Image

സൗഗന്ധികങ്ങളേ വിട (എന്‍റെ സംഗീത വഴികള്‍ -13: എസ് രാജേന്ദ്ര ബാബു)

Published on 31 July, 2026
  സൗഗന്ധികങ്ങളേ വിട (എന്‍റെ സംഗീത വഴികള്‍ -13:  എസ് രാജേന്ദ്ര  ബാബു)

ഭാവസുന്ദര ഗാനങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്ന നമ്മുടെ ചലച്ചിത്ര സംഗീതം
ഇന്ന് പ്രഭ മങ്ങി നിലകൊള്ളുകയാണ്.  സാങ്കേതിക വളര്‍ച്ച സംഗീതരംഗത്തെ ബാധിച്ചത് അനുകൂലമായോ
പ്രതികൂലമായോ…

അര്‍ജുനന്‍ മാസ്റ്റര്‍ 
മലയാള ചലച്ചിത്ര സംഗീതത്തിന്‍റെ വസന്തകാലം ഗാനാസ്വാദകരുടെ ഉത്സവമാക്കിയത്
ജി ദേവരാജന്‍, എംഎസ് ബാബുരാജ്, കെ രാഘവന്‍, വി ദക്ഷിണാമൂര്‍ത്തി, ബിഎ
ചിദംബരനാഥ് തുടങ്ങിയ സംഗീത പ്രതിഭകളാണല്ലോ. മറ്റ് ഭാഷകളില്‍ നിന്നെത്തിയ
എംബി ശ്രീനിവാസന്‍, സലില്‍ ചൗധരി, നൗഷാദ്, ഉഷാ ഖന്ന, ശ്യാം, രവി ബോംബെ,
ഇളയരാജ തുടങ്ങിയ പ്രതിഭാശാലികളെ ആദരപൂര്‍വം സ്മരിക്കുന്നു. അവര്‍
ഉയര്‍ത്തിയ ദീപശിഖ എംകെ അര്‍ജുനന്‍, ശ്യാം, കെ ജെ ജോയി, എടി ഉമ്മര്‍
തുടങ്ങിയവരില്‍ നിന്ന് ജോണ്‍സണ്‍, രവീന്ദ്രന്‍, എംജി രാധാകൃഷ്ണന്‍, രഘുകുമാര്‍,
വിദ്യാധരന്‍, ഔസേപ്പച്ചന്‍ തുടങ്ങിയവര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് എം ജയചന്ദ്രന്‍,
മോഹന്‍ സിത്താര, ശരത്ത്, ബിജിബാല്‍, ഗോപീസുന്ദര്‍ എന്നിവരിലൂടെ ഇന്ന് ഷാന്‍
റഹ്മാന്‍ വരെ ഉള്‍പ്പെടുന്ന യുവ സംഗീത സംവിധായകരുടെ കൈകളില്‍ എത്തി
നില്‍ക്കുന്നു ആ ദീപശിഖ. ഈ പ്രയാണത്തില്‍ എവിടെ വച്ചെങ്കിലും ദീപശിഖയുടെ പ്രഭ
മങ്ങിയോ? സാങ്കേതിക വളര്‍ച്ച സംഗീതരംഗത്തെ ബാധിച്ചത് അനുകൂലമായോ
പ്രതികൂലമായോ...

ബി എ ചിദംബരനാഥ്

ഭാവസുന്ദര ഗാനങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്ന നമ്മുടെ ചലച്ചിത്ര സംഗീതം
അടിച്ചേല്‍പിക്കപ്പെട്ടതോ ആരോപിക്കപ്പെട്ടതോ ആയ ചില കാരണങ്ങള്‍ കൊണ്ട്
ഇന്ന് പ്രഭ മങ്ങി നിലകൊള്ളുകയാണെന്ന അഭിപ്രായം പ്രബലമാണ്. മാറ്റം കാലത്തിന്‍റെ
അനിവാര്യതയാണെങ്കിലും തിളങ്ങിനില്‍ക്കുന്ന ഒന്നിന്‍റെ പ്രഭാവം കാലാന്തരത്തില്‍
നിഷ്പ്രഭമാകുന്നത് പുരോഗതിയായി കാണാനാവില്ലല്ലോ. ഏതു സാഹചര്യത്തിലാണ്
ഇത്തരമൊരു മൂല്യച്യൂതി ചലച്ചിത്ര സംഗീതത്തിനു സംഭവിച്ചതെന്നു
പരിശോധിക്കുമ്പോള്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ നിരത്തുന്നത് പലവിധ
കാരണങ്ങളാണ്. സംഗീതം യുവാക്കളുടെ അഭിരുചിക്കനുസരിച്ച് മാറ്റത്തിനു
വിധേയമായി എന്നാണ് ചിലര്‍ വിലയിരുത്തുന്നത്. പക്ഷേ യുവതലമുറ എല്ലാ
കാലഘട്ടത്തിലും ഉണ്ടായിരുന്നല്ലോ. അപ്പോഴൊന്നും ഈ അപചയം
സംഭവിച്ചിരുന്നുമില്ല. വര്‍ണാഭമായ സുഗന്ധ പുഷ്പങ്ങള്‍ക്കു പകരം കടലാസു
പൂക്കളുടെ കടന്നുകയറ്റം. സര്‍ഗസിദ്ധിയും സൗന്ദര്യബോധവും സമ്മേളിക്കുന്ന
ശില്‍പലാവണ്യങ്ങള്‍ക്കു പകരം വെറും ഇഷ്ടികക്കൂമ്പാരങ്ങള്‍!

ദക്ഷിണാമൂര്‍ത്തി
കുടുംബ സമേതം തിയേറ്ററുകളില്‍ പോയി സിനിമ കാണുന്ന മലയാളിയുടെ ശീലം
ഏറെക്കുറെ അവസാനിച്ചമട്ടാണ്. ഷോപ്പിംഗ് സെന്‍ററുകളും റെസ്റ്ററന്‍റുകളും ഉള്‍പ്പെടെ
ആധുനിക സൗകര്യങ്ങള്‍ ഉള്ള തിയേറ്ററുകളില്‍ പോകാന്‍ എല്ലാവര്‍ക്കും
ഇഷ്ടവുമാണ്. പക്ഷേ ഒരു മണിക്കൂറിലധികം ഇരിക്കാന്‍ യുവാക്കള്‍ക്ക് ക്ഷമ
ഉണ്ടാകില്ലെന്നു മാത്രം. ഇത്തരം സാഹചര്യങ്ങളില്‍ യേശുദാസും ജയച്ചന്ദ്രനുമൊക്കെ
പാടിവച്ച താമസമെന്തേ വരുവാന്‍, സുമംഗലീ നീ ഓര്‍മ്മിക്കുമോ, പ്രാണസഖീ ഞാന്‍
വെറുമൊരു പാമരനാം പാട്ടുകാരന്‍ , നിന്‍മണിയറയിലെ, ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
തുടങ്ങിയ മെല്ലെ ഒഴുകി വരുന്ന ഗാനങ്ങള്‍ കേട്ടിരിക്കാന്‍ അക്ഷമരായ ന്യൂജെന്‍
ചെറുപ്പക്കാര്‍ തയാറാകുന്നില്ല. ശരീരം മുഴുവന്‍ ഇളക്കിമറിക്കുന്ന അടിപൊളി
ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അവര്‍ക്ക് ഒരു വിഷ്വല്‍ ട്രീറ്റ് സമ്മാനിക്കാനാണ് ഇന്നത്തെ
സംവിധായകരും നിര്‍മ്മാതാക്കളും പരമാവധി ശ്രമിക്കുന്നത്. "അപ്പങ്ങളെമ്പാടും
ഒറ്റയ്ക്കു ചുട്ടമ്മായി" "അവളു വേണ്‍ട്രാ ഇവളു വേണ്‍ട്രാ"' എന്‍റമ്മേടെ
ജിമിക്കിക്കമ്മല്‍", "കിംകിം കിംകിംകിം കിം "തുടങ്ങിയ വിധത്തിലുള്ള ഗാനങ്ങള്‍ കൊണ്ട്
നമ്മുടെ ചലച്ചിത്രഗാന സംസ്കാരം മാറിമറിഞ്ഞത് ഈ സാഹചര്യത്തിലാണ്.
ആലാപനത്തിനൊപ്പം ഓര്‍ക്കസ്ട്രയുടെ അമിതോപയോഗം കൊണ്ടുള്ള കാതടപ്പന്‍
ശബ്ദകോലാഹലം വേറെയും.

ദേവാനന്ദ് 

യൂ ട്യൂബിലും ഇന്‍റര്‍നെറ്റിലും എഫ്എം റേഡിയോയിലുമാണ് ചെറുപ്പക്കാര്‍ അധികവും
ഗാനങ്ങള്‍ കേള്‍ക്കുന്നത്. സ്പീഡ് അവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു എന്ന
മുന്‍വിധിയോടെ സൃഷ്ടിക്കപ്പെടുന്ന ഗാനങ്ങള്‍ ഒരുതരം അടിച്ചേല്‍പിക്കലാണ്. വിജയ
ചിത്രങ്ങളിലെ ഗാനങ്ങളെ മാത്രമേ ഈ മീഡിയകള്‍ പ്രമോട്ട് ചെയ്യാറുള്ളു. അതിനാല്‍
പാട്ടുകള്‍ നന്നായാലും ചിത്രം ഓടിയില്ലെങ്കില്‍ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ
പോകുന്നത് വേദനാജനകമാണ്. താല്‍ക്കാലികമാണ് ഈ സാഹചര്യം. സംഗീതത്തിന്‍റെ
നല്ല നാളുകള്‍ തിരികെ വരുമെന്നാണ് എന്‍റെ പ്രതീക്ഷ, കരിമിഴിക്കുരുവിയെ കണ്ടീലാ
എന്ന ആദ്യഗാനം കൊണ്ട് തന്നെ സംഗീതാസ്വാദകരെയാകെ ആകര്‍ഷിച്ച ഗായകന്‍
ദേവാനന്ദ് അഭിപ്രായപ്പെടുന്നു.

ദേവരാജന്‍ മാസ്റ്റര്‍ 

എന്നാല്‍ ആസ്വാദനക്ഷമത നഷ്ടപ്പെടുംവിധം ഗാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന്‍റെ
കാരണക്കാര്‍ യുവതലമുറയാണെന്ന അഭിപ്രായം സംഗീത സംവിധായകന്‍ എം
ജയചന്ദ്രനില്ല - എല്ലാ മേഖലകളിലും കാലാന്തരത്തില്‍ സംഭവിക്കുന്ന മാറ്റം
സംഗീതത്തിലും സംഭവിക്കാം. പാശ്ചാത്യ സംഗീതം നമ്മെ എത്രമേല്‍ സ്വാധീനിച്ചാലും
ഇന്ത്യന്‍ സംഗീതം അതിനൊപ്പമോ അല്‍പമെങ്കിലും മികച്ചതോ ആണെന്നാണ് എന്‍റെ
വിശ്വാസം. അതുള്‍ക്കൊണ്ടു തന്നെ ഇന്ത്യന്‍ സംഗീതത്തിന്‍റെ മൂല്യവും പ്രാധാന്യവും
യുവാക്കളില്‍ എത്തിക്കാനുള്ള എളിയ ശ്രമങ്ങളാണ് എന്‍റെ ഗാനങ്ങളിലൂടെ ഞാന്‍
എപ്പോഴും നടത്താറുള്ളത്. പുതിയ സാഹചര്യത്തില്‍, പുതിയ പാത്രത്തില്‍ ഭക്ഷണം
വിളമ്പുകയാണ് ഇവരെ ആകര്‍ഷിക്കാനുള്ള ഉചിതമായ മാര്‍ഗം.

ദിനേഷ്
എല്ലാ മലയാളികളും ഇന്നും മനസ്സില്‍ താലോലിക്കുന്ന പഴയ ഗാനങ്ങളും അതിന്‍റെ
കഥാസന്ദര്‍ഭങ്ങളും ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ എല്ലാവരുടേയും
വ്യക്തി ജീവിതത്തെ സ്വാധീനിച്ചിരുന്നു. ആ ഗാനങ്ങള്‍ കേള്‍ക്കുന്നതിലൂടെ സ്വന്തം
ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ എല്ലാവരിലും മിന്നിമറയുന്നു. എന്നാല്‍ ഇന്നത്തെ
യുവാക്കള്‍ ആ ചിത്രങ്ങളൊന്നും കണ്ടിട്ടില്ല. മാത്രമല്ല, അത്തരം വികാരങ്ങള്‍ക്ക്
അടിമപ്പെടുന്ന മനസ്സുകളല്ല ഇന്നത്തെ യുവാക്കള്‍ക്കുള്ളത്. പക്ഷേ പഴയ
ഗാനങ്ങളുടെ നിര്‍മ്മാണത്തികവ് അവരെ ആകര്‍ഷിക്കുന്നു എന്നത് മറ്റൊരു
യാഥാര്‍ത്ഥ്യം. ഭാര്‍ഗവീ നിലയമോ നദിയോ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ അവയിലെ
ഗാനങ്ങള്‍ വല്ലാതെ സ്വാധീനിക്കുന്നു, താമസമെന്തേ ആയിരം പാദസരങ്ങള്‍ തുടങ്ങിയ
ഗാനങ്ങളുടെ ആര്‍ദ്രത നഷ്ടപ്പെടുത്താതെ എനിക്കു പാടാന്‍ കഴിയുന്നത്
അതിനാലാണ് യുവഗായകന്‍ സുദീപ് കുമാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇന്ന് ഒരു
പാട്ടിന്‍റെ റെക്കോഡിംഗ് കഴിഞ്ഞെന്ന് ധൈര്യമായി പറയാന്‍ കഴിയുന്നില്ല. അതൊന്നു
പാടാന്‍ പറഞ്ഞാല്‍ കെണിയായി. വാദ്യോപകരണങ്ങളുടെ ഒഴുക്കില്‍ ഇടയ്ക്കിടെ
മാത്രം ശബ്ദിക്കുന്ന ഗായകന് പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടെയല്ലാതെ
പാട്ട് പൂര്‍ണമായി പാടാന്‍ സാധിക്കാത്ത അവസ്ഥ!ڈ അദ്ദേഹം പരിതപിക്കുന്നു.
പുതിയ സംവിധായകരില്‍ ചിലരെങ്കിലും തങ്ങളുടെ ചിത്രങ്ങളിലെ ഗാനങ്ങളോട്
ഒരുതരം യൂസ് ആന്‍റ് ത്രോ മനോഭാവം വച്ചു പുലര്‍ത്തുന്നുണ്ടെന്നതും ഗാനങ്ങളുടെ
പ്രാധാന്യം കുറയുന്നതിന് കാരണമാകുന്നുണ്ട്. ചിത്രത്തിന്‍റെ പ്രസക്തിക്കപ്പുറം
ഗാനങ്ങള്‍ അതിരുകടന്നു പോകേണ്ടതില്ലെന്നതാണ് അവരുടെ വാദം.

കെ കെ നിഷാദ് 

കഥാസന്ദര്‍ഭത്തിനു വേണ്ടി മാത്രമാണ് ഗാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്നിരിക്കെ
ഗാനങ്ങള്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടണമെന്ന മനോഭാവത്തോട് അവര്‍ക്കു
യോജിപ്പില്ല. അതോടെ മറ്റു സംഗീതോപകരണങ്ങളുടെ ഉപയോഗം പോലെ മാത്രം
ഗായകന്‍റെ ശബ്ദവും പരിഗണിക്കപ്പെട്ടാല്‍ മതിയെന്ന സ്ഥിതി വന്നു. തല്‍ഫലമായി
ആലാപനത്തിന്‍റെ സ്വതന്ത്രരൂപം നഷ്ടമായി. എന്നാല്‍ പഴയ ഗാനങ്ങളുടെ പേരില്‍
മാത്രം പല ചിത്രങ്ങള്‍ ഓര്‍മ്മിക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം അവഗണിക്കാവുന്നതല്ല.
അടിപൊളിപ്പാട്ടുകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന യുവാക്കള്‍ക്ക് പഴയ ഗാനങ്ങള്‍
ഇഷ്ടമല്ലെന്ന് ഞാന്‍ കരുതുന്നില്ല. വേദിയില്‍ ഒന്നു പാടേണ്ടി വന്നാല്‍ പഴയ പാട്ടുകള്‍
തന്നെയാണ് അവര്‍ തെരഞ്ഞെടുക്കുന്നത്, ഗായകന്‍ വിജേഷ് ഗോപാല്‍
അഭിപ്രായപ്പെടുന്നു: മുമ്പത്തെ ഗാനങ്ങളില്‍ മിക്കതും ശാസ്ത്രീയ സംഗീതത്തില്‍
അധിഷ്ഠിതങ്ങളായിരുന്നതിനാല്‍ അവയ്ക്ക് വ്യക്തമായ ഒരു രൂപം ഉണ്ടായിരുന്നു. ആ
പാട്ടുകള്‍ ഒരു ഉപകരണത്തിന്‍റെയും അകമ്പടി ഇല്ലാതെയും പാടാം. സിനിമയെ
ആശ്രയിക്കാത്ത സ്വതന്ത്ര ഗാനങ്ങളിലൂടെ പാട്ടുകളുടെ നഷ്ടപ്രതാപം
വീണ്ടെടുക്കാനാവും. എന്നാല്‍ ഈ സ്വതന്ത്രാവിഷ്കാരത്തിന് ആസ്വാദകരില്‍ നിന്ന്
എത്രത്തോളം പ്രോത്സാഹനം ലഭിക്കും എന്നത് കാലം തെളിയിക്കേണ്ടതാണ്.
സിംഗിള്‍സ് എന്ന പേരില്‍ സ്വതന്ത്ര ഗാനങ്ങള്‍ ദൃശ്യാവിഷ്കാരത്തോടെ നിരവധി
പുറത്തിറങ്ങുന്നുണ്ട്. ഭക്തിഗാനങ്ങളുടെ സ്വീകാര്യതയെങ്കിലും സിംഗിള്‍സിനു ലഭിച്ചാല്‍
സാന്ദ്രസംഗീതത്തിന്‍റെ തിരിച്ചുവരവിന് ഈ പ്രവണത സഹായകമാകുമെന്ന്
പ്രതീക്ഷിക്കാം.

എം  ജയചന്ദ്രന്‍ 

ഏറ്റവും കുറഞ്ഞ ബജറ്റില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ അതു പൂര്‍ത്തിയാക്കാന്‍ പല
കുറുക്കുവഴികളും അവലംബിക്കാറുണ്ട്. അതിനാല്‍ തന്നെ സംവിധാനത്തിലും
ചിത്രീകരണത്തിലും എഡിറ്റിംഗിലും സംഗീതത്തിലുമൊക്കെ ധാരാളം പാളിച്ചകളും
സംഭവിക്കാറുണ്ട്. ചിത്രനിര്‍മ്മാണത്തിന്‍റെ ഒടുവിലത്തെ വളരെ പ്രധാനപ്പെട്ട ഘട്ടമാണ്
പശ്ചാത്തല സംഗീതം ഒരുക്കല്‍. അതിന്‍റെ സമയമാകുമ്പോഴേക്കും കുറഞ്ഞ
ബജറ്റുകാരനായ നിര്‍മ്മാതാവ് കുത്തുപാള എടുത്തിട്ടുണ്ടാവും.

എം എസ് ബാബുരാജ്

സംഗീതോപകരണങ്ങളുടെ സഹായമില്ലാതെ എങ്ങനെ പശ്ചാത്തലമൊരുക്കാം എന്നു
വേവലാതിപ്പെടുന്ന നിര്‍മ്മാതാക്കളെ സഹായിക്കാന്‍ പലരുമുണ്ട്. മറ്റു ചിത്രങ്ങള്‍ക്കു
വേണ്ടി മുമ്പ് ഒരുക്കിയ സംഗീതത്തിന്‍റെ ട്രാക്ക് കംപ്യൂട്ടര്‍ സഹായത്തോടെ തിരിച്ചും
മറിച്ചും വെട്ടിമാറ്റി വീണ്ടും ഉപയോഗിക്കുകയാണ് ഇക്കൂട്ടരുടെ രീതി. സംഗീതം തീരെ
അറിയണമെന്നില്ല, ട്രാക്ക് വെട്ടാനും ഒട്ടിക്കാനും മാത്രം അറിഞ്ഞാല്‍ മതി.
റെക്കോഡിംഗ് തിയേറ്ററില്‍ കലാകാരന്മാര്‍ക്ക് ലഘുഭക്ഷണം വിതരണം ചെയ്തിരുന്ന
ഒരു പ്രൊഡക്ഷന്‍ ബോയ് ഇത്തരം ഒരു ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയ
അനുഭവമുണ്ട്. ഇതിനായി അയാള്‍ അവിദഗ്ധനായ ഒരു കീബോര്‍ഡ് വായനക്കാരന്‍റെ
സഹായം തേടി. പഴയ ചിത്രങ്ങളുടെ സംഗീത ട്രാക്കുകളിലെ വിവിധ ഭാഗങ്ങള്‍
ഉപയോഗിച്ച് ഒറ്റ രാത്രികൊണ്ട് ഏറ്റവും ചുരുങ്ങിയ ചെലവില്‍ പശ്ചാത്തല സംഗീതം
തയാറായി. 2006-ലെ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പശ്ചാത്തല
സംഗീതത്തിന് ഈ ചിത്രം അവാര്‍ഡ് നേടി! മികച്ച സെല്ലോ വാദകനായ ശേഖര്‍
(സംഗീതജ്ഞന്‍ കുന്നക്കുടി വൈദ്യനാഥന്‍റെ മകന്‍) പ്രശസ്ത വയലിനിസ്റ്റ് റെക്സ്
ഐസക്കിനോടു ഇതേക്കുറിച്ച് ചോദിച്ചു: കേരളത്തിലുള്ളവര്‍ വിദ്യാസമ്പന്നരും
പ്രബുദ്ധരുമൊക്കയാണെന്ന് പറയാറുണ്ടല്ലോ. ഇതെങ്ങനെ സംഭവിച്ചു? ഉത്തരം
മുട്ടിപ്പോയ ഇത്തരമൊരു ചോദ്യം ജീവിതത്തില്‍ ഒരിക്കലും നേരിടേണ്ടി
വന്നിട്ടില്ലെന്നാണ് റെക്സ് മാസ്റ്റര്‍ പ്രതികരിച്ചത്.

പി ജയചന്ദ്രന്‍

ചലച്ചിത്ര സംഗീതത്തിന്‍റെ അസ്തിത്വവും മൂല്യവും നഷ്ടമായത് തൊണ്ണൂറുകളില്‍
ആരംഭിച്ച ഒരുതരം തട്ടിപ്പും തുടര്‍ന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ
തെറ്റിദ്ധാരണയും മൂലമാണെന്ന് വൈശാലി എന്ന ചിത്രത്തിലൂടെ (ദും ദും ദും
ദുന്ദുഭിനാദം) രംഗത്തു വന്ന പിന്നണി ഗായകനും സൗണ്ട് ഡിസൈനറുമായ ദിനേശ്
അഭിപ്രായപ്പെടുന്നു. സൗണ്ട് എഞ്ചനീയറിംഗ് രംഗത്തുണ്ടായ സാങ്കേതിക വളര്‍ച്ചയെ
ആശ്രയിച്ച് സംഗീതം സൃഷ്ടിച്ച എആര്‍ റഹ്മാന്‍ ഒരു പരിധിവരെ ഈ മൂല്യച്യൂതിക്ക്
കാരണക്കാരനാണെന്നും ദിനേശ് വെളിപ്പെടുത്തുന്നു. ڇഓരോ കലാകാരനേയും
മണിക്കൂറുകളോളം പാടിച്ചും വായിപ്പിച്ചും റെക്കോഡ് ചെയ്ത ശേഷം അതില്‍
ഇഷ്ടപ്പെട്ട ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് റഹ്മാന്‍ സംഗീതം സൃഷ്ടിക്കുന്നത്. ശ്വാസം
നിലനിര്‍ത്താനാവാത്തവിധം ദീര്‍ഘവും അപ്രായോഗികവുമായ വിധത്തിലാവും ഇവ
കൂട്ടിയോജിപ്പിക്കുക. ഇതിന്‍റെ അപ്രായോഗികത ചൂണ്ടിക്കാട്ടിയവരെ ഇത് ഡിഫറന്‍റ്
ആണെന്ന് വിശദീകരിച്ച് ഒതുക്കി. സംഗീതത്തിന്‍റെ കമ്പോസിംഗ് ഇന്നില്ല. പകരം
സംഗീതത്തിന്‍റെ അസംബ്ലിംഗാണു നടക്കുന്നത്. അതോടെ കലാകാരന്മാര്‍ക്ക്
അവരുടെ പേരില്‍ പുറത്തു വന്ന ഡിഫറന്‍റ് സംഗീതം ജീവിതത്തിലൊരിക്കലും മറ്റൊരു
വേദിയില്‍ പുനരവതരിപ്പിക്കാനായില്ല. റഹ്മാനും അദ്ദേഹത്തെ അനുഗമിച്ച മറ്റു
സംഗീതജ്ഞരും മൈനസും പ്ലസും ട്രാക്കുകള്‍ ഉപയോഗിച്ച് വേദികളില്‍ അത്ഭുതങ്ങള്‍
സൃഷ്ടിച്ചു. (ഉപകരണങ്ങളുടെ സംഗീതം മാത്രം റെക്കോഡ് ചെയ്തു കേള്‍ക്കുന്നത
മൈനസ് വണ്‍ ട്രാക്ക്. പാട്ട് ഉള്‍പ്പെടെ റെക്കോഡ് ചെയ്തു കേള്‍ക്കുന്നത് പ്ലസ് വണ്‍
ട്രാക്ക്). ട്രാക്കിലൂടെ സംഗീതം ഒഴുകിയപ്പോള്‍ ഗായകനും വാദ്യകലാകാരډാരും
വേദികളില്‍ അഭിനയിച്ചു തകര്‍ത്തു. ഈ തട്ടിപ്പ് ശ്രോതാക്കളാരും തിരിച്ചറിഞ്ഞില്ല.

രാഘവന്‍ മാസ്റ്റര്‍ 

ഇതോടെ മറ്റു കലാകാരന്മാരും വേദിയിലും ചാനലുകളിലുമെല്ലാം മൈനസ് ട്രാക്കും
പ്ലസ് ട്രാക്കും മാറിമാറി പ്രയോഗിണ്‍ക്കാന്‍ നിര്‍ബന്ധിതരായി. ഒറിജിനല്‍ സംഗീതം
ട്രാക്കുകളിലൂടെ ഒഴുകുമ്പോള്‍ കലാകാരന്മാര്‍ അതിനനുസരിച്ച് അഭിനയിച്ച്
കാഴ്ചക്കാരെ വിഡ്ഢികളാക്കിക്കൊണ്ടിരുന്നു. സാങ്കേതികതയുടെ വളര്‍ച്ച സ്വന്തം
വിജയമായി ഇക്കൂട്ടര്‍ ആഘോഷിച്ചു. ഈ തട്ടിപ്പ് മനസ്സിലാണ്‍ക്കാത്ത ചലച്ചിത്ര
പ്രവര്‍ത്തകര്‍ ഡിഫറന്‍റ് സംഗീതത്തിനായി സംഗീതണ്‍സംവിധായകരെ നിര്‍ബന്ധിച്ചു.
അതോടെ സര്‍ഗപ്രതിഭയുള്ള കലാകാരന്മാര്‍ പിന്തള്ളപ്പെടുകയും കംപ്യൂട്ടര്‍
വിദഗ്ദന്മാര്‍ രംഗം കൈയടക്കുയും ചെയ്തു. അതോടെ സംഗീതത്തില്‍ "കണ്‍ട്രോള്‍
സി, കണ്‍ട്രോള്‍ വി" സംസ്കാരം (വെട്ടിയൊട്ടിപ്പ്) കൊടികുത്തി വാഴാനും തുടങ്ങി.
മോഹന്‍ലാല്‍ അരങ്ങേറിയ ലാലിസത്തോടെയാണ് ജനങ്ങള്‍ ഈ തട്ടിപ്പ്
മനസ്സിലാക്കി തുടങ്ങിയത്. അപതാളവും അപശ്രുതിയും കൊണ്ട് വേദിയെ
അലങ്കോലമാക്കുന്ന സംഗീത പരിപാടികള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ കാതിനേറെ
മധുരമായി അനുഭവപ്പെടുന്നത് വേദിയിലെ ശബ്ദത്തിനു പകരം ഒറിജിനല്‍ പാട്ടുകള്‍
തിരുകിക്കയറ്റുന്നതിലൂടെയാണെന്നും ദിനേശ് വെളിപ്പെടുത്തുന്നു. വേദിയില്‍
പാടുമ്പോള്‍ പലവിധപ്രശ്നങ്ങള്‍ ശബ്ദത്തിന് സംഭവിക്കാറുണ്ട്. ശ്രദ്ധ മാറിയാല്‍
പോലും ശബ്ദത്തെ ബാധിക്കും. പക്ഷേ അതൊരു വലിയ കുറ്റമൊന്നുമല്ല. ലൈവ്
അല്ലേ? അപ്പോള്‍ അങ്ങനെയൊക്കെ സംഭവിക്കും. അപ്പോഴേ അത് ലൈവ്
ആകുന്നുള്ളു. അല്ലെങ്കില്‍ പിന്നെ റെക്കോഡ് വച്ച് കേട്ടാല്‍ പോരേ? യുവഗായകന്‍
കെകെ നിഷാദിന്‍റെ നിലപാട് അതാണ്.

സുദീപ് കുമാര്‍ 

ചലച്ചിത്ര സംഗീതത്തിന്‍റെ ഇന്നത്തെ ദുരവസ്ഥ മാറി പ്രതിഭകള്‍ക്കു പ്രാധാന്യം
ലഭിക്കുന്ന ഒരുകാലം തിരികെ വരുമോ? സൂര്യനു മേല്‍ താല്‍ക്കാലികമായി പതിക്കുന്ന
കരിമേഘങ്ങള്‍ പോലെയാണ് ഈ പ്രവണത. സംഗീതത്തിന്‍റെ പ്രൗഢി പൂര്‍വാധികം
ശക്തിയായി തിരികെ വരികതന്നെ ചെയ്യും എന്നു പ്രത്യാശിക്കുന്ന ഗായകര്‍
നിരവധിയാണ്. സംഗീതത്തെ ഗൗരവതരമായി സമീപിക്കുകയും അഭ്യസിക്കുകയും
ചെയ്യുന്ന ഒരു വിഭാഗം യുവാക്കള്‍ സജ്ജരാകുന്നുണ്ട്. ഒരു വൃക്ഷത്തിന്‍റെ ഇലകളും
ചില്ലകളും കൊഴിയുമ്പോള്‍ നമുക്ക് വേദന തോന്നുമെങ്കിലും കാലാവസ്ഥ മാറുമ്പോള്‍
പുത്തന്‍ നാമ്പുകളും ചില്ലകളും തളിര്‍ത്ത് ആ വൃക്ഷം വീണ്ടും പൂത്തുലയുന്നത് നാം
കാണാറില്ലേ? അതുപോലെ ഇന്ത്യന്‍ സംഗീതത്തിന്‍റെ നഷ്ടപ്രതാപം വീണ്ടെടുക്കാമെന്ന
പ്രത്യാശയില്‍ തന്നെയാണ് എല്ലാ സംഗീതപ്രേമികളും, സുദീപ് കുമാറും
അങ്ങനെതന്നെ വിശ്വസിക്കുന്നു.

വിജേഷ് ഗോപാല്‍ 

യേശുദാസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക