
ഇല്ലിനോയ് എംഹർസ്‌റ്റ് യൂണിവേഴ്സിറ്റി എൻജിനിയറിംഗ് മാസ്റ്റേഴ്സ് വിദ്യാർഥിനിയായ തെലുങ്കാന സ്വദേശി സ്പന്ദന ലാഗിഷെട്ടി (23) ഷിക്കാഗോയിൽ 25 അടി താഴയിലേക്കു വീണു ഗുരുതരാവസ്ഥയിൽ. ട്രാൻസിറ്റ് സ്റ്റേഷനിൽ വച്ചാണ് മേയ് 30നു അപകടം സംഭവിച്ചത്.
ഷിക്കാഗോയിലെ എലിവേറ്റഡ് 'എൽ' ട്രാൻസിറ്റ് സിസ്റ്റത്തിൽ സ്റ്റെയർകേസിൽ നിന്നാണ് സ്പന്ദന വീണത്. പാർക്ക് റിഡ്‌ജിലെ അഡ്വക്കറ്റ് ലുഥറൻ ജനറൽ ഹോസ്പിറ്റലിൽ ഐ സി യുവിൽ കഴിയുന്ന സ്പന്ദനയ്ക്കു തലയ്ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നു കുടുംബം പറയുന്നു. കൂടാതെ നിരവധി ഒടിവുകളും ആന്തരിക മുറിവുകളുമുണ്ട്. പല അവയവങ്ങൾക്കും കേടു പറ്റിയിട്ടുമുണ്ട്.
അബോധാവസ്ഥയിലാണ് സ്പന്ദന. തെലുങ്കാന മഞ്ചേരിയൽ ജില്ലയിലെ നസ്‌പൂരിൽ നാഗാർജുന കോളനിയിലാണ് അവരുടെ കുടുംബം. ടാക്സി ഡ്രൈവറായ പിതാവ് ശ്രീനിവാസ് ലാഗിഷെട്ടിക്കു യുഎസിലേക്ക് എത്താനുള്ള സാമ്പത്തിക സ്ഥിതിയില്ല. എങ്കിലും അടിയന്തരമായി യാത്ര ചെയ്യാനുള്ള രേഖകൾക്കു സർക്കാർ സഹായം തേടിയിട്ടുണ്ട്.
2025ലാണ് ചെന്നൈയിൽ നിന്നു ബി.ടെക് എടുത്ത ശേഷം മാസ്റ്റേഴ്സ് ബിരുദം തേടി യുഎസിൽ എത്തിയത്. പഠനം തീരാൻ മാസങ്ങൾ മാത്രമേ ബാക്കിയുള്ളു.
കുടുംബ സുഹൃത്തായ സായി ശിവ ജാലിപഗു മുൻകൈയെടുത്തു ആരംഭിച്ച ഗോഫണ്ട്മി ഇത് വരെ $260,00 പിരിച്ചു. ചികിത്സയ്ക്ക് ഇൻഷുറൻസ് ഉണ്ട്.
Telangana student critical after 25-feet fall in Chicago