
ന്യൂഡൽഹി: രാജ്യത്തെ പൗരത്വ നിയമങ്ങളിൽ നിർണ്ണായക ഭേദഗതികൾ വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രവാസി ഭാരതീയർക്ക് നൽകുന്ന ഒസിഐ കാർഡ് രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ ലഘൂകരിക്കുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനും പുതിയ ഭേദഗതിയിൽ മുൻഗണന നൽകിയിരിക്കുന്നു.
ഒസിഐ അപേക്ഷകളും അനുബന്ധ സേവനങ്ങളും ഇനിമുതൽ പൂർണ്ണമായും ഓൺലൈൻ വഴിയായിരിക്കും. അപേക്ഷകളുടെ ഹാർഡ് കോപ്പികൾ ഓഫീസുകളിൽ നേരിട്ട് സമർപ്പിക്കേണ്ടതില്ല.
പുതിയ വിദേശ പാസ്‌പോർട്ട് എടുത്താൽ 3 മാസത്തിനുള്ളിൽ ആ വിവരം ഓൺലൈൻ പോർട്ടലിൽ നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യണം. നിശ്ചിത സമയ പരിധിക്കുള്ളിൽ വിവരം കൈമാറാത്തവരിൽ നിന്നും 25 യുഎസ് ഡോളർ പിഴ ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.
വിമാനത്താവളങ്ങളിൽ ഒസിഐ കാർഡുടമകൾക്ക് വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ 'ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ' സൗകര്യം ഏർപ്പെടുത്തി. രജിസ്‌ട്രേഷൻ സമയത്ത് ബയോമെട്രിക് വിവരങ്ങൾ നൽകുന്നവർക്ക് ഇ-ഗേറ്റ് വഴി എളുപ്പത്തിൽ യാത്ര ചെയ്യാം.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഇന്ത്യൻ പാസ്‌പോർട്ടും വിദേശ പാസ്‌പോർട്ടും ഒരേസമയം കൈവശം വെക്കാൻ അനുവാദമുണ്ടാകില്ല. ഇത് സംബന്ധിച്ച ചട്ടങ്ങൾ കൂടുതൽ കർശനമാക്കി.
ശ്രീലങ്കയിലെ ഇന്ത്യൻ വംശജരായ തമിഴരുടെ അഞ്ചും ആറും തലമുറയിൽപ്പെട്ടവർക്കും ഇനി ഒസിഐ കാർഡിന് അപേക്ഷിക്കാം. മുൻപ് ഇത് നാലാം തലമുറ വരെ മാത്രമായിരുന്നു.
ഒസിഐ പദവി ഉപേക്ഷിക്കുന്നതിനും (Renunciation) റദ്ദാക്കുന്നതിനും (Cancellation) ഇനി ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്. ഫോം XXVIII വഴി ഇലക്ട്രോണിക് രീതിയിൽ അപേക്ഷകൾ സമർപ്പിക്കണം.
ചട്ടങ്ങൾ ലംഘിക്കുന്നവരുടെ ഒസിഐ കാർഡുകൾ അസാധുവാക്കാനും അപ്പീൽ നൽകാനുമുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒസിഐ വിവരങ്ങൾ ശേഖരിക്കുന്നതിനായി കേന്ദ്രീകൃതമായ ഒരു ഡിജിറ്റൽ രജിസ്റ്ററും ആഭ്യന്തര മന്ത്രാലയം സജ്ജമാക്കും.
പ്രവാസി ഭാരതീയരുടെ റെക്കോർഡുകൾ കൂടുതൽ സുതാര്യമാക്കാനും വ്യാജ രേഖകൾ വഴിയുള്ള തട്ടിപ്പുകൾ തടയാനും ഈ കേന്ദ്രീകൃത സംവിധാനം സഹായകമാകും.