Image

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 18

Published on 16 October, 2021
ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 18
മൗസൂ വീട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല .. അല്ലെങ്കിലും ഈ പെൺകുട്ടികൾ അമ്മയെ ചുറ്റിപ്പറ്റി നിന്നു കിലുക്കാംപെട്ടി പോലെ എന്തെങ്കിലും ഒക്കെ പറഞ്ഞുകൊണ്ടിരിക്കും .
അവരുടെ നടപ്പിലും  ഇരുപ്പിലും പോലും ഒരു താളമുണ്ട് . വീടാകെ അപ്പോൾ താളമയമാകും . കൊഞ്ചിക്കിളികൾ .. പെൺകുഞ്ഞുങ്ങളില്ലാത്ത വീട് എങ്ങനെ സമ്പൂർണ്ണമാകും എന്ന് മൗസുവിനെ അലിവോടെ ഓർത്തുകൊണ്ട് ആമോദിനി അത്ഭുതപ്പെട്ടു.

ഓഫീസിൽ പോകാൻ ഒട്ടും താല്പര്യം തോന്നിയില്ല . എന്തോ ഒരു മടി , പക്ഷെ പോകാതിരിക്കാൻ സാധിക്കില്ല . പിടിപ്പത് പണിയുണ്ട് .

മൗസൂ വന്നതുകൊണ്ട്  ശിവമതിയും  അൻപിന്റെ കൂടെ രാവിലെ എത്തി . അത് കൂടുതൽ സന്തോഷമായി.  കുട്ടികൾ സന്തോഷിക്കട്ടെ ,  മൗസുവിനു ശിവമതി നല്ല കളിക്കൂട്ടുകാരിയാണ്.

അപർണ വിളിച്ചെങ്കിലും , സംസാരിക്കാൻ സാധിച്ചില്ല . പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു. വർമ്മാജി കല്യാണത്തീയതി ഏകദേശം തീരുമാനിച്ചു . ആർഭാടം ഒന്നുമില്ലാതെ ചെറിയൊരു ചടങ്ങ്‌ , അടുത്തുള്ള അമ്പലത്തിൽ താലികെട്ട് , പിന്നെ രജിസ്റ്റര്‍ ഓഫീസിൽ വിവാഹ രജിസ്ട്രേഷൻ . അത്രമാത്രം മതിയെന്ന്  രണ്ടുപേരും ചേർന്ന് തീരുമാനിച്ചിരിക്കയാണ്. വൈകുന്നേരം മൗസുവിനെയും കൂട്ടി അവിടെ പോകാം , അപ്പോൾ വിശദമായി സംസാരിക്കാം .

അനിരുദ്ധിനെ ഫുഡ് കോർട്ടിൽ കണ്ടു .മാധവ് , ചെന്നൈയിലേക്ക് വരുന്ന കാര്യം അയാളോട് പറയാൻ തോന്നി. അയാളറിയേണ്ട വിഷയമല്ല  എന്നാലും ഉള്ളിൽ ഒരു രസം തോന്നി. പരോക്ഷലബ്‌ധമായ ഒരു ആനന്ദം . താൻ തനിച്ചല്ല എന്ന് പറയുമ്പോൾ കിട്ടുന്ന ഒരു സന്തുഷ്ടി . എപ്പോഴോ അയാൾ കൊന്ന,തന്റെ പ്രണയത്തിനൊരു ബലിയിടണം എന്നങ്ങ് തോന്നി . വിവാഹിതനായിട്ടും തന്നെ ചുറ്റിപ്പിടിക്കാൻ എന്തിനാണ് അയാൾ ശ്രമിക്കുന്നത് ? ആത്മാർത്ഥത തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരാളാണ് അനിരുദ്ധ് എന്ന് ഇതിനകം താൻ കണ്ടിരിക്കുന്നു. സ്നേഹത്തിന്റെ പച്ചപ്പ് വിരിയിക്കുന്ന അനുഭൂതി നൽകുക , എന്നിട്ടത്  ഹൃദയത്തിലേയ്ക്ക് പടർത്തി വിടുക, അതവിടെ പടർന്നു പന്തലിക്കുമ്പോൾ  കടവെട്ടി മാറ്റുക .. എന്ത് സ്വഭാവമാണത് ! ഇന്ന് , അയാൾ സ്വന്തം ഭാര്യയോടും ചെയ്യുന്നത് അതല്ലേ ? 
താൻ ഒറ്റക്കാണെന്നു മനസ്സിലായപ്പോൾ  വീണ്ടും അടുക്കാൻ ശ്രമിക്കുന്നതും പിന്നെന്തിനാണ് !

ഭക്ഷണം കഴിച്ചിട്ട് , അനിരുദ്ധിന്റെ അടുത്തേക്ക് നടന്നു .കസേര വലിച്ചിട്ട് അയാൾക്ക് അഭിമുഖമായിരുന്നു .

ആമോദിനിയെ കണ്ടിട്ടു കുറച്ചു ദിവസം ആയല്ലോ ?
'ഓഫീസിൽ വരുന്നുണ്ടായിരുന്നു.കുറച്ചു തിരക്കായിപ്പോയി . മാധവ് മുംബൈയിൽ നിന്നും വന്നു . കുറച്ചു ദിവസം ഇവിടെ ഉണ്ടായിരുന്നു . താങ്ക് ഗോഡ് , മാധവിന് ഇങ്ങോട്ടു ട്രാൻസ്ഫർ ആകുകയാണ് ..'
അനിരുദ്ധിനെ ചരിഞ്ഞു നോക്കി  മനസ്സിൽ ചിരിച്ചുകൊണ്ടാണ് ആമോദിനി അത് പറഞ്ഞത് . എന്തിനാണ് അങ്ങനെ പറഞ്ഞത് , അതിന്റെ പ്രസക്തി എന്താണ് , ചുമ്മാ ഒരു സന്തോഷം .
ഞാൻ ഓർത്തത് നിങ്ങൾ പിരിഞ്ഞു എന്നാണ് ..
ഒരു സെപ്പറേഷൻ , നമ്മളോട് സ്നേഹമുള്ളവർ .. അവരെ  അങ്ങനെ മുഴുവനായി ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കില്ലല്ലോ . പിന്നെ മൗസുവിനും അച്ഛനെ കാണാതെ വലിയ വിഷമം . അതുമല്ല , മാധവിന്റെ ജീവിതത്തിൽ വേറെ സ്ത്രീകൾ ആരുമില്ല..

വാച്ചിൽ നോക്കിയിട്ടു ആമോദിനി പറഞ്ഞു 
അയ്യോ മണി രണ്ടുകഴിഞ്ഞു ,രണ്ടേകാലിനൊരു മീറ്റിങ്ങുണ്ട് . എന്നും പറഞ്ഞ്
തിരിഞ്ഞു നടക്കുമ്പോൾ , ബാലിശമായ  പെരുമാറ്റമാണ് ഇപ്പോൾ ചെയ്ത തെന്നാലും അവളുടെ ഉള്ളിൽ ചുമ്മാതൊരു സന്തോഷമങ്ങ് പതഞ്ഞു പൊങ്ങി . ഇടക്ക് ചിലപ്പോഴെങ്കിലും ഇങ്ങനെ വേണ്ടേ ? ആത്മാർത്ഥ സ്നേഹത്തിന്റെ  അംശം പോലും ഇല്ലാത്തവരോട് , വിശ്വസ്തത ഇല്ലാത്തവരോട് , എന്ത് പറഞ്ഞാലും പ്രയോജനമില്ല .. എന്നാലും ചെറിയ ഒരു സുഖാനുഭവം.

മൗസുവിനെയും കൂട്ടി , അപർണയുടെ വീട്ടിലേക്കു നടക്കുമ്പോൾ അവൾ ചോദിച്ചു 
അമ്മാ അച്ഛന് ചെന്നൈയിലേക്ക് ട്രാൻസ്ഫർ കിട്ടിയാൽ , നമ്മുടെ കൂടെ താമസിക്കുമോ ?
അച്ഛനും അമ്മയും ഡിവോഴ്സ് ആയില്ലേ , പിന്നെ എങ്ങനെ ഒന്നിച്ചു ?"
അച്ഛൻ , നമ്മുടെ വീടിന്റെ അടുത്ത് തന്നെ ഫ്ലാറ്റ് നോക്കാം എന്ന് പറഞ്ഞു.
ആമോദിനി അതിനു മറുപടി പറഞ്ഞില്ല .
ഈ അച്ഛനും മകളും കൂടി തൻ്റെ സ്വൈര്യം കെടുത്തും.
നോവ് ,അതങ്ങനെ പെട്ടെന്ന് മാഞ്ഞു പോകില്ല.
മുറിവ് , അത് രേഖപ്പെടുത്തിയ അടയാളങ്ങൾ അങ്ങനെകിടന്ന് വിങ്ങും . 
ആദ്യം അച്ഛന് ട്രാൻസ്ഫർ കിട്ടട്ടെ , പിന്നെ ആലോചിക്കാം ഇതൊക്കെ .

മൗസുവിന്റെ വേദന മനസ്സിലാകും . മാതാപിതാക്കൾ വേർപിരിയുമ്പോൾ, മക്കളെയാണ് അത് കൂടുതൽ ബാധിക്കുന്നത്. അവർക്ക് ബന്ധങ്ങളുടെ   സങ്കീര്‍ണ്ണത , നോവ്‌, നിരാകരണം , ഒറ്റപ്പെടൽ , സമൂഹം  അവരോടു പ്രതികരിക്കുന്നത്.. അതൊന്നും അറിയാൻ പക്വത വന്നിട്ടുണ്ടാകില്ല കുഞ്ഞുങ്ങൾക്ക്.
പുരുഷന്മാരിൽ ചിലരെങ്കിലും  വിവാഹമോചിതരായ സ്ത്രീകളെ  എങ്ങനെയാണ് കാണുന്നതെന്ന വസ്തുതയുമോർക്കാം. . തനിയെ താമസിക്കുന്ന സ്ത്രീകൾക്ക് , അവരുടെ ജീവിതത്തിൽ  ശാരീരിക ബന്ധത്തിന്റെ സന്തോഷം നഷ്ടമായെന്ന വേവലാതി മാത്രമേയുള്ളെന്നാവാം അവരുടെ ചിന്ത.. 
അവർ  പൂർണരല്ല എപ്പോഴും എന്തെല്ലാമോ ആഗ്രഹിക്കുന്നു എന്നുള്ള മിഥ്യാചിന്തകൾ  ഒരുപാട്പേർ വെച്ചുപുലർത്തുന്നുണ്ടാവും.
യഥാർത്ഥത്തിൽ അവൾ ആഗ്രഹിക്കുന്നത്  കരുതലാണ്. അല്ലാതെ ശരീരം മാത്രമല്ല .
ഇവയൊന്നും , പറഞ്ഞു മനസ്സിലാക്കാനും സാധിക്കില്ല .  അനുഭവിക്കുന്നവർക്കെ അറിയൂ . താൻ മാധവിൽ നിന്നും മാറിയാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയപ്പോൾ അനിരുദ്ധ് എന്താണ് കരുതിയത് ?
ഇംഗ്ലീഷിൽ പറഞ്ഞാൽ  ഈസിലി അവൈലബിൾ എന്ന് ..
അല്ലെങ്കിൽ ഇന്ദ്രിയസുഖ പൂർത്തീകരണം ആഗ്രഹിക്കുന്നവൾ എന്നല്ലേ ?

ചിന്തിച്ചുചിന്തിച്ച് നടന്നു ആമോദിനി.
അപർണയുടെ വീട്ടിൽ എത്തുന്നവരെ മൗസൂവും മൗനിയായിരുന്നു .
അപർണ വളരെ ഉല്ലാസവതിയായിരിക്കുന്നുവെന്ന് കണ്ടു.അടുത്ത മാസം പതിനാലിന് വിവാഹം . 
ഈ അടുത്തകാലത്ത് , ഇതുപോലെ സന്തോഷിപ്പിച്ച ഒരു വാർത്തയില്ല. അപർണയുടെ കാര്യത്തിൽ അവളെക്കാൾ സന്തോഷിച്ചത് താനാണെന്ന് ആമോദിനിക്ക് തോന്നി . ഒരാളെ ആശ്വസിപ്പിക്കാനും, ചേർത്തുനിർത്താനും സ്നേഹമുള്ളൊരു മനസ്സുണ്ടായാൽ മാത്രം മതി.അത് വർമ്മാജിക്കുണ്ട്‌. അത് തനിക്കു മനസ്സിലായി.. ആ തോന്നൽ ഇനി തെറ്റില്ല . 

അന്ന് തിങ്കളാഴ്ച ആയിപ്പോയി.. അല്ലെങ്കിൽ , അവിടെ താമസിച്ച്, ഈ സന്തോഷത്തിന്റെ പേരിൽ ഒരു വൈൻ ഗ്ളാസിനൊപ്പം ആര്‍പ്പുവിളിക്കാമായിരുന്നു.

അപർണയുടെ സംസാരം പിന്നെയും മാധവിലേക്കു തിരിഞ്ഞു .
'തിരിച്ചു കിട്ടാനാവാത്ത വിധം   നിങ്ങൾ തമ്മിലുള്ള സ്നേഹം അത്ര അങ്ങ്  കളഞ്ഞു പോയിട്ടില്ല...വീണ്ടെടുക്കാൻ ആവാത്തവിധം  അത്ര ദൂരത്തിലേക്കു നിങ്ങൾ നടന്നു പോയിട്ടുമില്ല .. അപർണ ആമോദിനിയോടു പറഞ്ഞു.
അറിഞ്ഞുകൂടാ , ഇപ്പോൾ ഒന്നും പറയാറായിട്ടില്ല .
അങ്ങനെ അപർണയ്ക്ക് മറുപടി കൊടുത്തെങ്കിലും മാധവിനെ  വെറുതേ 
ഓർമ്മകളിൽ തിരഞ്ഞു.. അതേ,അവിടെ ഇപ്പോഴും 
പ്രണയത്തിന്റെ , കരുതലിന്റെ  റോസാപ്പൂക്കൾ പൂവിടുന്നുണ്ടോ ?
സത്യത്തിൽ മൗസുവിനു വേണ്ടി മാത്രം ആണോ ഒരു തിരികെപ്പോക്ക് ?
താനും അത് ആഗ്രഹിച്ചു തുടങ്ങിയോ..?
ഒന്നിച്ചുണ്ടായിരുന്നപ്പോൾ തങ്ങൾക്കിടയിൽ ദിനവും പൊടിച്ചുണർന്നിരുന്ന സ്നേഹത്തളിരുകൾ വീണ്ടുംവളർന്ന് അതിൽ നിറയെ സൗഗന്ധികങ്ങൾ വിടരുമോ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക