
നാളെ 104 വയസ്സു തികയുന്ന ചിത്രൻ നമ്പൂതിരിപ്പാടിനോടു സംവദിയ്ക്കുമ്പോൾ, മുഖ്യ മന്ത്രി പിണറായി വിജയൻ പഠിച്ച കണ്ണൂർ പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ഹൈസ്കൂളും, ഇന്ത്യയിലെ അവസാനത്തെ ഗ്രാമമെന്ന് അറിയപ്പെടുന്ന ചൈന അതിർത്തിയിലുള്ള മാനയും, ആദ്യകാല കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി സംഘടനയായ കെ.എസ്.എഫ്-ഉും, കോളിളക്കം സൃഷ്ടിച്ച പന്തിഭോജനവും, ഗുരുവായൂർ സത്യാഗ്രഹവും, അർദ്ധരാത്രിയിലെ സ്വാതന്ത്ര്യവും, ഗാന്ധിജിയുടെ ചിതാഭസ്മ നിമജ്ജനവുമെല്ലാം ചിന്തയുടെ ഒരൊറ്റ ചട്ടക്കൂടിൽ തന്നെ വിന്യസിക്കപ്പെടും.
പൂജ്യത്തിനു താഴെ തണുപ്പുള്ള ഹിമാലയ സാനുക്കൾ മുപ്പതു തവണ കയറിയിറങ്ങിയ അപൂർവ അനുഭവങ്ങൾ വേറെയുമുണ്ടെന്നറിയുമ്പോൾ, ചിത്രൻ നമ്പൂതിരിപ്പാടിനെ കേട്ടത് ഇനി മതിയെന്ന് ആർക്കെങ്കിലും തോന്നുമോ!
നൂറു വർഷം ജീവിച്ചു ശതാധിപൻ (സെഞ്ചൂറിയൻ) എന്ന സ്ഥാനനാമം നേടാൻ ഭാഗ്യം ലഭിച്ച ഒരാളിൽ സാധാരണ ദർശിക്കാനാകാത്ത ശാരീരിക സ്വസ്ഥതയാണ് ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ വ്യവഹാരങ്ങളിൽ. കാഴ്ചശക്തിയും, ശ്രവണക്ഷമതയും, സംഭാഷണ സ്പഷ്ടതയും, സംസാരത്തിനൊത്തു ഉയർന്നു താഴുന്ന കൈകളും ചേരുമ്പോൾ ഭാഷണത്തിനൊരു ചെറുപ്പക്കാരൻ്റെ ചുറുചുറുക്ക്...
🟥 മുഖ്യ മന്ത്രിയെ സ്കൂളിൽ തിരിച്ചെടുപ്പിച്ചു
കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സ്‌കൂളിൽ നിന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന പിണറായി വിജയനെ പ്രധാനാധ്യാപിക പുറത്താക്കി. അന്ന് ഞാൻ കണ്ണൂർ DEO (ജില്ലാ വിദ്യാഭ്യാസ മേധാവി) ആയിരുന്നു. പ്രധാനാധ്യാപികയെ വിളിച്ചു സംസാരിച്ച്, വിജയനെ ക്ലാസ്സിൽ തിരിച്ചെടുക്കാൻ ഉപദേശിച്ചു. വിദ്യാർത്ഥികളോട് കൂടുതൽ പ്രതിബദ്ധതയോടെ ഇടപെടണമെന്ന് അവരോട് നിർദ്ദേശിക്കുകയും ചെയ്തു. തന്നെ 'രക്ഷിച്ച കഥ' മുഖ്യമന്ത്രി തന്നെയാണ്, ശതാബ്ദിവർഷാഘോഷ സമയത്ത്, ഇല്ലത്തുവന്ന് എന്നെ ഓർമ്മിപ്പിച്ചത്. അധ്യാപകനായും, പ്രധാനാധ്യാപകനായും, ജില്ലാ വിദ്യാഭ്യാസ ഓഫീസറായും, കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറായും (ADGE), കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിങ് ആൻ്റ് ടെക്നോളജിയുടെ (KCAET) അദ്ധ്യക്ഷനായും, കേരള കലാമണ്ഡലത്തിൻ്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അധ്യാപന മികവിന് ദേശീയ പുരസ്ക്കാരം നേടി. ADGE ആയിരുന്നപ്പോൾ, സംസ്ഥാന കായികമേളയടക്കമുള്ള ചില വിപ്ലവകരമായ പദ്ധതികൾക്കും തുടക്കം കുറിക്കാൻ സാധിച്ചു.
🟥 എംടി എന്ന വിദ്യാർത്ഥി
കുമരനല്ലൂർ ഹൈസ്കൂളിലെ വാർഷിക കലോത്സവത്തിൽ, സാഹിത്യ മത്സരങ്ങളിൽ വിജയിച്ച എം. ടി. വാസുദേവൻ നായർക്ക് ഞാൻ സമ്മാനം കൊടുത്തിട്ടുണ്ട്. എംടി അവിടെ വിദ്യാർത്ഥിയും, പാലക്കാട് DEO ആയിരുന്ന ഞാൻ മുഖ്യാതിഥിയായി കുമരനല്ലൂരിൽ എത്തിയതുമായിരുന്നു. ഇക്കാര്യവും ഒരിക്കൽ എംടി-യാണ് എന്നെ ഓർമ്മപ്പെടുത്തിയത്.

🟥 പന്തിഭോജനം ഉണ്ടു
ഉച്ചനീചത്വങ്ങൾ കൊടികുത്തിവാണിരുന്ന കാലം. ആ കാലത്തിനു മുന്നെ സഞ്ചരിക്കണമെന്നു നിശ്ചയിച്ചതുകൊണ്ടാണ് പന്തിഭോജനമുണ്ടത്. നമ്പൂതിരിമാരെല്ലാം ട്രെഡീഷണൽ വിദ്യാഭ്യസത്തിനെ അനുകൂലിക്കുന്നവരാണ്. എന്നാൽ, ഇംഗ്ളീഷ് പഠനവും ആധുനിക വിദ്യാഭ്യാസവും എല്ലാവർക്കും ലഭിയ്ക്കാൻ പ്രയത്നിക്കുന്ന യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളെ ഞങ്ങൾ പിന്തുണച്ചു. സാമൂഹിക സമത്വം നിലവിൽ കൊണ്ടുവരുവാൻ അതിനിടെ പന്തിഭോജനം എന്ന ഒരു വിപ്ലവത്തിനു യോഗക്ഷേമ സഭ തുടക്കമിട്ടു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വള്ളുവനാട്ടിൽ വേരോട്ടമുണ്ടാക്കിയ ഐ.സി.പി. നമ്പൂതിരിയായിരുന്നു പന്തിഭോജനത്തിൻ്റെ അമരക്കാരൻ. ഒറ്റപ്പാലത്തുകാരനായ അദ്ദേഹം സഖാവ് ഇ.എം.എസ്-ൻ്റെയും വി.ടി.ഭട്ടത്തിരിപ്പാടിൻ്റെയും അടുത്ത സഹപ്രവർത്തകനായിരുന്നു. ഹരിജനങ്ങൾ ഉൾപ്പെടെയുള്ള സകല ജാതിക്കാരും ഇടകലർന്നിരുന്നു കഴിയ്ക്കുന്ന സദ്യയാണ് പന്തിഭോജനം. ഇല്ലങ്ങളെല്ലാം പൊതുവെ അതിന് എതിരായിരുന്നു. അതിനാൽ പന്തിഭോജനം ഉണ്ട എന്നെയും കൂട്ടുകാരെയും കാരണവന്മാർ പ്രായശ്ചിത്തക്കാരായി പ്രഖ്യാപിച്ചു. ക്ഷേത്രങ്ങളിലും, നമ്പൂതിരി ഭവനങ്ങളിലും, സാമൂഹിക പരിപാടികളിലും വിലക്കു കല്പിച്ചു. ഒരുമിച്ചു ഭക്ഷണം കഴിയ്ക്കുകയോ, കർമ്മങ്ങൾ ചെയ്യുകയോ പാടില്ലെന്നു വിധിച്ചു. പ്രായശ്ചിത്തം ചെയ്യാൻ ഞാൻ തയ്യാറല്ലായിരുന്നു. തുടർന്ന് ഒരു അമ്പലത്തിൽ നടന്ന സദ്യയിൽ ഉണ്ണാൻ ഇരുന്നപ്പോൾ എനിയ്ക്കു മാത്രം ചോറ് വിളമ്പിയില്ല. മാത്രവുമല്ല കയ്യും കാലും ബന്ധിച്ചു സദ്യ തീരുന്നതു വരെ നിലത്തു കിടത്തി. പക്ഷെ, യാഥാസ്ഥിതികത്വം എൻ്റെ മുന്നിൽ പരാജയപ്പെടുകയായിരുന്നു. ഞാൻ ഒരിക്കലും പ്രായശ്ചിത്തം ചെയ്തില്ല. യോഗക്ഷേമ സഭയുമായി സഹകരിച്ചു പ്രവർത്തിക്കുക തന്നെ ചെയ്തു!

🟥 ഗുരുവായൂർ സത്യാഗ്രഹം
അയിത്താചാരങ്ങൾക്കെതിരെ 1931-ൽ ആരംഭിച്ച സമരമാണ് ഗുരുവായൂർ സത്യാഗ്രഹം. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഉദ്ദേശ്യത്തോടെ വെള്ളക്കാർ ജാതിവ്യവസ്ഥയെ പ്രോത്സാഹാപ്പിച്ചുകൊണ്ടിരുന്നു. ക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന ആവശ്യം ടെമ്പ്ൾ ട്രസ്റ്റി ആയിരുന്ന കോഴിക്കോട് സാമൂതിരി നിരസിച്ചപ്പോഴാണ് സത്യാഗ്രഹമിരിയ്ക്കാൻ സഖാവ് പി. കൃഷ്ണപിള്ള, മന്നത്തു പദ്മനാഭൻ മുതലായവർ ഉൾപ്പെടെയുള്ള നേതാക്കൾ തീരുമാനിച്ചത്. 92 വർഷം മുന്നെ നടന്ന സംഭവമാണെങ്കിലും, ഗുരുവായൂർ കിഴക്കെ നടയിലെ ഓലപ്പന്തലിൽ കേളപ്പജി വളരെ ക്ഷീണിതനായി ഇരിയ്ക്കുന്ന ദൃശ്യം ഇപ്പോഴും മനസ്സിലുണ്ട്. ചുറ്റും കുറെ പേർ വേറെയുമുണ്ട്. എ.കെ.ജി-യാണ് സമരക്കാർക്ക് നിർദ്ദേശങ്ങൾ കൊടുത്തിരുന്നത്. എ.കെ.ജി-യേയും, കേളപ്പജിയേയും അവിടെ വെച്ചാണ് ആദ്യം നേരിൽ കണ്ടത്. ക്ഷേത്ര സന്ദർശനത്തിനാണെന്നു പറഞ്ഞാണ് ട്യൂഷൻ മാഷുടെ കൂടെ ഇല്ലത്തു നിന്ന് ഇറങ്ങിയത്. ജാതിഭേദമന്യേ ക്ഷേത്രപ്രവേശം അനുവദിച്ചു കിട്ടാൻ പിന്നെയും നാലഞ്ചു കൊല്ലം കാത്തിരിക്കേണ്ടി വന്നെങ്കിലും, സംസ്ഥാനത്തിൻ്റെ നവോത്ഥാന ചരിത്രത്തിലെ തിളക്കമേറിയ ഒരു അധ്യായമായി മാറി ആ സമരം.

🟥 സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ
മദ്രാസ്സിൽ നിന്നു പഠനം പൂർത്തിയാക്കിയതിനു ശേഷം ജന്മനാട്ടിൽ തിരിച്ചെത്തി. അക്കാലങ്ങളിൽ ഭരണം ഇന്ത്യയ്ക്ക് കൈമാറാനുള്ള ചർച്ചകൾ സജീവമായിരുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിയ്ക്കാൻ പോകുന്നുവെന്ന വാർത്ത കേട്ടപ്പോൾ തന്നെ ഞങ്ങൾ പ്രകമ്പനം കൊള്ളാൻ തുടങ്ങിയിരുന്നു. 1947, ആഗസ്റ്റ് 14-ആം തീയതി അർദ്ധരാത്രിയിൽ ഗ്രാമത്തിലെ വായനശാലയിൽ ഞങ്ങൾ ഒത്തുകൂടി. പെട്രോമേക്സ് വെളിച്ചത്തിൻ്റെ ശോഭയിൽ മുഖത്തോടു മുഖം നോക്കി റേഡിയോ വാർത്തകൾ കേട്ടുകൊണ്ടിരുന്നു. പെട്ടെന്നാണ് 'ഉറങ്ങിക്കിടക്കുന്ന രാഷ്ട്രം ഉണരുന്നു' എന്ന വാക്കുകൾ കേട്ടത്. നെഹ്റുവിൻ്റെ ശബ്ദം. പ്രസംഗം കഴിഞ്ഞ ഉടനെ ഞങ്ങൾ റോഡിലിറങ്ങി ആർപ്പു വിളിയ്ക്കാൻ തുടങ്ങി. ഉറങ്ങിക്കിടന്നിരുന്നവരെല്ലാം ഉണർന്നു. ആഹ്ളാദം എല്ലാവരും ഒരുമിച്ചു പങ്കിട്ടു... എന്തൊരു ആവേശമായിരുന്നെന്നറിയാമോ!
🟥 ഗാന്ധിജിയുടെ ചിതാഭസ്മം ഏറ്റുവാങ്ങി
കേളപ്പജിയുടെ നേതൃത്വത്തിലാണ് ഗാന്ധിജിയുടെ ചിതാഭസ്മം കേരളത്തിലേയ്ക്കു കൊണ്ടുവന്നത്. തിരുനാവായയിൽ നിമജ്ജനം ചെയ്യാനായിരുന്നു തീരുമാനം. നിമജ്ജനത്തിനു സാക്ഷ്യം വഹിക്കാൻ ഞങ്ങളെല്ലാവരും തിരുനാവായയിൽ പോയി. ചിതാഭസ്മവുമായെത്തിയ കേളപ്പജിയെ മുതിർന്ന നേതാക്കൾ മാലയിട്ടു സ്വീകരിച്ചു. അവരിലൊരാൾ എന്നോട് ചിതാഭസ്മമുള്ള കുടം കേളപ്പജിയിൽ നിന്ന് സ്വീകരിക്കാൻ പറഞ്ഞു. ഉടനെ ഞാൻ അത് ഏറ്റുവാങ്ങി ശിരസ്സിലേറ്റി നിളയുടെ തീരത്തേയ്ക്കു നടന്നു. എല്ലാവരും കൂടെയുണ്ട്. നിർദ്ദശപ്രകാരം നിമജ്ജനയിടത്ത് ഞാൻ ചിതാഭസ്മക്കുടം ഇറക്കി വെച്ചു. പ്രതീക്ഷിക്കാതെ കൈവന്ന ഈ ഭാഗ്യം എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ധന്യതയായി ഞാൻ കരുതുന്നു!

🟥 ഒരു രൂപയ്ക്ക് ഒരു സ്കൂൾ
മലപ്പുറം ജില്ലയുടെ തെക്കു ഭാഗത്തുള്ള മൂക്കുതലയിലാണ് ഞാൻ ജനിച്ച പകരാവൂർ മന. പൊന്നാനി താലൂക്കിൽ. ജന്മനാട്ടിൽ ഒരു ഹൈസ്കൂൾ ഇല്ലാത്തതിനാൽ കുട്ടികൾ കഷ്ടപ്പെട്ടിരുന്നു. അഞ്ച് ഏക്കർ ഭൂമിയിൽ, പത്തുപതിനഞ്ച് കെട്ടിടങ്ങളും, മറ്റെല്ലാ സൗകര്യങ്ങളുമുള്ള ഒരു വിദ്യാലയം നിർമ്മിച്ച്, ഒരു രൂപ വിലയായി സ്വീകരിച്ച് സർക്കാറിനു കൈമാറ്റം ചെയ്തു. PCNHS (പി. ചിത്രൻ നമ്പൂതിരിപ്പാട് ഹയർ സെക്കണ്ടറി സ്കൂൾ)-ൽ ഇന്ന് മുവ്വായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു.
🟥 ഹിമാലയം ഒരു ലഹരി
പർവ്വതരാജാവ് ഹിമവാനെ നിരന്തരം തൊട്ടുവണങ്ങുന്നത് ഒരു ലഹരിയാണ്. അത്യുൽകൃഷ്ടമാണ് ആ ആകർഷണം. ഹിമത്താൽ തണുത്തുറഞ്ഞ ആ മഹാമേരുവിൻ്റെ ഹൃദയതാളം, 2200 കിലോമീറ്റർ അകലെയുള്ള ഇല്ലത്തിരുന്ന് ഞാൻ അറിയുന്നു. സമുദ്രനിരപ്പിൽനിന്നും ശരാശരി 9000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന, പൂജ്യത്തിനു താഴെ തണുപ്പുള്ള, ഹിമശൈല സാനുക്കളുടെ ഹൃദയസ്‌പന്ദനം എനിയ്ക്ക് ഇവിടെയിരുന്നാലും അറിയാം. മൂന്നു ദശാബ്‌ദം നിരന്തരമായി കണ്ട ദൃശ്യങ്ങളാണ് ഉള്ള് നിറയെ. ആ അനുഭവങ്ങൾക്ക് സമാനതകളില്ല. 2019-ലെ സഞ്ചാരം കഴിഞ്ഞു മടങ്ങുമ്പോൾ എന്നെ ഗ്രഹിച്ച തീവ്രമായൊരു മോഹമായിരുന്നു, ജീവനുണ്ടെങ്കിൽ മുപ്പത്തിയൊന്നാം തവണ ഹിമപർവ്വതം കയറണമെന്ന്. എന്നാൽ, കോവിഡ് മഹാമാരി എല്ലാം തകർത്തു. മുപ്പതു വർഷം തുടർച്ചയായി ഹിമാലയ പർവ്വതനിരകൾ കയറിയിറങ്ങാൻ എനിക്കു കഴിഞ്ഞു. വയസ്സല്ല, എന്നെ ഇപ്പോൾ തോൽപ്പിച്ചത് കൊറോണയാണ്. പക്ഷെ, കൊറോണയ്ക്ക് യാത്രകൾ മാത്രമാണ് മുടക്കാൻ കഴിഞ്ഞത്. ഹിമാലയത്തോടുള്ള എൻ്റെ അഭിനിവേശത്തിന് ഭംഗം വരുത്താൻ ഒരു വൈറസിനും കഴിയില്ല.

🟥 ഉൾവിളിയാണ് പ്രേരണ
വിശ്വാസികൾക്ക് ആരാധനാലയങ്ങളിൽ പോകാൻ തോന്നാറില്ലേ? അതുപോലെയുള്ള ഒരു ഉൾപ്രേരണയാണിത്. An intense urge! ഈ ഉൾവിളി വരുമ്പോൾ, തടസ്സങ്ങൾക്കൊന്നും അവിടെ പ്രസക്തിയില്ലാതെയാകുന്നു. മഞ്ഞും, മഴയും, പ്രായവുമെല്ലാം വഴിമാറുന്നു. കൃഷ്ണഭക്തനായിരുന്നതിനാൽ എൻ്റെ പിതാവ് എല്ലാ മാസവും ഗുരുവായൂർ ക്ഷേത്രത്തിൽ പോയിരുന്നു, പകരം ഞാൻ എല്ലാ വർഷവും ഹിമാലയത്തിൽ പോകുന്നുവെന്ന വ്യത്യാസമേയുള്ളൂ! ഹിമാലയവുമായി ഇത്രയും ഇഷ്ടത്തിലാകാനുള്ള കാരണം അതിൻ്റെ ആന്തരിക മഹനീയതയും ബാഹ്യ വൈപുല്യവുമാണ്. എത്ര അറിഞ്ഞാലും വീണ്ടും അറിയാനും, എത്ര കണ്ടാലും വീണ്ടും കാണാനും എത്രയോ സംഗതികൾ ബാക്കി നിൽക്കുന്ന മറ്റൊരിടം ഭൂമിയിൽ ഉണ്ടെന്നു തോന്നുന്നില്ല. ഓരോ യാത്രയുടെ അവസാനത്തിലും, അടുത്ത യാത്രയിൽ അനുഭവിച്ചും കണ്ടും അറിയാൻ ഒട്ടേറെ ബാക്കിവച്ചാണ് മടങ്ങുക. അതിനാൽ തിരികെ എത്തിയാലുടനെ അടുത്ത യാത്രയെക്കുറിച്ച് ചിന്തിച്ചു തുടങ്ങും. എന്നാൽ, വർഷത്തിൽ ഒരിയ്ക്കൽ മാത്രമല്ലേ സന്ദർശം സാധ്യമാകൂ.

🟥 ഹിമാലയ യാത്ര എല്ലാവരുടെയും മോഹം
ഇങ്ങ് ഏറ്റവും തെക്കു ഭാഗത്തുള്ളവരാണ് നമ്മൾ. എന്നിരുന്നാലും, ചെറുപ്പം മുതൽ കേൾക്കുന്നതിനാലാണോയെന്നറിയില്ല, പലർക്കും ഒരനുഭൂതിയാണ് ഈ ഹിമഗിരി. മിത്തിലും, സംസ്കാരത്തിലും, വിശ്വാസത്തിലും, വിജ്ഞാനത്തിലും, ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ഈ പടുകൂറ്റൻ മഞ്ഞുമലകളെ ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണണമെന്നോ, അവിടേക്കൊരു ഉല്ലാസയാത്ര പോകണമെന്നോ മോഹം കൊള്ളാത്തവരുണ്ടോ?
🟥 കണ്ടുതീരാത്ത ഹിമാലയം
ഹിമാലയം ആർക്കും കണ്ടുതീർക്കാനാവില്ല. ഒരേ ലൊക്കേഷനിൽ നിന്നു നോക്കിയാൽതന്നെ ഓരോ വർഷവും കാണുന്ന ദൃശ്യഭംഗി ഒരുപോലെയല്ല. അതിനു കാരണം ഹിമവാൻ്റെ ബാഹ്യഭംഗി പരിവർത്തനാത്മകമായതിനാലാണ്. മതിയായി എന്നൊരു തോന്നൽ, അല്ലെങ്കിൽ, ഇനിയവിടെ അറിയാനായി ഒന്നുമില്ല, കാണാനായി ഒന്നുമില്ല എന്ന അവസ്ഥ ഒരിക്കലും സംജാതമാകുന്നില്ല. മറിച്ച്, കൂടുതൽ കൂടുതൽ അറിയാനുള്ള രൂക്ഷമായൊരു ത്വര യാത്രക്കാരനിൽ വളരുന്നു. അതിനാലാണ് വീണ്ടും വീണ്ടും ഹിമാലയ യാത്രക്കൊരുങ്ങുന്നത്.
🟥 ഗവേഷക സഞ്ചാരി
കുട്ടിക്കാലം മുതൽക്കെ ഗവേഷക യാത്രകൾ എനിക്കിഷ്ടമായിരുന്നു. യാത്രാവിവരണങ്ങൾ എന്നെ വല്ലാതെ ആകർഷിക്കുകയും ചെയ്തിരുന്നു. ആയിടക്കാണ് തപോവനസ്വാമികൾ രചിച്ച 'ഹിമഗിരി വിഹാരം' വായിക്കാനിടയായത്. വാസ്തവത്തിൽ, പരശ്ശതം ഹിമാലയ യാത്രാവിവരണങ്ങളിലെ 'ക്ലാസ്സിക്' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പുസ്തകമാണ്, ചെന്നു ചേരേണ്ട ഇടം ഹിമാലയമാണെന്ന തിരിച്ചറിവ് എന്നിലുണ്ടാക്കിയത്. ഏതു നിലയിൽ വീക്ഷിച്ചാലും ഹിമാലയ യാത്ര ഒരു വേറിട്ട അനുഭവമാണ്. നിറയെ അത്ഭുതങ്ങൾ! ഓരോ സഞ്ചാരത്തിലും അറിവിൻ്റെ നൂതനമായ മേഖലകളാണ് തുറന്നു കിട്ടുന്നത്. ഹിമാലയത്തിൻ്റെ മനുഷ്യസ്പർശമേൽക്കാത്ത ഉള്ളറകൾ തുറന്നു കാണാനാണെനിക്കിഷ്ടം.
🟥 ഹിമവാൻ യാത്രികനെ സാത്വികനാക്കുന്നു
സാത്വികതയുടെ ഉച്ചസ്ഥിതിയിലെത്തിയെന്നൊരു അവബോധമാണ് ഒരു സഞ്ചാരിക്ക് ഹിമാലയമെന്ന മാസ്മര ഭൂമികയിലെത്തിയാൽ ലഭ്യമാകുന്നത്. പദവികൊണ്ടോ പണംകൊണ്ടോ എത്ര വലിയവനാണെങ്കിലും ഹിമവാൻ്റെ സാന്നിദ്ധ്യം അയാളെ പരമ വിനീതനാക്കുന്നു. ഭൂമിയുടെ പല ഭാഗങ്ങളിലൊന്ന് എന്നതിലുപരി, ഹിമവാന് തനതായ അസ്‌തിത്വവുമുണ്ടെന്നുള്ള വസ്തുത ഇക്കാരണത്താൽ ഒരനുഭൂതിയായി ഞാൻ അനുഭവിച്ചറിയുന്നു. ലൗകിക ജീവിത കാമനകൾ പരിത്യജിച്ച്, ഹിമാദ്രിയിൽനിന്നും തിരിച്ചെത്താനാകുമോയെന്നു പോലും നിശ്ചയമില്ലാത്ത, സ്വത്വം തേടിയുള്ളൊരു സഞ്ചാരമാണ് എനിയ്ക്ക് ഹിമാലയ യാത്ര.
🟥 തയ്യാറെടുപ്പുകൾ
വേനൽക്കാലത്തുമാത്രമേ ഹിമാലയ യാത്രകൾ അനുവദിക്കുകയുള്ളൂ. എല്ലാവിധ ബുക്കിങ്ങുകളും മുൻകൂട്ടിചെയ്യണം -- train, bus, car, stay in various locations etc. യഥാർത്ഥത്തിൽ, ഒരു യാത്ര കഴിഞ്ഞെത്തിയാൽ അധികം താമസിയാതെ തന്നെ അടുത്തതിനുള്ള ഒരുക്കങ്ങൾ തുടങ്ങണം. സംഘ അംഗങ്ങൾ, പാചകക്കാർ, പരിചയസമ്പന്നനായ ഒരു ഗൈഡ്, ശൈത്യത്തെ പ്രതിരോധിക്കാൻ ആവശ്യമായ വസ്ത്രങ്ങൾ മുതലായ കാര്യങ്ങളൊക്കെ ഏറെ പ്രധാനപ്പെട്ടതാണ്. എനിയ്ക്ക് രോഗങ്ങളൊന്നുമില്ല. ചില അസുഖങ്ങൾ വരാതിരിക്കാനുള്ള ചില്ലറ മരുന്നുകൾ മാത്രമാണ് കഴിയ്ക്കുന്നത്. അത്തരം ഔഷധങ്ങൾ കരുതാറുണ്ട്.
🟥 ഉദ്ധിഷ്‌ട സ്ഥലങ്ങൾ
ഗംഗോത്രി, യമുനോത്രി, ഉത്തരകാശി, കേദാർനാഥ്, ബദരീനാഥ് മുതലായവ പതിവായി സന്ദർശിക്കുന്ന സ്പോട്ടുകളാണ്. ഉത്തരേന്ത്യൻ തീർത്ഥയാത്രയിൽ, വ്യാസഗുഹ, ഹനുമാൻ ചട്ടി, ഋഷികേശ്, ഹരിദ്വാർ, ത്രിവേണി മുതലായ സ്ഥലങ്ങളെല്ലാം ഉൾപ്പെടുന്നു. ഉദ്ദേശിക്കുന്ന സ്ഥലമെത്തിയാൽപ്പിന്നെ വടികുത്തിയുള്ള നടപ്പാണ്. ഗംഗോത്രി, യമുനോത്രിയൊക്കെ വളരെ കുത്തനെയുള്ള സ്ഥലങ്ങളാണ്. എത്തിപ്പെടുന്നത് ഏറെ ദുഷ്‌കരം. കുതിരപ്പുറത്തുതന്നെ യാത്ര ചെയ്യണം. മഞ്ഞു പെയ്യുമ്പോൾ കുട പിടിച്ചുകൊണ്ട് പത്തു കിലോമീറ്ററോളം കുതിരപ്പുറത്തിരിക്കേണ്ടിവരും. ഒട്ടും വഴങ്ങാത്ത പർവ്വത നിരകളാണ് ഗംഗയുടെയും, യമുനയുടെയും ഉത്ഭവ സ്ഥാനങ്ങളിൽ. ഏറ്റവും കഠിനമായ യാത്ര. തണുപ്പുകാറ്റ് ആഞ്ഞടിയ്ക്കും.
🟥 മാനയിൽനിന്ന് മനയിലേക്കൊരു കത്ത്
'ഇന്ത്യയുടെ അവസാനത്തെ ഗ്രാമം' അല്ലെങ്കിൽ, 'Last Indian Village' എന്നറിയപ്പെടുന്ന മാനയിലെ തപാൽ ആപ്പീസിൽ പോയി, ഒരു പോസ്റ്റ് കാർഡ് വാങ്ങി, അതിൽ രണ്ടുവരിയെഴുതി മനയിലേയ്ക്ക് അയക്കുക പതിവായിരുന്നു. മാന പോസ്റ്റ് ഓഫീസിൻ്റെ സർക്കാർ മുദ്രയോടുകൂടിയ കത്ത് മനയിൽ കിട്ടുമ്പോൾ ഞാൻ രാജ്യത്തിൻ്റെ ഏറ്റവും വടക്ക് എത്തിയെന്ന് ഇല്ലത്തുള്ളവർ അറിയുന്നു. ഇന്ത്യ-ചൈന അതിർത്തിയിൽ, 18,000 അടിയിലധികം ഉയരത്തിൽ, ഹിമാലയത്തിലെ പ്രശസ്തമായ ഇടമാണ് മാന. ഇന്ന് അതെല്ലാം വികാരതീവ്രമായ സ്മരണകളാണ്.
🟥 കൂടെ ഉണ്ടായിരുന്നവർ മടങ്ങി
ജീവിതത്തിലും ഹിമാലയ യാത്രകളിലും കൂടെയുണ്ടായിരുന്നവർ പലരും മടങ്ങിയിരിയ്ക്കുന്നു. എൻ്റെ ശതാബ്ദിവർഷാഘോഷ സമയത്ത്, നവതി ആഘോഷത്തിൽ പങ്കെടുത്ത സുഹൃത്തുക്കളിൽ എഴുപതു ശതമാനവും ജീവിച്ചിരിപ്പില്ലായിരുന്നു. ശതാബ്ദിക്കു ശേഷവും കുറെ പേർ യാത്രയായി. ഏഴു വർഷം മുന്നെ സഹധർമ്മിണി ലീലാ അന്തർജനവും യാത്ര പറഞ്ഞിറങ്ങി. വിഷാദരൂപികളായ ചിന്തകൾക്കും ഹിമാലയ ദർശനം എനിയ്ക്ക് വളരെ ആശ്വാസമായിരുന്നു.
# Chithran Namboothirippad- A living history book