
'മയ്യഴിപ്പുഴയുടെ കഥാകാരൻ' എന്നറിയപ്പെടുന്ന മുകുന്ദൻ്റെ മുഖ്യമായ 'രചനാ ഭൂമിക' ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയാണ്.... ഡൽഹിയും ഹരിദ്വാറും എല്ലാം കടന്നുവന്നാലും, ആ രചനാ കൈവഴി മയ്യഴിയിൽ ഒഴുകി എത്തും... എനിക്ക് ഏറ്റവും ഇഷ്ടമുള്ള മുകുന്ദൻ കൃതി 'ദൈവത്തിന്റെ വികൃതികൾ' (1989); പിന്നെ, 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' (1974) ...
ഞാൻ നന്നേ ചെറുപ്പത്തിൽ വായിച്ചതും, ഓർത്തുവച്ചിട്ടുള്ള മുകുന്ദൻ്റെ കഥ: 'അഞ്ചര വയസ്സുള്ള കുട്ടി' (1968); പിന്നെ, 'രാധ, രാധ മാത്രം' (1970)
പ്രിയ എഴുത്തുകാരൻ്റെ 84-ാം ജന്മദിനം .
എം.മുകുന്ദന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് , കേരള സാഹിത്യ അക്കാദമി അവാർഡ് & ഫെല്ലോഷിപ്പ് , വയലാർ അവാർഡ് , ക്രോസ്വേഡ് ബുക്ക് അവാർഡ് , ജെസിബി സമ്മാനം (2021; സമ്മാന മൂല്യം: ₹ 25,00,000) എഴുത്തച്ഛൻ പുരസ്കാരം ( കേരള സർക്കാരിൻ്റെ പരമോന്നത സാഹിത്യ പുരസ്കാരം ) തുടങ്ങി നിരവധി സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് . ഫ്രാൻസ് ഗവൺമെൻ്റിൻ്റെ ഷെവലിയർ ഡെസ് ആർട്‌സ് എറ്റ് ഡെസ് ലെറ്റേഴ്‌സിൻ്റെ സ്വീകർത്താവ് കൂടിയാണ് അദ്ദേഹം .
അനുബന്ധം:
Madhavan Edasseri ഇടശ്ശേരി മാധവൻ നായർ (കവി ഇടശ്ശേരിയുടെ പുത്രൻ) എന്റെ FB പേജിൽ കമൻ്റായി കുറിച്ചതു കൂടി ചേർക്കാം:
"പ്രിയപ്പെട്ട മുകുന്ദൻ മാഷക്ക് ഹൃദയപൂർവ്വം പിറന്നാൾ ആശംസകൾ നേരുന്നു.
ഡൽഹിയിൽ 1971-ലെ ഒരു വിൻ്റർ ആരംഭത്തിലാണ് മാഷെ ആദ്യമായി കാണുന്നത്. ഏട്ടൻ്റെ (ഇ. ഹരികുമാർ) കൂടെ ഞങ്ങൾ പാർക്കുന്ന റൂമിലേക്ക് വന്നതായിരുന്നു. ഒരു സൈക്കഡലിക് സ്വപ്നം (മാഷടെ തന്നെ ഒരു കഥയിൽ നിന്ന്) എന്നാണ് ആദ്യം തോന്നിയത്. മഞ്ഞയിൽ വിവിധ ഡിസൈൻ പാറ്റേണുകൾ ഉള്ള ആ ഷർട്ടും നീണ്ട മുടിയും ഓർക്കുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ തൊഴിൽ അന്വേഷിയായിരുന്ന എനിക്ക് നൽകിയ പിന്തുണയും സഹായവും മറക്കാൻ പറ്റുന്നതല്ല. അദ്ദേഹത്തിൻെറ കുടുംബം എനിക്കും സ്നേഹിതർക്കും എപ്പോഴും സ്വാഗതമേകി. അന്നത്തെ ദൽഹിയിൽ അത് വലിയ കാര്യമായിരുന്നു. സ്വന്തം അനുഭവങ്ങൾ തുറന്ന് ചർച്ച ചെയ്ത് ഞങ്ങളുടെയെല്ലാം മനസ്സിൽ മുകുന്ദൻ മാഷ് ചിരപ്രതിഷ്ഠ നേടി. 1971-ൽ, ഒരു പക്ഷേ, സ്നേഹിതരെ അലിയിക്കുന്ന വിധത്തിൽ 'മാഷ്ഷേ' എന്ന് വിളിച്ചിരുന്നത് മുകുന്ദൻ മാഷ് മാത്രമായിരുന്നു. തിക്കിവരുന്ന ഓർമ്മകൾക്ക് കടിഞ്ഞാണിടട്ടെ!