ഹൃദയാലു സമ്പന്നരുടെ നഗരത്തിൽ
വിശന്നലയും
പ്രേമം വീഞ്ഞുപോൽ അവൻ നുകരും
ഉന്മത്തനായി സ്വയം നഗ്നനാക്കപ്പെടും
ക്ഷീണിതന്റെ കാൽപ്പാടുകളിൽ
അവൻ കണ്ണീർ നനയ്ക്കും
നിന്ദിതന്റെ കൂരയിൽ
അന്തിയുറങ്ങും
സദാചാരപാലകർ അവനെ
മുൾമുടി ധരിപ്പിക്കും
സ്വാർത്ഥതയുടെ ചില്ലുചീളുകൾ
അവന്റെ നെഞ്ചു തുളച്ചു കയറും
ശ്വാസകോശം നാലായ് പിളർന്ന്
അവൻ ചത്തുവീഴും
എങ്കിലും
കരളിൽ നിന്ന് ഒരു പനിനീർ ചെടി മുളച്ചു പൊന്തും
അവനുറങ്ങുന്ന മൺകൂനയ്ക്കു മുകളിൽ
ചുവന്ന റോസാ പൂക്കൾ ചിരിച്ചു നിൽക്കും