Image

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

Published on 15 April, 2021
ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)
ഞാൻ ജനിച്ചതിൽ പിന്നെ ഏറ്റവും കൂടുതൽ സന്തോഷിച്ച വിഷു ദിനം ഇന്നലെയായിരുന്നു . ആർഭാടങ്ങളില്ലാത്ത, അടുക്കള ഉറങ്ങിയ സെൽഫിയില്ലാത്ത, പുതിയ വസ്ത്രം (പഴയ വസ്ത്രത്തിൽ) ഇല്ലാത്ത പൊട്ടിച്ചിരികളില്ലാത്ത ആദ്യ വിഷു . എങ്കിലും ആത്മാർത്ഥമായി പറയട്ടെ ഞാൻ വളരെ സന്തോഷവതിയായിരുന്നു. കാരണം  ആശുപത്രിയിൽ അഡ്മിറ്റായ പലർക്കും Remidesiver injection കൊടുക്കാൻ കഴിഞ്ഞു. പലരും സുഖം പ്രാപിച്ചു വരുന്നു.

വിഷുവിന്റെ തലേ ദിവസം രാത്രി 12.30 നാണ് അംബർനാഥിലെ പിള്ളച്ചേട്ടൻ വിട പറഞ്ഞത്. ഉല്ലാസ് നഗറിലെ സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു അദ്ദേഹം. ഓക്സിജൻ സിലിണ്ടറിന്റെ ക്ഷാമം പല ആശുപത്രികളിലും ആശങ്ക പടർത്തി. ഓക്സിജൻ സഹായത്താൽ കിടക്കുന്ന അദ്ദേഹത്തെ അവിടെ നിന്നും ഡിസ്ചാർജ് ചെയ്യാൻ ആശുപത്രിക്കാർ ബന്ധുക്കളെ നിർബന്ധിച്ചു. അങ്ങിനെ രോഗിയേയും കൊണ്ട് ആമ്പുലൻസിൽ. ബന്ധുക്കൾ ഓരോ ആശുപത്രിയുടേയും വാതിലിൽ മുട്ടി. രാത്രി 12 മണി വരെ അറിയുന്ന ആശുപത്രികളിൽ Phone ചെയ്ത് അപേക്ഷിക്കുകയായിരുന്നു ഞാനും. 12.30 രാത്രി ബന്ധു എന്നെ വിളിച്ചു പറഞ്ഞു ചെറിയ ആശുപത്രിയിൽ അഡ്മിഷൻ ശരിയായി എന്ന്. ഒരു മണിക്ക് ഞാൻ ശാന്തമായി ഒന്നുറങ്ങി. 2 മണിയായപ്പോഴേക്കും മെസ്സേജ് കിട്ടി പിള്ളച്ചേട്ടൻ നമ്മളെ വിട്ടു പോയി. ഒരു ജീവൻ രക്ഷിക്കാൻ പറ്റാത്ത നിസ്സഹായാവസ്ഥ

വിഷു ദിവസം രാവിലെ പിന്നേയും വിളികൾ. എങ്ങിനെയൊക്കെയോ പലർക്കും അഡ്മിഷൻ കിട്ടാൻ തുടങ്ങി. രണ്ടുദിവസം മുന്നേ കാമോത്തേ യിലെ ഒരു ആശുപത്രിയിൽ രണ്ടു രോഗികളെ അഡ്മിറ്റ് ചെയ്തിരുന്നു. ഒരു കുടുംബത്തിലെ പുരുഷനയും വേറാരു കുടുംബത്തിലെ സ്ത്രീയേയും. അതിൽ പുരുഷൻ ഒരു പാട് സീരിയസ്സ്. ഓക്സിജൻ ലെവൽ 56. ദൈവത്തെപ്പോലെ എന്നെ സഹായിക്കാൻ MGM ആശുപത്രിയിലെ DR.Ahmedkhan വന്നു. അദ്ദേഹത്തിന്റെ സഹായത്താലാണ് സീരിയസ്സ് ആയ രോഗിയെ മമത ആശുപത്രിയിൽ നിന്നും കാമോത്തേയിലേക്ക് കൊണ്ടു പോയത്. മകൻ കരച്ചിലായിരുന്നു. ആന്റി എന്റെ അച്ഛനെ ഞങ്ങൾക്ക് കിട്ടുമോ എന്ന്. ഒന്നും സംഭവിക്കില്ലെന്ന് അവന് ഉറപ്പു കൊടുത്തു. പറപ്പിക്കുകയായിരുന്നു ആമ്പുലസ് ഡ്രൈവർ. അടുത്തത് വേറൊരു മകൻ. ഹരിശ്രീ കല്യാണിലെ രാജേന്ദ്രന്റെ മെസ്സേജ് ഒരു ഗ്രൂപ്പിൽ കണ്ടതിനെ തുടർന്നാണ് താക്കൂർളിയിൽ താമസിക്കുന്ന മകനെ വിളിച്ചത്. അവനും കരഞ്ഞാണ് പറയുന്നത് എന്റെ അമ്മയെ രക്ഷിക്കണം. ഓക്സിജൻ 84. ഉടൻ അവർക്കും കാമോത്തേ യിൽ തന്നെ അഡ്മിഷൻ കിട്ടി. ആമ്പുലൻസ് പറപ്പിക്കുന്നത് സഞ്ജയ് ജാവർക്കർ എന്ന മഹാരാഷ്ട്രീയൻ. കൊറോണ തുടങ്ങിയ അന്നു മുതൽ സഞ്ജയ്ന്റെ ആമ്പുലൻസാണ് വിളിക്കുന്നത്. വില തുച്ഛം ഗുണം മെച്ചം. ഞാൻ പറയുന്ന ചാർജ്ജിൽ അവൻ പലരേയും ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഒരു മുസ്ലീം ഡോക്ടറും മഹാരാഷ്ട്രക്കാരനുമാണ് മലയാളികളെ സഹായിച്ചത്. ആ ആശുപത്രിയിൽ വെച്ചു തന്നെ പരിചയമില്ലാത്ത പ്രവീണും, ശ്രീശാന്തും ചങ്കു സുഹൃത്തുക്കളായി. രണ്ടു പേരും മാറി മാറി അച്ഛനേയും അമ്മയേയും നോക്കുന്നു. രണ്ടു പേരും മാറി മാറി എന്നെ വിളിക്കും. ആന്റി, അമ്മക്കും അച്ഛനും സുഖപ്പെട്ടു വരുന്നു. ഇന്നലെ സന്തോഷത്തോടെ മക്കൾ പറയുമ്പോൾ ഞാനും ഹാപ്പി.❤️

ഉല്ലാസ് നഗറിൽ അഡ്മിറ്റ് ചെയ്ത ചേട്ടനും last course ഇൻജക്ഷൻ ഇന്നലെ കൊടുത്തു. ഇന്നദ്ദേഹം ഡിസ്ചാർജ്ജ് ആവുന്നു. ഈ മരുന്നിനു വേണ്ടി പലരും പല വഴിക്കും ഓടുന്നു. എല്ലാവർക്കും ഇന്നലെ ഇൻജക്ഷൻ കൊടുക്കാൻ കഴിഞ്ഞതിൽ അതിലും വലിയ സന്തോഷം. ചെയിൻ സിസ്റ്റം പോലെയായിരുന്നു മലയാളി സുഹൃത്തുക്കൾ പ്രവർത്തിച്ചത്.

Aims ആശുപത്രിയിലെ രോഗിയെ BJP നേതാവ് മോഹൻ ഭായിയുടെ സഹായത്താൽ ICU വിലേക്ക് ആക്കാൻ സാധിച്ചു. രോഗിയുടെ മകനും ഭാര്യയും കോവിഡ് പിടിപ്പെട്ട് വീട്ടിൽ തന്നെ ഇരിക്കുന്നു. രാഷ്ട്രീയമല്ല സഹായമാണ് വലുത് . വീട്ടുകാർക്കും ആശ്വാസം.

ഉച്ചക്ക് ഉല്ലാസ് നഗറിലെ ലാലി സഖാവുമായി ഫോണിലൂടെ സംസാരിച്ചു. അദ്ദേഹവുമായി സംസാരിച്ചപ്പോൾ പോസിറ്റീവ് എനർജി കിട്ടിയ അവസ്ഥ. ആശയപരമായി കൊറോണക്കാലത്തു് അടിയുണ്ടായെങ്കിലും  അത്യാവശ്യ കാര്യം വരുമ്പോൾ ഞങ്ങൾ കൂട്ടായി. അതാണ് മുംബൈ മലയാളി.(എല്ലാവരും അല്ല ട്ടോ.😀 ഇദ്ദേഹം ശരിക്കും നല്ല മനസ്സിന് ഉടമയാണ്.).

അങ്കലേശ്വറിൽ നിന്നും ഷാജിയുടെ phone. കാൻസർ രോഗിയേയും കൊണ്ട് ഗുജറാത്തിൽ നിന്നും നാട്ടിലേക്ക് പോകുന്ന സമയത്ത് വഴിയിൽ വെച്ച് രോഗി മരിച്ചു. ഞാൻ പെട്ടെന്നു തന്നെ പനവേലിലെ ഹരിയേട്ടനെ വിളിച്ചു. ഹരിയേട്ടൻ വസായിലെ പ്രകാശ് മാഷേയും സഖാവ് രാജനേയും അറിയിച്ചു. രാജൻ കോവിഡ് രോഗത്തെ തുടർന്ന് ആശുപത്രിയിലാണ്. ശ്വാസം മുട്ടി കിടക്കുന്ന സമയത്തും അദ്ദേഹം ഹരിമാഷേ വിളിച്ചു വിവരം അറിയിച്ചു. പിന്നീട് DYFI  പ്രവർത്തകരുടെ  നേതൃത്വത്തിൽ  സഹായ സഹകരണങ്ങൾ ചെയ്ത് ബോഡി വെളുപ്പിന് 4.30 ക്ക് അങ്കലേശ്വരിലേക്ക് കൊണ്ടുപോയി. . വസായി ഈസ്റ്റ് കേരള സമാജം സെക്രട്ടറി പ്രജീഷ് ആംബുലൻസ് ഇടപാട് ചെയ്തു.
Dyfi പ്രവർത്തകൻ ശ്രീജി ബോഡി അങ്കലേശ്വറിലേക്ക്  കൊണ്ടുപോകും വരെ അവർക്ക് വേണ്ട സഹായങ്ങളുമായി ഒപ്പം ഉണ്ടായിരുന്നു.    ഇതാണ് മുംബൈ മലയാളി. കുറെ സാമൂഹിക പ്രവർത്തകർ  ഏതു പാതിരാത്രിക്കും സഹായവുമായി കൂടെയുണ്ട്. പലതുള്ളി പെരുവെള്ളമായിരുന്നു ഇന്നലെ വൈകീട്ട് നടന്നത്. നമ്മൾ മുംബൈ മലയാളി തോൽക്കില്ല. ഉറപ്പാണ്. 

സുഹൃത്ത് റെനിയുടെ നിർദേശപ്രകാരം വേറൊരു രോഗിയുടെ വിളി. അഡ്മിഷൻ വേണം. മഹാരാഷ്ട്രക്കാരൻ. അദ്ദേഹത്തിന് ആശുപത്രികളുടെ നമ്പറെല്ലാം കൊടുത്തു. ഇതര ഭാഷക്കാരും നമ്മുടെ സഹോദരങ്ങളാണ്.

അപ്പോഴേക്കും വാസുവേട്ടൻ വിളിക്കുന്നു. വേറൊരു രോഗിക്കു വേണ്ടി. 75 വയസ്സായ ഡോംബിവിലിയിലെ സാമൂഹിക പ്രവർത്തകനായ വാസുവേട്ടൻ ചെറുപ്പക്കാരെക്കാൾ ഉഷാറായി കൂടെയുണ്ട്. ഇന്നലെ രാത്രി 12.30 ക്കും അദ്ദേഹo വിളിച്ചു. സാമൂഹിക സേവനം ചെയ്യാൻ പ്രായമില്ല എന്നു തെളിയിക്കുന്നു. ശ്യാമയും ഷീലയും  പ്രിയപ്പെട്ട കൂട്ടുകാരികൾ പല കാര്യങ്ങൾക്കും Phone ലൂടെ ആശ്വാസം തന്നിരുന്നു. രഘുവും, രാജേന്ദ്രനും, രാജീവും, രവിയേട്ടനുമെല്ലാം Phone ൽ സംസാരിച്ച് ഓരോ കാര്യങ്ങൾ ക്കും കൂടെയുണ്ടായിരുന്ന

പ്രിയകൂട്ടുകാരി പ്രിയ വർഗ്ഗീസും സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ നവാസ് ഭായിയും തോമസ്റ്റ് ഒലിക്കൽ സാറും, കുമാർ സാറും, രമേശ് കലസോലിയുമെല്ലാം പല തരത്തിലുള്ള സഹായ സഹകരണങ്ങളുമായി കൂടെയുണ്ട്.

ഇന്നലെ 8 മണിക്ക്  കുടുംബ സുഹൃത്തും എന്റെ നാട്ടുകാരിയുമായ ഗോപിയേട്ടന്റേയും കവിതയുടേയും Phone. ഗിരി, ചേച്ചിയുടെ ചേട്ടൻ ഡോംബിവിലി ഗാന്ധിനഗറിൽ ആണ്. അൾസർ പിന്നെ കോവിഡും. ബ്ലഡ് ഒമിറ്റു ചെയ്യുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല താക്കൂർളിയിൽ എന്തിനും ഏതിനും കൂടെ നിൽക്കുന്ന സാമൂഹിക പ്രവർത്തകനായ മധുവിനെ വിളിച്ചു. പിന്നീട് എല്ലാം വളരെ വേഗത്തിൽ . എല്ലാ റിപ്പോർട്ടും RR ആശുപത്രിയിലേക്ക് ജേക്കബിന് അയച്ചു. മധുവിന്റെ സഹായത്താൽ അഡ്മിഷൻ റെഡി. രോഗിയെ അഡ്മിറ്റ് ചെയ്തു. രാത്രി 12.30 കവിതയുടെ മെസ്സേജ് . അദ്ദേഹത്തിന് ചികിത്സ തുടങ്ങി. രോഗി ഉറങ്ങി. എത്ര സമാധാനം കിട്ടി എന്നറിയാമോ മനസ്സിന് . എല്ലാം കഴിഞ്ഞ് രാത്രി ഒരു മണിക്ക് സമാധാനമായി ഞാനുറങ്ങുമ്പോൾ വസായിലെ സുഹൃത്തുക്കൾ ഉണർന്നിരുന്ന് ഗുജറാത്തിലെ മരിച്ച രോഗിയുടെ ബന്ധുക്കൾക്ക് സഹായം ചെയ്യുകയായിരുന്നു. പ്രിയ സഹോദരൻ മധുവിന് ഒരു പാട് നന്ദി.

പ്രിയമുള്ളവരെ, സ്വന്തം അച്ഛൻ, അമ്മ , ഭർത്താവ്, കുട്ടികൾ, സഹോദരൻ, സഹോദരി ഇതു മാത്രം പോര സമൂഹത്തിലേക്ക് ഒന്ന് നോക്കണം. നമ്മൾ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി മാത്രം ജീവിക്കരുത്. നമ്മൾ വിഷു ആഘോഷിക്കുമ്പോൾ ഒരു പാട് നല്ല സുഹൃത്തുക്കൾ മരണത്തോട് മല്ലടിച്ച് ആശുപത്രികളിലാണ്. ഇന്നു ഞാൻ നാളെ നീ ... മറക്കരുത്. 

എന്റെ വിഷു ഇങ്ങനെയായിരുന്നു. എന്റെ മക്കളോട് ഒരു തവണയാണ് Phone ൽ സംസാരിച്ചത്. പരാതിയുമായി വന്ന മോളെ ഭർത്താവ് ഉദയേട്ടൻ പറഞ്ഞു മനസ്സിലാക്കി. ഭർത്താവിൽ നിന്നും കിട്ടുന്ന സഹകരണം വലിയ കാര്യമാണ്. ചില ദിവസങ്ങളിൽ  ജോലി കഴിഞ്ഞു വരുന്ന ആൾക്ക് കഞ്ഞിയും അച്ചാറും പപ്പടം ചുട്ടതും കൊടുക്കുമ്പോഴും ഒരു പരാതിയുമില്ലാതെ കഴിക്കുന്നു.

ഇനി എൻറ സ്വപ്നം

നാളെ എന്റ . മുംബൈ തിരിച്ചു വരും പഴയ പ്രതാപത്തോടെ സൂര്യനസ്തമിക്കാത്ത നഗരം ഇനിയും തിരക്കിൽ നിറയും. ഞങ്ങൾ ഓണമാഘോഷിക്കും, ഗണപതിയും ദീപാവലിയും റംസാനും, കൃസ്തുമസ്സും ഒരുമിച്ചാഘോഷിക്കും. ജാതി മത രാഷ്ട്രീയമില്ലാതെ അയ്യപ്പ പൂജയും, ന്യൂയറും വിഷുവും ആഘോഷിക്കും. 

ആംചി മുംബൈയുടെ ഷൂട്ടിങ്ങിനായി പല സ്ഥലത്തും ഉത്സാഹത്തോടെ ടീമുമൊത്ത് പോകണം.

കൊറോണ വിട വാങ്ങിയതിനുശേഷം എന്റെ കൂട്ടുകാരായ മൂന്നാം നിലയിൽ താമസിക്കുന്ന വീണയുടേയും അനിതയുടേയും വീട്ടിലിരുന്ന് സൊറ പറയണം , തമാശകൾ പറഞ്ഞ് . പൊട്ടിച്ചിരിക്കണം, അജിതയുടേയും മഞ്ജുവിന്റെയും പ്രസന്നയുടേയും വീട്ടിൽ പോയി കണ്ണൂർ പലഹാരം കഴിക്കണം. സെൽഫി എടുക്കണം.

അമ്പർനാഥിലെ അജയ് സാറിന്റെയും മനിലയുടേയും വീട്ടിൽ പോകണം . മുരളിയേയും കൃഷ്ണകുമാറിനേയും ഒക്കെ കാണണം.

താനെയിലെ സിംപിൾന്റെയും , ഗിരിജേച്ചിയേ എന്നു സ്നേഹത്തോടെ വിളിക്കുന്ന ഗിരീഷിന്റെയും വീട്ടിൽ പോയി  കായംകുളം സ്പെഷൽ  മീൻ കറി കൂട്ടി ചോറുണ്ണണം. ശ്രീധന്യയും ഞാനും സിംപിളും കൂടി സെൽഫി എടുക്കണം.

ഒന്നര വർഷമായി കെയർ 4 മുംബൈ എന്ന സംഘടനയുമായി കോവിഡ് കാലത്ത് ചങ്ക് സുഹൃത്ത്, പ്രിയയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. എന്റെ സുഖത്തിലും ദു:ഖത്തിലും കൂടെ നിൽക്കുന്ന കൂട്ടുകാരി . ഒരു കൂടിക്കാഴ്ച വേണം ഞങ്ങളുടെ പ്രവർത്തകരുമായി. ഹൃദയം തുറന്ന്  സംസാരിക്കണം.

ലോക്കൽ ടൈയിനിൽ പേടിയില്ലാതെ കയറണം. ഭർത്താവും മക്കളുമൊത്ത് ലോണാവാലയിലോ മഹാബലീശ്വരത്തോ പോകണം.

ഉറപ്പാണ് ... ഉറപ്പാണ് ....ഞങ്ങളുടെ മുംബൈ പഴയതു പോലെ തിരിച്ചു വരും.❤️❤️❤️ ഞങ്ങൾ മുംബൈ മലയാളികൾ ഒരു  മിച്ചു നേരിടും ഏതു പ്രതിസന്ധിയേയും🙏❤️❤️❤️

ഗിരിജ ഉദയൻ മുന്നൂർക്കോട്
Join WhatsApp News
bombaywala 2021-04-15 10:54:05
Sad to know about the situation in MUmbai. Also, happy to note people are helping each other
Sudhir Panikkaveetil 2021-04-15 11:49:48
ശുഭാപ്തി വിശ്വാസം പ്രതിസന്ധികളെ മറികടക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. സ്വാർത്ഥതയില്ലാതെ മറ്റുള്ളവരുടെ സുഖ ദുഖങ്ങളിൽ അവരോടൊപ്പം എന്ന മഹാമനസ്ഥിതി നല്ലത് . നമ്മുടെ പ്രിയപ്പെട്ടവർ വ്യസനിക്കുമ്പോൾ നമുക്ക് എങ്ങനെ വിഷു ആഘോഷിക്കാൻ കഴിയും. അവരുടെ കൂടെ കൂടുമ്പോൾ അതാണ് വിഷു. വരാൻ പോകുന്ന നാളെകൾ സുന്ദരങ്ങളാകുമെന്നു എഴുത്തുകാരി വിശ്വസിക്കുന്നു. ഇപ്പോൾ കോവിടിന്റെ ആക്രമത്തിൽ വിഷാദമൂകരായ എല്ലാവര്ക്കും പ്രതീക്ഷയുടെ തിരിനാളങ്ങളുമായി ഗിരിജ മാഡം എത്തുന്നു. നാളെ തീര്ച്ചായും നല്ല ദിവസമാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക