Image

കുടിയേറ്റ സാഹിത്യ പരിസരം (ലേഖനം - ബാജി ഓടംവേലി, ഡാലസ്)

Published on 01 August, 2026
കുടിയേറ്റ സാഹിത്യ പരിസരം (ലേഖനം - ബാജി ഓടംവേലി, ഡാലസ്)

നമ്മെ തിരിച്ചറിയാനായി നമുക്കോരോരുത്തർക്കും വ്യത്യസ്ഥമായ പേരുകൾ ഉള്ളതുപോലെ പോലെ, എഴുത്തിലും സംവാദങ്ങളിലും സാഹിത്യത്തിന്റെ പല  ഉപവിഭാഗങ്ങളുടെ പേരുകൾ ഉപയോഗിക്കാറുണ്ട്. എങ്കിലും മലയാള സാഹിത്യം എന്നത് ഒന്നേ ഉള്ളൂ, അത്  മലയാളഭാഷയിലുള്ള സാഹിത്യമാണ്. ലോകത്തിൻ്റെ ഏതു കോണിലിരുന്ന് എഴുതിയാലും അത് മലയാളസാഹിത്യത്തിന് മുതൽക്കൂട്ടാണ്. ആയിരക്കണക്കിന് പദ്യകൃതികളാലും ഗദ്യകൃതികളാലും സമ്പുഷ്ടമാണ് നമ്മുടെ  മലയാള സാഹിത്യം. 

മിക്കപ്പോഴും ഒരേ അർത്ഥത്തിൽ തെറ്റായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്രവാസം, കുടിയേറ്റം എന്നീ രണ്ടു വാക്കുകളെ കുറച്ചൂ കൂടി വ്യക്തമായി തിരിച്ചറിയേണ്ടതുണ്ട്, അർത്ഥം അറിഞ്ഞ് ഉപയോഗിക്കേണ്ടതുണ്ട്. ഒറ്റ വാചകത്തിൽ പറയുകയാണെങ്കിൽ പ്രവാസം തൽക്കാലത്തേക്കുള്ളതും കുടിയേറ്റം സ്ഥിരമായിട്ടുള്ളതും. മലയാളിയുടെ പ്രവാസത്തിനും കുടിയേറ്റത്തിനും പ്രധാനകാരണം സാമ്പത്തികമായിരുന്നു.

1. പ്രവാസം (Exile / Dwelling abroad) 
സ്വന്തം നാടോ വീടോ വിട്ട്, തൊഴിലിനായോ മറ്റ് ആവശ്യങ്ങൾക്കായോ മറ്റൊരു സ്ഥലത്ത് താല്കാലികമായി താമസിക്കുന്നതിനെയാണ് പ്രവാസം (Exile / Dwelling abroad) എന്ന് വിളിക്കുന്നത്. ഭരണകൂടത്തിന്റെയോ മറ്റ് സാഹചര്യങ്ങളുടെയോ സമ്മർദ്ദം കൊണ്ട് സ്വന്തം ദേശത്തുനിന്ന് നിർബന്ധമായി മാറ്റി നിർത്തപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്നതും പ്രവാസമാണ്.
ഡെൽഹി, മുംബൈ, കൽക്കട്ട തുടങ്ങിയ ഇന്ത്യയിലെ നഗരങ്ങളിലേക്കും, സിലോൺ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കും, ഗൾഫ് നാടുകളിലേക്കും മലയാളികൾ പോയത് പ്രവാസമായിരുന്നു. ജോലിക്കായി പോയി, നാലു കാശുണ്ടാക്കി വേഗത്തിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചു വരാനായി പോയവരായിരുന്നു പ്രവാസികൾ.

2. കുടിയേറ്റം (Migration) 
ഒരു പ്രദേശത്തുനിന്നും മറ്റൊരു പ്രദേശത്തേക്ക് സ്ഥിരമായി മാറി താമസിക്കുന്നതിനെയാണ് കുടിയേറ്റം (Migration) എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത്. ശാശ്വത താമസമാണ് ഇതിൻ്റെ ഒരു പ്രത്യേകത. ശേഷമുള്ള കാലം കുടിയേറിയ നാട്ടിൽ ജീവിച്ച് മരിക്കാനുള്ളവർ. 

ഇത് ആഭ്യന്തര കുടിയേറ്റം (Domestic migration) എന്നും രാജ്യാന്തര കുടിയേറ്റം (International Migration) എന്നും പ്രധാനമായി രണ്ടു വിധത്തിലുണ്ട്. സ്വന്തം രാജ്യത്തിനുള്ളിൽ തന്നെ മറ്റൊരു സംസ്ഥാനത്തേക്കോ ജില്ലയിലേക്കോ മാറി താമസിക്കുന്നത് ആഭ്യന്തര കുടിയേറ്റവും. ഒരു രാജ്യത്തിന്റെ അതിർത്തി കടന്ന് മറ്റൊരു രാജ്യത്ത് പോയി താമസിക്കുന്നത് രാജ്യാന്തര കുടിയേറ്റവും.

മുൻപ് നമ്മുടെ നാട്ടിൽ നിന്ന്  മലബാറിലേക്കും, വയനാട്ടിലേക്കും മറ്റ് മലയോര പ്രദേശങ്ങളിലേക്കും മധ്യതിരുവിതാംകൂറിൽ നിന്നും ധാരാളം പേർ പോയത് ആഭ്യന്തര കുടിയേറ്റമാണ്. ഉള്ളതൊക്കെ വിറ്റു പെറുക്കി ഒരു പുതിയ മണ്ണിലേക്ക് ജീവിതം വെട്ടിപ്പിടിക്കുവാനായി സ്ഥിരമായി ജീവിക്കുവാനായി കുടുംത്തോടും കുട്ടികളോടുമൊപ്പം അവർ പോവുകയായിരുന്നു. 

അമേരിക്കയിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും നടന്നത് രാജ്യാന്തര കുടിയേറ്റമാണ്. വിവിധ കാരണങ്ങളാൽ അമേരിക്കയിൽ എത്തപ്പെട്ടിരിക്കുന്ന ഭൂരിഭാഗവും കുടിയേറ്റക്കാരാണ്. മലയാളികൾക്കിടയിൽ സംഭവിച്ചത് അനധികൃത കുടിയേറ്റമായിരുന്നില്ല, നിയമപരമായ കുടിയേറ്റമായിരുന്നു. മിക്കവരും കുടിയേറിയ രാജ്യത്തിലെ പൗരത്വം എടുത്ത് കുടുംബത്തോടൊപ്പം ഇവിടെ സ്ഥരമായി ജീവിക്കുന്നു. വല്ലപ്പോഴും നാടുകാണാനായി പോകാറുണെങ്കിലും അവർ പ്രവാസികളല്ല കുടിയേറ്റക്കാരാണ്.

3. പ്രവാസ സാഹിത്യം (Expatriate / Diaspora Literature)
ജോലിക്കോ മറ്റോ വേണ്ടി താൽക്കാലികമായി മറ്റൊരു സ്ഥലത്ത് ജീവിക്കുകയും എന്നാൽ മനസ്സ് മുഴുവൻ സ്വന്തം നാട്ടിൽ തന്നെയായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പ്രവാസിക്കുള്ളത്. ഏകാന്തത, നാട്ടിലെ ഓർമ്മകൾ, സ്വന്തം സംസ്കാരത്തോടുള്ള സ്നേഹം, തിരിച്ചു പോകാനുള്ള ആഗ്രഹം എന്നിവ പ്രവാസ സാഹിത്യത്തിന്റെ പ്രത്യേകതയാണ്. 
നാട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ നാടിനെ നന്നായി കാണുവാൻ സാധിക്കുന്നു. മൊത്തമായ ദൂരക്കാഴ്ച മാത്രമല്ല, സൂം ചെയ്ത് നോക്കുന്നതു പോലെ വ്യക്തമായ സൂക്ഷ്മക്കാഴ്ചയും ലഭിക്കും. എം. മുകുന്ദന്റെ നോവലുകൾ അടക്കമുള്ള സാഹിത്യ കൃതികളിൽ ഡെൽഹിയിലെ പ്രവാസി ജീവിതം ശക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 275 പതിപ്പുകളിലായി രണ്ടേമുക്കാൽ ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ബെന്യാമിൻ്റെ ആടുജീവിതം പോലെയുള്ള  നോവലുകളിലൂടെ അറബ് നാടുകളിലെ പ്രവാസി സാഹിത്യം ഇന്നും വളരെയേറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

4. കുടിയേറ്റ സാഹിത്യം (Immigrant Literature)
മലയാള സാഹിത്യത്തിൽ മലയോര മേഖലകളിലേക്കും പുതിയ ദേശങ്ങളിലേക്കും ഉള്ള മനുഷ്യരുടെ പറിച്ചുനടീലും അതിജീവനവും പ്രമേയമാക്കിയ കുടിയേറ്റ നോവലുകൾ ധാരാണമുണ്ട്. മലബാറിലെ വയനാടൻ കുടിയേറ്റ ജനതയുടെയും കർഷകരുടെയും ജീവിതം പശ്ചാത്തലമാക്കി രചിക്കപ്പെട്ട എസ്. കെ. പൊറ്റെക്കാട്ടിൻ്റെ നോവൽ, വിഷകന്യക, കിഴക്കൻ മലയോരത്തെ ഒരു കുടിയേറ്റ ഗ്രാമത്തിന്റെ തുടിക്കുന്ന ജീവിതങ്ങളും കർഷകരുടെ കഷ്ടപ്പാടുകളും വരച്ചുകാട്ടുന്ന കൃതിയായ കാക്കനാടൻ്റെ ഒറോത, കിഴക്കൻ മലയോരത്തെ ഒരു കുടിയേറ്റ ഗ്രാമത്തിന്റെ തുടിക്കുന്ന ജീവിതങ്ങളും കർഷകരുടെ കഷ്ടപ്പാടുകളും വരച്ചുകാട്ടുന്ന കൃതിയായ വിനോയി തോമസിൻ്റെ കരിക്കോട്ടക്കരി തൂടങ്ങിയവയാണ് മലയാളത്തിലെ പ്രധാന കുടിയേറ്റ നോവലുകൾ. 
വടക്കൻ കുടിയേറ്റ ഗ്രാമത്തിലെയും അവിടത്തെ മനുഷ്യരുടെയും സ്വത്വപ്രതിസന്ധികളും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന ഷീല ടോമിയുടെ വല്ലി എന്ന നോവലും കബനി തീരത്തെ കുടിയേറ്റവും ആദിവാസി ജീവിതങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും പ്രമേയമാക്കിയ നവീന കുടിയേറ്റ നോവലാണ്.

5. കുടിയേറ്റ സാഹിത്യം അമേരിക്കയിൽ
മലയാളികളുടെ ആദ്യകാല കുടിയേറ്റത്തിന്‍റെയും അവരുടെ അതിജീവനത്തിന്‍റെയും നേർക്കാഴ്ചയും, അമേരിക്കൻ മലയാളി മനസ്സിൻ്റെ സങ്കീർണ്ണ ജീവിത പശ്ചാത്തലങ്ങളിലേക്കും വൈയക്തികമായ അനുഭവ പ്രപഞ്ചത്തിലേക്കും ജീവിതത്തിന്‍റെ ആഴങ്ങൾ തേടുന്ന ശ്രദ്ധേയമായ നോവലാണ് ജോർജ് മണ്ണിക്കരോട്ടിൻ്റെ 'അമേരിക്ക'.

ജോൺ മാത്യുവിൻ്റെ 'ഭൂമിക്ക് മേൽ ഒരു മുദ്ര' എന്ന മൂന്ന് ഭാഗങ്ങളുള്ള ബൃഹത്തായ നോവലും സാംസി കൊടുമണ്ണിൻ്റെ 'പ്രവാസികളുടെ ഒന്നാം പുസ്തകം' എന്ന നോവലും നിർമ്മലയുടെ 'കരയിലെ മീനുകൾ' , 'പാമ്പും കോണിയും' തുടങ്ങിയ നോവലുകളുമൊക്കെ കുടിയേറ്റ സാഹിത്യം നന്നായി കൈകാര്യം ചെയ്തിരിക്കുന്ന നോവലുകളാണ്. എനിക്ക് മുൻപ് സംസാരിച്ച അവിനാഷ് തുണ്ടുമണ്ണിൽ വളരെ മനോഹരമായി ചരിത്ര നോവലുകൾ എഴുതുന്ന ആളാണ്. അദ്ദേഹത്തിൻ്റെ നോവലുകളോക്കെ ഒന്നിനൊന്ന് മികച്ചതാണ്. ഇനിയും വരുന്ന നോവലുകളിലൊക്കെ കുടിയേറ്റം കൂടുതലായി ഇടം പിടിക്കാതിരിക്കില്ല.

എസ്. അനിലാൽ, കെ. വി. പ്രവീൺ, തമ്പി ആൻ്റെണീ, സാംജീവ്, ജോസ് ഓച്ചാലിൽ, ബിജോ ജോസ് ചെമ്മാത്ര, ഫിലിപ്പ് തോമസ്, ഷാജു ജോൺ, റഫീക്ക് തറയിൽ, മാലിനി തുടങ്ങിയ അമേരിക്കൻ മലയാളി എഴുത്തുകാരുടെ കഥകളിലൊക്കെ കുടിയേറ്റം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഞാൻ വായിക്കാത്ത നിരവധി എഴുത്തുകാരുടെ കുടിയേറ്റ കഥകളും ഉണ്ടാകാം. കുടിയേറ്റം കൈകാര്യം ചെയ്യുന്ന അനേകം നല്ല കഥകളും കവിതകളും ഇവിടെ ഉണ്ടായിട്ടുണ്ട്. അമേരിക്കയിൽ നിന്നും ഉണ്ടായ കുടിയേറ്റ സാഹിത്യത്തേക്കുറിച്ച് വിശദമായ പഠനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

6. ആരെഴുതുന്നതാണ് കുറ്റിയേറ്റ സാഹിത്യം?
കുടിയേറ്റ സാഹിത്യം എഴുതുന്നത് കുടിയേറ്റക്കാരൻ തന്നെയായിരിക്കണം എന്നുണ്ടോ? അതോ അത്തരം എഴുത്ത് കുടിയേറ്റത്തെ കേന്ദ്രീകരിക്കുന്നതായാൽ പോരെ? എന്നു ചോദ്യം പ്രസക്തമാണ്. പ്രവാസി/കുടിയേറ്റക്കാരൻ തന്നെ കുടിയേറ്റ സാഹിത്യം എഴുതണമെന്നില്ല എന്നുള്ളതാണ് അതിനുള്ള ഉത്തരം.
വൈലോപ്പിള്ളിയെ എടുക്കുക, അദ്ദേഹത്തിന്റെ 'ആസാം പണിക്കാര്‍' (1941), 'കേരളത്തിലെ യഹൂദര്‍ ഇസ്രയേലിലേയ്ക്ക് ' (1954), 'ഗള്‍ഫ് സ്റ്റേറ്റുകളോട്' (1974) എന്നീ കവിതകള്‍ കേരളം വിട്ട് അന്യ നാട്ടില്‍ ജോലിക്കും കൂലിക്കും അഭയത്തിനുമായി പോയവരെക്കുറിച്ചുള്ള രചനകളാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളം വിട്ടു പോയവരെ തന്റെ രചനകളില്‍ അതി സൂക്ഷ്മമായി പിന്തുടര്‍ന്ന കവിയാണ് വൈലോപ്പിള്ളി. അസമിലോ ഇസ്രായേലിലോ ഗള്‍ഫിലോ പോയിട്ടല്ല വൈലോപ്പിള്ളി ഈ കവിതകള്‍ എഴുതിയത്. വൈലോപ്പിള്ളി ഒരു പ്രവാസ/കുടിയേറ്റ സാഹിത്യകാരൻ അല്ലെന്ന് ഏവര്‍ക്കുമറിയാം. പക്ഷേ, അദ്ദേഹം മലയാളിയുടെ പുറംവാസത്തെക്കുറിച്ച് ആഴത്തില്‍ എഴുതി.  

7. കുടിയേറ്റക്കാരൻ എഴുതുന്നതെന്തും കുടിയേറ്റ സാഹിത്യമാണോ? 
അമേരിക്കയിൽ മലയാളത്തിൽ എഴുതുന്നവരെ അമേരിക്കൽ മലയാളി എഴുത്തുകാരൻ / എഴുത്തുകാരി എന്ന് വിശേഷിപ്പിക്കാം. പക്ഷേ അവർ എഴുതുന്നതൊക്കെ കുടിയേറ്റ സാഹിത്യമെന്ന് പറയാനാവില്ല. അമേരിക്കയിൽ ഇരുന്നുകൊണ്ട് രാമയണത്തിലെ സീതയേക്കുറിച്ച് എഴുതുന്നതും, അമേരിക്കയിൽ ഇരുന്ന് ആദാമിൻ്റെ ആദ്യഭാര്യയേക്കുറിച്ച് ഭാവന കാണുന്നതുമൊന്നും കുടിയേറ്റ സാഹിത്യമല്ല. നാടുവിട്ട എഴുത്തുകാരൻ്റെ മനസ്സിൽ നാടും നാട്ടുകാരും നൊസ്റ്റാൾജിയയും ഒക്കെ നിറഞ്ഞു നിൽക്കുകയായും, വളരെപ്പേർ പലവട്ടം എഴുതിക്കഴിഞ്ഞ അതൊക്കെ  മോശമാണെന്നല്ല. മറ്റൊന്നും എഴുതാനില്ലെങ്കിൽ മാത്രം  അതിനേക്കുറിച്ചൊക്കെ വീണ്ടും എഴുതിക്കൊള്ളുക.  

8. കുടിയേറ്റ സാഹിത്യ പരിസരം
ഞാനിപ്പോൾ ഇമലയാളിക്കുവേണ്ടി പുസ്തക പരിചയം നടത്താനായി അമേരിക്കൻ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ ക്രമമായി വായിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വായനക്കാരൻ എന്ന നിലയിൽ ഇവിടെയുള്ള എഴുത്തുകാരിൽ നിന്നും അമേരിക്കൻ ജീവിതപശ്ചാത്തലമാണ് കഥയിലും നോവലിലും ഞാൻ പ്രതീക്ഷിക്കുന്നത്. പ്രമേയം അമേരിക്കനാണെങ്കിൽ അതു കൂടുതൽ താത്പര്യത്തോടു കൂടി വായിക്കാറുണ്ട്.

നമ്മൾ കുടിയേറിയ നാടിൻ്റെ പരിസരം നമ്മുടെ സാഹിത്യ പരിസരമാക്കാനുള്ള മനഃപൂർവ്വമായ ശ്രമം ഉണ്ടാകണം. ഞാൻ താമസിക്കുന്ന ഡാലസിൻ്റെ കഥകൾ കണ്ടെത്താൻ എനിക്കാവണം.  പുതുമ തേടുന്ന വായനക്കാർ എന്താണ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് നിരന്തരം എന്നോടുതന്നെ ചോദിച്ചു കൊണ്ടേയിരിക്കണം. ചിന്തയേയും എഴുത്തിനേയും അനുദിനം പുതുക്കിക്കൊണ്ടേയിരിക്കണം.  
അഞ്ചും ഏഴും സീറ്റുണ്ടെങ്കിലും നാം ഒറ്റയ്‌ക്ക് ഓടിക്കുന്ന കാറും, വീടും, ജോലി സ്ഥലവും മാത്രമാണ് ഓരോ ദിവസത്തിലേയും നമ്മുടെ 24 മണിക്കൂർ അപഹരിക്കുന്നതെങ്കിൽ എഴുത്തുകാരന് അത്യാവശ്യമായ അനുഭവങ്ങൾ വളരെക്കുറവാകും ലഭിക്കുക. ചുറ്റുപാടുമായും സമൂഹവുമായും സമൂഹത്തിലെ പ്രശ്നങ്ങളൂമായി കൂടുതൽ അടുത്ത് ഇടപെടാൻ ആ പഴയ സാമൂഹ്യജീവിക്ക് സാധിക്കണം. വിവിധ സമൂഹങ്ങളുമായി ഇടപെട്ട് അവരുടെ ജീവിതം അറിയാൻ നമുക്കാവണം.  

9. ഉപസംഹാരം. 
ഓരോ നെൽമണിയിന്മേലും അത് കഴിക്കേണ്ടവൻ്റെ പേര് എഴുതിവെച്ചിട്ടുണ്ടെന്ന് പറയുന്നതു പോലെ. നാം എഴുതേണ്ട ഒരു കഥ/കവിത/ലേഖനം/അനുഭവം ഉണ്ട്. അത് നമുക്കു മാത്രമേ എഴുതാനാവൂ. അത് നാം എഴുതിയേ മതിയാവുകയുള്ളൂ. അതിനായുള്ള മുന്നൊരുക്കങ്ങളാണ് നമ്മുടെ വായനയും അനുഭവങ്ങളും ഈ സംവാദങ്ങളും ഒക്കെ. അതിനായ് നമുക്ക് ഒരുങ്ങാം. വരും ദിനങ്ങളിൽ, ലോകം അറിയുന്ന കുടിയേറ്റ സാഹിത്യകാരനെ അമേരിക്കൻ മലയാളി എഴുത്തുകാരിൽ നിന്നു കണ്ടെത്താനാകും. 
നന്ദി, നമസ്‌കാരം.
( 07/31/2026 ൽ നടന്ന ലാനയുടെ കാഴ്ചപ്പാട് എന്ന സാഹിത്യ സംവാദത്തിൽ അവതരിപ്പിച്ചത്)

Join WhatsApp News
Samuel 2026-08-01 11:14:08
Very good article. Highly Informative . Congratulations Baji. Samgeev
പ്രിൻസ് തോപ്രാംകുടി 2026-08-01 11:38:21
നല്ല ലേഖനം . പുസ്തക പരിചയപെടുത്തലുകൾക്കു വളരെ നന്ദി . പൊതുവേ ഇവിടെയുള്ള കുടിയേറ്റ എഴുത്തുകാർ അഞ്ചോ ആറോ സംസ്ഥാനങ്ങളിൽ മാത്രം താമസിക്കുന്നവർ ആണ് . അമേരിക്കയെക്കുറിച്ചുള്ള അവരുടെ അറിവിന്റെ പരിമതികൾ അവരുടെ എഴുത്തിൽ പ്രസക്തമാണ് . 1920 ഇൽ യൂറോപ്യൻ കുടിയേറ്റം അമേരിക്ക നിർത്തിവച്ചത് പോലെ ഭാവിയിൽ ഒരു ഇന്ത്യൻ കുടിയേറ്റം നിർത്തിയാലോ ? ചിന്തിക്കേണ്ടതാണ് . പ്രിൻസ് തോപ്രാംകുടി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക