Image

സിനി പണിക്കരുടെ 'യാനം സീതായനം' പ്രകാശനം ചെയ്തു

Published on 08 October, 2021
സിനി പണിക്കരുടെ  'യാനം സീതായനം' പ്രകാശനം ചെയ്തു

കൊച്ചി:  അമേരിക്കൻ മലയാളിയും ശാസ്ത്രജ്ഞയുമായ സിനി പണിക്കർ എഴുതിയ “യാനം സീതായനം”  നോവൽ ഒക്ടോബർ രണ്ടാം തീയതി പാലാരിവട്ടം മൺസൂൺ എംപ്രസ്സിൽ നടന്ന ചടങ്ങിൽ ആദ്യപ്രതി  കവയിത്രി വി എം ഗിരിജക്ക് നൽകിക്കൊണ്ട്  പ്രൊഫസ്സർ എം കെ സാനു പ്രകാശനം ചെയ്തു. ഈ നോവലിന് പ്രൊഫസ്സർ എം കെ സാനു തന്നെയാണ് അവതാരിക എഴുതിയിട്ടുള്ളത്.   അതിൽ യാനം സീതായനത്തെ, അദ്ദേഹം എം ടി വാസുദേവൻ നായരുടെ “രണ്ടാമൂഴം” എന്ന കൃതിയോടും, പി കെ ബാലകൃഷ്ണന്റെ “ഇനി ഞാൻ ഉറങ്ങട്ടെ” എന്ന കൃതിയോടും  താരതമ്യപ്പെടുത്തിയിരിക്കുന്നു.   

അവതാരിക ഉപസംഹരിച്ചുകൊണ്ട് പ്രൊഫസ്സർ ഇങ്ങനെ എഴുതിയിരിക്കുന്നു :  “മുപ്പത് വർഷക്കാലം അമേരിക്കൻ ജീവിതവുമായി പൊരുത്തപ്പെട്ട്, അതുമായി ലയിച്ചുചേർന്ന ഒരു മലയാളി വനിത, തന്റെ മാതൃഭാഷയും പൈതൃകവും കണ്ടെത്തി, ആ പൈതൃകത്തെ മാനുഷികനീതിയുടെ അടിസ്ഥാനത്തിൽ കലാസുഭഗമായി ആവിഷ്കരിച്ച ഒരു നോവലെന്ന രീതിയിൽ അഭിമാനപൂർവ്വം ഞാൻ ഈ വിശിഷ്ടമായ നോവലിനെ സ്വാഗതം ചെയ്യുകയും, ഈ നോവൽ അതേ അഭിമാനത്തോടു കൂടി മലയാളവായനക്കാരുടെ മുൻപാകെ സമർപ്പിക്കുകയും ചെയ്യുന്നു.” ഈ വസ്തുതകളും, “മീ റ്റൂ” എന്ന പ്രസ്ഥാനം എങ്ങനെയാണ് സിനി പണിക്കർക്ക് സീതയെ പുനരാവിഷ്കരിക്കാൻ ഒരു പ്രചോദനമായത് എന്ന പശ്ചാത്തലവും, നോവലിന്റെ മാനുഷികവും വൈകാരികത നിറഞ്ഞതുമായ ചിത്രീകരണവും പ്രൊഫസ്സർ എം കെ സാനു പുസ്തകപ്രകാശനവേളയിൽ പ്രത്യേകം പരാമർശിക്കുകയുണ്ടായി.  

തുടർന്നു സംസാരിച്ച എഴുത്തുകാരി വി എം ഗിരിജ, വളരെ മികച്ച ഒരു രചനയെന്നാണ് യാനം സീതായനത്തെ വിശേഷിപ്പിച്ചത്. നോവലിലെ അഗാധ വൈകാരികതയും മാനുഷികതയും മാത്രമല്ല, നോവലിന്റെ ശില്പവേലയിൽ സിനി പണിക്കർ ചേർത്തുവച്ചിട്ടുള്ള പലതും - സീതയ്ക്ക് ജനകൻ നൽകുന്ന വിത്തുകളുടെ സഞ്ചി മുതൽ, ഗുഹൻ എന്ന കഥാപാത്രത്തിന്റെ പ്രാമുഖ്യം വരെ - ഈ നോവലിനെ  അത്യാകർഷകമാക്കുന്നു എന്നവർ അഭിപ്രായപ്പെട്ടു.

പ്രസിദ്ധ നോവലിസ്റ്റ് സി രാധാകൃഷ്ണൻ, എഴുത്തുകാർക്ക് ആവശ്യമായ ഊർജ്ജത്തെക്കുറിച്ചും സ്ഥൈര്യത്തെക്കുറിച്ചും സംസാരിച്ചു. ഇതുവരെ ഒരു ചെറുകഥ പോലും എഴുതി  പ്രസിദ്ധീകരിക്കാതെ, ഇത്രയും നീണ്ട ഒരു നോവൽ (432 പേജുകൾ ഉണ്ട്)  സിനി പണിക്കർ  ആദ്യമായി എഴുതി എന്നത്, അതും സാഹിത്യവുമായോ ഭാഷയുമായോ ഒരു ബന്ധവുമില്ലാത്ത ജോലിയിൽ ഏർപ്പെട്ടിരിക്കെ, ഇതിഹാസത്തെ ആസ്പദമാക്കി  എഴുതി എന്നത് അവരുടെ ജന്മസിദ്ധമായ കഴിവിനെ  എടുത്തുകാണിക്കുന്നു  എന്ന് അദ്ദേഹം പ്രസ്താവിച്ചു. 

സൂമിലൂടെ ചടങ്ങിൽ പങ്കെടുത്ത ഡോക്ടർ എം വി പിള്ള, LANA-യുടെ വാർഷിക മീറ്റിംഗിനായി ചിക്കാഗോയിൽ വന്നതിനെക്കുറിച്ചും, ഗാന്ധി ജയന്തി ദിനത്തിൽ യാനം സീതായനത്തിന്റെ പ്രകാശനം നടക്കുന്നതും കൂട്ടിയിണക്കി സംസാരിച്ചു. “I do not want my house to be walled in on all sides and my windows to be stuffed. I want the culture of all lands to be blown about my house as freely as possible. But I refuse to be blown off my feet by any” എന്ന ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്,   എത്രയോ വിഷയങ്ങൾ ആദ്യ നോവലിന്റെ രചനക്ക് സിനിക്ക് ഉപയോഗിക്കാമായിരുന്നു, എന്നാൽ സ്വന്തം മണ്ണിൽ ഉറച്ചു ചവിട്ടി നിന്നുകൊണ്ട് ആദികാവ്യമാണ് സിനി വിഷയമാക്കിയത് എന്നതിലെ പ്രത്യേകതയും പ്രാമുഖ്യവും ഡോക്ടർ പിള്ള ചൂണ്ടിക്കാണിച്ചു.

സുപ്രസിദ്ധ പിന്നണി ഗായകൻ ജി വേണുഗോപാൽ എഴുത്തുകാരിയെ പരിചയപ്പെടുത്തി. പിന്നണിയിൽ നിന്നും മുന്നണിയിലേക്കു വരുന്നു എന്നു  നർമ്മം കലർത്തി  പറഞ്ഞുകൊണ്ട്,  സിനിയുമായി  വർഷങ്ങളായുള്ള പരിചയവും, എഴുതാനുള്ള സിനിയുടെ താല്പര്യവും, സിനിയുടെ ജോലിയുടെ പ്രത്യേകതയും വേണുഗോപാൽ വിവരിച്ചു. അദ്ദേഹം ആലപിച്ചു റെക്കോർഡ് ചെയ്ത അസതോമാ  സത്ഗമയ  എന്ന പ്രാർത്ഥനയോടെയാണ് പ്രകാശനച്ചടങ്ങ് ആദ്യം ആരംഭിച്ചത്. സിനി പണിക്കർ ആദ്യം ഈ നോവൽ ഇംഗ്ളീഷിൽ ആണ് എഴുതിയത്. ന്യൂ ഡൽഹിയിലെ രൂപ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “Sita: Now You Know Me” ആമസോണിൽ എല്ലായിടത്തും ലഭ്യമാണ്. ഇതിന്റെ ഒരു കോപ്പി തനൂജ ഭട്ടതിരിക്ക് നൽകിക്കൊണ്ട് ജി വേണുഗോപാൽ കേരളത്തിലെ പ്രകാശനം നിർവ്വഹിച്ചു.

ആശംസകൾ നേർന്ന എഴുത്തുകാരിയും പ്രഭാഷകയുമായ തനൂജ ഭട്ടതിരി, സ്ത്രീകൾ ഇന്നും നേരിടുന്ന പ്രശ്നങ്ങളും, അതിന്റെ പശ്ചാത്തലത്തിൽ യാനം സീതായനം പോലെയുള്ള നോവലിന്റെ പ്രസക്തിയെക്കുറിച്ചും ദീർഘമായി  സംസാരിച്ചു. സിനി പണിക്കർ  പുസ്തകച്ചട്ടയിൽ പറയുന്നതു പോലെ, സീത എന്നും സ്ത്രീകളിൽ ജീവിക്കുന്നു, ജീവിച്ചുകൊണ്ടേയിരിക്കും എന്നാണ് ലളിതാംബിക അന്തർജനത്തിന്റെ ചെറുമകളായ തനൂജയും എടുത്തുപറഞ്ഞത്. ചടങ്ങിന്റെ അവസാനം, സൂമിലൂടെ,  നന്ദിവാക്കുകളും പുസ്തകപരിചയവും ഉൾപ്പെടുത്തി സിനി പണിക്കർ സീതയെ സമകാലീനമായ വിധത്തിൽ രചിക്കാനുണ്ടായ പ്രചോദനവും പ്രേരണകളും വിവരിച്ചു. രാമായണത്തെ സീതയുടെ ജീവിത യാത്രയായി, അതും ഒരു മനുഷ്യസ്ത്രീയുടെ  ജീവിതമായി ചിത്രീകരിച്ചതിന്റെ പശ്ചാത്തലവും, നോവലിൽ വരുത്തിയ മാറ്റങ്ങളും ചുരുങ്ങിയ തോതിൽ സിനി  വെളിപ്പെടുത്തുകയും ചെയ്തു. 

കോഴിക്കോട്ടുള്ള പൂർണ്ണ പബ്ലിക്കേഷൻസ് ആണ് യാനം സീതായനം പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിക്കുന്നതിനു മുൻപേ ഈ നോവൽ പൂർണ്ണ-ഉറൂബ് അവാർഡിന് രണ്ടാം സ്ഥാനത്തു വരികയും ചെയ്തു.

https://www.tbsbook.com/product/yanam-seethayanam/

(പ്രകാശനച്ചടങ്ങിന്റെ രണ്ടാം ദിവസം പ്രൊഫസ്സർ എം കെ സാനുവും പത്നിയും കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ചെറുതായി അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകൾ കൂട്ടാക്കാതെയാണ് അദ്ദേഹം യാനം സീതായനത്തിന്റെ ചടങ്ങിന് വന്നത്. രണ്ടു പേരും രണ്ടു വാക്‌സിനും എടുത്തിരുന്നു.  വളരെ ചുരുങ്ങിയ തോതിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ നടത്തിയ  ചടങ്ങിൽ പങ്കെടുത്ത എല്ലാവരും വാക്‌സിനേറ്റഡ് ആണ്.)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക