Image

 കവികളുടെ ശ്മശാനം  (കവിത: ജോസഫ് നമ്പിമഠം)

Published on 04 April, 2022
 കവികളുടെ ശ്മശാനം  (കവിത: ജോസഫ് നമ്പിമഠം)

കവികളുടെ ശ്മശാനത്തിൽ  
പകലുകൾ ഗാഢനിദ്രയിലാണ്
അപ്പോൾ 
കരിയിലകൾ പോലും അവിടെ അനങ്ങാറില്ല
കാറ്റ് ശ്വാസമടക്കി നിൽക്കും

രാത്രികൾ
കള്ളന്മാർക്കും വേശ്യകൾക്കുമെന്ന പോലെ  
ചിന്തകർക്കും കവികൾക്കുമുള്ളതാണ്

രാവേറെയാകുന്പോൾ, ഇരുട്ടു കനത്ത്
ഇലയനക്കം പോലുമില്ലാതാകുന്പോൾ
മരിച്ച കവികൾ കുഴിമാടങ്ങളിൽ നിന്നും
ചുടലച്ചാരത്തിൽ നിന്നും പുറത്തേക്കു വരും
ഫീനിക്‌സ് പക്ഷികളെപ്പോലെ

ഓർമകളുടെ കരിയിലകൾ കൂട്ടിയിട്ട്  
ജീവിതാനുഭവങ്ങളുടെ അരണിയുരസി
ജീവിതഭാരങ്ങളുടെ മന്തുകാലുകൾ
ചൂടുപിടിപ്പിച്ച്‌ അവർ തീ കാഞ്ഞിരിക്കും
 
കരിഞ്ഞ കലങ്ങളിൽ കഞ്ഞി വയ്‌ക്കും  
ചുടലകാളി ചോരനാവു നീട്ടി 
താണ്ഡവമാടിയാലും
മൂങ്ങകൾ കണ്ണുരുട്ടി മൂളിയാലും 
ശുനകന്മാർ ഓരിയിട്ടാലും
അവർ നിസ്സംഗരായി ഇരിക്കും  

ഇഷ്ട മദ്യം നുണഞ്ഞിരുന്ന്
ചുടലത്തീയിൽ നിന്ന് ബീഡിക്കു തീ കൊളുത്തി
പുകവളയങ്ങളിൽ കണ്ണ് നട്ട്  
ആലോചനകളിൽ വീഴും

ചുടലയിലെ ഏകാന്തതയിൽ
ഇരുട്ടിന്റെ തുരുത്തുകളിലെ നിശബ്ദതയിൽ
തീ കാഞ്ഞിരുന്ന് 
അവർ മൃദുഭാഷണങ്ങളിൽ മുഴുകും

കൊടുമുടികൾ താണ്ടി 
ഗിരിശൃംഗങ്ങളിലെത്തിയ
ഇതിഹാസ കവിതകളെപ്പറ്റി
നാലും ആറും ആടുന്ന ചക്കുകളെപ്പറ്റി
വീണ പൂവുകളെപ്പറ്റി
ഒസ്യത്തിലെഴുതാൻ വിട്ടുപോയ ഹൃദയത്തെപ്പറ്റി

വൃത്തത്തിൽ മാത്രം കറങ്ങുന്ന
കുറ്റിയിൽ കെട്ടിയ പശുക്കളെപ്പറ്റി
കയറുകളുടെ ബന്ധനമില്ലാത്ത മേഞ്ഞുനടക്കുന്ന
ലെസ്ബിയൻ പശുക്കളെപ്പറ്റി

ഭക്തകവികളെപ്പറ്റി, ശൃംഗാരകവികളെപ്പറ്റി
ഓർമകളിൽ തങ്ങാത്ത പുതുകവിതകളെപ്പറ്റി
ചിന്തകളിൽ ഇടിമിന്നൽ വീണപ്പോൾ
പൊട്ടി വിരിഞ്ഞ കൂൺ കവിതകളെപ്പറ്റി

പുതുമഴ പെയ്തപ്പോൾ കിളർത്തുവന്ന
തകര കവിതകളെപ്പറ്റി
അനേകകാലം മണ്ണിൽ ഒളിച്ചിരുന്ന ശേഷം
കിളിർത്തു വന്മരമായ വടവൃക്ഷ കവിതകളെപ്പറ്റി

ഹൃദയരക്തം കൊണ്ടെഴുതിയ കവിതകളെപ്പറ്റി
പിറക്കാതെ പോയ ചാപിള്ളക്കവിതകളെപ്പറ്റി  
ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ
അനാഥ കവിതകളെപ്പറ്റി
കുരിശിലേറ്റപ്പെട്ട സത്യ കവിതകളെപ്പറ്റി
പൊട്ടിച്ചിതറിപ്പോയ ചാവേർ കവിതകളെപ്പറ്റി 

ചർച്ചകൾ മൂക്കുന്പോൾ
ചിലർ മയക്കയത്തിൽ വീഴും
ചിലർ ദേഷ്യപ്പെട്ട് ഇറങ്ങി പോകും

പുലർ വെട്ടത്തിന്റെ ആദ്യകീറുകൾ
ശ്മശാനത്തിലേക്ക് ഊർന്നു വീഴുന്പോൾ
തങ്ങളുടെ കുഴിമാടങ്ങളിലേക്കും  
ചുടലകളിലേക്കും അവർ മടങ്ങും

അപ്പോൾ വീണ്ടും 
അവിടെ ഇലകൾ പോലും നിശബ്ദമാകും
കാറ്റു വീർപ്പടക്കി നിൽക്കും  

അവർ  ഉറങ്ങുകയാണ്
രാത്രിയുടെ നിശബ്ദ യാമങ്ങൾ
തിരിച്ചു വരുന്നതും കാത്ത് 

ചില ജന്മങ്ങൾ അങ്ങിനെയാണ്
അവർ ജനിച്ചതേ കവികളായിട്ടായിരുന്നു
മരിച്ചിട്ടും അവർ അങ്ങിനെ തന്നെ.

Join WhatsApp News
ജോസഫ് നന്പിമഠം 2022-04-04 18:40:49
Raju Thomas, കവിത വായിച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദി
Raju Thomas 2022-04-04 16:20:26
Super, awesome!
Maliakel Sunny 2022-04-04 22:21:51
Touchy . Good one . Thx .
പ്രൊ.അക്ഷര പിശാച് 2022-04-05 02:37:33
നന്പിമഠം എന്നത് നമ്പിമഠം എന്ന് തിരുത്തി വായിക്കുക. നബിമഠം എന്നും വായിക്കാം. രാജു തോമസ് ആണല്ലോ സാധാരണ ഇത്തരം കറക്ഷൻ നടത്താറുള്ളത്; എന്ത് പറ്റി മാഷേ? ''......പണ്ടേപ്പോലെ ഫലിക്കുന്നില്ല അല്ലേ? { I think I read this before with a different tittle '' oldman'' - പ്രൊ.അക്ഷര പിശാച്
പലതരം കവികൾ 2022-04-05 03:13:17
നല്ലകവിത! പെട്ടന്ന് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘പലതരം കവികൾ’ എന്ന കവിത ഓർത്തു. അത് ഇങ്ങിനെ അവസാനിക്കുന്നു: അപൂർവം ചില കവികൾ / പ്രൈമറി സ്കൂൾ അദ്ധ്യാപകരെ / പ്പോലെയാണ് ഗ്രാമത്തിനു / വെളിയിൽ അവർ അറിയപ്പെടില്ല. / എങ്കിലും നിത്യം മുന്നിൽ / വന്നിരിക്കുന്ന / പിഞ്ചുകുഞ്ഞുങ്ങളുടെ / ദൈവദീപ്തമായ കണ്ണുകൾ അവരെ / ശുദ്ധീകരിച്ചുകൊണ്ടിരിക്കും. / വിശ്വപ്രസിദ്ധിയുടെയോ / അനശ്വരതയുടെയോ /വ്യാമോഹങ്ങളും ഉത്കണ്ഠകളും / ഇല്ലാതെ ഒരു ദിവസം അവർ / അതൃപ്തിയോടെ ദൈവത്തിലേക്കു / പെൻഷൻ പറ്റും.
ജോസഫ് നമ്പിമഠം 2022-04-05 03:33:20
Thank you Sunny Maliakel
വിദ്യാധരൻ 2022-04-05 14:18:47
‘സൂപ്പർ, ഓസം , കൽക്കി’ എന്നൊക്കെ പറയുന്നത് ഒരു വിലയിരുത്തൽ അല്ല . രാജുതോമസിന് അതിനു കഴിവുണ്ടായിട്ടും അതു ചെയ്യാതെ, ഞങ്ങളെ പോലെ വായിക്കാതെ അനുമോദിക്കുന്നവരെപ്പോലെ ചെയ്‍തത് ശരിയായില്ല . വായിക്കാതിരുന്നതുകൊണ്ടായിരിക്കും അക്ഷര പിശക് കണ്ടു പിടിക്കാൻ കഴിയാതെ പോയത് . ഇവിടെ വായനക്കാരുടെ എണ്ണം കുറയുകയും എഴുത്തുകാരുടെ എണ്ണം കൂടുകയും ചെയ്യുന്നു എന്ന് ഒരു പേരുദോഷം ഇല്ലാതെയില്ല. ഇന്നത്തെ കവിതയുടെ പോക്കു കണ്ടിട്ടായിരിക്കാം ഒരു പകഷെ കവികൾ ശ്‌മശാനത്തിൽ പകലുകൾക്ക് ഒപ്പം ഉറങ്ങുകയും രാത്രി കാലങ്ങളിൽ ഉണർന്നു എഴുന്നേൽക്കുകയും ചെയ്യുന്നത് . അങ്ങനെയുള്ള മരിച്ചു എന്ന് നാം കരുതിയിരുന്ന പല കവികളെയും ഞാൻ രാത്രി കാലങ്ങൾ കണ്ടിട്ടുണ്ട് . അവരോടു ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞത് ആധുനിക കവികളെ ഭയന്നിട്ടാണെന്നാണ് . ചുള്ളിക്കാടുകളിൽ അവർ ഒളിച്ചിരുന്ന് അവർ പകൽ വായ്ത്തല ഇല്ലാത്ത കവിത കത്തിയുമായി കഞ്ചാവും മയക്കുമരുന്നും കഴിച്ച് ഊടാടി നടന്നു മരിച്ചുപോയ കവികളുടെ ശ്‌മശാനത്തിന്റ മുകളിൽ വന്നു കിടന്നുറങ്ങുമ്പോൾ എങ്ങനെ പുറത്തുവരാനാണ് കവി . പക്ഷെ ഞങ്ങളെ നിങ്ങൾക്ക് ഒതുക്കാനാവില്ല . ഞങ്ങൾ മരിച്ചിട്ടും ജീവിക്കുന്നവരാണ് . കഴിയില്ലൊരിക്കലും നിങ്ങൾക്കു ഞങ്ങളെ കുഴിമാടങ്ങളിൽ ഒതുക്കി നിറുത്തുവാൻ ദിനവും നിങ്ങടെ നാവിലും ചുണ്ടിലും പുനർജനിക്കും ഞങ്ങടെ കവിതകളൊക്കെയും കഴിയില്ലൊരിക്കലും നിങ്ങൾക്കു ഞങ്ങളെ കുഴിമാടങ്ങളിൽ ഒതുക്കി നിറുത്തുവാൻ നല്ലൊരു കവിതക്ക് അഭിനന്ദനം .
Raju Thomas 2022-04-05 16:51:36
ശ്രീ വിദ്യാധരൻ അറിവാൻ: ഞാൻ ഇപ്പോൾ തെറ്റുകൾ ചുണ്ടികാട്ടാറില്ല; കാരണം അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല എന്നു തോന്നി. അതിൽ പലരും ശ്രദ്ധിക്കുന്നില്ല--പക്ഷേ എനിക്ക് വിഷമമുണ്ട്.
വായനക്കാരൻ 2022-04-05 17:32:54
വിദ്യാധരൻ മാഷിന് ആദ്യമേ എന്റെ കൂപ്പു കയ്യ് . താങ്കൾ പറഞ്ഞത് 100 ശതമാനം സത്യമാണ് . ഒരാളെ സുഖിപ്പിക്കാൻ വേണ്ടി പറയുന്നതാണ് സൂപ്പർ, ഓസം ഗ്രേറ്റ് എന്നൊക്കെ . നിങ്ങൾക്ക് ആരുടേയും മുഖം നോക്കേണ്ടാത്തതുകൊണ്ടു ഒള്ളത് ഉള്ളപോലെ പറയും. യഥാർത്ഥത്തിൽഈ കവിത വായിച്ച് അഭിനന്ദിച്ചത് നിങ്ങൾ മാത്രമാണ്. നിങ്ങൾ ആരായിരുന്നാലും ഇതുപോലെ ഒക്കെ എഴുതുവാൻ കാണിക്കുന്ന ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നു . പുറം ചൊറിയൽ കൊണ്ട് മലയാള ഭാഷ നശിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല , സന്തോഷം. വീണ്ടും വരണം വായനക്കാരൻ
Jack Daniel 2022-04-05 17:47:15
I think Chullikkaadu is a great poet like me when he is drunk. Because, we drunkards don't know what shit we are talking. At least he is making a living through acting in serial. I am waiting for my ss for my next bottle of Jack Daniel
Raju Thomas 2022-04-05 18:36:55
Anyway, I liked what Mr. Vidyaadharan and Vaayanakkaaran wrote about my awful economy of words while praising our writers.
ജോസഫ് നമ്പിമഠം ജോസഫ് നന്പിമഠം 2022-04-05 17:56:01
പ്രൊ. അക്ഷര പിശാച്, പലതരം കവികൾ, വിദ്യാധരൻ എന്റെ കവിതയെപ്പറ്റി അഭിപ്രായങ്ങൾ കുറിച്ചവർക്കെല്ലാം നന്ദി. അക്ഷരപിശകുകൾ ചൂണ്ടിക്കാട്ടിയവരോട് പറയാനുള്ളത് ഇതാണ്. ഇമലയാളിയിലെ, മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള സംവിധാനം ഉപയോഗിച്ച്, എന്റെ കംപ്യൂട്ടറിൽ തെറ്റില്ലാതെയാണ് ടൈപ്പ് ചെയ്‌ത്‌ അയക്കുന്നത്. ഈ അക്ഷരങ്ങൾ എന്റെ ഫോണിൽ വായിക്കുമ്പോഴും ഈമലയാളിയിൽ തന്നെ പ്രസിദ്ധീകരിച്ചു വരുമ്പോഴും വേറേ രീതിയിലാണ് കാണുന്നത്. നമ്പിമഠം, വീഴുമ്പോൾ, മൂക്കുമ്പോൾ എല്ലാം ഈ രീതിയിൽ മാറിപ്പോകുന്നു. നിങ്ങളുടെ കമ്പ്യൂട്ടറിലോ ഫോണിലോ വായിക്കുമ്പോഴും ഇങ്ങിനെ മാറിപ്പോകുന്നതാണ് അക്ഷത്തെറ്റുകളായി തോന്നുന്നത് എന്ന് സ്നേഹപൂർവം ഓർമപ്പെടുത്തുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഇവിടെ പരാമർശിച്ച 'പലതരം കവികൾ' എന്ന കവിത ഞാൻ വായിച്ചിട്ടില്ല. എന്റെ ഈ കവിത നൂറു ശതമാനവും എന്റെ ഭാവന മാത്രമാണ്. പ്രശസ്തനായ അദ്ദേഹത്തെപ്പോലെ ചിന്തിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് അഭിമാനിക്കാൻ വക തരുന്നു. ആ കവിതയെപ്പറ്റി ഇവിടെ സൂചിപ്പിച്ചതിനു നന്ദി. നല്ല അഭിപ്രായങ്ങളും വിമർശനങ്ങളും എനിക്ക് ഒരുപോലെ വിലയേറിയതാണെന്നും അറിയിക്കട്ടെ.
വിദ്യാധരൻ 2022-04-06 13:19:07
ശ്രീ രാജുതോമസിന് "കുറ്റം കൂടാതുള്ള നരന്മാർ കുറയും ഭൂമിയിലെന്നുടെ താത ! **************************** മിക്കതുമൊരുവനു ലക്ഷം ശ്ലോകമൊ- രിക്കൽ കേട്ടാലങ്ങു ഗ്രഹിക്കാം വിക്കുകൾകൊണ്ടത് പറവാൻ വഹിയാ സൽക്കഥ വളരെയറിഞ്ഞോരു ദേഹം ; ക ക ക ക കംസൻ കി കി കി കി കൃഷ്ണൻ പു പു പു പു പൂതയെന്നും കഥയിൽ" (രുക്മിണിസ്വയംവരം -കുഞ്ചൻനമ്പിയാർ ) വിദ്യാധരൻ
എം. പി. ഷീല 2022-04-06 17:10:33
ഞാൻ ഒരു കവി അല്ല...കെട്ടിയിട്ട കുറ്റിയുടെ വട്ടത്തിൽ കറങ്ങുന്ന പശുവുമല്ല...ഒസ്യത്തിൽ എഴുതിചേർക്കാത്ത ഒരു ഹൃദയത്തിനുടമ...
ജോസഫ് നമ്പിമഠം 2022-04-06 18:18:25
കുറ്റിയുടെ വൃത്തം വിട്ടു സഞ്ചരിക്കുകയും, എഴുത്തു തപസ്യ ആക്കുകയും ചെയ്തതുകൊണ്ടാണല്ലോ 'മൂന്നാമൂഴം' എന്ന നോവൽ എഴുതാൻ കഴിഞ്ഞത്. അതിലെ ഭാഷ കാവ്യം തന്നെയാണ്. കവി ഹൃദയമുള്ളവർക്കേ അങ്ങിനെ ഒരു ഭാഷാലോകം സൃഷ്ടിക്കാനാകൂ. നോവൽ മാത്രമല്ല കവിതയും ഗാനങ്ങളുമൊക്കെ എഴുന്ന ശ്രീമതി ഷീലക്ക് കവി എന്ന ലേബലും ചേരും. കുറിപ്പിന് നന്ദി.
Aney Paul 2022-06-18 18:00:01
Great poem. Very nicely written .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക