Image

മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി ഡാലസില്‍ എത്തിചേര്‍ന്നു.

ആന്‍ഡ്രൂസ് അഞ്ചേരി Published on 31 July, 2026
മാര്‍ത്തോമ്മാ  മെത്രാപ്പോലീത്ത  ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി ഡാലസില്‍ എത്തിചേര്‍ന്നു.

ഡാലസ്: ഡാലസ്  ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇടവകയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയ തിരുമേനിയുടെ സാന്നിധ്യം ഈ ചരിത്ര മുഹൂര്‍ത്തത്തിന് ആത്മീയ പ്രൗഢിയും പ്രത്യേക അനുഗ്രഹവും പകരുകയാണ്.

അമ്പത് വര്‍ഷങ്ങളായി ദൈവകൃപയുടെ സാക്ഷ്യമായി നിലകൊള്ളുന്ന ഈ ഇടവകയുടെ ജൂബിലി ആഘോഷങ്ങള്‍ക്ക് സഭയുടെ പരമാധ്യക്ഷന്റെ സാന്നിധ്യം വലിയ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്.

അഭിവന്ദ്യ തിരുമേനിയുമായുള്ള എന്റെ ബന്ധം അദ്ദേഹം മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പോലീത്തയായതിന് ശേഷമുള്ളതല്ല; ജോര്‍ജ് ജേക്കബ് അച്ചനായി ശുശ്രൂഷ ചെയ്തിരുന്ന കാലം മുതല്‍ ആരംഭിച്ചതാണ്. 1975 മുതല്‍ 1979 വരെ അദ്ദേഹം കൊല്‍ക്കത്ത മാര്‍ത്തോമ്മാ ഇടവകയുടെ വികാരിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തെ അടുത്തറിയാനും വിവിധ ശുശ്രൂഷകളില്‍ തോളോട്  തോള്‍ ചേര്‍ന്ന് സഹകരിക്കാനും എനിക്ക് അവസരം ലഭിച്ചു. ആത്മീയതയും അച്ചടക്കവും വിനയവും ജനങ്ങളോടുള്ള സ്‌നേഹവും യുവജനങ്ങളോടുള്ള പ്രത്യേക കരുതലും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ ശുശ്രൂഷ ആ കാലഘട്ടത്തെ കൊല്‍ക്കത്ത ഇടവകയുടെ സുവര്‍ണകാലമാക്കി മാറ്റി.

എന്റെ യുവജനകാലത്തെ രൂപപ്പെടുത്തിയ നിരവധി അനുഭവങ്ങളില്‍ തിരുമേനിയുമായുള്ള ഈ അടുപ്പം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വിശ്വാസത്തിലും ജീവിതത്തിലും നേതൃത്വത്തിലും അദ്ദേഹം നല്‍കിയ മാതൃകകള്‍ ഇന്നും പ്രചോദനമായി തുടരുന്നു.

മഹാകവി രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ ഉപരിപഠനത്തിന് അപേക്ഷ സമര്‍പ്പിക്കാനായി പോകുമ്പോള്‍, ജോര്‍ജ് ജേക്കബ് അച്ചനോടൊപ്പം യാത്ര ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചു. ആ യാത്ര എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണ്. യാത്രാമധ്യേ അദ്ദേഹം പങ്കുവെച്ച ഒരു വാക്ക് ഇന്നും എന്റെ ജീവിതത്തിന്റെ വഴികാട്ടിയായി തുടരുന്നു:

''നാം മറ്റുള്ളവരെ നമ്മുടെ രണ്ട് കണ്ണുകള്‍കൊണ്ട് കാണുന്നു. എന്നാല്‍ നമ്മെ അനേകം കണ്ണുകള്‍ നിരന്തരം വീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന കാര്യം ഒരിക്കലും മറക്കരുത്.''

നേതൃത്വത്തില്‍ നില്‍ക്കുന്നവര്‍ സ്വന്തം ജീവിതം മാതൃകയാക്കേണ്ടതിന്റെ ആഴമേറിയ സന്ദേശമായിരുന്നു ആ വാക്കുകള്‍. പിന്നീട് അദ്ദേഹത്തിന്റെ ശുശ്രൂഷാജീവിതത്തിലും സഭാനേതൃത്വത്തിലും ആ സന്ദേശത്തിന്റെ പ്രതിഫലനം കാണാന്‍ കഴിഞ്ഞു.

ഇന്നും മുഖത്ത് സ്വാഭാവികമായൊരു പുഞ്ചിരി വിരിയുന്ന അനുഭവങ്ങളില്‍ ഒന്ന് എന്റെ ഓര്‍മയില്‍ ഓടി എത്തുന്നു. ഞാന്‍ ലിബിയയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കാലത്ത് എനിക്ക് ലിബിയന്‍ എയര്‍ലൈന്‍സില്‍ ജോലി ലഭിച്ച സന്തോഷവാര്‍ത്ത അറിയിക്കാന്‍ ഞാന്‍ രണ്ട് ടെലഗ്രാമുകള്‍ അയച്ചു - ഒന്ന് ഇന്ത്യയിലുള്ള എന്റെ മാതാപിതാക്കള്‍ക്കും മറ്റൊന്ന് കാനഡയിലെ ഒന്റാറിയോയില്‍ ഡോക്ടറല്‍ പഠനം നടത്തിക്കൊണ്ടിരുന്ന ജോര്‍ജ് ജേക്കബ് അച്ചനും.

ടെലിഗ്രാം ചെന്ന സമയം സ്ഥലത്തില്ലാതിരുന്നതിനാല്‍  ടെലിഗ്രാം  പോസ്റ്റഫീസില്‍ ചെന്ന് വാങ്ങുവാനുള്ള നോട്ടീസ് വച്ചിട്ട് പോസ്റ്റുമാന്‍ പോയി. ഏതാനും ദിവസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ടെലഗ്രാം വന്നതായി അറിയിപ്പ് കണ്ട അദ്ദേഹം  ദുഃഖവാര്‍ത്തയാകുമോ എന്ന് ആശങ്കപ്പെട്ടിരുന്നു.

ഒരു സുഹൃത്തിനൊപ്പം പോയി അത് കൈപ്പറ്റി ടെലഗ്രാം തുറന്നപ്പോള്‍ അതില്‍ എഴുതിയിരുന്നത് മൂന്ന് വാക്കുകള്‍ മാത്രം: 'Joined Libyan Airlines.'

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ പുതിയ ഓഫീസില്‍ നിന്ന് അദ്ദേഹത്തെ വിളിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ ''മനുഷ്യരെ ഇങ്ങനെ പേടിപ്പിക്കരുതേ!'' എന്ന വാക്കുകള്‍ ഇന്നും എന്റെ മുഖത്ത് ചിരി വിരിയിക്കുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം, തിരുമേനി തിരുവനന്തപുരം-കൊല്ലം ഭദ്രാസനത്തിന്റെ എപ്പിസ്‌കോപ്പായിരിക്കുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. എയ്ഡ്‌സ് ബാധിതരുടെ മക്കളായ അവഗണിക്കപ്പെട്ട കുട്ടികള്‍ക്കായി ഒരു ഭവനം ആരംഭിക്കണമെന്ന തന്റെ ഹൃദയത്തിലെ ദര്‍ശനം അദ്ദേഹം പങ്കുവെച്ചു. ആ ദര്‍ശനം യാഥാര്‍ഥ്യമാക്കാന്‍ പിന്തുണ കണ്ടെത്താനുള്ള ആഹ്വാനവും അദ്ദേഹം നല്‍കി.

ആ ദര്‍ശനം ഞാന്‍ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇടവകയുടെ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചു. ഇടവക അതിനെ പൂര്‍ണ്ണഹൃദയത്തോടെ ഏറ്റെടുക്കുകയും പിന്തുണ നല്‍കുകയും ചെയ്തു. ആ ചെറിയ തുടക്കമാണ് പിന്നീട് മഞ്ഞാലുംമൂട്ടില്‍ സ്ഥാപിതമായ സ്‌നേഹതീരം പദ്ധതിയായി വളര്‍ന്നത്. സമൂഹം പലപ്പോഴും മറന്നുപോകുന്ന കുട്ടികള്‍ക്ക് സ്‌നേഹവും സംരക്ഷണവും പ്രത്യാശയും നല്‍കുന്ന ഈ ശുശ്രൂഷ, തിരുമേനിയുടെ കരുണയുടെയും ദീര്‍ഘദര്‍ശനത്തിന്റെയും ജീവിക്കുന്ന സാക്ഷ്യമാണ്. ഈ ദൗത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയ അനുഗ്രഹങ്ങളിലൊന്നായി ഞാന്‍ കരുതുന്നു.

വൈദികനായും മെത്രാനായും തുടര്‍ന്ന് മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പോലീത്തയായും അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി നല്‍കുന്ന  നേതൃത്വം ആത്മീയ ആഴത്തിന്റെയും വിനയപൂര്‍വമായ സേവനത്തിന്റെയും ദീര്‍ഘദര്‍ശനത്തിന്റെയും ഉജ്ജ്വല മാതൃകയാണ്. ദൈവവിളിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും മനുഷ്യസ്‌നേഹവും സഭയുടെ ദൗത്യത്തോടുള്ള സമര്‍പ്പണവും അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ മുഖമുദ്രകളാണ്.

ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇടവകയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ തിരുമേനിയുടെ സാന്നിധ്യം ഈ ചരിത്ര മുഹൂര്‍ത്തത്തെ കൂടുതല്‍ അനുഗ്രഹീതവും അവിസ്മരണീയവുമാക്കുകയാണ്. ആത്മീയനായകനായും സ്‌നേഹനിധിയായ പിതാവായും അനേകരുടെ ജീവിതത്തെ സ്പര്‍ശിച്ച അഭിവന്ദ്യ തിരുമേനിക്ക് ഡാളസ് ഹൃദയപൂര്‍വം സ്വാഗതം അര്‍പ്പിക്കുന്നു.

 

മാര്‍ത്തോമ്മാ  മെത്രാപ്പോലീത്ത  ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി ഡാലസില്‍ എത്തിചേര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക