Image

മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ടകഥ- 5: ജോസഫ് ഏബ്രഹാം)

Published on 20 September, 2021
മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ടകഥ- 5: ജോസഫ് ഏബ്രഹാം)

ടെലിഫോണ്‍  ഡാറ്റ ലഭ്യമായി. സംഭവം നടന്നതിന്‍റെ തലേദിവസം ദേശായിയുടെ ഭാര്യ കാറെടുത്തു പുറത്തുപോയ സമയമായ വൈകുന്നേരം  നാലുമണി മുതല്‍ പിറ്റേദിവസം രാത്രി പന്ത്രണ്ട് മണിവരെയുള്ള രേഖകള്‍   പരിശോധിച്ച ശേഷം   എജന്റ്  രവിചരണന്‍ ഗുപ്ത   രാംനോസ്കിയെ ബ്രീഫ് ചെയ്തു.

“മിസ്റ്റര്‍.രാംനോസ്കി, ഈ ഫോണ്‍ നമ്പരുകളില്‍, രണ്ടു നമ്പറുകള്‍ക്ക്  വളരെ പ്രത്യേകത തോന്നുന്നു. സ്ഫോടനം  ഉണ്ടായ നിമിഷം മുതല്‍ ഈ ഫോണുകള്‍ നിശ്ചലമായതായി കാണുന്നു.  മറ്റൊരുകാര്യം   വോഡഫോണ്‍ നമ്പറുകളായ ഈ രണ്ടു ഫോണുകളും പരസ്പരം ടെക്സ്റ്റ്‌ മെസേജുകള്‍ അയക്കാന്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.  രണ്ടു മണി അമ്പത്തെട്ടു മിനിട്ട്  അന്‍പത്തിയഞ്ചു സെക്കണ്ടിലാണ്   ടെക്സ്റ്റ്‌ മെസേജു  അയച്ചത്,  അതായത്  ബോംബ്‌ ബ്ലാസ്റ്റ് ചെയ്ത അതേ സമയത്ത്”

“ഓക്കേ രവി, ഗുഡ് ജോബ്‌.  എങ്കില്‍ ഇതില്‍ ഒരു സിം  ബോംബിനെ നിയന്ത്രിച്ച ഉപകരണത്തിലേതും  മറ്റേതു  ബോംബ്‌ ബ്ലാസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച ട്രിഗര്‍ ഫോണിലേയും  ആയിരിക്കും.

“എങ്കില്‍ ഈ രണ്ടു സിമ്മുകളെയും  കുറിച്ച് വോഡഫോണ്‍ കമ്പനിയെ വിളിച്ചു ചോദിക്കൂ.  ഇതിനിടയില്‍  ഈ ഫോണില്‍ ഏതെങ്കിലും ഒന്നുമായി മറ്റേതെങ്കിലും ഫോണ്‍  ബന്ധപ്പെട്ടിട്ടുണ്ടോയെന്നും.   ഉണ്ടെങ്കില്‍   അവരുടെ ആ സമയത്തെ ലൊക്കഷന്‍ എവിടെ  എന്നിവ കണ്ടെത്തു”

ഏജന്റ്  രവിചരണ്‍ ഗുപ്തയുടെ അന്വോഷണത്തില്‍   മറ്റൊരു ഫോണ്‍  ഈ  രണ്ടു ഫോണുകളില്‍  ഒന്നുമായി രണ്ടു പ്രാവശ്യം വിളിച്ചതായി കണ്ടെത്തി. ആ ഫോണും സംഭവ സമയത്തിനു ശേഷം പിന്നീടു ഉപയോഗിച്ചതായി കണ്ടില്ല

അന്വോഷണ സംഘം ഇപ്പോള്‍ മൂന്നു സിമ്മുകളെ  തിരിച്ചറിഞ്ഞു. ഇതില്‍ ഒരു സിം, ‘സിം -900’ എന്നപേരില്‍ അറിയപ്പെടുന്നതാണ്.  അത്തരം സിംകാര്‍ഡുകളാണ്‌  ഗാര്‍ഹിക ഉപകരണങ്ങള്‍ നിയന്ത്രിക്കാനുള്ള റിമോട്ട് സംവിധാനങ്ങളില്‍  ഉപയോഗിക്കുന്നത്.

“അവസാന നാല് അക്കങ്ങള്‍ 3752 ആയിട്ടുള്ള സിം സ്ഫോടന സമയത്തോടെ  ഡീ ആക്റ്റിവേറ്റായിപ്പോയി. അപ്പോള്‍ അതുതന്നെയാണ്  സ്ഫോടനം നടത്താന്‍ ഉപയോഗിച്ച  ‘ട്രിഗര്‍ ഡിവൈസ്.’

 “ഈ സിമ്മിലേക്കുള്ള ടെക്സ്റ്റ്‌ മെസ്സേജു  വന്നത്  SIM 4366 നിന്നുമാണ്. അപ്പോള്‍ ഈ ഫോണാണ്  സ്ഫോടനം നടത്താനുള്ള ‘കമാണ്ട് മെസ്സേജ്’ അയച്ചത്

“അവസാന അക്കങ്ങള്‍ 8823 യിട്ടുള്ള ഒരു  സിമ്മില്‍  നിന്നും SIM 4366, അതായത് ‘അസ്സാള്‍ട്ട് മെസേജ’യച്ച ഫോണിലേക്ക്   രണ്ടു പ്രാവശ്യം  കാളുകള്‍ പോയിട്ടുണ്ട്.”

ഏജന്റുമാരുടെ ബ്രീഫിംഗ്  കഴിഞ്ഞതോടെ  രാംനോസ്കി മൌനത്തിലായി.  ഇന്‍സ്പെക്ടര്‍  ആര്‍നോള്‍ഡ്  എജന്റ് രാംനോസ്കിയുടെ പ്രതികരണത്തിനായി ഉറ്റുനോക്കിയിരിക്കുകയാണ്.

“ഇന്‍സ്പെക്ടര്‍ ആര്‍നോള്‍ഡ്,  താങ്കള്‍ ദയവായി എത്രയും പെട്ടന്ന് മജിസ്ട്രേറ്റിന്റെ  ഉത്തരവ് വാങ്ങി ഫോണ്‍ കമ്പനിയില്‍ നിന്നും   ഈ ഫോണിന്‍റെ ഉടമകള്‍ ആരൊക്കെ,  ഈ കാളുകള്‍ നടത്തുന്ന സമയത്ത് അവര്‍ കൃത്യമായും എവിടെ ആയിരുന്നു എന്നറിയുമോ?.

 ‘അസ്സാള്‍ട്ട് മെസേജു’   അയച്ച ഫോണ്‍ എവിടെ ആയിരുന്നുവെന്നു ഫോണ്‍ ഡാറ്റയില്‍ ഇല്ല.  അപ്പോള്‍ അതു സ്ഫോടനം നടന്ന സ്ഥലത്തെ ടവറിന്റെ പരിധിയില്‍ അല്ലായിരുന്നു. അതുപോലെ  ഇതിലെ രണ്ടാമത്തെ ഫോണിന്‍റെയും  അതായത്  8823 എന്ന സിമ്മിന്റെ ശരിയായ ലോക്കഷന്‍ അറിയണം”

ഏജന്റു റാംനോസ്കി  തിടുക്കപ്പെട്ടു.

കന്തസാമിയുടെ  മരണം  ഒരു കൊലപാതകമാണെന്നതില്‍  ആര്‍ക്കും സംശയമില്ലായിരുന്നു. എങ്കിലും സാധുവായ ആ മനുഷ്യന്‍റെ   ശത്രുവാരെന്നോര്‍ത്ത്  എല്ലാവരും  അതിശയിച്ചു.   മൃതദേഹം  നാട്ടിലേക്കു അയയ്ക്കണം.  തമിഴ് മക്കള്‍ എല്ലാവരും ചേര്‍ന്ന്  വിമാന ടിക്കറ്റിനും  കൂടെ പോകാന്‍ ഒരാള്‍ക്കുള്ള ടിക്കറ്റും,  നാട്ടിലെത്തിയ ശേഷം   കാന്തസാമിയുടെ ചടങ്ങുകള്‍ കഴിക്കാനും  കുടുംബത്തിനു സഹായമായി നല്‍കാനുമായി  പിരിവെടുത്ത്  പണം ശേഖരിച്ചു.  മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു മോര്‍ച്ചറിയില്‍  സൂക്ഷിച്ചിട്ടുണ്ട്. ഒരുക്കങ്ങള്‍ കഴിഞ്ഞു  പോകാനുള്ള സമയം ആകുമ്പോള്‍ വിട്ടു നല്‍കാമെന്നു മലേഷ്യന്‍ പോലീസും അറിയിച്ചിട്ടുണ്ട് .

മൃതദേഹവുമായി  നാട്ടില്‍ എത്തുന്നതിനു മുന്‍പ് വീട്ടുകാരെ അറിയിക്കണമല്ലോ. കന്തസാമിയുടെ വീട്  തിരുനെല്‍വേലിയില്‍ ആണെന്നറിയാം  എവിടെയെന്നു  കൃത്യമായി ആര്‍ക്കും അറിയില്ല.  കന്തസാമി മുന്‍പ്  പറഞ്ഞിട്ടുള്ള  ഇടത്തെല്ലാം    അന്വോഷിച്ചു.  ആര്‍ക്കും അങ്ങിനെ ഒരാളെ അറിയില്ല  തിരുനെല്‍വേലി  കളക്ടര്‍ക്ക്   വിവരം അറിയിച്ചുകൊണ്ട് തമിഴ് സമാജം ഫാക്സ് മെസ്സേജയച്ചു. കന്തസാമിയുടെ ഫോട്ടോയും, ചരമ  വാര്‍ത്തയും  ഫേസ് ബുക്കിലും  വാട്ട്സ് ആപ്പിലും കൊടുത്തിട്ടും ആരും  തിരിച്ചറിഞ്ഞില്ല. മലേഷ്യന്‍ ഇമിഗ്രേഷന്‍ വകുപ്പിലും കന്തസാമിയെക്കുറിച്ചുള്ള  യാതൊരു രേഖകളും ഇല്ലായിരുന്നു.

“ ഒന്നുകില്‍ കന്തസാമി എന്ന പേരുതന്നെ  വ്യാജമാണ്. മറ്റൊരു പേരില്‍ ആയിരിക്കാം അയാള്‍ ഇമിഗ്രേഷന്‍ ക്ലീയറന്‍സ്  ചെയ്തത്.  അല്ലെങ്കില്‍ അയാള്‍ നിയമവിരുദ്ധമായി, രേഖകള്‍ ഇല്ലാതെയാണ് ഇത്രുംകാലം തങ്ങിയിരുന്നത്” കന്തസാമിയെക്കുറിച്ചു അന്വോഷിച്ച മലേഷ്യന്‍ പോലീസിനു ഇമിഗ്രേഷന്‍ വകുപ്പില്‍ നിന്നും അത്രയേ അറിയാന്‍ കഴിഞ്ഞുള്ളു.

കന്തസാമിയെക്കുറിച്ചു പല വാര്‍ത്തകളും പരന്നു. അയാള്‍ ഏതോ ഗൂഡസംഘത്തിലെ അംഗമാണെന്നും, ഭീകരന്‍ ആയിരുന്നെന്നുമൊക്കെ വാര്‍ത്തകള്‍.

 മലേഷ്യന്‍ പോലീസ്  ഇന്റര്‍പോള്‍ സഹായം തേടി. പക്ഷെ ലോകത്തെവിടെയും അയാള്‍ പോലീസിന്‍റെ രേഖകളില്‍   ഉണ്ടായിരുന്നില്ല.  ആരും ഏറ്റെടുക്കാന്‍ വരാതിരുന്നതിനാല്‍ മലേഷ്യന്‍ പോലീസ് കന്തസാമിയുടെ മൃതദേഹം ഏതോ അഞ്ജാത സ്ഥലത്ത് മറവുചെയ്തു.

ഇന്‍സ്പെക്ടര്‍  ആര്‍നോള്‍ഡിന്റെ   ഡപ്യൂട്ടി,  മജിസ്ട്രെറ്റിന്റെ ഉത്തരവുവാങ്ങി  സെല്‍ഫോണ്‍ കമ്പനിയായ വോഡഫോണില്‍ നിന്നും ഫോണുകളുടെ വിവരങ്ങളുമായി തിരിച്ചെത്തി.

പക്ഷെ കിട്ടിയ വിവരങ്ങള്‍ അന്വോഷണത്തെ കുഴക്കുന്നതായിരുന്നു.  ‘ട്രിഗര്‍ ഫോണും’ അതിന്‍റെ സിമ്മും ആരുടേയും പേരില്‍ രജിസ്ടര്‍ ചെയ്തിട്ടില്ല. അതെല്ലാം  വില കുറഞ്ഞ ‘ബര്‍ണര്‍ ഫോണുകള്‍’ ആണ്. താല്‍ക്കാലികമായി  ഉപയോഗിച്ച് വലിച്ചെറിയുന്ന തരത്തിലുള്ള സിം കാര്‍ഡുകള്‍.  അതില്‍ ഒരു നിശ്ചിതതുക  നിശ്ചിത കാലത്തേക്ക് ലോഡ് ചെയ്തിട്ടുണ്ടാകും  അതു കഴിഞ്ഞാല്‍ അതുപയോഗശൂന്യമാകും.

‘REL1=ON’ അതായിരുന്നു സിം 4366 നിന്നും ട്രിഗര്‍ ഡെവിസിലേക്ക് അയക്കപ്പെട്ട  മാരകമായ സന്ദേശം. ആ സന്ദേശം ലഭിച്ചതോടെ ബോംബു ആക്ടിവേറ്റ് ചെയ്യപ്പെട്ടു, സ്ഫോടനം നടന്നു.

മിസിസ്.  ദേശായി  ഓര്‍ത്തെടുത്തു  ആ ദിവസത്തെ;

“ഞാന്‍ ഓര്‍ക്കുന്നൂ. അന്നു വളരെയേറെ ശാന്തമായ ഒരു ദിവസമായിരുന്നു. ഒരു ഇലയനക്കം പോലുമില്ലാതെ പിടിച്ചു കെട്ടിയപോലെ വായൂസഞ്ചാരം  നിശ്ചലമായിരുന്നു. വീടിനു പുറത്തു നിന്നും ജാലകത്തിലൂടെ തിളങ്ങുന്ന വെയില്‍ മുറിയില്‍ വീഴുന്നുണ്ടായിരുന്നു.

“അദ്ദേഹം പുറത്തു പോകാന്‍ ഒരുങ്ങി ഇറങ്ങി. ഫ്രാന്‍‌സില്‍ നിന്നും ഒരു സുഹൃത്ത് ടൌണിലെ ഹോട്ടലില്‍ ചില സുപ്രധാന രേഖകളുമായി എത്തിയിട്ടുണ്ട്.  അയാളെ കാണണം ചിലപ്പോള്‍ തിരിച്ചു വരാന്‍ അല്പം വൈകും എന്ന് പറഞ്ഞാണ് ഇറങ്ങിയത്‌. പോകാന്‍ പുറത്തിറങ്ങിയ ആള്‍ ഒരുമിനുട്ട് കഴിഞ്ഞു കയറി വന്നപ്പോള്‍ ഞാന്‍ ചെന്നു നോക്കി.

“ ‘പേഴ്സ് മറന്നുപോയി, പക്ഷെ ഇപ്രാവശ്യം ഞാന്‍ ശരിക്കും പോവുകയാണ്’ എന്നുപറഞ്ഞു വീണ്ടും പുറത്തേക്കിറങ്ങി.   പക്ഷെ  അതിനിയൊരു  മടക്കമില്ലാത്ത യാത്രയുടെ തുടക്കമെന്ന് അപ്പോള്‍ തോന്നിയില്ല”

കണ്ണീരടക്കാന്‍ മിസിസ്. ദേശായിക്കായി സമയം നല്‍കികൊണ്ട് കസാലയില്‍ നിന്നും എഴുന്നേറ്റ ഏജന്റ് രാംനോസ്കി ജനാലയിലൂടെ പുറത്തേക്ക് നോക്കി. എതിരെയുള്ള കുന്നിലെ പഴയ പീരങ്കിതറയില്‍ അയാളുടെ കണ്ണുകള്‍ ചെന്നെത്തി.

“ഞാന്‍ മുറ്റത്തിറങ്ങി  അദ്ദേഹം പോകുന്നതും നോക്കിനിന്നു. ഇറക്കമിറങ്ങി പ്രധാന വഴിയിലേക്ക്  കാര്‍ കടക്കുന്നത്‌ കണ്ടിട്ടാണ് ഞാന്‍ തിരിച്ചു വീടിനകത്തേക്ക്  നടക്കാന്‍ തുടങ്ങിയത്. അപ്പോഴേക്കും  വലിയൊരു സ്ഫോടന ശബ്ദം കേട്ടു. വഴിയില്‍ കാര്‍ കണ്ടില്ല തൊട്ടടുത്ത വയലില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടു ഞാന്‍ ഓടി, ചെരുപ്പിടാന്‍ പോലും പറ്റിയില്ല.

“ഞാന്‍ ചെല്ലുമ്പോള്‍ കാര്‍ വയലില്‍ കിടന്നു കത്തുന്നു. എനിക്ക് അടുത്ത് ചെല്ലാന്‍ പറ്റാത്ത ചൂടും തീനാളവും.   കാറിനു ചുറ്റും ഓടി നടന്നുകൊണ്ട്  ഞാന്‍ തീയിലൂടെ കാറിനകത്തെയ്ക്ക് നോക്കി  പക്ഷെ അദ്ദേഹത്തെ കാറിനുള്ളില്‍ കണ്ടില്ല. ഞാന്‍ ചുറ്റും നോക്കി.  കഴിഞ്ഞ വാലന്‍റ്റൈന്‍ ദിനത്തില്‍ ഞാന്‍ അദേഹത്തിന് വാങ്ങിക്കൊടുത്ത, ചുവന്ന ഹൃദയത്തിന്‍റെ കൈതുന്നല്‍ ചിത്രമുള്ള  ‘നെക്ക് ടൈ’  ഒരു  മുള്‍ചെടിയില്‍ കുരുങ്ങി കിടക്കുന്നത് കണ്ടു. അതിലെ ഹൃദയത്തിന്‍റെ ചിത്രവും  പിഞ്ചിപ്പോയിരുന്നു”
 
(തുടരും....)

Join WhatsApp News
നസീര്‍ മീനങ്ങാടി 2021-09-20 16:10:13
ആദ്യ ഭാഗം അല്‍പ്പം മനസ്സിരുത്തി വായിച്ചില്ലെങ്കില്‍ കിട്ടാതെ പോകും, ദോഷം പറയുകയല്ല കുറച്ചു സാങ്കേതിക വിഷയം അതിലുണ്ട്. കന്തസാമിയുടെ കഥ പറയുമ്പോള്‍ കഥയില്‍ ദുരൂഹത ഏറിവരുന്നു എങ്കിലും അവസാനമെത്തിയപ്പോള്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയുടെ ഹൃദയം പിഞ്ചിപ്പോയപോലെ നൊമ്പരപ്പെടുത്തി. കാത്തിരിക്കുന്നു ബാക്കി വായിക്കാന്‍
ജോസഫ് എബ്രഹാം 2021-09-21 14:30:15
നസീർ മീനങ്ങാടി -താങ്കളുടെ വായനയ്ക്കും അഭിപ്രായത്തിനു വളരെ നന്ദി. അടുത്ത ഒരു ഭാഗത്തോടെ കഥ അവസാനിക്കും. വായിക്കുമല്ലോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക