംബർ, 30-ന് റിലീസ് ചെയ്തു," മനോജ് വെളിപ്പെടുത്തി.
സംസ്ഥാനത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന 'മുളയറിവ്' പ്രേക്ഷകർക്ക് മറക്കാനാവാത്ത അനുഭവമാണെന്ന റിവ്യൂകളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ഇതിനോടൊപ്പം തന്നെ മുള തൈകൾ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുവാനും വെച്ചുപിടിപ്പിക്കുന്നതിനും മനോജ് നേതൃത്വം നൽകി വരുന്നു.
"ക്ലാസ്സ് മുറികളിൽ പ്രസംഗിക്കുന്നതിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് വിദ്യാർത്ഥികളെയും മുതിർന്നവരെയും മണ്ണിലിറക്കി അവരെ പച്ചപ്പിൻ്റെ നിർമ്മാതാക്കളാക്കാനാണ്," മനോജ് വ്യക്തമാക്കി.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിത്തുത്സവത്തിൻ്റെ ഭാഗമായി റാന്നിയിലെ സെൻ്റ് തോമസ് കോളേജിലും, എറണാകുളം ലോ കോളേജിലും, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലും, കുറെ സ്കൂളുകളിലും പ്രദർശന സ്റ്റാളുകൾ കെട്ടി വിവിധയിനം വിത്തുകൾ നട്ടുവളർത്തുന്നതിനക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് മനോജും കൂട്ടുകാരും. ഒപ്പം വിത്തുവിതരണവും തൈ നടീലും അരങ്ങേറിക്കൊണ്ടിരിക്കുന്നു.
ചില കുട്ടികൾക്ക് ബട്ടർഫ്ലൈ പാർക്കുകൾ നിർമ്മിക്കാനാണത്രെ ഏറെയിഷ്ടം. മനോജിൻ്റെ സ്വപ്നവും അതു തന്നെയാണ്. കാരണം, ബട്ടർഫ്ലൈ പാർക്ക് ഒരു പരിപൂർണ്ണ ആവാസ വ്യവസ്ഥയാണ്. "ഓരോയിനം (Species) ചിത്രശലഭത്തിൻ്റെയും ആതിഥേയ വൃക്ഷം (Host Plant) വിഭിന്നമാണ്. ആ പ്രത്യേക മരത്തിൽ മാത്രമേ അത് വസിക്കുകയുള്ളൂ, അതിൻ്റെ ഇലകളിൽ മാത്രമേ മുട്ടയിടുകയുമുള്ളൂ. ലാർവയുടെ ഭക്ഷണം ഈ മരത്തിൻറെ തളിരുകൾ മാത്രം. അതിനാൽ, പത്തുതരം ചിത്രശലഭങ്ങൾ വേണമെങ്കിൽ, പത്തുതരം മരങ്ങളും വേണം. അതുപോലെ, പത്തുതരം ചിത്രശലഭങ്ങൾക്കു തേൻ കുടിക്കാനായി പത്തുതരം പൂമരങ്ങളോ പൂച്ചെടികളോ (Nectar Plants) അനിവാര്യമാണ്. സമീപ വായുവിലെ താപനില നിയന്ത്രിക്കാനായി അടത്തുതന്നെയൊരു ജലാശയവും (Water Body) വേണം. ഇത്രയുമുണ്ടെങ്കിലേ പൂമ്പാറ്റകൾ അവിടേയ്ക്ക് എത്തിനോക്കുകയുള്ളൂ.
ജൈവസമൂഹത്തിലെ ഏറ്റവും ലോലവും സൂക്ഷ്മഗ്രാഹിയുമായ ജീവജാലങ്ങളിൽ ഒന്നാണ് ചിത്രശലഭം. ഇതിൻ്റെ സന്ദർശനം ആ പരിസരത്തിൻ്റെ സമൃദ്ധ സൂചനയുമാണ്," മനോജിൻ്റെ ഗ്രാഹ്യം ഒരു സസ്യശാസ്‌ത്രജ്ഞനെ വെല്ലുന്നത്!
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലും (CUSAT), കെ.എം.ഇ.എ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലും, ആസ്റ്റർ മെഡ് സിറ്റിയിലും ശലഭോദ്യാന നിർമാണം നടന്നുകൊണ്ടിരിയ്ക്കുന്നു.
നിലം ഉഴുതുമറിക്കാതെയും, കള പറിക്കാതെയും, വളമോ കീടനാശിനിയോ ഉപയോഗിക്കാതെയും കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്‌ത ജപ്പാൻകാരനായ കൃഷി ശാസ്‌ത്രജ്ഞൻ, മസനൊബു ഫുകുവൊകയുടെ ജൈവകാർഷിക ദർശനങ്ങളാണ് മനോജിൻ്റെ പ്രഭാഷണങ്ങൾക്ക് ആധാരം. മണ്ണിനെ ദുഷിപ്പിക്കാതെ കൃഷി ചെയ്യണമെന്ന ആശയത്തെ ബോദ്ധ്യപ്പെടുത്തുന്ന ഫുകുവൊകയുടെ 'ഒറ്റ വൈയ്കോൽ വിപ്ലവം' (The One-Straw Revolution) എന്ന പുസ്‌തകം മനോജ് നെഞ്ചോട് ചേർത്തുപിടിയ്ക്കുന്നു.
"നാം മണ്ണിനെ മാനിച്ചേ മതിയാകൂ. അതിന് തനതായ ഗുണങ്ങളുണ്ട്. അതിലടങ്ങിയിരിക്കുന്ന പി.എച്ച് എത്ര, പൊട്ടാസ്യം എത്ര മുതലായവയെക്കുറിച്ചൊന്നും അധികം വേവലാതിപ്പെടേണ്ടതില്ല. മണ്ണിൻ്റെ രസതന്ത്രം നോക്കാതെയാണ് ഈയിടെ കാക്കനാട്ടെ ഇൻഫോപാർക്കിൽ 500 തൈകൾ ഒരുമിച്ച് നട്ടത്. അവിടത്തെ 'വോയ്സ് ഓഫ് ടെക്കീസ്' തൈകളെ പരിപാലിക്കുന്നു. ശ്യാമളമായൊരു കുട്ടിക്കാടാണ് ഐടി-യുടെ 'ഹൈഫൈ' ചുറ്റുപാടിൽ വളർന്നുകൊണ്ടിരിക്കുന്നത്," മനോജ് ആവേശംകൊണ്ടു.
ഭൂമിയുടെ നിലനിൽപിനെത്തന്നെ അപായപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള ഒരു ചർച്ചക്കിടയിൽ, അന്തരീക്ഷത്തിൽ അടങ്ങിയിരിയ്ക്കുന്ന കാർബൺ പിടിച്ചെടുക്കാൻ ശാസ്ത്രം ഒരു യന്ത്രം കണ്ടുപിടിക്കണമെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.
"അങ്ങനെയൊന്ന് ഇപ്പോൾ തന്നെ നിലവിലുണ്ടല്ലൊ. അതിൻ്റെ പേരാണ് മരം," ഭാരത സർക്കാറിൻ്റെ 'വിദേശികോത്തം' പുരസ്കാരം നേടിയിട്ടുള്ള ഫുകുവൊക മറുപടി പറഞ്ഞിരുന്നു!