'ദാസേട്ടന്‍' എന്ന് നമ്മള്‍ എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന യേശുദാസിന്റെ ജന്മദിനം ഇന്നലെയായിരുന്നു. അദ്ദേഹത്തിന് ഇപ്പോള്‍ 82 വയസ്സ്. കഴിഞ്ഞ നവമ്പറില്‍ ഗാനഗന്ധര്‍വന്റെ ആദ്യ ഗാനം റിക്കോര്‍ഡ് ചെയ്തിട്ട്, 60 വര്‍ഷം തികഞ്ഞു. പത്തൊമ്പതു ഭാഷകളിലായി അമ്പതിനായിരത്തിലേറെ സിനിമാ ഗാനങ്ങളുള്ള സുദീര്‍ഘമായൊരു പട്ടികയിലെ ആദ്യത്തേത് 1961 നവംബര്‍ 14-ആം തീയതിയായിരുന്നു റിക്കോര്‍ഡ് ചെയ്തത്. ഋഷി തുല്യനായിരുന്ന ശ്രീനാരായണഗുരു രചിച്ച 'ജാതിഭേദം മതദ്വേഷം...' എന്നു തുടങ്ങുന്ന കീര്‍ത്തനം, ഗാനഗന്ധര്‍വനെന്ന് പിന്നീട് അറിയപ്പെടാന്‍ തുടങ്ങിയ ഒരു ചെറുപ്പക്കാരനാണ് ആലപിച്ചത്. കെ. എസ്. അന്തോണി സംവിധാനം ചെയ്ത, 'കാല്‍പ്പാടുകള്‍' എന്ന ചലച്ചിത്രത്തിനു വേണ്ടി, ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ശബ്ദലേഖനം. പ്രിയ സംഗീതജ്ഞന്‍ എം. ബി. ശ്രീനിവാസ9 ചിട്ടപ്പെടുത്തിയ ഗാനം, പ്രശസ്ത ശബ്ദലേഖക9 കോടീശ്വര റാവു റിക്കോര്‍ഡ് ചെയ്തു. ഒരു വലിയ ചരിത്രത്തിന്റെ ലളിതമായ തുടക്കം!
ആ തുടക്കം ഏറെ സാധാരണമായിരുന്നെങ്കിലും, അത് നിരാശനായൊരു ഇരുപത്തൊന്നുകാരന്റെ സ്വപ്നസാക്ഷാല്‍ക്കാരമായിരുന്നു. ആകാശവാണി നടത്തിയ ശബ്ദ പരിശോധനയില്‍ കാട്ടാശ്ശേരി ജോസഫ് യേശുദാസിന്റെത് പാടാന്‍ കൊള്ളാവുന്ന ശബ്ദമല്ലെന്ന് വിധിയെഴുതപ്പെട്ടത് ചരിത്രത്തിന്റെ ഭാഗം. ആലപ്പുഴയിലെ ഉദയ ഫിലിം സ്റ്റുഡിയോ 1950-ല്‍ നിര്‍മ്മിച്ച 'നല്ല തങ്ക' എന്ന ചിത്രത്തില്‍ പാടാന്‍ ആദ്യം പരിഗണിച്ചിരുന്നുവെങ്കിലും, ആലാപനത്തില്‍ ന്യൂനത കണ്ടെത്തി ഇളം പ്രായക്കാരനായിരുന്ന ദാസേട്ടനെ പിന്നീട് ഒഴിവാക്കി. വ്യക്തം, പത്തു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിന്നണി ഗായകനായിത്തീരാന്‍ അവസരമൊരുക്കിയ ഗുരുദേവ ശ്ലോകത്തിന് മാസ്മരിക മാനങ്ങളേറെ! വാസ്തവത്തില്‍, അത് സ്വരമാധുര്യത്താല്‍ കേരളം കീഴടക്കേണ്ട കലാകാരന് ഒരു സംഗീത സാമ്രാജ്യം തന്നെ തുറന്നു കൊടുക്കുകയായിരുന്നു!
ദാസേട്ടനു തൊട്ടുപുറകെ മലയാള പിന്നണിഗാന ലോകത്തെത്തിയ ഭാവഗായകന്‍ പി. ജയചന്ദ്രന്‍, തന്റെ മുന്‍ഗാമിയെക്കുറിച്ച് സംസാരിക്കുന്നു:
?? 60 വര്‍ഷം കഴിഞ്ഞുവോ, ആശ്ചര്യം!
യേശുദാസിന്റെ ആദ്യഗാനം റിക്കാര്‍ഡ് ചെയ്തിട്ട് 60 വര്‍ഷമായെന്ന് കേട്ടപ്പോള്‍, ശരിയ്ക്കും പറഞ്ഞാല്‍ ആശ്ചര്യമാണ് തോന്നിയത്. എന്നും കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളും, പേരുകളും മനസ്സില്‍ എപ്പോഴും സജീവമായിരിക്കുന്നതിനാലാകാം വര്‍ഷങ്ങള്‍ കടന്നുപോകുന്നത് അറിയാത്തത്. 'ജാതിഭേദം മതദ്വേഷ'മാണ് യേശുദാസിന്റെ പ്രഥമഗാനമെന്നത് എനിയ്ക്കുമാത്രമല്ല, കേരളത്തിലെ എല്ലാവര്‍ക്കും അറിയുന്നൊരു പൊതുവിവരമാണ്. അതറിയാന്‍ ഒരാള്‍ യേശുദാസിന്റെ ഒരു തീവ്ര ആരാധകനൊന്നും ആവണമെന്നില്ല. യേശുദാസിനെ അറിയുമെങ്കില്‍, 'കാല്‍പ്പാടുകള്‍' എന്ന പടത്തിലാണ് അദ്ദേഹം ആദ്യം പാടിയതെന്നും, ഒപ്പം ആ ഗാനം ശ്രീനാരായണ ഗുരു എഴുതിയ 'ജാതിഭേദം മതദ്വേഷ'മെന്ന സ്‌തോത്രമാണെന്നും അറിയും. സത്യത്തില്‍, ഇത്രയുമറിയാന്‍ ആ സിനിമ കാണണമെന്നുമില്ല. ഈ വക വിവരമറിയുന്നവരില്‍ ഭൂരിപക്ഷവും 'കാല്‍പ്പാടുകള്‍' കണ്ടിട്ടേയുണ്ടാകില്ല. എല്ലാം ശരിയാണ്, പക്ഷെ ഇതെല്ലാം സംഭവിച്ചിട്ട് ഇപ്പോള്‍ 60 വര്‍ഷമായി എന്നതാണ് വിസ്മയം ജനിപ്പിക്കുന്ന കാര്യം! യേശുദാസിന്റെ ആദ്യഗാന റിക്കോര്‍ഡിങ്ങിന്റെ 'ഷഷ്ഠിപൂര്‍ത്തി' ആയെന്ന് അറിയുന്നതിലും, അതേക്കുറിച്ച് ഒരാള്‍ എന്നോട് സംസാരിക്കുന്നതിലും വളരെ സന്തോഷം തോന്നുന്നു!
?? തൊട്ടു പുറകില്‍ ഞാനുണ്ട്
എന്റെ ഒമ്പത് പടങ്ങള്‍ ഒരുമിച്ച് 1966-ലാണ് തിയേറ്ററുകളിലെത്തിയതെങ്കിലും, അവയില്‍ പലതിലെയും ഗാനങ്ങള്‍ റിക്കോര്‍ഡ് ചെയ്തത് 1965-ലായിരുന്നു. യേശുദാസിന്റെ തൊട്ടു പുറകില്‍ ഞാനുണ്ടായിരുന്നു. നാലുവര്‍ഷം മാത്രം ഇളയത്. 'കളിത്തോഴ'നിലെ (1966) 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി'യാണ് എന്റെ പ്രഥമ സിനിമാഗാനമെന്നാണ് പലരും കരുതുന്നത്. എന്നാല്‍, അതിനുമുന്നെ നാലു ഗാനങ്ങളുടെയെങ്കിലും റിക്കോര്‍ഡിങ് കഴിഞ്ഞിരുന്നു. അതിലൊന്ന് 'ജയില്‍' എന്ന പടത്തില്‍ 'ചരിത്രത്തിന്റെ വീഥിയില്‍ സങ്കല്പത്തിന്റെ മഞ്ചലില്‍...' എന്ന ഗാനമാണ്. ഈ ഗാനം ആലപിച്ചത് ഞാനും, യേശുദാസും, കവിയും സംഗീത പണ്ഡിതനുമായിരുന്ന പി. ബി. ശ്രീനിവാസും ചേര്‍ന്നാണ്. ആദ്യം റിക്കാര്‍ഡു ചെയ്തത്, 1965-ല്‍, 'കുഞ്ഞാലിമരയ്ക്കാര്‍' എന്ന പടത്തിനു വേണ്ടി മൂന്നു ഗാനങ്ങളായിരുന്നു. ചിദംബരനാഥായിരുന്നു സംഗീത സംവിധായകന്‍. അതിലൊരു ഗാനവും യേശുദാസുമൊത്താണ് പാടിയത്. പടം തിയേറ്ററുകളിലെത്തിയത് 1967-ലാണ്.
?? ആദ്യം കണ്ടത് യുവജനോത്സവ വേദിയില്‍
യേശുദാസിനെ ഞാന്‍ ആദ്യം കണ്ടത് തിരുവനന്തപുരത്തെ യുവജനോത്സവ വേദിയില്‍ വച്ചാണ്. അന്ന് ഞങ്ങള്‍ സിനിമയ്ക്കു പിന്നണി പാടാന്‍ തുടങ്ങിയിട്ടില്ല. ഞാന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പഠിക്കുകയായിരുന്നു. 1958-ലെ സംസ്ഥാനതല യുവജനോത്സവത്തില്‍ (ഇന്നത്തെ കലോത്സവം) മികച്ച മൃദംഗ വായനയ്ക്കുള്ള സമ്മാനം എനിയ്ക്കായിരുന്നു. അക്കൊല്ലം ശാസ്ത്രീയ സംഗീതത്തിനുള്ള പ്രൈസ് യേശുദാസാണ് നേടിയത്. സമ്മാനങ്ങള്‍ സ്വീകരിക്കാനെത്തിയപ്പോഴാണ് ആദ്യം ഞങ്ങള്‍ നേരില്‍ കണ്ടതും പരിചയപ്പെട്ടതും. പിന്നീടുള്ള ഒത്തുചേരലുകളെല്ലാം പിന്നണി ഗാനങ്ങളുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ വച്ചായിരുന്നു.
?? രണ്ടു ഗായകര്‍ ഒരേ സമയത്ത്
ഞാനും യേശുദാസും മലയാള ഗാനലോകത്തെ പരസ്പര പൂരകങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്നതിന്റെ അര്‍ത്ഥവ്യാപ്തിയിലേയ്ക്ക് കടക്കാതിരിക്കുന്നതാണ് ഉചിതം. കാരണം, യേശുദാസ് പൂരിപ്പിക്കേണ്ട എന്റെ കുറവുകളെന്തൊക്കെയെന്ന് ആദ്യം എനിയ്ക്കാണല്ലൊ അറിയേണ്ടത്. യേശുദാസിന്റെ കുറവുകള്‍ നികത്താന്‍ മാത്രം പ്രാപ്തിയൊന്നും എനിയ്ക്കില്ലതാനും. ഞാന്‍ പാടുന്ന തരം പാട്ടുകള്‍ യേശുദാസും, അദ്ദേഹം പാടുന്നയിനങ്ങള്‍ ഞാനും ആലപിച്ചുകൊണ്ടുമിരിക്കുന്നു. ശ്രോതാക്കളെ സംബന്ധിച്ചിടത്തോളം രണ്ടു ഗായകര്‍ ഒരേ സമയത്ത് സംസ്ഥാനത്ത് നിറഞ്ഞു നില്‍ക്കുന്ന ആവേശമാണ്. ഒരാളുടെയല്ലെങ്കില്‍ മറ്റൊരാളുടെ പുതിയ ഗാനങ്ങള്‍ ഇടക്കിടയ്ക്ക് എത്തുന്നു. ഞങ്ങള്‍ രണ്ടുപേരും മലയാള ഗാനരംഗം സമ്പന്നമാക്കിയവരാണ്.
?? തിരിച്ചറിയാന്‍ ബുദ്ധിമുട്ടോ?
ആലാപന സമയത്ത് വരികളുടെ വൈകാരിക ഭാവങ്ങള്‍ മുഖത്ത് പ്രകടിപ്പിക്കാറുണ്ട്. അത് വരുത്തുന്നതല്ല, വന്നു പോകുന്നതാണ്. വാക്കുകളുടെ അര്‍ത്ഥം മനസ്സിലാകുമ്പോള്‍ അവയിലടങ്ങിയ വികാരങ്ങള്‍ സ്വാഭാവികമായും ഗായകന്റെ മുഖത്തു തെളിഞ്ഞുകാണും. പാട്ടില്‍ ജീവിച്ചാണ് പാടുന്നത്. പിന്നണിയിലായാലും, സ്റ്റേജിലായാലും വരികളുടെ അര്‍ത്ഥത്തിനനുസരിച്ച മുഖഭാവങ്ങള്‍ പതിവാണ്. ഇതു ശ്രദ്ധിച്ച ശ്രോതാക്കളാണ് എന്നെ 'ഭാവഗായകന്‍' എന്നു വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍, 'നഖക്ഷതങ്ങ'ളിലെ 'ആരേയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ...' എന്നു തുടങ്ങുന്ന ഗാനം പാടിയത് ഞാനാണെന്നു കരുതുന്ന നിരവധി പേരെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. ഭാവഗായകന്‍ എന്നു കേള്‍ക്കുമ്പോള്‍, ഒരുപക്ഷെ ശ്രോതാക്കളുടെ മനസ്സില്‍ എന്റെ രൂപമായിരിക്കും തെളിയുന്നത്! അതുപോലെ, 'അക്ഷരങ്ങ'ളിലെ 'കറുത്തതോണിക്കാരാ...' എന്ന ഗാനം ആലപിച്ചത് യേശുദാസാണെന്ന് കരുതുന്നവരുമുണ്ട്. ഇതുപോലെ തെറ്റിദ്ധരിക്കപ്പെട്ട നിരവധി ഗാനങ്ങളുണ്ട്. സമകാലികര്‍ ആയതിനാലും, സമാനമായ ഗാനങ്ങള്‍ ആലപിക്കുന്നതിനാലുമാണ് ഞങ്ങളുടെ ആരാധകര്‍ക്കുപോലും ഇങ്ങനെയൊരു ചിന്താകുഴപ്പം സംഭവിച്ചുപോകുന്നത്. യഥാര്‍ത്ഥത്തില്‍, ഞങ്ങള്‍ പരസ്പര പൂരകങ്ങളല്ല, പ്രതിപുരുഷന്മാരാണ്.
?? യേശുദാസ് ജ്യേഷ്ഠസഹോദര9
യേശുദാസ് പാടിത്തുടങ്ങുന്ന കാലം മുതലേ ഞങ്ങള്‍ പരസ്പരം അറിയും. മദ്രാസില്‍വച്ചാണ് യേശുദാസിനെ അടുത്തറിയുന്നത്. ഡിഗ്രി കഴിഞ്ഞു ഒരു ജോലി അന്വേഷിച്ചു മദ്രാസിലെ ജ്യേഷ്ഠന്റെ കൂടെ ഞാന്‍ താമസിക്കുകയായിരുന്നു. അക്കാലം മുതല്‍ ഇന്നുവരെ ഞങ്ങളുടെത് ഹാര്‍ദ്ദമായ ബന്ധമാണ്. അദ്ദേഹം എന്നെക്കാളും നാലു വയസ്സ് മുതിര്‍ന്നയാള്‍. ഞാന്‍ അദ്ദേഹത്തെ എന്റെ ജ്യേഷ്ഠസഹോദരനെപ്പോലെ കാണുന്നു.
?? ആലാപന പരിശീലനം ഒരുമിച്ച്
നിരീക്ഷണം ശരിയാണ്. പദങ്ങളുടെ ഉച്ചാരണവും അര്‍ത്ഥവും ഗായകര്‍ക്കറിയണം. പുതിയ ഗായകരുടെ ഏറ്റവും വലിയ പ്രശ്‌നം വികലമായ ഉച്ചാരണമാണ്. എന്നാല്‍, എന്നെയും യേശുദാസിനെയും പോലെ പദങ്ങള്‍ ഉച്ചരിക്കണമെന്ന് പറയുന്നവരുമുണ്ട്. ഞങ്ങളെ (പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍) ദേവരാജന്‍ മാഷ് ഏറ്റവും കൂടുതല്‍ പഠിപ്പിച്ചത് പദങ്ങളുടെ ഉച്ചാരണമാണ്. ഡിക്ഷന്‍, അല്ലെങ്കില്‍ അക്ഷരസ്ഫുടത.
ഹൃദയം കവരുന്ന വരികളാണെങ്കില്‍ പോലും ഡിക്ഷന്‍ ശുദ്ധമല്ലെങ്കില്‍, ശ്രോതാവിന് ഗാനത്തിന്റെ വൈകാരികത ഉള്‍ക്കൊള്ളാന്‍ കഴിയില്ല. കൃത്യമായ ഉച്ചാരണവും, അര്‍ത്ഥമറിഞ്ഞുള്ള ആലാപനവുമാണ് പാട്ടുകള്‍ക്ക് ജീവന്‍ നല്‍കുന്നത്. ശ്രോതാക്കള്‍ക്ക് പദങ്ങള്‍ വ്യക്തമായി മനസ്സിലാവുന്ന പോലെ ഉച്ചരിക്കാനാണ് ഞങ്ങളെ പഠിപ്പിച്ചത്. അതിനാലാണ് ഞാനും യേശുദാസും പാടുന്നതു കേട്ടാല്‍ വരികള്‍ ആര്‍ക്കും നിഷ്പ്രയാസം എഴുതിയെടുക്കാന്‍ കഴിയുന്നത്! ആരംഭ കാലത്ത് ഞങ്ങള്‍ക്കു ലഭിച്ചത് കര്‍ശനമായ ആലാപന പരിശീലനമാണ്. ചിലപ്പോള്‍ വളരെ കഠിനമായി എനിക്കു തോന്നിയിട്ടുണ്ട്. കാരണം, തുടക്കത്തില്‍ എന്റെ ഉച്ചാരണ രീതിക്ക് ഒരു സ്ഥിരതയില്ലായിരുന്നു. അത് ശരിയാക്കിയെടുത്തത് ദേവരാജന്‍ മാഷാണ്. കഷ്ടപ്പെട്ടു. റിക്കോര്‍ഡിങ്ങിനു മുന്നെ നാലു ദിവസം, മാഷ് ഞങ്ങളെ പുതിയ പാട്ടിലെ പദങ്ങളുടെ ഉച്ചാരണവും അര്‍ത്ഥവും പഠിപ്പിക്കും. ഓരോ വരിയും പാടി, പാട്ടിന്റെ മൂഡ് വിവരിച്ചുതരും. അറിയാമോ, നോട്ടുബുക്കും പെന്‍സിലുമായാണ് ഞങ്ങള്‍ സ്റ്റുഡിയോയില്‍ പോയിരുന്നത്! മലയാള ഭാഷയിലും സംഗീതത്തിലും ഒരുപോലെ പണ്ഡിതനായിരുന്നു മാഷ്. വയലാറിന്റെ വരികള്‍പോലും അദ്ദേഹം തിരുത്താറുണ്ട്! അങ്ങിനെയുള്ള ഒരു ഗുരുവിന്റെ ശിക്ഷണത്തിലാണ് ഞാനും യേശുദാസും ആലാപനം പഠിച്ചത്.
?? യേശുദാസിന്റെ പാട്ടു പാടി, പ്രശസ്തനായി
യേശുദാസ് പാടാനിരുന്ന ഒരു പാട്ടു പാടിയാണ് ഞാന്‍ പിന്നണി ഗായകനായി പ്രശസ്തി നേടുന്നത്! 'കളിത്തോഴ'നില്‍, 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി...' എന്ന ഗാനം. ദേവരാജന്‍ മാഷായിരുന്നു സംഗീത സംവിധായകന്‍. ഭാസ്‌കരന്‍ മാഷുടെ വരികള്‍. യേശുദാസിനെക്കൊണ്ട് പാടിക്കണമെന്നായിരുന്നു അവര്‍ തീരുമാനിച്ചിരുന്നത്. ഡയറക്ടര്‍മാര്‍ക്ക് അതുവരെ യേശുദാസിനെയായിരുന്നു പരിചയം. അപ്രതീക്ഷിതമായാണ് ഞാന്‍ സീനിലെത്തുന്നത്. അപ്പോള്‍ എന്നെയൊന്നു ട്രൈ ചെയ്യാമെന്നു അവര്‍ കരുതി. വേണ്ടത്ര ജനപ്രിയമായില്ലെങ്കിലും, കുറച്ചു പിന്നണികള്‍ അതിനുമുന്നെ ഞാന്‍ പാടിയിട്ടുമുണ്ടല്ലൊ. ദേവരാജന്‍ മാഷുടെ കീഴില്‍ പുതിയ ഗാനം ആദ്യ ദിവസം പാടിയത് തീരെ ശരിയായില്ല. പേടിച്ചു, പേടിച്ചു പാടി, മൊത്തം തെറ്റുകള്‍ പറ്റി. ഞാന്‍ നിരാശനായി. ജോലി തേടിയാണ് മദ്രാസില്‍ പോയത്, അതുതന്നെയാണ് എനിക്കു വിധിച്ചിട്ടുള്ളതെന്നും കരുതാന്‍ തുടങ്ങി. എന്നാല്‍, പിറ്റേ ദിവസം ദേവരാജന്‍ മാഷ് എന്നെ വീണ്ടും വിളിപ്പിച്ചു. ഒരു ഉശിരന്‍ പരിശീലനംകൂടി തന്നു. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് ഞാന്‍ വീണ്ടും റിക്കോര്‍ഡിങ് മുറിയില്‍ കയറി. പാടി... എല്ലാം ശരിയായി! 1966-ല്‍ ആയിരുന്നു അത്. 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി...' പാടിയ ഒരു പുതിയ ഗായകനായി ഞാ9 അറിയപ്പെടാ9 തുടങ്ങി. എ9റെ എവര്‍ഗ്രീന്‍ ഗാനങ്ങളിലൊന്നായി ശ്രോതാക്കള്‍ ഇന്നും ഈ ഗാനം നെഞ്ചിലേറ്റുന്നു! 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി...' എനിക്കു തന്നതിന് യേശുദാസിന് ഞാ9 എന്നും കടപ്പെട്ടിരിക്കുന്നു.
?? പണ്ടത്തെ റിക്കോര്‍ഡിങ് ആയാസകരം
അറുപതു വര്‍ഷം മുന്നെ നടന്ന യേശുദാസിന്റെ പ്രഥമ പിന്നണിഗാന റിക്കോര്‍ഡിങ് എങ്ങനെ ഉള്ളതായിരുന്നു
എന്ന് ഇന്നുള്ളവര്‍ക്ക് ഊഹിയ്ക്കാന്‍ പോലും കഴിഞ്ഞെന്നു വരില്ല. ഒരൊറ്റ മൈക്കാണ്. അതിനു മുന്നിലാണ് പാട്ടുകാരനും അകമ്പടിയുമെല്ലാം. എല്ലാം ഒരുമിച്ചാണ് റിക്കോര്‍ഡ് ചെയ്യുന്നത്. സംഗീത ഉപകരണങ്ങള്‍ വായിക്കുന്ന ഏതെങ്കിലും ഒരാള്‍ക്ക് ചെറിയൊരു പിഴവ് പറ്റിയാല്‍ പോലും പാട്ട് മൊത്തം തുടക്കം മുതല്‍ പാടണം. അങ്ങനെ പല ടേക്കുകള്‍ കഴിയുമ്പോഴാണ് ഒരു ഗാനത്തിന്റെ ശബ്ദലേഖനം പൂര്‍ത്തിയാകുന്നത്. എന്നാല്‍, നിരവധി ട്രേക്കുകള്‍ മിശ്രണം ചെയ്താണ് ഇന്നൊരു ഗാനം റിക്കോര്‍ഡ് ചെയ്യുന്നത്. ഓരോ ഇന്‍സ്റ്റ്രുമെന്റെിനും ഓരോ ട്രേക്കാണ്. ആലാപന സമയത്ത് ഒരക്ഷരം ഇത്തിരി നീട്ടി പാടാന്‍ മറന്നു പോയാല്‍, അത് നീട്ടാന്‍ പോലും ഇന്ന് സൗകര്യങ്ങളുണ്ട്. പാട്ടോ, അതിലെ ഒരു വരി പോലുമോ വീണ്ടും പാടുകയേ വേണ്ട. ഡ്യൂവെറ്റ്, കോറസ് ഒക്കെ പാടുന്നവര്‍ പരസ്പരം കാണുന്നില്ല, ആരൊക്കെയാണെന്ന് അറിയുന്നുപോലുമില്ല. സ്റ്റുഡിയോകളും വിഭിന്നമായിരിക്കാം. പിന്നീട് പാട്ടു കേള്‍ക്കുമ്പോഴാണ് തന്റെ കൂടെ ഈ പാടിയിരിയ്ക്കുന്നത് ആരെന്ന് ഗായികയും ഗായകനും തിരക്കുന്നത്!
?? യേശുദാസ് വലിയ ഗായകന്‍
ഇന്ത്യയില്‍ ഇത്രയധികം ഭാഷകളില്‍, ഇത്രയധികം ഗാനങ്ങള്‍ ആലപിച്ച മറ്റൊരു ഗായകനോ ഗായികയോയില്ല. മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം യേശുദാസിനാണ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത്. അദ്ദേഹമത് എട്ടു പ്രാവശ്യം നേടി. ആറെണ്ണവുമായി എസ്. പി. ബാലസുബ്രഹ്‌മണ്യമാണ് രാജ്യത്ത് രണ്ടാമത്. സംസ്ഥാനങ്ങളില്‍നിന്നായി മികച്ച ഗായകനുള്ള അമ്പതിലേറെ സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഏകദേശം എല്ലാ സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും ലഭിച്ചു. മുഹമ്മദ് റാഫിയും, ലതാ മങ്കേഷ്‌കറും എത്താത്തൊരു ഉയരമാണിത്. കൂടുതല്‍ താരതമ്യങ്ങള്‍ക്കൊന്നും ഞാനില്ല. പക്ഷെ, യേശുദാസ് എന്നേക്കാള്‍ വലിയ ഗായകനാണെന്ന് ഞാന്‍ പറയും. അദ്ദേഹം മനോഹരമായാണ് പാടുന്നത്, ഞാന്‍ പാടുന്നത് മനോഹരമാണെന്ന് മററുള്ളവരാണ് പറയേണ്ടത്.